Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇസ്ലാം സ്ത്രീവിരുദ്ധമല്ല': ഒരു മുസ്ലിം സ്ത്രീയുടെ സ്വത്വവായനകൾ

'ഇസ്ലാം സ്ത്രീവിരുദ്ധമല്ല': ഒരു മുസ്ലിം സ്ത്രീയുടെ  സ്വത്വവായനകൾ

ഷാജി ജേക്കബ്‌

ർദ്ദയും ബുർഖയും തലാഖുമൊന്നും പൊതുസമൂഹം കരുതുന്നതുപോലെയും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെയും അനിസ്ലാമികമോ സ്ത്രീവിരുദ്ധമോ അല്ല. മുസ്ലിം പുരുഷൻ വേട്ടക്കാരനുമല്ല. മറ്റു മതങ്ങളിലുള്ളതിനെക്കാളധികം സ്ത്രീവിരുദ്ധതയൊന്നും ഇസ്ലാമിലില്ല. സാമ്രാജ്യത്വത്തിന്റെയും ഹിന്ദുത്വദേശീയതയുടെയും ഇരയാണ് ഒരുപോലെ മുസ്ലിം പുരുഷനും സ്ത്രീയും. മതസ്വത്വം മാത്രമല്ല അവർക്കുള്ളത്. ഇസ്ലാമിക മൗലിക-തീവ്ര-ഭീകരവാദങ്ങളെന്നു മുദ്രകുത്തുന്നവയൊക്കെ പ്രതിരോധങ്ങൾ മാത്രമാണ്- ഇസ്ലാമോഫോബിയയുടെ മറുപുറം തേടുന്ന, ഇസ്ലാമിക ഫെമിനിസത്തിന്റെ പുതിയ രാഷ്ട്രീയം സംസാരിക്കുന്ന, മുസ്ലിം സ്ത്രീക്കു മതജീവിതം മാത്രമല്ല ഉള്ളതെന്നു സ്ഥാപിക്കുന്ന ബി.എസ്. ഷെറിന്റെ പുസ്തകത്തെക്കുറിച്ച്.

ദേശീയമുസ്ലിം എന്ന ആധുനിക രാഷ്ട്രീയ പരികല്പനയ്ക്ക് ആഗോളവൽക്കരണ-സോവിയറ്റനന്തര-ബാബ്‌റിമസ്ജിദനന്തരകാലത്തും ലോകത്തിലും സംഭവിച്ച സങ്കല്പനപരമായ പരിണാമങ്ങൾക്ക് ആഗോള, ദേശീയ തലങ്ങളിൽ നിരവധിയായ അർഥതലങ്ങളുണ്ട്. കാരണങ്ങളും. ദേശീയത, മതം, ലിംഗപദവി എന്നീ മൂന്നു സ്വത്വരാഷ്ട്രീയങ്ങൾ മുസ്ലിങ്ങളോടു ബന്ധപ്പെട്ട് ഇത്രമേൽ പ്രശ്‌നവൽക്കരിക്കപ്പെട്ട മറ്റൊരു ചരിത്രസന്ദർഭമില്ല. ഇന്ത്യയിൽ സവർണ-ദേശീയ-ഹിന്ദു-പുരുഷ ആധുനികതയുടെ അപനിർമ്മിതിയായി വ്യാഖ്യാനിക്കപ്പെട്ട നാനാതരം ആധുനികാനന്തര തന്മകൾക്കിടയിൽ നടന്ന ഉയിർത്തെഴുന്നേല്പുകളിലൊന്ന് പിശാചവൽക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഇസ്ലാമിന്റേതാണ്. ഈ സന്ദർഭത്തിൽതന്നെയാണ് ആധുനികതയിൽ നിന്നു തീർത്തും ഭിന്നമായ ചിന്താപദ്ധതികളോടെ ഇസ്ലാമിക ഫെമിനിസവും പാശ്ചാത്യ, പൗരസ്ത്യ ദേശങ്ങളിൽ അക്കാദമിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യവും നേടി വളരുന്നത്. പൊതുവിൽ മൂന്നു ധാരകളിൽ പെടുന്നു ഇസ്ലാമിക സ്ത്രീവാദം.

ഒന്ന്, തികഞ്ഞ മതവിശ്വാസത്തോടെ, ഖുറാൻ കേന്ദ്രിതമായി ഇസ്ലാമിനെ നോക്കിക്കാണുകയും മതാത്മകമായിത്തന്നെ മുസ്ലിം സ്ത്രീയുടെ ജീവിതം വിശകലനം ചെയ്യുകയും ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പ്രദായിക രീതി. അസ്ഗർ അലി എഞ്ചിനീയറും മറ്റും ഇതിന്റെ വക്താക്കളാണ്. രണ്ട്, മതേതര-ലിബറൽ നിലപാടുകളോടെ ഇസ്ലാമിനെയും മുസ്ലിം മത, പുരോഹിത ഘടനകളെയും വിമർശിക്കുകയും മുസ്ലിം സ്ത്രീയുടെ കർതൃത്വവും സ്വത്വവും ഇതര മതസ്ഥർക്കൊപ്പം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ആധുനിക രീതി. ഭിന്ന രീതികളിൽ ഫാത്തിമ മെർനിസിയുടെയും അയാൻ ഹിർസി അലിയുടെയും മറ്റും നിലപാടുകൾ ഉദാഹരണം. മൂന്ന്, മുസ്ലിം മതജീവിതം അനുഷ്ഠാനപരമായി പിന്തുടർന്നാലും ഇല്ലെങ്കിലും ഇസ്ലാമിന്റെ രാഷ്ട്രീയാസ്തിത്വം മുറുകെപ്പിടിക്കുന്ന, എന്നുവച്ചാൽ മുസ്ലിങ്ങൾ അപരവൽക്കരിക്കപ്പെടുന്നതിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ ശബ്ദമുയർത്തുന്ന ആധുനികാനന്തര രീതി. ബി.എസ്. ഷെറിൻ ഈ പുസ്തകത്തിൽ താത്വികമായി പിന്തുടരുന്നത് ഈ കാഴ്ചപ്പാടാണ്.

ദേശീയത, മതം, ലിംഗപദവി എന്നീ മൂന്നു സ്വത്വരാഷ്ട്രീയങ്ങളെ കേന്ദ്രീകരിച്ച്, ഭരണകൂടം, നിയമനിർമ്മാണ-നിർവഹണസ്ഥാപനങ്ങൾ, പൊതുസമൂഹം, മാധ്യമങ്ങൾ, സാംസ്‌കാരിക രൂപങ്ങൾ തുടങ്ങിയ പ്രതിനിധാനമണ്ഡലങ്ങളിൽ ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്ന അപര-പ്രാന്ത-പിശാചവൽക്കരണങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന സാംസ്‌കാരിക വിമർശനപാഠങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പതിനൊന്നുപന്യാസങ്ങൾ. ദേശീയതയുടെ മറുപുറമന്വേഷിക്കുന്നു, ഒരു ലേഖനം. ലിംഗപദവിയും ലൈംഗിക രാഷ്ട്രീയവും ഭിന്നപശ്ചാത്തലങ്ങളിൽ ചർച്ചക്കെടുക്കുന്നു, അഞ്ചു രചനകൾ. മുസ്ലിം സ്ത്രീവാദവും മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളും വിശകലനം ചെയ്യുന്നു, അഞ്ചുപന്യാസങ്ങൾ. ഈ മൂന്നു മേഖലകളിലും (ദേശീയത, ഫെമിനിസം, ഇസ്ലാം) ഷെറിൻ കൈക്കൊള്ളുന്ന നിലപാടുതറ എന്തെന്നു മനസ്സിലാക്കാൻ പതിനൊന്നാം ലേഖനംതന്നെ ആദ്യം വായിക്കണം.

'ഇസ്ലാമിലെ ലിംഗനീതിയും രാഷ്ട്രീയവും: മുസ്ലിം സ്ത്രീ വായിക്കപ്പെടേണ്ടതെങ്ങനെ?' എന്ന ശീർഷകത്തിലെഴുതപ്പെട്ട ഈ രചന ചർച്ചക്കെടുക്കുന്ന കാര്യങ്ങളും എത്തിച്ചേരുന്ന നിഗമനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം. മുസ്ലിം ഫെമിനിസമെന്നത്, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഇസ്ലാമിനെയും സ്ത്രീയെയും കുറിച്ചു നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങളുടെ ഒരു സംവാദാത്മക മേഖലയാണ്. കറമ ഘശരവലൃ എഴുതിയ ങൗഹെശാ ണീാലി ഞലളീൃാലൃ െഎന്ന പുസ്തകത്തിൽ നിന്നാണ് ഷെറിൻ തുടങ്ങുന്നത്. 'ആംഗ്ലോഫെമിനിസ്റ്റുകൾ' എന്നു വിളിക്കാവുന്ന ഒരുപറ്റം ഇസ്ലാമിക സ്ത്രീവാദികൾ ലോകത്തെവിടെയും പുരുഷാധീശ മതത്തോടും മതാത്മക ഭരണകൂടത്തോടും പൊരുതി നിലനിൽക്കുന്നതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിന്റെ കാതൽ. ആമിന വദൂദ് മുതൽ തസ്‌ലിമ നസ്രിൻ വരെയുള്ളവരുടെ ഇടപെടലുകൾ ഉദാഹരണം.

ഈ സമീപനത്തെ നിരാകരിക്കുന്ന മൂന്നാംലോക ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചുള്ള കുമാരി ജയവർധനെയുടെയും മറ്റും നിലപാടുകളും പക്ഷെ അധിനിവേശത്തിനെതിരെ പോരാടുമ്പോൾ പാശ്ചാത്യ സെക്കുലർ ചിന്താഗതി മുറുകെപ്പിടിക്കുന്നവയാണ്. ചാരുഗുപ്തയെപ്പോലുള്ളവർ 'ഹിന്ദുസ്ത്രീ'യെ മാതൃകയാക്കി മുസ്ലിം സ്ത്രീവാദികൾപോലും രംഗത്തുവന്ന കഥ വിവരിക്കുന്നു.

ഈ കാഴ്ചപ്പാടുകളിൽനിന്നു ഭിന്നമായി സബാ മഹ്മൂദ് 'Politics of Piety'യിൽ ഉന്നയിക്കുന്ന കാഴ്ചപ്പാടുകളും റാഡിക്കൽ ഇസ്ലാമിസ്റ്റുകളുടെയും ലിബറൽ ഇസ്ലാമിസ്റ്റുകളുടെയും ചിന്തകളിൽ നിന്നു ഭിന്നമായി തലാൽ ആസാദിനെപ്പോലുള്ളവർ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളും അനുവർ മജീദിന്റെ 'Politics of Feminism in Islam'ൽ പറയുന്ന വസ്തുതകളും കാതറിൻ ബുളേളാക്ക് 'Rethinking Muslim Women and the Veil'ൽ നടത്തുന്ന വാദങ്ങളും മറ്റും മുൻനിർത്തി ഇസ്ലാമിക സ്ത്രീവാദത്തെക്കുറിച്ചു രൂപംകൊണ്ടിട്ടുള്ള പുതിയൊരു ചിന്താപദ്ധതി പിൻപറ്റുകയാണ് ഷെറിൻ.

 

യൂറോകേന്ദ്രിത-ഉദാര-മതേതര സ്ത്രീവാദങ്ങൾ കൊണ്ട് മുസ്ലിം സ്ത്രീയെ വിലയിരുത്താനാവില്ല. ഇസ്ലാമെന്നത് നിരവധിയായ വൈവിധ്യങ്ങളും വൈരുധ്യങ്ങളും തമ്മിൽ തമ്മിലുള്ള ഒരു സ്വത്വമണ്ഡലമാണ്. മുസ്ലിം പുരുഷനും പുരോഹിതവർഗവും ഭരണകൂടങ്ങളും മുസ്ലിം സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കുന്നതാണ് ഇസ്ലാമിലെ സ്ത്രീപ്രശ്‌നങ്ങളെല്ലാം എന്ന നിലയിലുള്ള പാശ്ചാത്യവായനയുടെ നിരാകരണമാണ് ഈ നിലപാടിന്റെ അടിത്തറ. അതുകൊണ്ടുതന്നെ മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം മുതൽ മുസ്ലിങ്ങളുടെ വിവാഹമോചനം വരെയുള്ള വിഷയങ്ങളിൽ മുസ്ലിം പുരുഷൻ വേട്ടക്കാരനും മുസ്ലിം സ്ത്രീ ഇരയും എന്ന രീതിയിൽ ലോകമെങ്ങും നിലനിൽക്കുന്ന ധാരണകളെ മേല്പറഞ്ഞ കാഴ്ചപ്പാടുകൾ മുൻനിർത്തി ഷെറിനും നിരാകരിക്കുന്നു. അങ്ങനെ, മതേതര-ഉദാരവാദ മുസ്ലിം സ്ത്രീവാദികൾ പങ്കിടുന്ന യൂറോ-അമേരിക്കൻ സ്ത്രീവാദചിന്തകൾക്കു ബദലായി സമീപകാലത്ത് ഒരുവിഭാഗം ഇസ്ലാമിക ഫെമിനിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്ന പുതിയ ചിന്തകളുടെ വക്താവായി മാറുന്നു, ഷെറിൻ. ഇന്ത്യയിലും കേരളത്തിലും ഈയടുത്തകാലത്തുണ്ടായ ഏത് മുസ്ലിം, മുസ്ലിം സ്ത്രീ സംവാദങ്ങളിലും ഈ ചിന്താപദ്ധതി പ്രകടമാണ്. ഉദാഹരണത്തിന്, നവോത്ഥാനാധുനികതയുടെ ഭാഗമായി, പാരമ്പര്യങ്ങളോടു വിട്ടുവീഴ്ച ചെയ്യാതെതന്നെ മുസ്ലിം സ്ത്രീകളുടെ സംരക്ഷകരും വക്താക്കളുമായി രംഗത്തുവന്ന സാമ്പ്രദായിക മുസ്ലിം സ്ത്രീപുരുഷന്മാർ ഒരു വശത്ത്. സാമൂഹ്യപരിഷ്‌കർത്താക്കളും കലാസാഹിത്യപ്രവർത്തകരും പത്രാധിപന്മാരുമൊക്കെയാണ് അവരിലേറെയും. ബഷീറും കെ.ടി. മുഹമ്മദും മൊയ്തുപടിയത്തും വക്കം അബ്ദുൽഖാദറുമൊക്കെ ഉദാഹരണം. മുസ്ലിം സ്ത്രീയെ സംബന്ധിച്ച് നമ്മുടെ നാട്ടിൽ ഉയർന്നുവരുന്ന ഏതു പ്രശ്‌നത്തിലും മതേതര-ഉദാരവാദ നിലപാടെടുക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ വിമർശകരുടെ കാഴ്ചപ്പാട് മറ്റൊരു വശത്ത്. ആനന്ദും കാരശ്ശേരിയും ഹമീദും ഖദീജാമുംതാസും.... മേല്പറഞ്ഞ ഇരുകൂട്ടരോടും വിയോജിച്ചുകൊണ്ട് മുസ്ലിം സ്ത്രീയുടെ കർതൃത്വം, സ്വത്വം, നിർവാഹകത്വം തുടങ്ങിയവ ദേശീയത, മതം, ലിംഗപദവി തുടങ്ങിയ സ്ഥാപനങ്ങളോടും സങ്കല്പനങ്ങളോടും ചേർത്തിണക്കി വ്യാഖ്യാനിക്കുകയും രാഷ്ട്രത്തിന്റെയും പൊതുബോധത്തിന്റെയും ഇരയായ മുസ്ലിം പുരുഷനെ വേട്ടക്കാരനാക്കുന്ന കാഴ്ചപ്പാട് നിരാകരിക്കുകയും ചെയ്തുകൊണ്ട് രംഗത്തുവരുന്നവർ ഇനിയുമൊരുവശത്ത്. ആഗോളതലത്തിൽ സാമ്രാജ്യത്തവും ദേശീയതലത്തിൽ ഹിന്ദുത്വദേശീയതയുമാണ് ഈ മൂന്നാം വിഭാഗത്തിന്റെ വിമർശസ്ഥാനം.

'സെക്കുലർ, ലിബറൽ, പ്രോഗ്രസിവ് പ്രോട്ടോക്കോളിനുള്ളിൽ നിൽക്കുന്ന മുസ്ലിം' എന്ന് സ്വയം അടയാളപ്പെടുത്തിക്കൊണ്ട് ഷെറിൻ സ്വീകരിക്കുന്ന നിലപാട് ഈ മൂന്നാം വിഭാഗത്തിന്റേതാണ്. ഭൂരിപക്ഷമതം ഫാസിസമാകുന്നുവെന്നും മതേതര ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നുമുള്ള നിലപാട് സ്വീകരിച്ചുകൊണ്ട് മുസ്ലിങ്ങളും ഇതര മതക്കാരുമായ ഒരുനിര സാമൂഹ്യചിന്തകർ ഇന്നിപ്പോൾ ഈ വാദത്തിന്റെ പ്രബലരായ വക്താക്കളായി രംഗത്തുണ്ട്. ഇവരിലൊരാളായ ടി.ടി. ശ്രീകുമാർ, ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ പറയുന്നതുപോലെ, 'മുസ്ലിം സ്ത്രീസ്വത്വത്തെ, ആ സ്വത്വത്തിന്റെ മാത്രം പേരിൽ നിരന്തരം വിചാരണക്കു വിധേയമാക്കുന്ന പൊതുസമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ മുൻവിധികളെ നിസ്സങ്കോചം തുറന്നുകാട്ടുന്ന സമീപനം ഈ ലേഖനങ്ങൾ പലതിലും കാണുവാൻ കഴിയും'. ബാബ്‌റിമസ്ജിദിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇവർ കൈക്കൊണ്ട സമീപനങ്ങളിൽ പൊതുവെ ഇതു പ്രകടമാണ്. ഏറ്റവുമൊടുവിൽ, കേരളീയസന്ദർഭത്തിൽ, ഹാദിയ വിഷയത്തിലുണ്ടായ ഇക്കൂട്ടരുടെ ഇടപെടലുകൾ ഓർത്താൽ മതി. ജെ. ദേവിക തുടക്കമിട്ട സംവാദങ്ങൾ ഇസ്ലാമികഫെമിനിസത്തിന്റെ ഏറ്റവും തീഷ്ണമായ സമകാല ഇന്ത്യൻ രാഷ്ട്രീയമാതൃകയായി മാറി.

മിക്കപ്പോഴും അക്കാദമിക, മാധ്യമ മണ്ഡലങ്ങളിൽ സജീവമായിടപെടുന്ന ഈ ബുദ്ധിജീവികളുടെ നേർക്കുന്നയിക്കപ്പെടുന്ന മുഖ്യവിമർശനം ഇസ്ലാമിനുള്ളിലെ തീവ്ര, മൗലികവാദ സംഘർഷങ്ങളെ ഇവർ കണ്ടില്ലെന്നു നടിക്കുന്നു എന്നതാണ്. അഥവാ പലപ്പോഴും ഇസ്ലാമിക മൗലികവാദകൂട്ടായ്മകളിൽ പ്രത്യക്ഷപ്പെട്ടും അവർക്കു പൊതുസമൂഹത്തിൽ ന്യായീകരണം ചമച്ചും 'ഹിന്ദുത്വവാദ'മെന്ന ശത്രുവിനെ മുന്നിൽ നിർത്തി ന്യൂനപക്ഷ മതതീവ്രവാദ-മൗലികവാദങ്ങളെ വെള്ളപൂശുന്നുവെന്നത്. ന്യൂനപക്ഷത്തിന്റെ കേവലമായ അതിജീവനവും നിലനിൽപ്പിനായുള്ള പ്രതിരോധവുമാണ് ഭീകരവാദപ്രവർത്തനങ്ങളായി ചിത്രീകരിക്കപ്പെടുന്നത് എന്നതാണ് ഈ വിഷയത്തിലുള്ള ഇവരുടെ വിശദീകരണം. പാശ്ചാത്യ മതേതര യുക്തികളിലല്ല, ഇന്ത്യൻ ചരിത്ര, രാഷ്ട്രീയ സാഹചര്യങ്ങളിലാണ് ഇന്ത്യൻ മുസ്ലിമിന്റെ (ആണായാലും പെണ്ണായാലും) സ്വത്വപ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യേണ്ടതെന്നും അങ്ങനെ നോക്കുമ്പോൾ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഇസ്ലാമികവേട്ടയുടെ ചരിത്രത്തിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ കൈവന്ന ഭരണകൂട-ദേശീയ വ്യവസ്ഥാപനത്തിനെതിരെയാണ് നിലപാടെടുക്കേണ്ടത് എന്നും ഇവർ വാദിക്കുന്നു. നിശ്ചയമായും അത്യന്തം സങ്കീർണമാണ് ഇസ്ലാമിക സ്വത്വവാദത്തിന്റെയും സ്ത്രീവാദത്തിന്റെയും മേല്പറഞ്ഞ സാമൂഹ്യസംവാദമണ്ഡലം. അയാൻ ഹിർസി അലിയെപ്പോലുള്ളവരെ വായിച്ചാൽ നിശ്ചയമായും നിങ്ങൾക്ക് ഈ വിരുദ്ധവാദങ്ങളുടെ അമ്പരപ്പിക്കുന്ന ആഴം മനസ്സിലാകും. ഷെറിൻ പക്ഷെ സംശയലേശമെന്യേ ഈ മൂന്നാം വിഭാഗത്തിന്റെ വക്താവും പ്രചാരകയുമായി രംഗത്തുവരുന്ന ഒരു മുസ്ലിം ഫെമിനിസ്റ്റാണ്. ഈ പുസ്തകത്തിൽ അവരുന്നയിക്കുന്ന സാമൂഹ്യ, മത, ലിംഗപദവീ വിമർശനങ്ങളും മുന്നോട്ടുവയ്ക്കുന്ന ദേശീയതാവിമർശന നിലപാടുകളും ഈ പക്ഷത്തിന്റേതുമാണ്.

'ദേശത്തിന്റെ മറുപുറം' എന്ന ആദ്യലേഖനം നോക്കുക. ദേശീയതയെക്കുറിച്ചു രൂപം കൊണ്ടിട്ടുള്ള ആധുനികാനന്തര ചിന്തകളുടെ ചുവടുപിടിച്ച്, ഭൂരിപക്ഷ വംശ, മതയുക്തികൾക്കൊത്ത് നിർവചിക്കപ്പെടുന്ന ദേശരാഷ്ട്ര സങ്കല്പനങ്ങളെ അപനിർമ്മിക്കുന്നു, ഈ രചന. ഇറ്റാലോ കാൽവിനോയുടെ 'അദൃശ്യനഗരങ്ങൾ' എന്ന രൂപകം മുൻനിർത്തി പലർക്കും പലതായനുഭവപ്പെടുന്ന ദേശ-ദേശീയ-ദേശരാഷ്ട്രവ്യവഹാരങ്ങളുടെ 'മറുപുറം' തേടുന്നു, ഷെറിൻ. ഇന്ത്യൻ ദേശീയത എങ്ങനെ ഹിന്ദുദേശീയതയായി മാറിയെന്നതിന്റെ ചർച്ച മുന്നോട്ടു കൊണ്ടുപോയി, ഇമാൻ മിത്ര, പ്രീതംസിങ് തുടങ്ങിയവർ ചൂണ്ടിക്കാണിക്കുന്ന അധീശദേശീയതാബോധങ്ങളുടെ രാഷ്ട്രീയം ഷെറിൻ വിശദീകരിക്കുന്നു. തുടർന്ന്, ചില ഇന്ത്യൻ സർവകലാശാലാ കാമ്പസുകളിൽ രൂപം കൊണ്ടുവരുന്ന മുസ്ലിം, ദലിത് ശാക്തീകരണങ്ങൾക്കു പിന്നിൽ ഹിന്ദുത്വദേശീയതക്കെതിരായി ഉരുവം കൊള്ളുന്ന പ്രതിരോധങ്ങളുടെയും പ്രതിബോധങ്ങളുടെയും പ്രതിവ്യവഹാരങ്ങളുടെയും ഊർജ്ജം കണ്ടെത്തുകയും ചെയ്യുന്നു. രാഷ്ട്രമെന്നതുപോലെ കാമ്പസുകളും ഏകശിലാത്മകമായ സംസ്‌കാരനിർമ്മിതിയിലേക്കു വഴുതിപ്പോകുന്നതിനെതിരെയുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും അവർ സംസാരിക്കുന്നുണ്ട്.

ഭരണകൂടം, ബഹുജനമാധ്യമം, കുടുംബം തുടങ്ങിയവയെ കേന്ദ്രീകരിച്ചു നിലനിൽക്കുന്ന സ്ത്രീവിരുദ്ധ സാമൂഹ്യബോധത്തിന്റെയും ഇടപെടലുകളുടെയും ഭിന്നസന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച് സ്ത്രീയുടെയും സ്ത്രീവാദത്തിന്റെയും ഇന്ത്യൻ, കേരളീയ ജീവിതത്തെ അടുത്തുനിന്നു കാണുന്നവയാണ് അഞ്ചുലേഖനങ്ങൾ.

'പെണ്ണുടലുകൾ', സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ സമൂഹവും മാധ്യമങ്ങളും എത്രമേൽ അരാഷ്ട്രീയവും നിർവികാരവുമായ സമീപനങ്ങളാണു കൈക്കൊള്ളുന്നത് എന്നു നിരൂപിക്കുമ്പോൾ, ബലാൽസംഗത്തെ അതിജീവിച്ചവരെ ഇരകളായിമാത്രം കാണാനുള്ള സമൂഹസ്ഥാപനങ്ങളുടെ വ്യഗ്രതയെ വിമർശിക്കുന്നു, അടുത്ത ലേഖനം. ഒരുവശത്ത് നിയമവ്യവസ്ഥയും മറുവശത്ത് സദാചാരഘടനയും എത്രമേൽ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും നിയമവിരുദ്ധംതന്നെയുമാകുന്നുവെന്നത് സൂര്യനെല്ലിക്കേസിന്റെ നാശവഴി ചർച്ചയും വിധിന്യായവിശകലനവും കൊണ്ട് ഷെറിൻ വ്യക്തമാക്കുന്നു.

'ഹൗ ഓൾഡ് ആർ യു' എന്ന മഞ്ജുവാരിയരുടെ സിനിമ മലയാളിയുടെ വ്യവസ്ഥാപിത പുരുഷാധീശ കുടുംബരാഷ്ട്രീയത്തെ അട്ടിമറിക്കാൻ ചെറിയ ശ്രമമെങ്കിലും നടത്തി എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീവാദത്തിന്റെ ആണിക്കല്ല് കുടുംബങ്ങളെ അകത്തുനിന്നുതന്നെ ഇളക്കിപ്രതിഷ്ഠിക്കേണ്ടതാണെന്നു വാദിക്കുന്നു, ഷെറിൻ. 'ഗോൺഗേൾ' എന്ന സിനിമയിൽ തുടങ്ങുന്ന മറ്റൊരു ലേഖനത്തിലെ ചർച്ച, ബലാൽസംഗത്തിനെതിരെയുള്ള നിയമനടപടികളിലെ സ്ത്രീവിരുദ്ധതയിലേക്കാണ് ശ്രദ്ധതിരിക്കുന്നത്. കുടുംബം, പാരമ്പര്യം, അഭിമാനം തുടങ്ങിയ സങ്കല്പങ്ങളെക്കുറിച്ച് സ്ത്രീശരീരകേന്ദ്രിതമായ മതബോധം തന്നെയാണ് നീതിപീഠങ്ങൾക്കും മിക്കപ്പോഴുമുള്ളത്.

'ഗാർഹിക പീഡനം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച കേസുകൾ കൂടുതലായി ഉണ്ടായിരിക്കുന്നത് ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക പരിഛേദം കണക്കിലെടുത്താൽ താഴെത്തലത്തിൽ നിന്നാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. എന്താണ് ഇത് സൂചിപ്പിക്കുന്നത്? വൈവാഹിക കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡനം, ലൈംഗികാതിക്രമം എന്നിവ ഇന്ത്യയിലെ ഉപരിവർഗസമൂഹത്തിൽ സംഭവിക്കുന്നില്ലേ? ഒരുവശത്ത് ഇത്തരം സംഭവങ്ങൾ കുടുംബപദവിയുടെ പേരിലും ഇരയുടെയും കുറ്റവാളിയുടെയും (പലപ്പോഴും കുടുംബാംഗംതന്നെ) ഭാവിയുടെ പേരിലും മൂടിവയ്ക്കാനുള്ള ഔത്സുക്യം കാണാം. അതേസമയം തന്നെ വനിതാ സൗഹൃദനിയമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ഉത്കണ്ഠയും ഭയവും കൂടുതലായി ഉണ്ടാകുന്നതും ഈ ഭാഗത്തുനിന്നുതന്നെയാണ്. ഈ ഉത്കണ്ഠകൾക്ക് രൂപം നൽകുന്ന മറ്റ് ആകുലതകളിലേക്ക് ഈ ആനുപാതികമില്ലായ്മ വിരൽ ചൂണ്ടുന്നു. സ്ത്രീശരീരങ്ങളുടെ മേലുള്ള ഉടമാവകാശം നഷ്ടമാകുന്നതിലുള്ള ഉത്കണ്ഠകളിലാണ് ഈ ആകുലതകൾ തീർച്ചയായും രൂപമെടുക്കുന്നത്. സ്ത്രീകളാണ് അഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും ഇരിപ്പിടമെന്ന വലതുപക്ഷാശയം സ്ത്രീശരീരങ്ങളിൽ ചാരിത്ര്യത്തിന്റെയും അഭിമാനത്തിന്റെയും മൂല്യങ്ങൾ, അവർ ആദർശാത്മക സ്ത്രീബിംബങ്ങളായി തുടരുന്നിടത്തോളം ചാർത്തിവയ്ക്കുന്നു. ഈ ശരീരങ്ങൾക്ക് പരിക്കുകളുണ്ടാകുമ്പോൾ, ആ കൃത്യം ഉടമാവകാശം സംബന്ധിച്ച സംവേദനത്തിൽ മുങ്ങുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ നിരന്തരമായി ആവശ്യമുന്നയിച്ചിട്ടും പുരോഗമനപരമായ നിരവധി ചർച്ചകൾ നടന്നിട്ടും ഇപ്പോഴും വൈവാഹിക ബലാത്സംഗം ഇന്ത്യയിൽ കുറ്റമായി കണക്കാക്കാത്തതിന് കാരണവും ഇതാണ്. എല്ലാ നിയമപരിഷ്‌കരണങ്ങളിലും ഇത് പാർശ്വവൽക്കരിക്കപ്പെടുന്നു. ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്നും കുടുംബമൂല്യങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണിത്. നിയമത്തിന്റെ ദുരുപയോഗസാധ്യതകളും ഇവർ ഉന്നയിക്കുന്നു.

ഇന്ത്യയിൽ അരങ്ങേറുന്ന ദുരഭിമാന കൊലപാതകങ്ങൾ, ഇതര സമൂഹങ്ങളിലെ പുരുഷന്മാർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ എന്നിവയിലേക്കും വനിതാ സൗഹൃദ നിയമങ്ങളുടെ ദുരുപയോഗം ചർച്ച ചെയ്യുമ്പോൾ കടന്നുചെല്ലേണ്ടതുണ്ട്. വനിതകൾ അവരുടെ സമൂഹത്തിന്റെ അഭിമാനവാഹകരാകുമ്പോൾ, അവരുടെ ശരീരങ്ങൾ ഈ അഭിമാനത്തിനും മൂല്യത്തിനും ക്ഷതം വരുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഉപാധികളാകുന്നു. അതുകൊണ്ടുതന്നെ ഒരു സമൂഹത്തിലെ സ്ത്രീയ്‌ക്കെതിരെയുള്ള അക്രമം ആ സമൂഹത്തിനെതിരെയുള്ള അക്രമമാകുന്നു. കുടുംബമൂല്യങ്ങളുടെയും പുരുഷാവകാശങ്ങളുടെയും ഇതേ പ്രചാരകർ 'ലൗ ജിഹാദി'ലും വിജാതീയ വിവാഹങ്ങളിലും ആകുലരാകുന്നു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൽ അധികാരപ്രയോഗമുണ്ടെന്ന വസ്തുത അപൂർവമായി മാത്രമേ പുരുഷാവകാശ പ്രചാരകരുടെ ചർച്ചകളിൽ കടന്നുവരുന്നുള്ളൂ. ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം ലിംഗബന്ധങ്ങളിലെ അധികാര അസന്തുലനം ചോദ്യം ചെയ്തിട്ടുണ്ട്'.

സ്ത്രീആത്മകഥകൾ കേന്ദ്രീകരിച്ചു നടത്തുന്ന മറ്റൊരു പഠനം, നളിനിജമീലയുടെ ആത്മകഥയുടെ ആഖ്യാനവും രാഷ്ട്രീയവും അപനിർമ്മിക്കുന്ന മികച്ച അക്കാദമിക പ്രബന്ധമാണ്. ആധുനികതയുടെ ജാതി, ലിംഗ രാഷ്ട്രീയാബോധങ്ങളുടെ വിശകലനമായി മാറുന്നു, ഈ രചന. 'കേരളമാതൃക'യുടെ പരിമിതികളും പരാജയങ്ങളും മറനീക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായി മലയാളി പുരുഷാധിപത്യസമൂഹത്തെ ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

മുസ്ലിം സ്ത്രീയെ മുൻനിർത്തി നടത്തുന്ന സാമൂഹ്യ, മത, ലിംഗപദവീ പഠനങ്ങളാണ് ഇനിയുള്ള അഞ്ചു രചനകൾ. അവയിൽ ഏറ്റവും ദീർഘമായ ലേഖനത്തിന്റെ ചർച്ച മുൻപു നടത്തി. ബാക്കി നാലുപഠനങ്ങളിൽ ഒരെണ്ണം ഈ ലേഖനത്തോടു ചേർത്തുവായിക്കാം... മുസ്ലിം ഫെമിനിസം എങ്ങനെ ഇതര ഫെമിനിസങ്ങളിൽ നിന്നു വേറിട്ടുനിൽക്കുന്നുവെന്ന ചർച്ചയാണതിന്റെ ഉള്ളടക്കം. ദേശീയത, മതന്യൂനപക്ഷപദവി, ലിംഗപദവി തുടങ്ങിയവ സംയുക്തമായി നിർമ്മിക്കുന്നതാണ് മുസ്ലിം സ്ത്രീയുടെ 'ഇര'യെന്ന നിലയിലുള്ള അവസ്ഥയെന്നും പൊതുസമൂഹം, മുസ്ലിം സ്ത്രീയുടെ അടിമത്തങ്ങളായി കാണുന്ന പലതും യഥാർഥത്തിൽ അങ്ങനെയല്ല എന്നും വാദിക്കുന്നു ഷെറിൻ.

 'സമുദായത്തിനുള്ളിലെ പുരുഷാധിപത്യത്തെ ചെറുക്കുന്നതിനായി ഓരോ വിഭാഗം സ്ത്രീകളും അവരവരുടേതായ നിലപാടുകൾ സ്വീകരിക്കാറുണ്ട്. ഇവ പലപ്പോഴും സാർവദേശീയമായ ഒരു ധാർമികബോധത്തിൽ നിന്നോ അവകാശസമരത്തിൽ നിന്നോ ഉടലെടുക്കുന്നില്ല. തങ്ങളുടെ സാഹചര്യങ്ങളും സന്ദർഭങ്ങളും അനുസരിച്ച് ഉയർന്നുവരേണ്ട പ്രതിരോധരീതികളാണ് ഓരോ സ്ത്രീവിഭാഗത്തിന്റേതും. മുസ്ലിം സമുദായത്തിന്റെ ഘടന പലപ്പോഴും പുരുഷമേധാവിത്വപരമെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും മറ്റു സമുദായങ്ങളുമായി ബന്ധപ്പെട്ടുള്ള താരതമ്യപഠനത്തിൽ നിന്നോ വസ്തുനിഷ്ഠപരമായുള്ള അനുഭവസാക്ഷ്യങ്ങളിൽ നിന്നോ ഉടലെടുക്കുന്ന ഒന്നല്ല ഇത്. ചരിത്രപരമായും രാഷ്ട്രീയപരമായും ഇസ്ലാമിനെ മാറ്റിനിർത്തുന്ന, അപരവൽക്കരിക്കുന്ന ചില നിർമ്മിതികളുടെ ഭാഗമായി ഉടലെടുക്കുന്ന ഒരു ചിന്താഗതിയാണിത്. അതേസമയം മതത്തിനുള്ളിലെ പൊതു ഇടങ്ങളിൽ മുസ്ലിം സ്ത്രീകൾ രേഖപ്പെടുത്തുന്ന ചെറുത്തുനിൽപ്പിന്റെ വിഭിന്നങ്ങളായ ഇടപെടലുകളുടെ അടയാളപ്പെടുത്തലുകൾ ഇത്തരം സംവാദങ്ങൾ കണക്കിലെടുക്കാറില്ല. മുസ്ലിം സ്ത്രീ എന്നത് ഒരു ഇരയാണ് എന്ന യുക്തിക്കപ്പുറം മറ്റൊന്നും ഇവരുടെ ശ്രദ്ധയാകർഷിക്കാറില്ല. എന്നാൽ മതപരമായ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് തങ്ങളുടെ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയും കൃത്യമായി അംഗീകരിച്ചുകൊണ്ട് വിഭിന്നമായ രാഷ്ട്രീയ നിലപാടുകൾ ഇന്നത്തെ മുസ്ലിം സ്ത്രീ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് ഒരു വനിതാസെൽ രൂപീകരിക്കുന്നതിൽ എത്തിനിൽക്കുന്നത് ഇത്തരം ചെറുത്തുനിൽപ്പുകളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. മാറ്റത്തിന്റെ രാഷ്ട്രീയം പലപ്പോഴും ചരിത്രമുന്നേറ്റങ്ങളുടേത് മാത്രമല്ല, നിരന്തരമായ ഇടപെടലുകളുടേത് കൂടിയാണ്. ദേശം, ഭാഷ തുടങ്ങിയവയിൽ അധിഷ്ഠിതമായി മുസ്ലിം സ്ത്രീ സ്വീകരിക്കുന്ന നിലപാടുകൾ ഇസ്ലാം എന്ന സ്വത്വത്തിൽ മാത്രം ഒരുങ്ങുന്നതുമല്ല. മുസ്ലിം സ്ത്രീകളുടെ സ്വത്വത്തെ രേഖപ്പെടുത്താൻ മുഖ്യധാരാ ഫെമിനിസം ഉപയോഗിക്കുന്ന ഒരേയൊരു മേൽവിലാസം മതത്തിന്റേതാണ്. മതത്തിന്റേതല്ലാത്ത പല പ്രവർത്തനമേഖലകളും മുസ്ലിം സ്ത്രീയുടെ സ്വത്വവുമായി സംവദിക്കുന്നുണ്ട്. സർവകലാശാലകളിലും സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും മുസ്ലിം സ്ത്രീ ഇടപെടുന്നത് മതസ്വത്വത്തിൽ മാത്രം ഒരുക്കാവുന്നതല്ല. എന്നാൽ അത് മതസ്വത്വത്തെ നിരാകരിക്കലുമല്ല. ഇത്തരം സന്ധിക്കലുകൾ മുസ്ലിം സ്ത്രീയെ വിഭിന്നയാക്കുന്നു. അവളുടെ രാഷ്ട്രീയത്തിന്റെ ഊടും പാവും ഈ പ്രത്യേകതകളിലാണ്.

ഇവിടെ ശ്രദ്ധിക്കേണ്ടത് മുസ്ലിം സ്ത്രീയെ മതത്തിലെ പുരുഷാധിപത്യത്തിന്റെ ഇരയായി മാത്രം കാണുന്നത്, മതത്തിനുള്ളിലെ പൊതുഇടങ്ങളിൽ അവൾ നടത്തുന്ന ചെറുത്തുനിൽപ്പുകൾ കണക്കിലെടുക്കാതെയാണ് എന്ന വസ്തുതയാണ്. അതേസമയം മതവിശ്വാസത്തിന് പുറത്തുവന്ന് അതിനെതിരെ പോരാടുമ്പോൾ മാത്രം പൊതുസമൂഹം മുസ്ലിം സ്ത്രീയുടെ നിർവാഹകത്വത്തെ അടയാളപ്പെടുത്താൻ തയാറാകുന്നതിലെ വിരോധാഭാസം ശ്രദ്ധിക്കപ്പെടണം. സമുദായത്തിലെ കാർക്കശ്യക്കാരും പൗരോഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായ യാഥാസ്ഥിതിക പുരുഷന്മാർ ഒരു ഭാഗത്തും മതത്തിന് പുറത്തുനിന്ന് ഒരു മതേതര, സ്ത്രീവാദ കാഴ്ചപ്പാടിൽ ഇവരെ വെല്ലുവിളിക്കുന്നവർ മറുഭാഗത്തും നിൽക്കുമ്പോൾ ഇത്തരം സംവാദങ്ങളിൽ ഒഴിവാക്കപ്പെടുന്നത് മുസ്ലിം സ്ത്രീയുടെ യാഥാർഥ്യങ്ങളാണ്. മതത്തിനകത്തു നിന്ന് അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സ്ത്രീയെ ഈ കോലാഹലങ്ങൾക്കിടയിൽ പൊതുസമൂഹം ശ്രദ്ധിക്കാറില്ല.

ഇന്റേണൽ പാട്രിയാർക്കി എന്നത് ഫെമിനിസ്റ്റ് സംവാദങ്ങളിൽ ഒരു ഫാഷനായി മാറിയിട്ടുണ്ട്. അതേസമയം പൊതുസമൂഹത്തിൽ മുസ്ലിം പുരുഷന്റെ സ്വത്വത്തെ, അസ്തിത്വത്തെ എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു എന്ന സംഗതി പരിഗണിക്കാതെ പുരുഷാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് രാഷ്ട്രീയമായ ശരിയല്ല. പ്രതിനിധാനത്തിന്റെ രാഷ്ട്രീയം, ഭരണകൂട ഭീകരത, സാംസ്‌കാരിക മൂലധനം ഇവയെല്ലാം കണക്കിലെടുക്കാതെ പുരുഷാധിപത്യത്തെ കുറിച്ച് മാത്രം സംവദിക്കാനാകില്ല. ഷാബാനു, ശായറബാനു തുടങ്ങിയവരെ പൊതുസമൂഹം ഇരകളായി ഏറ്റെടുക്കുമ്പോൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നും അവർ നടത്തുന്ന ഇടപെടലുകൾ പുരുഷമേധാവിത്വത്തിന് എതിരെ മാത്രമായി വിലയിരുത്തപ്പെടുന്നു. അതേസമയം അവരുടെ ജീവിതസാഹചര്യങ്ങൾ അടയാളപ്പെടുത്തുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടത്തിന്റെയും മുഖ്യധാരാ സമൂഹത്തിന്റെയും പങ്കാളിത്തം മറച്ചുപിടിക്കാൻ ഈ ഇരവൽക്കരണം സഹായകമാകുന്നു'.

ഇനിയൊരു ലേഖനം, ഇന്ത്യൻ ഭരണകൂടം പ്രകടിപ്പിച്ച മുസ്ലിംവിരുദ്ധതയുടെ ഏറ്റവും തീഷ്ണമായ സന്ദർഭങ്ങളിലൊന്നിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്നു. 1991-ൽ ജമ്മുകാശ്മിരിലെ കുനൻ-പോഷ്പുരയിൽ 60 സ്ത്രീകളെ ഇന്ത്യൻ സൈന്യം കൂട്ടബലാൽസംഗം ചെയ്ത സംഭവമാണിത്. 2014ലും തുടരുകയാണ് ഇതിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം. പ്രതിസ്ഥാനത്തുള്ളത് ഭരണകൂടംതന്നെയാണ്. ഗുജറാത്ത്, മുസഫർനഗർ.... ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ കഴിഞ്ഞ ദശകത്തിലുണ്ടായ വംശഹത്യകളുടെ ചരിത്രം ഇതിന്റെ തുടർച്ചയായവതരിപ്പിക്കുന്നു, ഷെറിൻ. കലാപഭൂമികളിലെ വിമോചനപ്പോരാളികളായ സ്ത്രീകൾക്കുനേരെ ഭരണകൂടമഴിച്ചുവിടുന്ന ബലാൽസംഗമെന്ന സമാന്തര സൈനികനീക്കത്തിന്റെ സാമൂഹ്യാപഗ്രഥനമാണ് ഈ ലേഖനത്തിന്റെ കാതൽ.

മുത്തലാഖിനെക്കുറിച്ചാണ് ഇനിയുള്ള രണ്ടു ലേഖനങ്ങൾ. ഇസ്ലാമികസ്ത്രീവാദത്തിന്റെ ചുവടുപിടിച്ച്, മുത്തലാഖിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെയുള്ളവയുടെ ചർച്ച ഈ ലേഖനങ്ങളിലുണ്ട്. ബുർഖ മുതൽ മുത്തലാഖ് വരെയുള്ളവ പൊതുവിൽ കരുതുംപോലെ മുസ്ലിം സ്ത്രീക്കുമേൽ മുസ്ലിം പുരുഷൻ അടിച്ചേല്പിക്കുന്ന കിരാതനീതിയുടെ ഭാഗമായി കാണേണ്ടതല്ല എന്നും മുസ്ലിം സ്ത്രീയുടെ ശബ്ദത്തിനു കാതുകൊടുക്കാതെയുള്ള വിധിതീർപ്പുകളാണ് പൊതുസമൂഹവും സ്ത്രീവാദികളും മതപരിഷ്‌ക്കർത്താക്കളും സാമൂഹ്യവിമർശകരും നടത്തിക്കൊണ്ടേയിരിക്കുന്നത് എന്നും ഷെറിൻ സമർഥിക്കുന്നു.

'ബുർഖധാരിണികളായ മുസ്ലിം സ്ത്രീകളെ ഇസ്ലാം മതത്തിലെ കർക്കശവും നിർദയവുമായ നിയമങ്ങളുടെ ഇരകളായി അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് ഇന്ത്യയിലെ മാധ്യമങ്ങൾ. നിഷ്പക്ഷവും മതേതരവും പുരോഗമനപരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശബ്ദങ്ങൾ മുസ്ലിം സ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വശത്തും, സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിം പുരുഷ ശബ്ദങ്ങൾ മറുവശത്തും അണിനിരക്കുന്ന രീതിയിൽ ധ്രുവീകൃതമാണ് മാധ്യമങ്ങളിലെ സംവാദം. ഈ ശബ്ദകോലാഹലങ്ങൾക്കിടയിൽ ചില ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. നമുക്ക് വളരെ പരിചിതമായ ഈ ധ്രുവീകരണം ആരുടെയെല്ലാം താൽപര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്? വ്യത്യസ്തവും അതേസമയം ഈ പശ്ചാത്തലങ്ങളുടെ സങ്കീർണതകളെയും സാധ്യതകളെയും പറ്റി ജാഗരൂകവുമായ മറ്റൊരു പ്രതികരണം ഈ മാധ്യമസംവാദങ്ങൾക്കിടയിൽ മറച്ചുവയ്ക്കപ്പെടുന്നുണ്ടോ? ഈ സംവാദം അല്ലെങ്കിൽ വിവാദം മുസ്ലിം സ്ത്രീകളെ കുറിച്ചുള്ളതാണെങ്കിലും അവരുടെ ജീവിതത്തെയും ചരിത്രത്തെയും ബാധിക്കുന്ന സമകാലീന സാഹചര്യങ്ങളുടെ നിർവാഹകർ എന്ന നിലയിൽ അവരുടെ ശബ്ദങ്ങൾ വേർതിരിച്ച് കേൾക്കുന്നുണ്ടോ? മറിച്ച് പ്രാകൃത പുരുഷാധിപത്യത്താൽ സ്വാധീനിക്കപ്പെതായോ അല്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പാശ്ചാത്യാശയങ്ങളാൽ സ്വാധീനിക്കപ്പെട്ടതായോ ആണ് അവരുടെ നിലപാടുകൾ ചിത്രീകരിക്കപ്പെടുന്നത്.

മുസ്ലിം സ്ത്രീയുടെ സ്വത്വം കേവലം വ്യക്തിനിയമങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം, എടുത്തുകാണിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്, പ്രത്യേകിച്ചും ഷാബാനു കേസിന് ശേഷം വ്യക്തിനിയമത്തിനു നൽകുന്ന അമിത കേന്ദ്രീകരണം മൂലം മുസ്ലിം സ്ത്രീകളുടെ ജീവിതത്തിലുണ്ടാകേണ്ട ഏതൊരു പുരോഗതിയും വ്യക്തിനിയമത്തിലെ പരിഷ്‌കരണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് അവതരിപ്പിക്കപ്പെടുന്നത്. വ്യക്തിനിയമം, സമുദായബന്ധനം എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതിലൂടെ സംസ്‌കാരം, വർഗം, പ്രാദേശികത എന്നിവയ്ക്ക് അവരുടെ ജീവിതത്തിലുള്ള സ്വാധീനം മറച്ചുവയ്ക്കപ്പെടുകയാണ്. മുസ്ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലെ വിവാഹമോചനത്തെ സംബന്ധിച്ച വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലെന്നാണ് വസ്തുത. ഉന്നതശ്രേണിയിലുള്ളവരും സാമ്പത്തിക സുരക്ഷിതത്വമുള്ളവരുമായ മുസ്ലിംകളാണ് പലപ്പോഴും വിവാഹമോചനത്തിനൊരുങ്ങുന്നതെന്ന് ചില ന്യൂസ് റൂം സംവാദങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുത്തലാഖിനെക്കാൾ ശാക്തീകരണത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചർച്ച ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീകൾ തന്നെയും ധാരാളമായി രംഗത്തു വന്നിട്ടുമുണ്ട്. എന്നാൽ അവരുടെ ശബ്ദം വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ശബ്ദങ്ങൾക്കെതിരെ രംഗത്തുവന്ന വിശ്വാസികളായ മുസ്ലിം വനിതകളാകട്ടെ, പുരുഷാധിപത്യ ശക്തികളുടെ ചട്ടുകങ്ങളായി എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ കാര്യങ്ങൾ അതുപോലെ അത്ര ലളിതമല്ലെന്നതാണ് വസ്തുത'.

എന്താണ് ഇവിടെ സംഗതമായിട്ടുള്ളത്? ഷെറിൻ എഴുതുന്നു: 'മതം കൃത്യമായി പിന്തുടരുകയും മതചര്യകൾ പാലിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയായിരിക്കണം പരിഷ്‌കരണം നടപ്പാകേണ്ടത്. മതത്തിന് പുറത്തുനിന്ന് നീതി ആവശ്യപ്പെടുന്ന പുരോഗമനവാദികളായ മുസ്ലിം സ്ത്രീകളെ തള്ളിക്കളയാനാകില്ലെങ്കിലും നടപ്പാക്കുന്ന നിയമം സമുദായത്തിലെ എല്ലാ ശ്രേണികളിലെയും സ്ത്രീകൾക്ക് ഒരുപോലെ ബാധകമാകുമെന്നതിനാൽ മതാചാരങ്ങൾ അനുഷ്ഠിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. പരിഷ്‌കരണ വാഗ്ദാനങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ ഇവരാണെന്നിരിക്കെ സമുദായത്തിന്റെ സമ്മതം ഇത്തരം പരിഷ്‌കരണങ്ങൾക്ക് ആവശ്യമല്ലേ എന്നതാണ് പ്രസക്തമായ ചോദ്യം. സമുദായത്തെ ആര് പ്രതിനിധാനം ചെയ്യുന്നു എന്നതോ, അകത്തും പുറത്തും ആര് (insider/outsider) എന്നതോ അല്ല വിഷയം. ഈ വിഷയവുമായി ബന്ധപ്പെട്ട ദൃശ്യതയാണ് പ്രശ്‌നം. ഇരുവശത്തെയും പ്രതിനിധീകരിക്കുന്നവർ വിമോചകരും മർദകരുമെന്ന വാർപ്പുമാതൃകകളിൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ മുസ്ലിം സ്ത്രീകളുടെ സാഹചര്യപരവും ചരിത്രപരവുമായ യാഥാർഥ്യങ്ങൾ, ഈ കോലാഹലത്തിൽ പിന്തള്ളപ്പെടുന്നു'.

'മുസ്ലിം സ്ത്രീയുടെ മതപരവും രാഷ്ട്രീയപരവുമായ യാഥാർഥ്യങ്ങളെ നിഷേധിച്ച് അവരെ ലിംഗനീതിയുടെ അനുഭവജ്ഞാനാതീതവും ചരിത്രരഹിതവുമായ പ്രജയായി കണക്കാക്കാൻ പ്രായോഗിക ഫെമിനിസ്റ്റ് സമീപനത്തിന് കഴിയില്ല. ചരിത്രപരമായും ഭൗതികപരവുമായും സാമൂഹ്യപരവുമായും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് ജെൻഡർ. മുസ്ലിം അസ്തിത്വം സംബന്ധിച്ച് സമകാലിക സാഹചര്യങ്ങളിൽ, മുസ്ലിം സ്ത്രീക്കു വേണ്ടിയുള്ള ലിംഗനീതിക്കായുള്ള ആഹ്വാനങ്ങളിൽ നിന്നും മുസ്ലിം പുരുഷനെ, അവരുടെ സാമുദായിക സ്വത്വത്തിന്റെ ഭാഗമെന്ന നിലയിലും, അവരുടെ രാഷ്ട്രീയ ഭാഗധേയത്തിലെ തുല്യപങ്കാളികളെന്ന നിലയിലും മാറ്റിനിർത്താനാകില്ല. പാർശ്വവൽകൃത സമൂഹങ്ങൾക്ക് നീതിയും പൗരാവകാശങ്ങളും വിവേചനരഹിതമായി ലഭ്യമാക്കുന്നതിനായി ഭരണഘടനാധികാരങ്ങൾ പ്രയോഗിക്കുന്നതിൽ ഭരണകൂടം പലപ്പോഴും പരാജയപ്പെടുന്നതായാണ് അനുഭവം. മുസ്ലിം വിശ്വാസികൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ചരിത്രരഹിതമായ ആത്മീയതയല്ല, മറിച്ച് ആധുനിക രാഷ്ട്രശരീരത്തിൽ നിന്നും നിരന്തരമായി തുടച്ചു നീക്കപ്പെടുകയും തകർത്തെറിയപ്പെടുകയും ചെയ്യുന്ന ചിഹ്നങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആത്മീയതയെയാണ്'.

മുത്തലാഖിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. 'ഒരു സമുദായത്തെയും അതിനെ പിന്തുടരുന്നവരെയും കല്ലെറിയാൻ കാത്തിരിക്കുന്ന ഒരു വിഭാഗത്തിന് മുന്നിൽ ഇസ്ലാമിക ജീവിതരീതികളും ശരീഅത്തും വിമർശനവിധേയമാക്കി, യുദ്ധസമാനമായ അന്തരീക്ഷമാണ് ഇന്ത്യയിലെ ന്യൂസ് റൂം ചർച്ചകളും മാധ്യമസംവാദങ്ങളും ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. വസ്ത്രധാരണം, ഭാഷ, ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂല്യങ്ങൾ തുടങ്ങിയവയിലെല്ലാം പ്രകടമായ ദ്വന്ദ്വനിർമ്മിതിയിലൂടെയാണ് ഈ ചർച്ചകൾ മുന്നേറുന്നത്. ന്യൂനപക്ഷങ്ങളുടെ മതപരമായ ദൃശ്യതയാണ് പൗരത്വം സംബന്ധിച്ച് ലോകമെമ്പാടുമുള്ള സംവാദങ്ങളിൽ ഏറ്റവും തർക്കവിഷയമാകുന്നത്. ഈ പശ്ചാത്തലത്തിൽ ബുർഖധാരിണികളായ വനിതകൾ, സ്ത്രീവിരുദ്ധരും താടിക്കാരുമായ മുസ്ലിം പുരുഷന്മാരുടെ സ്വാധീനവലയത്തിലാണെന്നുള്ള ചിത്രീകരണം സമകാലീന മാധ്യമപ്രവണതകളുടെ പൊതുരീതിയാണ്. മുസ്ലിം വ്യത്യാസത്തെ ഇത്രമാത്രം പെരുപ്പിച്ചു കാട്ടുമ്പോൾ തന്നെ, ഏകീകൃതമായ ഹിന്ദുസംസ്‌കാര ചിഹ്നങ്ങളുടെ പുനരുജ്ജീവനം, ഒരേസമയം ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതീകമായും ആധുനികവും പരിഷ്‌കൃതവുമായും മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്നു. ഹിന്ദു സാംസ്‌കാരിക ചിഹ്നങ്ങളെ മതേതരമായി അവതരിപ്പിക്കുന്ന ഈ പൊതുപ്രവണത മുസ്ലിംകളെ അപരിഷ്‌കൃതരും പ്രാകൃതരുമായ ദൃഷ്ടിവിഷയമാക്കി മാറ്റുന്നു. ഈ ദൃഷ്ടിവിഷയം, മുസ്ലിംകളെ വേട്ടയാടുന്ന ഹിന്ദുത്വവാദികളിൽ നിന്നും, അതിനെതിരെ ഉയർന്നുവരേണ്ട പൊതുബോധത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സഹായിക്കുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ വധത്തിന്റെയും മുസ്ലിം വേട്ടയാടലിന്റെയും പേരിൽ വ്യാപകമായി വിമർശിക്കപ്പെട്ട ഹിന്ദു വലതുപക്ഷത്തിന് സമാന്തരമായി കണക്കാക്കാനുള്ള മുസ്ലിം വലതുപക്ഷത്തെയാണ് സ്ത്രീവിരുദ്ധതയുടെ പേരിലും സമുദായപ്രതീകങ്ങളെന്ന നിലയിലും പർവതീകരിച്ച് ചിത്രീകരിക്കപ്പെട്ട മുസ്ലിം പുരുഷനിലൂടെ പ്രസ്തുത സംവാദങ്ങൾ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

മുത്തലാഖ് വിവാദത്തിൽ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന ഇരുപക്ഷങ്ങൾ പരസ്പരം ചെളിവാരിയെറിഞ്ഞാണ് മുന്നേറുന്നത്. പുരോഗമനവാദികൾ, സ്വയം അവരോഹിതരായ യാഥാസ്ഥിതിക നേതാക്കളാണ് സ്ത്രീകളുടെ വ്യഥയ്ക്ക് കാരണക്കാരെന്ന് ആരോപിക്കുന്നു. മറുഭാഗമാകട്ടെ, വിമർശനവുമായി മുന്നോട്ടു വരുന്ന, മുസ്ലിംകളെന്ന് അവകാശപ്പെടുന്ന വനിതകളെ സമുദായത്തെ അപമാനിക്കാൻ ഇറങ്ങിത്തിരിച്ചവരായി തിരിച്ചടിക്കുന്നു'.

അസാധാരണമായ ഒരു അകം കാഴ്ചയിൽനിന്നാണ് മുസ്ലിം വസ്ത്രധാരണം മുതൽ വിവാഹമോചനം വരെയുള്ള വിഷയങ്ങളിൽ ഷെറിനെപ്പോലുള്ളവരുടെ ഈ നിലപാടുകൾ രൂപം കൊള്ളുന്നത്. അത്, ആധുനിക-മതേതര-ഉദാരവാദ-പാശ്ചാത്യ-സാമൂഹ്യ യുക്തികളെയും സ്ത്രീവാദങ്ങളെയും വിമർശനാത്മകമായി കാണുകയും ചിലപ്പോഴെങ്കിലും നിരാകരിക്കുകയും മുസ്ലിം എന്ന സ്വത്വത്തെ അതിന്റെ ആഗോളവൈവിധ്യങ്ങളിൽ സ്വാംശീകരിക്കുകയും സാമ്രാജ്യത്ത മുതലാളിത്തം മുതൽ ഹിന്ദുത്വദേശീയത വരെയുള്ളവ മുസ്ലിങ്ങളെ അപരവത്ക്കരിക്കുന്നതിനെതിരെ സ്വയം ശാക്തീകരിക്കുകയും മുസ്ലിം സ്ത്രീയെ കാണേണ്ടതും തിരിച്ചറിയേണ്ടതും പൊതുമണ്ഡലത്തിൽ മുസ്ലിങ്ങളനുഭവിക്കുന്ന വേട്ടയാടലുകളുടെ സന്ദർഭത്തിലാണെന്നു വാദിക്കുകയും അവരുടെ കർതൃത്വവും നിർവാഹകത്വുമൊക്കെ മുസ്ലിം പുരുഷന്റെ കെട്ടിയേല്പിക്കലുകളാണെന്ന പുറംകാഴ്ച തീരെ ഭദ്രമല്ല എന്നു സ്ഥാപിക്കുകയും ചെയ്തുകൊണ്ടാണ്. തങ്ങൾ സ്വയം വിശ്വാസികളല്ലെങ്കിൽ പോലും മതത്തെ നിസ്സാരവൽക്കരിക്കാനോ നിരാകരിക്കാനോ ഇവർ തയ്യാറല്ല. ഇതാണ് ആധുനിക മതേതരവാദികളും ഇവരും തമ്മിലുള്ള പ്രധാന വ്യത്യാസം. മറ്റൊന്ന് ഇസ്ലാമിനുള്ളിലെ പുരുഷാധിപത്യത്തെക്കുറിച്ചുള്ള നിലപാടിലാണ്. മുസ്ലിം സ്ത്രീകൾ മുസ്ലിം പുരുഷാധിപത്യത്തിന്റെ ഇരകളല്ലെന്നും മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകളെക്കാൾ വലിയ ഇരയാകലൊന്നും അവർക്കില്ലെന്നും വംശഹത്യകൾക്കും വെറികൾക്കും താരതമ്യേന കൂടുതൽ വിധേയരാകുന്നതു മുസ്ലിം സ്ത്രീകളാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഷെറിൻ സംഗ്രഹിക്കുന്നു: 'മുത്തലാഖിനെതിരായി ഒരു സുപ്രീം കോടതി വിധി നിലവിലിരിക്കെ, ഇത് നിരോധിക്കണമെന്ന പ്രചാരണത്തിന്റെ വേഗം, ശ്രദ്ധയോടെ വിലയിരുത്തപ്പെടണം. മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരായ അക്രമങ്ങളെ തുടർന്ന് രാജ്യത്തെ പുരോഗമനവാദികളിൽ നിന്നും ഹിന്ദുത്വവാദികൾ ബഹുദൂരം അകറ്റപ്പെട്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ 'മുസ്ലിം വലതുപക്ഷം' എന്ന ലേബൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടത്തിനും അന്താരാഷ്ട്ര ഐക്യത്തിനുള്ള മറയായും ഉപയോഗപ്പെടുത്താം. ഹിന്ദുത്വവാദികൾക്കെതിരായ പൊതുവികാരത്തെ തിരിച്ചുവിടാനും മുസ്ലിം പുരുഷനെ പ്രാകൃതനും സ്ത്രീവിരുദ്ധനും പുരുഷാധിപത്യവാദിയുമാക്കി ചിത്രീകരിക്കാനും ഈ സംവാദം സഹായിക്കും. ഫെമിനിസ്റ്റ് പഠനങ്ങളും പോസ്റ്റ് കൊളോണിയൽ വ്യവഹാരങ്ങളും, 'സതി' പോലുള്ള ആചാരങ്ങളുടെ നിരോധനം പലപ്പോഴും പരമാധികാരം സംബന്ധിച്ച കൊളോണിയൽ അജണ്ടകളെയും പരിഷ്‌കാരവാദികളായ പുരുഷാധിപത്യ അജണ്ടകളെയും പ്രയോഗത്തിൽ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്.

മതാചാരങ്ങൾ അനുഷ്ഠിക്കുന്ന മുസ്ലിം സ്ത്രീകളുടെ തമസ്‌കരണം മാത്രമല്ല ഈ വിഷയത്തിലെ ശ്രദ്ധേയമായ പൊതുപ്രശ്‌നം. ബാബ്രി മസ്ജിദിന് ശേഷമുള്ള രണ്ട് ദശകങ്ങൾ മുസ്ലിംകൾ കൂടുതലായി സമുദായത്തിലേക്ക് ഒരു അഭയമെന്നോണം തിരിച്ചുപോകുന്നതിന്റെ സാക്ഷ്യമാണ്. പ്രത്യേകിച്ചും ഭരണകൂടം അവരെ നിരന്തരമായി വഞ്ചിച്ചുകൊണ്ടിരിക്കുമ്പോൾ. മതചിഹ്നങ്ങളും വിശ്വാസവും മുസ്ലിം ജീവിതങ്ങളിൽ വളരെ പ്രകടവും പ്രത്യക്ഷവുമാണ്. കൂടുതലായി ആധുനിക മുസ്ലിം സ്ത്രീപുരുഷന്മാർ ശരീഅത്ത് പിന്തുടരുകയും അതിന്റെ രീതികളെ അനുസരിക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അവരെ നമ്മൾ സർവകലാശാലകളിലും ബൗദ്ധികസംവാദ വേദികളിലും മുസ്ലിം സംഘടനകളുടെ യുവവിഭാഗങ്ങളിലും അതോടൊപ്പം ആധുനിക ഇന്ത്യൻ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണുന്നുണ്ട്. ഈ വിഭാഗത്തിന്റെ അഭാവമാണ് ഇപ്പോൾ നടക്കുന്ന പുരോഗമന മുസ്ലിംകളും പുരോഹിതാധിപത്യവും തമ്മിലുള്ള തർക്കത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. അക്കാദമിക തലത്തിൽ നിരവധി മുസ്ലിം വിദ്യാർത്ഥികൾ ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്റെ നിയമപരവും രാഷ്ട്രീയപരവും മതശാസ്ത്രപരവുമായ സാംഗത്യങ്ങളെ കുറിച്ച് പഠനം നടത്തുന്നുണ്ട്. പൊതുസമൂഹവും മാധ്യമവും അവരെ പൂർണമായും അവഗണിക്കുമ്പോൾ, ഈ വ്യവഹാരത്തിൽ അവരുടെ ശബ്ദവും ജീവിതങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതിന്റെ അനിവാര്യതയുണ്ട്. എന്തെന്നാൽ ഈ സമുദായത്തിന്റെ ഭാവി അവരാണ് നിർണയിക്കുന്നത്. മുൻപില്ലാത്ത വിധം, ഇംഗ്ലീഷ് ഭാഷയിൽ മാധ്യമങ്ങൾക്കു മുന്നിൽ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന ബുർഖധാരിണികളായ ആധുനിക മുസ്ലിം യുവതികൾ സമുദായത്തിൽ നടക്കുന്ന വലിയ മാറ്റങ്ങളുടെ സൂചകങ്ങളാണ്. അതോടൊപ്പം മതചര്യകൾ അനുഷ്ഠിക്കുന്ന ഒരു വലിയ വിഭാഗം യുവ മുസ്ലിം പുരുഷന്മാർ കുടുംബത്തെ കുറിച്ചും കുടുംബഭാരത്തിലെ തുല്യപങ്കാളിത്തത്തെ കുറിച്ചും ഉണർവോടെ ചിന്തിക്കുകയും തങ്ങളുടെ പങ്കാളിയെ ബഹുമാനത്തോടെയും തുല്യതയോടെയും പരിഗണിക്കുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു. മുത്തലാഖിനെ കുറിച്ചുള്ള വിവാദത്തിൽ ഒരു സമുദായത്തെ പൂർണമായും പ്രാകൃതവും സ്ത്രീവിരുദ്ധവുമെന്ന് ചിത്രീകരിക്കുമ്പോൾ മുറിവേൽക്കപ്പെടുന്നത് പ്രത്യക്ഷമായും ഈ യാഥാർഥ്യത്തിനാണ്'.

പുസ്തകത്തിൽനിന്ന്:-

'മുസ്ലിം സ്ത്രീയുടെ അടിമത്തത്തിന്റെ ചിഹ്നമായി പർദ എത്രമാത്രം നമ്മുടെ ബോധമണ്ഡലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. നമ്മുടെ കർതൃത്വം, നിർവാഹകത്വം തുടങ്ങിയ സങ്കൽപ്പങ്ങളിൽ തെരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്. അസംഖ്യം വസ്ത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ പർദ സ്വമേധയാ തെരഞ്ഞെടുക്കില്ല എന്ന മുൻവിധിക്കപ്പുറം choice എന്ന സമ്പ്രദായത്തിൽ തന്നെ ചില പൊരുത്തക്കേടുകളുണ്ട്. വസ്ത്രധാരണത്തിൽ രവീശരലന് വലിയ പ്രാധാന്യം ലഭിക്കുന്നത് വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള മുതലാളിത്ത വ്യവസ്ഥിതിയിലാണ്. ഈ അവസരത്തിൽ വ്യക്തിപരമായ ഒരു അനുഭവം കൂടി ചേർത്തുകൊള്ളട്ടെ. കേരളത്തിലെ പ്രസിദ്ധമായ ഒരു കലാലയത്തിൽ ഒരിക്കൽ ഒരു സെമിനാറിൽ പർദയുടെ മേലുള്ള ഫെമിനിസ്റ്റ് ആശങ്കകളെ പറ്റി ഞാനൊരു പേപ്പർ അവതരിപ്പിക്കുകയുണ്ടായി. വസ്ത്രസ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് തുടങ്ങിയ ആശയങ്ങൾ ഒരു ആഗോളവത്കൃത സമൂഹത്തിന്റെ ആശങ്കകളായി പുറത്തുവരുന്നു എന്നും പർദ ഫെമിനിസ്റ്റ് അവബോധത്തെ നിർണയിക്കാനുള്ള മാനദണ്ഡമല്ലെന്നതുമായിരുന്നു എന്റെ വാദം. അതോടൊപ്പം വിഭിന്ന സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലത്തിൽ അതിന് പല മാനങ്ങളുമുണ്ടെന്നും പേപ്പറിൽ വ്യക്തമാക്കിയിരിക്കുന്നു. വായന കഴിഞ്ഞപ്പോൾ സാമാന്യം ഭേദപ്പെട്ട ഒരു ചർച്ച ഉയർന്നുവന്ന സംതൃപ്തിയിലിരുന്ന എന്നോട് മലയാളത്തിലെ അറിയപ്പെടുന്ന അക്കാദമിഷ്യൻ സ്വകാര്യമായി ചോദിച്ചു. 'കേരളത്തിൽ ഇപ്പോൾ പൊതുവെ പർദയുടെ ഉപയോഗം കൂടിവരുന്നത് എന്തുകൊണ്ടാണെന്നറിയാമോ?' ഈ ചോദ്യത്തിന് ഒറ്റവാക്യത്തിൽ ഉത്തരം നൽകേണ്ട ബാധ്യതയും എന്റെ പേപ്പർ അദ്ദേഹത്തിന് മനസിലായില്ലല്ലോ എന്ന നിരാശയും മറച്ചുകൊണ്ട് 'ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിരോധം' എന്നോ മറ്റോ ഞാൻ പറയാൻ തുടങ്ങുമ്പോൾ എന്നെ നടുക്കിക്കൊണ്ട് അദ്ദേഹം തന്നെ മറുപടി പറഞ്ഞു. ഗൾഫിൽ പോകുന്ന മുസ്ലിം ഭർത്താക്കന്മാർ തങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാനായി ഭാര്യമാരെ പർദയിൽ പൊതിഞ്ഞുവയ്ക്കുന്നതാണത്രെ. വളരെ രാഷ്ട്രീയമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെ അദ്ദേഹം കൈകാര്യം ചെയ്തതിലുള്ള ഞെട്ടൽ മാത്രമായിരുന്നില്ല എന്റേത്. മുസ്ലിം വസ്ത്രധാരണ രീതി, മുസ്ലിം സ്ത്രീയുടെ കർതൃത്വം എന്നിവയിൽ തുടങ്ങി മുസ്ലിം പുരുഷന്റെ ലൈംഗികതയിൽ വരെ എത്തിനിൽക്കുന്ന നമ്മുടെ അബദ്ധധാരണകളുടെ, മുൻവിധികളുടെ ആകെത്തുകയായിരുന്നല്ലോ ആ വാചകം.

ഇസ്ലാം ഒരു മതം എന്നത് പോലെ ഒരു അനുഷ്ഠാനവുമാണ്. അതിനകത്ത് വിഭിന്നങ്ങളായ നിലപാടുകളുണ്ട്. ഇന്ത്യ പോലൊരു സെക്യുലർ ജനാധിപത്യ സംവിധാനത്തിൽ സർട്ടിഫിക്കറ്റിലെ മതത്തിന്റെ കോളത്തിൽ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മതനിർണയം കൊണ്ടു മാത്രം മുസ്ലിമാകുന്നവരുണ്ട്. അതുപോലെ തികഞ്ഞ പ്രാക്ടീസിങ് മുസ്ലിമല്ലാത്ത ഒരു സെക്യുലർ ലിബറർ പ്രോഗ്രസീവ് പ്രോട്ടോക്കോളിനുള്ളിൽ നിൽക്കുന്ന (പലപ്പോഴും ഞാൻ എന്നെയും ഉൾപ്പെടുത്താറുള്ള) വലിയൊരു വിഭാഗം മുസ്ലിങ്ങളും ഇവിടെയുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി അനുഷ്ഠാനപരമായും ആത്മീയമായും ഇസ്ലാമിനുള്ളിൽ നിൽക്കുന്ന തികഞ്ഞ മതവിശ്വാസികളായ മറ്റൊരു വിഭാഗവുമുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ ഒരു ഏകശിലാത്മക വിഭാഗമായി പടിഞ്ഞാറൻ ലിബറൽ നയങ്ങളുടെ അപരമായി പ്രതിഷ്ഠിക്കുന്ന പ്രവണത തെറ്റാണ്. വിവിധ രാഷ്ട്രീയ നിലപാടുകൾക്കും പരിപ്രേക്ഷ്യങ്ങൾക്കും സാധ്യതയുള്ള മുസ്ലിം എന്ന വിഭാഗത്തെ ഒരു ഏകകമായി വിലയിരുത്തി പടിഞ്ഞാറൻ രീതിയിൽ മതമൗലികം എന്ന ഒറ്റപ്രയോഗത്തിൽ ഇസ്ലാമിസത്തെ കൊണ്ടെത്തിക്കുമ്പോൾ മുസ്ലിം സമൂഹങ്ങളുടെ നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്'.

ദേശീയത, ഫെമിനിസം, മുത്തലാഖ്: പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം
ബി.എസ്. ഷെറിൻ
ഓപ്പൺ റീഡ്, കോഴിക്കോട്
2018, 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP