Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് പവൻ നെക്‌ലേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം എന്ന മറുനാടൻ വാർത്ത കല്യാൺ ഉടമയെ വിറളിപിടിപ്പിച്ചു; വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് മുഴുവൻ ടെക്‌സ്റ്റ് മെസേജ്; ദുബായിൽ കേസെടുത്തത് കല്യാൺ ഉടമ അറസ്റ്റിലെന്ന് പ്രചരിപ്പിച്ചതിന്റെ പേരിൽ; വ്യാജ സ്വർണ്ണ വാർത്ത പ്രസിദ്ധീകരിക്കാൻ മടിച്ച മാധ്യമങ്ങൾ സ്വർണ്ണക്കട മുതലാളിയുടെ വിശദീകരണവുമായി രംഗത്ത്

അഞ്ച് പവൻ നെക്‌ലേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം എന്ന മറുനാടൻ വാർത്ത കല്യാൺ ഉടമയെ വിറളിപിടിപ്പിച്ചു; വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് മുഴുവൻ ടെക്‌സ്റ്റ് മെസേജ്; ദുബായിൽ കേസെടുത്തത് കല്യാൺ ഉടമ അറസ്റ്റിലെന്ന് പ്രചരിപ്പിച്ചതിന്റെ പേരിൽ; വ്യാജ സ്വർണ്ണ വാർത്ത പ്രസിദ്ധീകരിക്കാൻ മടിച്ച മാധ്യമങ്ങൾ സ്വർണ്ണക്കട മുതലാളിയുടെ വിശദീകരണവുമായി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രം! ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്‌സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നൽകി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകൾ. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്‌നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തു. മറുനാടൻ കഴിഞ്ഞ ദിവസം കൊടുത്ത ഈ വാർത്ത ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെ പുതിയ ഇടപെടലുമായി കല്യാൺ ജ്യൂലേഴ്‌സും രംഗത്ത് വന്നു. ഇതൊക്കെ വ്യാജ കേസാണെന്ന് വരുത്താനാണ് ശ്രമം.

കല്യാൺ ജുവല്ലേഴ്സിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്ക് എതിരേ ക്രിമിനൽ നടപടി സ്വീകരിക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പൊലീസിന് നിർദ്ദേശം നൽകിയെന്നാണ് വിവിധ പത്രങ്ങളിൽ ഇന്നുള്ള വാർത്ത. തന്ത്രപരമായി തന്നെ എല്ലാ വാർത്തയും വ്യാജമാണെന്ന് വരുത്തുന്ന തരത്തിലാണ് ഇടപെടൽ. കല്യാൺ ജുവല്ലേഴ്സ് വിറ്റ സ്വർണ്ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമെന്നും വിശദീകരിച്ചാണ് വാർത്തയുടെ തുടക്കം. ഇതുസംബന്ധിച്ച് കല്യാൺ ജുവല്ലേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നു. യു.എ.ഇ യിലെ കല്യാൺ ജുവല്ലേഴ്സ് ഷോറൂമുകൾ സീൽ ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ചിരുന്നു. അതായത് കല്യാൺ ഉടമയെ അറസ്റ്റ് ചെയ്‌തെന്നത് തെറ്റായ പ്രചരണം മാത്രമാണ്. അതിനാണ് ദുബായിലെ അറസ്റ്റ്. ഇതിനെ തിരുവനന്തപുരത്തെ തട്ടിപ്പുമായി ചേർത്തു വയ്ക്കാനാണ് കല്ല്യാൺ ഉടമയുടെ ശ്രമം.

വ്യാജ വീഡിയോയും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാൺ ജുവല്ലേഴ്സ് എൽ.എൽ.സി ദുബായ് പൊലീസിൽ പരാതി നൽകിയത്. സൈബർ ക്രൈം വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച ദുബായ് പൊലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരേ ദുബായ് പൊലീസ് സ്വീകരിക്കുന്ന നടപടി ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കല്യാൺ ജുവല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ അന്വേഷണം തെളിവാണ്. വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാൺ ജുവല്ലേഴ്‌സ് ബ്രാൻഡ്. കല്യാണിന്റെ സൽപ്പേര് തകർക്കാനാണ് ചിലരുടെ ശ്രമം. സൈബർ കുറ്റകൃത്യം തടയുന്നതിന് യു.എ.ഇയിലെ നിയമസംവിധാനവും ദുബായ് പൊലീസും കർശന നടപടിയാണ് സ്വീകരിച്ച് വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സത്യം തെളിയിക്കാൻ ഇത് ഏറെ സഹായകരമാണെന്നും കല്യാണരാമൻ പറഞ്ഞുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഇവരാരും തിരുവനന്തപുരത്തെ മെഴുക് തട്ടിപ്പിൽ വാർത്ത നൽകിയവരല്ല. എന്നാൽ ഇത് തെറ്റാണെന്ന സൂചനകൾ പ്രചരിപ്പിക്കാനായി മറ്റൊരു വിഷയത്തിലെ കേസിനെ ഉയർത്തി എല്ലാം വ്യാജമാണെന്ന് വരുത്താനും ശ്രമിക്കുന്നു. കല്യാൺ ജുവല്ലേഴ്സിന്റെ തിരുവനന്തപുരം ഷോറൂമിനെ കുറിച്ച് നടന്നു വരുന്ന അപവാദപ്രചാരണത്തിനും വ്യാജവാർത്തകൾക്കുമെതിരേയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചുവെന്നും പത്രങ്ങളിലെ വിശദീകരണത്തിലുണ്ട്.

തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു.

ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. സ്വർണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡൽ ആഭരണങ്ങൾ ആണെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണിൽ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. ഇതോടെയാണ് കല്യാൺ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വ്യാജ പ്രചരണത്തിൽ ദുബായിൽ നിയമനടപടികൾ തുടങ്ങിയത്. അറസ്റ്റും നടത്തി. അപ്പോഴും തിരുവനന്തപുരം വാർത്ത ശരിയോ തെറ്റോ എന്ന് പോലും വിശദീകരിക്കാൻ കല്യാൺ ശ്രമിക്കുന്നില്ല.

2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപം നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്. തെളിവായി ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാൽ പണം നൽകി തടി തപ്പുകയല്ലാതെ ഉടമകൾക്ക് വേറെ മാർഗമില്ലായിരുന്നു. വലിയ തട്ടിപ്പ് നടന്നുവെങ്കിലും പരസ്യ വരുമാനം ഇല്ലാതാകുമെന്ന ഭയത്താൽ മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയം കണ്ട ഭാവം നടിച്ചില്ല. ഇതിനെതിരേയും പ്രതിഷേധം സോഷ്യൽ മീഡിയയിൽ അലയടിച്ചു. ഇതിനിടെയാണ് കല്യാണിന്റെ പത്രക്കുറിപ്പ് കൊടുത്ത് ജ്യൂലറിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമങ്ങൾ മാറുന്നതും.

വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന ടെക്സ്റ്റ് മെസേജും കല്യാണിന്റെ എല്ലാ ഉപഭോക്താക്കൾക്കും മൊബൈലിൽ ടെക്‌സ്റ്റ് മേസേജായി എത്തുകയും ചെയ്തു. ഇത് ദുബായിലെ കേസിനെ കുറിച്ചാണെന്നാണ് സൂചന. ഈ ഇടപെടലുകളിലൂടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാണ് കല്ല്യാണിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP