Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്ഷയതൃതീയ സ്വർണക്കച്ചവടം ശിവറാമെന്ന തമിഴന്റെ ചാണക്യ ബുദ്ധി; കച്ചവടതന്ത്രത്തിന്റെ ഉപജ്ഞാതാവായത് ആലുക്കാസ് ജോസ്; ദാനധർമങ്ങളുടെ നാൾ പൊന്നിന്റെ വ്യാപാരനാളായത് എങ്ങനെ?

അക്ഷയതൃതീയ സ്വർണക്കച്ചവടം ശിവറാമെന്ന തമിഴന്റെ ചാണക്യ ബുദ്ധി; കച്ചവടതന്ത്രത്തിന്റെ ഉപജ്ഞാതാവായത് ആലുക്കാസ് ജോസ്; ദാനധർമങ്ങളുടെ നാൾ പൊന്നിന്റെ വ്യാപാരനാളായത് എങ്ങനെ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അക്ഷയതൃതീയ ശിവറാം എന്ന തമിഴന്റെ ചാണക്യ ബുദ്ധിയാണ്. ചാണക്യതന്ത്രം പ്രയോഗിച്ചത് ആലൂക്കാസ് ജോസിന്റെ തലയിൽ. ജോസിന്റെ തലയിൽ കച്ചവടത്തിന്റെ താന്ത്രിക കുബുദ്ധി പ്രയോഗിച്ചത് തൃശൂരിലെ ബ്രാഹ്മണനായ ഒരു കൊമേഴ്‌സ് പ്രൊഫസ്സർ. മാധ്യമങ്ങളിൽ വേരുറപ്പിച്ചത് ആലൂക്കാസ് ജോസിന്റെ അന്നത്തെ വിശ്വസ്തനും മാധ്യമങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്ന ഒരു ഇടതുപക്ഷ എഞ്ചിനീയർ.

സ്വർണ്ണത്തിന്റെ കേരള വിപണി ത്വരിതപ്പെടുത്താൻ അക്ഷയതൃതീയ ബുദ്ധിയുമായി 2002-ൽ ആദ്യമായി തൃശൂരിൽ വന്നത് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കെ. ശിവറാമാണ്. ശിവറാം നേരെ പോയത് ജോസ് ആലൂക്കാസിന്റെ അടുത്തേയ്ക്ക്. എന്നാൽ അക്ഷയതൃതീയയെ സ്വർണ്ണവുമായി ബന്ധപ്പെടുത്താൻ ഒരു വഴിയും കാണാതെ കച്ചവടതന്ത്രം പ്രതിസന്ധിയിലായി.

ഈ സാഹചര്യത്തിലാണ് കച്ചവടത്തിന്റെ താന്ത്രിക കുബുദ്ധിയുമായി ജോസിനെ സഹായിക്കാൻ തൃശൂരിലെ ബ്രാഹ്മണനായ കൊമേഴ്‌സ് പ്രൊഫസ്സർ എത്തുന്നത്. ഈ പ്രൊഫസർക്ക് അന്ന് ഗുരുവായൂർ ക്ഷേത്ര ഭരണവുമായി നല്ല ബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട് ഹൈന്ദവ വിശ്വാസത്തെ കയ്യിലെടുക്കാൻ ഈ പ്രൊഫസ്സറുടെ സേവനം കാര്യമായി ഗുണം ചെയ്തു. കച്ചവടത്തെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്താൻ മാധ്യമങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്ന ഒരു ഇടതുപക്ഷ എൻജിനീയറും അന്ന് ആലൂക്കാസ് ജോസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.

സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്നും അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് കേരളത്തിലെ ജനങ്ങളിൽ അഭിവൃദ്ധി കൊണ്ടുവരുമെന്ന ഈ വിശ്വാസം മായാതെ നിൽക്കട്ടെയെന്ന് പിന്നീട് കെ.ശിവറാം ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്തായാലും തമിഴന്റെ ചാണക്യതന്ത്രവും ബ്രാഹ്മണന്റെ കച്ചവട കുതന്ത്രവും മാധ്യമ ദല്ലാളായ ഇടതുപക്ഷ എഞ്ചിനീയറുടെ പി.ആർ.ഒ. പണിയും സംഗമിച്ചപ്പോൾ ആലൂക്കാസ് ജോസ് അക്ഷയതൃതീയ എന്ന കച്ചവട തന്ത്രത്തിന്റെ ഉപജ്ഞാതാവുകയായിരുന്നു. പിന്നീട് ഈ തന്ത്രം ആലൂക്കാസ് ജോസിന്റെ സഹോദരങ്ങളായ ജോയിയും മറ്റു ബ്രാഹ്മണ സ്വർണ്ണ കച്ചവടക്കാരും എടുത്ത് അമ്മാനമാടുകയായിരുന്നു എന്നതാണ് സത്യം.

അതേസമയം അക്ഷയതൃതീയ എന്നത് സത്യയുഗത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുനത്. അത് ദാന ധർമ്മങ്ങളുടെ കൂടി ദിവസമാണ്. ചുരുക്കത്തിൽ ഈ ദിവസം വ്രതാനുഷ്ടാനങ്ങളിലും ഉപവാസങ്ങളിലുമായി കഴിയേണ്ട ദിവസമാണ്; പ്രത്യേകിച്ച് ബ്രാഹ്മണർ. എന്നാൽ സ്വർണ്ണ വ്യാപാരത്തിൽ കേമന്മാരെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ബ്രാഹ്മണനാണ് അക്ഷയതൃതീയയുടെ പേരും പറഞ്ഞ് കേരളീയരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.

യഥാർത്ഥത്തിൽ അക്ഷയതൃതീയക്കും സ്വർണ്ണത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രവും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. സാക്ഷാൽ ശ്രീകണ്‌ഠേശ്വരം മലയാള നിഘണ്ടുവിലും ഹൈന്ദവ വിജ്ഞാനകോശത്തിലും കൊടുത്തിട്ടുള്ള അക്ഷയതൃതീയയുടെ വ്യാഖ്യാനാംശം താഴെ കൊടുക്കുന്നു. ഇതെല്ലാം പഠിച്ചുപാസ്സായ മാധ്യമ മുത്തശ്ശന്മാരും മുത്തശ്ശിമാരും മലയാളികളെ വഞ്ചിക്കാൻ ഈ സ്വർണ്ണ മുതലാളിമാരോട് കൂട്ടുപിടിച്ചുകൊണ്ട് മാധ്യമധർമ്മത്തെ വെല്ലുവിളിക്കുന്നു.

അക്ഷയതൃതീയ ശബ്ദതാരാവലിയിൽ

'അക്ഷയതൃതീയ-വൈശാഖമാസത്തിലെ (മേടം,ഇടവം) ശുക്ലപക്ഷത്തിൽ വരുന്ന തൃതീയ. ഇത് സത്യയുഗത്തിലെ പ്രഥമദിനമായി കരുതപ്പെടുന്നു. കാർത്തിക നക്ഷത്രത്തിലോ രോഹിണി നക്ഷത്രത്തിലോ വരും. അന്നാണ് ബലഭദ്രൻ അവതരിച്ചതും 'ധാർമ്മികന്' വിഷ്ണു ദർശനം ലഭിച്ചതും.'' (ശ്രീകണ്ടേശ്വരം: ശബ്ദതാരാവലി: പേജ്: 37)

അക്ഷയതൃതീയ ഹൈന്ദവ വിജ്ഞാനകോശംത്തിൽ

''വൈശാഖ മാസത്തിലെ ശുക്ലപക്ഷതൃതീയ. ബലഭദ്രൻ ജനിച്ച ദിവസം. അന്ന് ചെയ്യുന്ന ദാനധർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല. നമ്പൂതിരി ഗൃഹങ്ങളിൽ വിധവകളായ അന്തർജനങ്ങൾ കുട, വടി, ചെരുപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ അന്ന് ജലപാനം പോലും ചെയ്യൂ. ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു വിശേഷ ദിവസമാണ് ഈ ദിനം.

ഈ ദിവസം അനുഷ്ടിക്കുന്ന ഹോമം, ജപം, തപസ്സു, തീർത്ഥസ്‌നാനം മുതലായവ അക്ഷയഫലദായകമാണ്. ഇത് പരശുരാമന്റെ ജന്മദിവസമാകയാൽ പരശുരാമജയന്തി എന്നും പറയപ്പെടുന്നു. ത്രേതായുഗം ആരഭിച്ചത് ഈ തീയ്യതി മുതൽക്കാണ്. ഈ ദിവസം അനുഷ്ടിക്കുന്ന ഗംഗാ സ്‌നാനത്തിന് വളരെയധികം മാഹാത്മ്യമുണ്ട്. സ്വർഗ്ഗസ്ഥരായ ആത്മാക്കളുടെ സന്തുഷ്ടിക്കുവേണ്ടി അക്ഷയതൃതീയ ദിവസം കലശം, വിശറി, കുട്ടികം, കുട, മലർപ്പൊടി, വെള്ളരിക്ക, തണ്ണിമത്തൻ, ശർക്കര മുതലായ പദാർത്ഥങ്ങൾ ബ്രാഹ്മണർക്ക് ദാനം ചെയ്യണം. ഹിമാലയ മഹാഗിരിയിലുള്ള ഭാദ്രി ക്ഷേത്രത്തിന്റെ നട തുറക്കുന്നത് അന്നാണ്.

ഹിമാലയത്തിൽ തപസ്സുചെയ്യുന്ന യോഗികൾ അക്ഷയതൃതീയ ദിവസം ബ്രഹ്മമുഹൂർത്തത്തിൽ തീർത്ഥസ്‌നാനം ചെയ്തു പരിശുദ്ധരായി പരമധ്യാനത്തോടുകൂടി ഹൃഷികേശത്തിൽ എത്തി അവിടെയുള്ള ക്ഷേത്രത്തിൽ പ്രവേശിച്ച് നൂറ്റിയെട്ട് പ്രദക്ഷിണം വയ്ക്കുന്നു. ഈ പ്രദക്ഷിണത്തിന്റെ സങ്കല്പം ബാദ്രിനാരായണ യാത്ര എന്നാണ്. ചിലർ ഉപവസിക്കുകയും ചെയ്യാറുണ്ട്. സത്യയുഗത്തിന്റെ ആരംഭദിനമാണ് അക്ഷയതൃതീയ എന്നും പറയപ്പെടുന്നു. ദാരിദ്ര്യവും കഷ്ടതയും സങ്കടവും തീർന്ന് പരമാനന്ദത്തിൽ ലയിക്കുന്നതിന് എല്ലാവരും അക്ഷയതൃതീയ ദിവസം ഉപവസിക്കുകയും വ്രതമാചരിക്കുകയും ദരിദ്രന്മാർക്കും യഥാർത്ഥ യോഗികൾക്കും ധനധാന്യഭോജ്യാദികൾ ദാനം ചെയ്യുകയും ചെയ്യുന്നു.'' (ഹൈന്ദവ വിജ്ഞാനകോശം: പേജ്: 16)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP