Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിയേറ്ററിൽ പത്ത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ തന്നെ; തൃത്താലക്കാരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്; അറുപതുകാരൻ കാമുകനും കാമുകിക്കുമെതിരെ ചുമത്തിയത് ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകൾ; പ്ലസ് ടുവിനും ഡിഗ്രിക്കും പഠിക്കുന്ന സഹോദരികളിൽ നിന്നും മൊഴിയെടുക്കും; പിടിക്കപ്പെട്ട മൊയ്തീൻ കുട്ടി ലീഗ് പ്രവാസി സംഘടനയുടെ മുൻ നേതാവ്

തിയേറ്ററിൽ പത്ത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ തന്നെ; തൃത്താലക്കാരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്; അറുപതുകാരൻ കാമുകനും കാമുകിക്കുമെതിരെ ചുമത്തിയത് ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകൾ; പ്ലസ് ടുവിനും ഡിഗ്രിക്കും പഠിക്കുന്ന സഹോദരികളിൽ നിന്നും മൊഴിയെടുക്കും; പിടിക്കപ്പെട്ട മൊയ്തീൻ കുട്ടി ലീഗ് പ്രവാസി സംഘടനയുടെ മുൻ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കൺകുന്നത്ത് മൊയ്തീൻകുട്ടി (60) ഇന്നലെ പിടിയിലായിരുന്നു. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണ്ണായക മൊഴികൾ പൊലീസിന് ലഭിച്ചത്.

അമ്മയ്ക്കൊപ്പം ഇരിക്കുമ്പോഴാണ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. അമ്മയുടെ മൗനാനുവാദത്തോടെയാണ് മൊയ്തീൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. മൊയ്തീൻകുട്ടിയുടെയും സ്ത്രീയുടെയും പേരിൽ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഇന്ന് ഹാജരാക്കും. കുട്ടിയെ മൊയ്തീൻ മുൻപും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതും അമ്മയുടെ അറിവോടെയായിരുന്നു.

ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീൻകുട്ടി. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ കൂടി ഈ സ്ത്രീക്കുണ്ട്. ഇവർ വാടക കൊടുക്കാതെയാണ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതെന്നാണ് സൂചന. മറ്റ് രണ്ട് പെൺമക്കളുടെ മൊഴിയും പൊലീസ് എടുക്കും. ഇവർ പീഡനത്തിന് ഇരയായോ എന്ന് മനസ്സിലാക്കാനാണ് ഇത്. അങ്ങനെ വന്നാൽ പുതിയ കേസും എടുക്കും.

പോക്സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ ഗൗരവമുള്ള നാല്, അഞ്ച് വകുപ്പുകൾകൂടി ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കുട്ടി ഗുരുതരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണിത്. പെൺകുട്ടിയെ റെസ്‌ക്യു ഹോമിലേക്കു മാറ്റിയിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇവിടെയെത്തി കുട്ടിയുടെ മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴിയും ചൈൽഡ് ലൈൻ എടുക്കുന്നുണ്ട്. സംഭവം പൊലീസിൽ അറിയിക്കാൻ തയ്യാറായ തീയേറ്റർ ഉടമയെ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ തീയേറ്ററിലെത്തി അഭിനന്ദിച്ചു.

എടപ്പാളിലെ ഒരു തിയേറ്ററിൽ ഏപ്രിൽ 18ന് ആണ് സംഭവം നടന്നത്. തിയേറ്ററിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങൾ 'മാതൃഭൂമി ന്യൂസ്' ചാനൽ പുറത്തുവിട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ കസ്റ്റഡിയിലെടുത്തത്. തിയേറ്റർ ഉടമകൾ ചൈൽഡ്‌ലൈൻ മുഖേന പൊലീസിൽ പരാതിനൽകിയിരുന്നെങ്കിലും ഇയാൾക്കെതിരേ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സംഭവത്തിൽ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ. കെ.ജെ. ബേബിയെ അന്വേഷണവിധേയമായി തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാർ സസ്‌പെൻഡ് ചെയ്തിരുന്നു.

മുസ്ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെ.എം.സി.സിയുടെ നേതാവാണ് അറസ്റ്റിലായ പാലക്കാട്, തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി. യുവതിക്കും കുഞ്ഞിനുമൊപ്പം എത്തിയയാൾ ഇരുവരെയും പീഡിപ്പിച്ചതു തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളിൽനിന്നാണു വ്യക്തമായത്. എടപ്പാൾ ഗോവിന്ദ തീയറ്ററിൽ ഫസ്റ്റ്ഷോ കാണാൻ പ്രതി എത്തിയത് ആഡംബരവാഹനത്തിലാണ്. 45 വയസ് തോന്നിക്കുന്ന യുവതിയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാൾ ഇരുവരെയും പീഡിപ്പിച്ചു. ഇയാൾക്കു വഴങ്ങിക്കൊടുത്ത സ്ത്രീ, കുട്ടിയെ പീഡിപ്പിക്കുമ്പോഴും എതിർത്തില്ല.

സി.സി. ടിവി ദൃശ്യങ്ങൾ കണ്ട തീയറ്റർ ജീവനക്കാർ അന്നുതന്നെ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന്, ചൈൽഡ്ലൈൻ ഏപ്രിൽ 26-നു പൊലീസിനെ സമീപിച്ചു. എന്നാൽ, പരാതി ചങ്ങരംകുളം പൊലീസ് പൂഴ്‌ത്തി. ചാനലിൽ ദൃശ്യങ്ങൾ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊർണൂർ ഡിവൈ.എസ്‌പിയും പൊന്നാനി സിഐയും ചേർന്ന് ഷൊർണൂരിൽനിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP