Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

14 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ പദവി വേണ്ടെന്ന് വച്ചാൽ 104 വോട്ട് കിട്ടിയാലും യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാം; ജനതാദള്ളിലെ 13 എംഎൽഎമാർ പാർട്ടി പിളർത്തി കൂറുമാറ്റ നിരോധന നിയമം മറികടക്കാനും സജീവ നീക്കം; കോടികൾ മറിച്ച് വിശ്വാസം നേടിയാലും ആറു മാസത്തിനകം നടക്കുന്ന ഉപതെഞ്ഞെടുപ്പിൽ തറപറ്റിച്ചേക്കുമെന്ന പേടിയിൽ വിലപേശൽ നിശ്ചലമായി; കർണ്ണാടകയിലേത് കേട്ട് കേൾവിയില്ലാത്ത രാഷ്ടീയ നീക്കങ്ങൾ

14 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ പദവി വേണ്ടെന്ന് വച്ചാൽ 104 വോട്ട് കിട്ടിയാലും യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാം; ജനതാദള്ളിലെ 13 എംഎൽഎമാർ പാർട്ടി പിളർത്തി കൂറുമാറ്റ നിരോധന നിയമം മറികടക്കാനും സജീവ നീക്കം; കോടികൾ മറിച്ച് വിശ്വാസം നേടിയാലും ആറു മാസത്തിനകം നടക്കുന്ന ഉപതെഞ്ഞെടുപ്പിൽ തറപറ്റിച്ചേക്കുമെന്ന പേടിയിൽ വിലപേശൽ നിശ്ചലമായി; കർണ്ണാടകയിലേത് കേട്ട് കേൾവിയില്ലാത്ത രാഷ്ടീയ നീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്ക്

ബംഗളൂരു: കർണാടകയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോൾ ഉറക്കമില്ലാത്ത രാത്രിയാണ് ഇന്ന് ബിജെപിയുടേയും കോൺഗ്രസിന്റേയും ജെഡിഎസിന്റേയും നേതാക്കൾക്ക്. നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പ്രതിസന്ധിയിലാക്കുന്നത് ബി എസ് യദൂരിയപ്പയുടെ മുഖ്യമന്ത്രി പദമോഹത്തെയാണ്. അതേ സമയം രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രോടൈം സ്പീക്കർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരസ്യ വോട്ടെടുപ്പാണെങ്കിൽ എംഎൽഎമാർ തങ്ങളുടെ നിലപാട് പരസ്യമായി അറിയിക്കേണ്ടി വരും. ഇത് കാരണം എംഎൽമാരിൽ മറുകണ്ടം ചാടുന്നത് ആരാണെന്ന് തിരിച്ചറിയാം. ഇത് മൂലം കൂറുമാറ്റ നിരോധന നിയമം മൂലം അംഗത്വം നഷ്ടമാകും. ഇതും ബിജെപിയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.

'ഏറ്റവും നല്ലത് സഭ തീരുമാനിക്കുന്നതാണ്'' സുപ്രീം കോടതി വിധിച്ചു. ഏഴു ദിവസം ചോദിച്ച മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് 15 ദിവസം നൽകിയ ഗവർണ്ണർ വജുഭായ് വാലയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടു നാളെ വൈകിട്ട് 4 മണിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യദ്യൂരപ്പയോട് നിർദ്ദേശിച്ചതോടെ കർണാടകയുദ്ധത്തിൽ ബിജെപി യുടെ അടി പതറുകയായിരുന്നു. പ്രോട്ടേം സ്പീക്കർ സഭാച്ചട്ടങ്ങൾ അനുസരിച്ചു വോട്ടെടുപ്പ് നടത്തുമെന്ന് കോടതി പറഞ്ഞു. അതിനു മുമ്പ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നോമിനേറ്റ് ചെയ്യരുതെന്നും എ കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കൽപ്പിച്ചു. സുപ്രധാന തീരുമാനങ്ങൾ സർക്കാർ ഇതിനിടയിൽ എടുക്കാൻ പാടില്ല. കർണാടക നിയമസഭക്ക് മുമ്പിൽ ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപി ക്കും അധികൃതർക്കും നിർദ്ദേശം നൽകി. ഇതെല്ലാം കാര്യങ്ങൾ കൈയിലെടുക്കാനുള്ള മുഖ്യമന്ത്രി യെദൂരിയപ്പയുടെ നീക്കങ്ങൾക്ക് കിട്ടിയ തിരിച്ചടിയാണ്.

നിലവിൽ 222 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇനി രണ്ടിടത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്. 104 ബിജെപി അംഗങ്ങളുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ ഫലം തടഞ്ഞുവച്ചിരിക്കുന്നു. ഇതും ബിജെപിക്ക് അനുകൂലമാണ്. അങ്ങനെ 105 അംഗങ്ങൾ. രണ്ടിടത്ത് കൂടി ജയിച്ചാൽ അംഗബലം 107 ആകും. 224അംഗ സഭയിൽ 113 പേരുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും. ഒരു സ്വതന്ത്രന്റെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷ. നിയമസഭയിൽ നിലവിൽ 221 പേരാണുള്ളത്. ഇതിൽ 14 പേർ നിയമസഭയിൽ എത്താതിരുന്നാൽ സഭയിലെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങും. 104 എംഎൽഎമാർ ബിജെപിയുടെ കൈവശമുള്ളതിനാൽ 207 പേരാണ് നിയമസഭയിൽ എത്തുന്നതെങ്കിൽ യദൂരിയപ്പയ്ക്ക് മുഖ്യമന്ത്രി കസേര ഉറപ്പിക്കാം. ഇതാണ് കർണ്ണാടകയ്ക്ക് വേണ്ടി അമിത് ഷാ പ്രാഥമികമായി തയ്യാറാക്കിയ രൂപ രേഖ.

ഈ 13 പേർക്കായി തയ്യറാക്കി വെച്ചത് കോടികളും. സത്യപ്രതിജ്ഞ ചെയ്യാതെ ഇവർ മാറി നിന്നാൽ കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ല. പക്ഷെ അവിടെയാണ് മർമ്മ പ്രധാനമായ പ്രശനം. കോൺഗ്രസ്സ് പാർട്ടിയും, ജനതാദളും തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന വിപ്പ് അഥവാ നിർദ്ദേശം ലംഘിച്ച് സഭയിൽ ഏതെങ്കിലും കോൺഗ്രസ്, ജനതാദൾ അംഗം ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്താൽ അയോഗ്യരാക്കപ്പെടും. എന്നാൽ കർണാടക സഭയിലേക്ക് വിജയിച്ചവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതുകൊണ്ട് വിപ്പ് ബാധമാകില്ലെന്ന വാദവും ഉയരുന്നുണ്ട്. ജനതാദളിന്റെ ആകെയുള്ള എംഎൽഎമാരിൽ


ബിജെപിക്കൊപ്പം കുറവുള്ള സഖ്യം 13 ആണ്. അതുകൊണ്ട് തന്നെ കാശു മോഹിച്ച് സ്ഥാനത്യാഗത്തിന് കോൺഗ്രസ് - ജെഡിഎശ് എംഎൽഎമാർ തയ്യാറായേക്കില്ല. ഈ ഘട്ടത്തിൽ ഉറപ്പുകളാണ് നൽകുന്നത്. ബിജെപിക്ക് അധികാരം കിട്ടിയില്ലെങ്കിൽ പറയുന്നത് കിട്ടില്ലെന്ന് എംഎൽഎമാരിൽ പലരും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ എംഎൽഎമാർ കരുതലോടെയാണ് നീങ്ങുന്നത്. ഇനി വിട്ടു നിന്നാൽ ഈ നിയമസഭാ സീറ്റിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് വരും. അപ്പോൾ ജയിക്കുമെന്നതിന് ഉറപ്പുമില്ല. കാരണം ഉപതെരഞ്ഞെടുപ്പിൽ ജെഡിസും കോൺഗ്രസും ഒരുമിക്കും. ഇതോടെ ബിജെപിക്കാരുടെ വിജയസാധ്യത കുറയുകയും ചെയ്യും.

തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കിൽ ഇനി ഉപതിരഞ്ഞെടുപ്പിൽ ഒരുവശത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല. ഇത് മറുകണ്ടം ചാടുന്നവർക്ക് ഒരു ഭീഷണിയായി തന്നെയാണ്. ലിംഗായത്ത് മേധാവിത്തമുള്ളിടത്ത് നിന്നുള്ളതോ ബെല്ലാരി മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെയോ സ്വാധീനിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. അത് ചിലപ്പോൾ സ്വാധീനിച്ചേക്കാം. അവരെ വീണ്ടും ജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിയും. എന്നാൽ ഈ മേഖലയിൽ നിന്ന് മാത്രം 14 പേരെ കണ്ടെത്തുക പ്രയാസകരവുമാണ്. എംഎൽഎമാർ ഹൈദരബാദിലെ റിസോർട്ടുകളിലാണെങ്കിലും ഫോൺ വഴി എംഎ‍ൽഎമാരെ ബന്ധപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മൊബൈൽ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അങ്ങനെ ചർച്ചകൾക്കുള്ള നീക്കവും കോൺഗ്രസ് പൊളിച്ചു. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നുണ്ട്.

നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ബിജെപിയുടെ ഒരു കണക്ക് കൂട്ടലും തെറ്റിച്ചു. കഴിഞ്ഞ സർക്കാർ രൂപീകരിക്കാൻ ജനതാദളിൽനിന്ന് ഏഴ് എംഎൽഎമാരെ കോൺഗ്രസിൽ ചേർത്തിരുന്നു. ഇവരിൽ മൂന്നുപേർ ഇത്തവണ ജയിച്ച് എംഎൽഎമാരായി. അവർക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുകയാണ്. കേസ് ഈ മാസം 27ന് ഹൈക്കോടതിയിൽ പരിഗണനയ്ക്ക് വരും. കൂറുമാറ്റ നിയമപ്രകാരം ഇവർ അയോഗ്യരാണെന്നു വന്നാൽ ഇവരുടെ എംഎൽഎ സ്ഥാനം അയോഗ്യമാകും. അതിനാൽത്തന്നെ കേസ് തീരുന്നതുവരെ ഇവരെ നിയമസഭയിൽ വോട്ടുചെയ്യാൻ അവകാശമില്ല, അഥവാ സ്പീക്കർക്കോ ഗവർണർക്കോ അനുവദിക്കാതിരിക്കാം. എന്നാൽ ഈ കേസിൽ തീരുമാനം വരാൻ ഇനയും ദിവസങ്ങൾ എടുക്കും. ഈ കേസ് കൂടി പരിഗണിച്ചാണ് ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചത്.

രണ്ട് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അവിടെ വോട്ടെടുപ്പ് 28നാണ്. ഒരു സീറ്റ് ബിജെപി ഉറപ്പിച്ചതാണ്. മറ്റൊന്നിൽ ബിജെപി വിജയസാധ്യതയേറെയാണ്. അങ്ങനെ വന്നാൽ, ആ ഫലവും അനുകൂലമാക്കാമെന്നും കരുതി. ഇതെല്ലാം മനസ്സിൽ വച്ചാണ് അഞ്ച് എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചത്. അത് ഏതാണ്ട് വിജയിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെ സുപ്രീംകോടതി വിധിയോടെ അതിനപ്പുറത്തേക്ക് കാര്യങ്ങൾ എത്തിക്കേണ്ട അവസ്ഥയിലാണ് ബിജെപി. മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷം ഐക്യത്തോടെ നീങ്ങുന്നതാണ് ബിജെപിയെ ഏറ്റവുമധികം പ്രകോപിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഏങ്ങനേയും ജയിച്ചേ പറ്റൂവെന്ന നിലപാടിൽ ബിജെപി എത്തുന്നത്. പ്രതിപക്ഷത്ത് ഐക്യമില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് കോൺഗ്രസും ബിജെപിയും കോടതിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ബി.എസ്.യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്ത് ബിജെപി അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും ചില എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചതായി കത്തിൽ പറയുന്നു. പിന്തുണക്കുന്നവരുടെ പേരുകൾ കോടതിക്ക് നൽകേണ്ട കാര്യമില്ലെന്നും മുകുൾ റോത്തകി കോടതിയിൽ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതി വിഷയത്തിൽ തീരുമാനമെടുത്തത്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്.

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയില്ല എന്നത് മാത്രമാണ് ബിജെപിക്കുണ്ടായ ഏക ആശ്വാസം. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല. ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

പൊതുചിത്രം ഇങ്ങനെ:

-നാളെ രാവിലെ 11 മണിക്ക് നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ.
-പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് കെ ജി ബൊപ്പയ്യയെ നിയമിച്ചു.
-കോൺഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള 14 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാതിരുന്നാൽ യെദ്യൂരപ്പക്ക് സാധ്യത
-നാല് മണിക്ക് സഭ വിളിച്ചു ചേർത്ത് വിശ്വാസ വോട്ടെടുപ്പ്
-പരസ്യ വോട്ടെടുപ്പ് വേണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

നിലവിൽ സഭയിലെ അംഗബലം ഇങ്ങനെ

ബിജെപി: 104
കോൺഗ്രസ്സ്: 78
ജനതാദൾ: 37
ഭാരതീയ സമാജ്വാദി പാർട്ടി : 1
കർണാടക പ്രഗ്നയാവന്ത ജനതാപാർട്ടി : 1
സ്വതന്ത്രൻ :1
നോമിനേറ്റഡ് : 1 (വേക്കന്റ്)

- എല്ലാ അംഗങ്ങളും സഭയിൽ എത്തിയാൽ വിശ്വാസ വോട്ട് നേടാൻ യെദ്യൂരപ്പക്ക് വേണ്ടത് 113 അംഗങ്ങളുടെ പിൻബലം.
- ചാക്കിട്ടുപിടുത്തവും മറുകണ്ടം ചാടലും നടന്നില്ലെങ്കിൽ യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്തു പോകേണ്ടി വരും.
- 13 ജെഡിഎസ് എംഎൽഎമാരെ പിളർത്തി ബിജെപി പക്ഷത്തെത്തിച്ച് വോട്ട് ചെയ്യിച്ചാൽ വിപ്പ് ബാധകമാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP