Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർദിനാളിന് കുരുക്കായത് അഭിഭാഷകന്റെ വാദങ്ങൾ; ഇടനിലക്കാരന്റെ വാദവും കർദിനാളിന്റെ വാദവും പൊരുത്തപ്പെടാതെ പോയതും കുരുക്ക് മുറുക്കി; മാർ എടയന്ത്രത്തിനെ കൂടി കക്ഷിയാക്കണമെന്ന് വാദിക്കാൻ പറ്റാതെ പോയതും തിരിച്ചടിയായി; സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ നടത്തിയ നീക്കം കൈവിട്ടപ്പോൾ സീറോ മലബാർ സഭയെ എത്തിച്ചിരിക്കുന്നത് ഊരാക്കുടുക്കിൽ

കർദിനാളിന് കുരുക്കായത് അഭിഭാഷകന്റെ വാദങ്ങൾ; ഇടനിലക്കാരന്റെ വാദവും കർദിനാളിന്റെ വാദവും പൊരുത്തപ്പെടാതെ പോയതും കുരുക്ക് മുറുക്കി; മാർ എടയന്ത്രത്തിനെ കൂടി കക്ഷിയാക്കണമെന്ന് വാദിക്കാൻ പറ്റാതെ പോയതും തിരിച്ചടിയായി; സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ നടത്തിയ നീക്കം കൈവിട്ടപ്പോൾ സീറോ മലബാർ സഭയെ എത്തിച്ചിരിക്കുന്നത് ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രതിയാകും. കർദിനാൾ അടക്കമുള്ളവരുടെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസെടുക്കാതിരിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാവും. ഇത് പരാതിക്കാർ കോടതിയെ ധരിപ്പിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്നു തന്നെ കേസ് എടുത്തേക്കും. ക്രിമിനൽ വിശ്വാസവഞ്ചന, ക്രമക്കേട്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. ജാമ്യം നൽകാനാവുന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസിന്റെ ആലോചന. ഗൗരവമായ വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ ഇട്ടാൽ കർദിനാളിനെ അറസ്റ്റ് ചെയ്യേണ്ടി വരും.

കർദിനാളിന് മുന്നിൽ ഇനി മൂന്ന് നിയമവഴികളാണുള്ളത്. ഉത്തരവിനെതിരേ അപ്പീൽ നൽകാം. പൊലീസ് എഫ്.ഐ.ആർ. ഇട്ടാൽ കോടതിയിൽനിന്ന് ജാമ്യമെടുക്കേണ്ടിവരും. എഫ്.ഐ.ആർ. റദ്ദാക്കാനും കോടതിയെ സമീപിക്കാം. അന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോർട്ട് എതിരായാൽ അതിനെതിരേയും കോടതിയെ സമീപിക്കാം. അതിനിടെ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് അടിയന്തരയോഗം കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ ചേർന്നു. എറണാകുളം-അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് യോഗം ചേർന്നത്. അഞ്ച് മെത്രാന്മാരാണ് സ്ഥിരം സിനഡിലുള്ളത്. കോടതിവിധിയുടെ പകർപ്പ് ലഭിച്ചില്ലെങ്കിലും വിശദാംശങ്ങൾ യോഗം ചർച്ച ചെയ്യുകയും തുടർനടപടികൾ ആലോചിക്കുകയും ചെയ്തതായാണ് സൂചന. പൂർണ സിനഡിൽ സഭയിലെ എല്ലാ മെത്രാന്മാരും ഉൾപ്പെടുന്നു.

അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചിരുന്നു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇതേ സഹായ മെത്രാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രേഖകൾ മറുനാടന് ലഭിച്ചത്. ഇതോടെ ആലഞ്ചേരിയെ പുറത്താക്കാനുള്ള കള്ളക്കളികളാണ് നടന്നതെന്നും വ്യക്തമായിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതിയിൽ ഉന്നയിക്കുന്നതിലും കർദിനാളിന്റെ അഭിഭാഷകന് വീഴ്ച വന്നു. ഇതാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അസാന്നിധ്യത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്.

2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നിർണ്ണായ തീരുമാനമെല്ലാം എടുത്തത് മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലെ യോഗമായിരുന്നു. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് പഠിക്കാൻ അതിരൂപതയിലെ വൈദിക സമിതിയുടെ ആവശ്യപ്രകാരം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ വിവരങ്ങൾ ഉള്ളത്. ഈ വസ്തുതകളൊന്നും കോടതിയെ അഭിഭാഷകൻ അറിയിച്ചില്ല.

ഭൂമി ഇടപാടിനെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്നുകാണിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ സുപ്രധാന ഉത്തരവ്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കൂടിയാണ് മാർ ജോർജ് ആലഞ്ചേരി. കർദിനാളിനുപുറമേ, മുൻ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവ, പ്രൊ. വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവരുടെ പേരിൽ കേസെടുക്കാമെന്നാണ് കോടതി നിർദ്ദേശം. ഭൂമിവിൽപ്പന 27 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. എന്നാൽ, അതിരൂപതയുടെ അക്കൗണ്ടിൽ ഒമ്പതുകോടിയേ എത്തിയിട്ടുള്ളൂ എന്നാണ് ആക്ഷേപം. തുക മുഴുവൻ നൽകിയെന്നാണ് ഇടനിലക്കാരനായ സാജുവർഗീസിന്റെ നിലപാട്. ഈ പൊരുത്തകേടുകളാണ് കേസിന് ആധാരം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ തട്ടിപ്പു നടത്തിയെന്ന കുരുക്കാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഇത് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും.

ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമോ എന്നുപരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്നാണ് കർദിനാളിനായി ഹൈക്കോടതിയിൽ അഭിഭാഷകൻ വാദിച്ചത്. അതിരൂപത നിയമാനുസൃത സ്ഥാപനമാണ്. അതിന് വസ്തു കൈമാറാൻ അധികാരമുണ്ട്. അക്കാര്യത്തിൽ അതിരൂപതയ്ക്ക് പുറത്തുള്ള ഹർജിക്കാരന് ഇടപെടാനാവില്ല. ക്രമക്കേടുണ്ടെങ്കിൽ കാനോൻ നിയമപ്രകാരമേ നടപടി സാധ്യമാവൂ. ഭൂമി അന്തിമമായി വത്തിക്കാന്റെ ഭാഗമാണ്. വത്തിക്കാനോ മാർപാപ്പയ്ക്കോ ആണ് അക്കാര്യത്തിൽ നടപടിക്ക് അവകാശമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതാണ് ഹൈക്കോടതിയെ പ്രധാനമായും ചൊടിപ്പിച്ചത്. അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാളിന്റെ സ്ഥാനം രാജാവിന് തുല്യമാണോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. അതെ എന്നായിരുന്നു കർദിനാളിന്റെ അഭിഭാഷകന്റെ ഉറച്ച മറുപടി. എന്നാൽ, നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന് കോടതി ഓർമിപ്പിച്ചു. പാവപ്പെട്ടവർക്കും ധനികർക്കും നിയമം ഒരുപോലെ ബാധകമാണ്. കർദിനാളിനെ ആർക്കും ചോദ്യംചെയ്യാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആരോപിക്കപ്പെടുന്ന കുറ്റം നടന്നോ എന്നതിനെക്കുറിച്ച് കോടതി അഭിപ്രായമൊന്നും പറയുന്നില്ല. അക്കാര്യം പൊലീസ് അന്വേഷിക്കട്ടെ. എന്നാൽ, ഇടപാടിൽ രൂപതയ്ക്ക് കിട്ടാനുള്ള ബാക്കി തുക സാജുവർഗീസ് നൽകുമെന്ന് കർദിനാൾ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമാണ്. അത്തരത്തിൽ വൈരുധ്യം നിലനിൽക്കുന്നുണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.എന്നാൽ കാനോൻ നിയമം സിവിൽ നിയമത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്. അതിരൂപതയുടെ കാര്യങ്ങളിൽ ഇന്ത്യയിലെ സിവിൽ കോടതികൾക്ക് ഇടപെടാനാവുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കർദിനാൾ അതിരൂപതയുടെ പ്രതിനിധി മാത്രമാണ്. അതിരൂപതയുടെ സ്വത്തുക്കൾ പള്ളികൾ വഴിയുള്ള സംഭാവനയിലൂടെ ആർജിച്ചതാണ്. കർദിനാളിന്റെയോ മറ്റ് എതിർകക്ഷികളുടെയോ വരുമാനത്തിലൂടെ നേടിയതല്ല. അതിനാൽ അത്തരം സ്വത്തുക്കൾ കർദിനാളിന്റേതായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

വൈദികർക്കെതിരേ ഒറ്റപ്പെട്ട പരാതികൾ പലകാലത്തും ഉണ്ടായിട്ടുണ്ട്. വത്തിക്കാനിലും മറ്റും കർദിനാൾമാർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, കേരളത്തിലെ കത്തോലിക്കാ സഭയിൽ ഒരു സഭാപിതാവിന്റെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാവും. ഒരു സ്ഥലമിടപാടിൽ പാലിക്കേണ്ട മിനിമം യുക്തിപോലും ഉണ്ടാകാഞ്ഞതാണ് ഇത്തരമൊരു വലിയ പ്രതിസന്ധിയിലേക്ക് അതിരൂപതയെ നയിച്ചത്. മെഡിക്കൽ കോളേജ് തുടങ്ങാൻ അങ്കമാലിക്ക് സമീപം മറ്റൂരിൽ സ്ഥലം വാങ്ങിയതാണ് തുടക്കം. പാരിസ്ഥിതിക പ്രശ്നങ്ങളുള്ള ഈ സ്ഥലത്തിൽ പുറമ്പോക്കും ഉൾപ്പെടുന്നു. ഈ സ്ഥലം വാങ്ങിയതിന്റെ കടംവീട്ടാനാണ് മറ്റ് ഏതാനും സ്ഥലങ്ങൾ വിൽക്കാൻ തീരുമാനിച്ചത്.

ഒരു ചെറിയ പത്രപ്പരസ്യത്തിൽ തീരുമായിരുന്ന കാര്യമാണ് അതിനിഗൂഢമായ ഇടപാടുകളിലേക്ക് നയിച്ചത്. കേരളത്തിൽ ഭൂമിക്ക് മോഹവിലയുള്ള പ്രദേശങ്ങളിലെ സ്ഥലമാണ് അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് വിറ്റത്. അഞ്ചിടത്തായി മൂന്നേക്കറോളം സ്ഥലമാണ് വിറ്റത്. അഞ്ച് സ്ഥലങ്ങൾക്കും കൂടി ശരാശരി വിലയാണ് നിശ്ചയിച്ചത്. 27 കോടി രൂപയോളം ലഭിക്കുമെന്നാണ് കണക്കാക്കിയത്. വിപണിവില ഇതിനെക്കാൾ എത്രയോ കൂടുതലാണെന്ന് അതിരൂപത നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വളരെ ലളിതമായി തീർക്കാവുന്ന ഒരു പ്രശ്‌നം വല്ലാതെ വളർന്ന് അതിരൂപതയുടെ മാത്രമല്ല, സഭയുടെപോലും യശസ്സിന് കളങ്കമാകുന്ന സ്ഥിതിയാണ് അവസാനം ഉണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ ഒരിക്കലും പുറത്തുവരില്ലായിരുന്ന ഒരു ഇടപാടാണിത്. സ്ഥലമിടപാട് അരമനയ്ക്കുള്ളിൽ മുറുമുറുപ്പായപ്പോൾ സമർഥമായി കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ സ്ഥിതിയിൽ എത്തില്ലായിരുന്നു.

വിധിന്യായത്തിന്റെ പൂർണരൂപം ലഭിച്ചശേഷം തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. അതിരൂപതയ്ക്കുവേണ്ടി ആർച്ച് ബിഷപ്പ് എന്ന നിലയിലാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ആധാരങ്ങളിൽ ഒപ്പിട്ടത്. വസ്തുവില്പനയിൽ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങൾ പാലിച്ചിട്ടുമുണ്ട്. എന്നാൽ, വസ്തുക്കളുടെ വിലയായി നൽകേണ്ട മുഴുവൻ തുകയും അതിരൂപതയുടെ അക്കൗണ്ടിൽ യഥാസമയം നിക്ഷേപിക്കുന്നതിൽ സ്ഥലം വാങ്ങിച്ചവരും ഇടനിലക്കാരായി നിന്നവരും വീഴ്ചവരുത്തി. വസ്തുവില്പന സംബന്ധിച്ച സാമ്പത്തിക ഇടപാടിലുണ്ടായ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത്. ഇതാണ് വിനയായത്.

അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നതെന്നതാണ് വസ്തുത. അതിരൂപതാ സമിതിയുടെയും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെയും പൂർണ്ണമായ പങ്കാളിത്തമുള്ള സ്ഥല വിൽപ്പനയിൽ മാർ ആലഞ്ചേരിയെ ഒറ്റതിരിഞ്ഞു ആക്രമിച്ചതും അഴിമതിക്കാരനായി ചിത്രീകരിച്ചതും മാർ ആലഞ്ചേരിയെ എറണാകുളം അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള കള്ളക്കളികളായിരുന്നു. മറ്റൊരു മെത്രാപ്പൊലീത്തായെ ഭരണമേല്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെല്ലാം നടന്നതെന്നാണ് ആലഞ്ചേരിയെ അടുത്തറിയാവുന്നവർ നൽകുന്ന സൂചന.

വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. വിവാദമുയർന്നതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മാർ ആലഞ്ചേരി അടിയന്തര ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി. ചങ്ങനാശേരിക്കാരനായ മാർ ആലഞ്ചേരി സിറോ മലബാർ അതിരൂപതയെ വഴിവിട്ടാണു നയിക്കുന്നതെന്ന ആരോപണങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ചിലർ ഉയർത്തിയത്. സാധാരണക്കാർ പിടിയരിപിരിച്ചും പട്ടിണികിടന്നും വളർത്തിയെടുത്ത മഹാസൗധത്തിന്റെ അസ്ഥിവാരമാണു മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ തകർത്തതെന്ന് അവർ ആരോപിച്ചിരുന്നു.

രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. എന്നാൽ ഉദ്ദേശിച്ച തുക കിട്ടിയില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP