Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐഎസിലേക്ക് പോയ സംഘത്തിൽ പീസ് സ്‌കൂളിലെ മുൻ അദ്ധ്യാപകരും; മതപരിവർത്തന കേസുകളിൽ നീച്ച് ഓഫ് ട്രൂത്ത് പ്രവർത്തകരുടെ പങ്കും അക്‌ബറിനെ പ്രതിസന്ധിയിലാക്കും; അഫ്ഗാനിലെ ഐഎസ് ക്യാമ്പിലെത്തിയ ആയിഷ എന്ന സോണിയയുടെ പ്രസംഗം ഇപ്പോഴും അക്‌ബറിന്റെ ഒഫീഷ്യൽ യുട്യൂബ് പേജിൽ; മതസ്പർധയുളവാക്കുന്ന പാഠഭാഗങ്ങളുടെ പേരിൽ കേസെടുത്തിട്ടും മുങ്ങി നടന്നതും ദുരൂഹം; ഇരവാദം ഉന്നയിച്ച് രക്ഷപെടാൻ ശ്രമിക്കുമ്പോഴും മുസ്ലിം പ്രബോധകനെ നിരീക്ഷിച്ച് എൻഐഎയും

ഐഎസിലേക്ക് പോയ സംഘത്തിൽ പീസ് സ്‌കൂളിലെ മുൻ അദ്ധ്യാപകരും; മതപരിവർത്തന കേസുകളിൽ നീച്ച് ഓഫ് ട്രൂത്ത് പ്രവർത്തകരുടെ പങ്കും അക്‌ബറിനെ പ്രതിസന്ധിയിലാക്കും; അഫ്ഗാനിലെ ഐഎസ് ക്യാമ്പിലെത്തിയ ആയിഷ എന്ന സോണിയയുടെ പ്രസംഗം ഇപ്പോഴും അക്‌ബറിന്റെ ഒഫീഷ്യൽ യുട്യൂബ് പേജിൽ; മതസ്പർധയുളവാക്കുന്ന പാഠഭാഗങ്ങളുടെ പേരിൽ കേസെടുത്തിട്ടും മുങ്ങി നടന്നതും ദുരൂഹം; ഇരവാദം ഉന്നയിച്ച് രക്ഷപെടാൻ ശ്രമിക്കുമ്പോഴും മുസ്ലിം പ്രബോധകനെ നിരീക്ഷിച്ച് എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അറസ്റ്റിലായ സലഫി പ്രഭാഷകൻ എം.എം അക്‌ബറിനു മേൽ അന്വേഷണം ശക്തമാക്കി കേരള പൊലീസ്. അക്‌ബറിനെതിരെയുള്ള മതസ്പർദ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് അക്‌ബറിനെതിരെ അന്വേഷണം നടത്തുന്നത്. അക്‌ബർ ഡയറക്ടറായ പീസ് സ്‌കൂളിൽ അദ്ധ്യാപകരായിരുന്നവർ 2016ൽ ഐ.എസിലേക്ക് പോയ സംഘത്തിലുണ്ട്. ഇവരിൽ പലരും മതംമാറി രാജ്യം വിട്ടവരാണ്. ഇവരുമായി അക്‌ബറിനും നീച്ച് ഓഫ് ട്രൂത്ത് സംഘടനക്കുമുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷ(ഐ.ആർ.എഫ്)നുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. മതംമാറി ഇസ്ലാമിക് സ്റ്റേറ്റി (ഐ.എസ്)ലേക്ക് പോയ യുവതിയുടേതടക്കമുള്ള പ്രസംഗങ്ങൾ എം.എം അക്‌ബറിന്റെ ഒഫീഷ്യൽ യുട്യൂബ് പേജിൽ ഇപ്പോഴുമുണ്ട്. ഇത് കൂടുതൽ പരിശോധിച്ചു വരികയാണ്.

കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മതപരിവർത്തന കേസുകളിൽ നീച്ച് ഓഫ് ട്രൂത്ത് പ്രവർത്തകരുടെ പങ്കും അക്‌ബറിനെ പ്രതിസന്ധിയിലാക്കുന്നു. പെരിന്തൽമണ്ണ, ചെർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മതപരിവർത്തന കേസുകളിലെ മുഖ്യപ്രതി നൗഫൽ കുരിക്കൾ എം എം അക്‌ബർ നേതൃത്വം കൊടുക്കുന്ന നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ സജീവ പ്രവർത്തകനും അക്‌ബറിന്റെ കൂട്ടാളിയുമാണ്. ഇയാൾ ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്.

അഫ്ഗാനിലെ ഐ.എസ് മേഖലയിലെത്തിയ മലയാളി സംഘത്തിന്റെ തലവൻ കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ഭാര്യ ആയിഷ സോണിയ താൻ ഇസ്ലാം സ്വീകരിച്ചത് വിശദീകരിക്കുന്ന പ്രസംഗമാണ് ഇപ്പോഴും അക്‌ബറിന്റെ പേജിലുള്ളത്. അക്‌ബറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇത് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. മതപ്രബോധനവും സംവാദങ്ങളും നടത്തുന്നതിനായി എം.എം അക്‌ബർ രൂപീകരിച്ച നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മതം മാറി ഇസ്ലാമിലെത്തിയ നിരവധി സ്ത്രീകളുടെ പ്രഭാഷണങ്ങളും അക്‌ബറിന്റെ പേജിൽ ഇത്തരത്തിലുണ്ട്. ഈ വീഡിയോകൾ അക്‌ബറിനെ കൂടുതൽ കുരുക്കിലാക്കും. നീച്ച് ഓഫ് ട്രൂത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മയാണ് 'വിളക്കുമാടം'. മതം മാറി ഇസ്ലാമിലെത്തുന്ന സ്ത്രീകളാണ് ഈ കൂട്ടയ്മയിലുള്ളത്.

ഇവർ ഇസ്ലാമിലെത്തിയ രീതിയും അനുഭവങ്ങളും ഒരു പരിപാടിയിൽ പങ്കുവെയ്ക്കുന്ന വീഡിയോ ആണ് അക്‌ബറിന്റെ പേജിലുള്ളത്. 2016ൽ കാസർകോട് നിന്ന് ഐ.എസിലേക്കു പോയ ആയിഷ സോണിയയും ഇക്കൂട്ടത്തിലുണ്ട്. കാത്തലിക് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച സോണിയ ബഹ്‌റൈനിൽ സ്‌കൂൾ പഠനവും എറണാകുളത്ത് എഞ്ചിനീയറിങ് പഠനവും നടത്തിയ ശേഷം ബാംഗ്ലൂരിൽ എം.ബി.എ പഠിക്കുമ്പോഴാണ് ഇസ്ലാമിലെത്തിയതെന്ന് പറയുന്നു. ശേഷം തൃക്കരിപ്പൂരിലെ അബ്ദുൽ റാഷിദുമായുള്ള വിവാഹം നടന്നു. ഇരുവരും പീസ് സ്‌കൂൾ ജീവനക്കാരാണ്. രണ്ട് വയസ് പ്രായമുള്ള മകളുമായാണ് ഇവർ 2016 ന്റെ മധ്യത്തിൽ അഫ്ഗാനിലേക്കു കടന്നത്.

കാസർകോട് സംഘം ഐ.എസിലെത്തിയതിനു പിന്നാലെ റാഷിദിന്റെ രണ്ടാംഭാര്യയെന്ന് കരുതപ്പെടുന്ന ജാസ്മിനും മകനും ഐ.എസിൽ ചേരാൻ പോകുന്നതിനിടെ വിമാനത്താവളത്തിൽ വെച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ജാസ്മിൻ കോട്ടക്കലിലെ പീസ് സ്‌കൂൾ ജീവനക്കാരിയായിരുന്നു. ഇവരെ കൂടാതെ ഐ.എസിലെത്തിയ യഹിയ, മർവാൻ എന്നിവരും പീസ് സൂളിൽ ജോലി നോക്കിയിരുന്നു. ഈ ബന്ധങ്ങളാണ് അക്‌ബറിനെ പ്രതിക്കൂട്ടിലാക്കുന്നതും.

അക്‌ബറിനു മേൽ അന്വേഷണം ശക്തമാക്കരുതെന്നാവശ്യപ്പെട്ട് സർക്കാറിനു മേൽ ശക്തമായ സമ്മർദം മുജാഹിദ് ,ലീഗ് നേതാക്കൾ നടത്തിവരുന്നുണ്ട്. സർക്കാറിനെതിരെ പരസ്യ പ്രതിഷേധം വേണ്ടെന്നാണ് ഇവരുടെ നിലപാട്. അതേസമയം മുസ്ലിം പ്രബോധകരെ സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് ഒരു വിഭാഗം മുജാഹിദ്, ലീഗ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. ശക്തമായ ഇരവാദം ഉന്നയിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സജീവമാണ്. എന്നാൽ ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശേരി അടക്കമുള്ളവരെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ഇരവാദത്തിന്റെ മുനയൊടിക്കുന്നു. അതേ സമയം കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ഇവിടെ മുസ്ലിം വേട്ടയില്ലെന്നും അന്വേഷണം നടക്കട്ടേയെന്ന നിലപാടുള്ളവരുമാണ്. മിക്ക സുന്നി പണ്ഡിതർക്കും ഈ നിലപാടാണുള്ളത്.

കഴിഞ്ഞ മാസം 24 ന് ശനിയാഴ്ച രാത്രിയിൽ ഹൈദ്രാബാദ് വിമാനത്താവളത്തിൽ വച്ചാണ് പീസ് ഇന്റർനാഷണൽ സ്‌കൂൾ മാനേജിങ് ഡയറക്ടർ എംഎം അക്‌ബർ മതസ്പർധയുളവാക്കുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായത്. ക്വോലാലംപൂരിൽ നിന്നു ദോഹയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഹൈദ്രാബാദിൽ വെച്ച് അക്‌ബറിനെ അറസ്റ്റ് ചെയ്തത്. എം എം അക്‌ബർ അറസ്റ്റിലായ പാഠപുസ്തക കേസ് 2016 ഒക്ടോബറിലാണ് രജിസ്റ്റർ ചെയ്തത്. 2016 ഡിസംബറിൽ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ മേധവി, കണ്ടന്റ് എഡിറ്റർ, പാഠപുസ്തക ഡിസൈനർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്ത മൂവരും പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു. സമാന കേസിൽ എം എം അക്‌ബർ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു. ഇത് കേസിന്റെ ദുരൂഹത വർധിപ്പിച്ചു. അക്‌ബർ കീഴടങ്ങാതായതോടെ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെയാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയായിരുന്നു. അക്‌ബറിനു മേലുള്ള ആരോപണങ്ങൾ കേരളാ പൊലീസ് മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത്. കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണമുണ്ടെന്നും എന്നാൽ അന്വേഷണമില്ലെന്നും എൻ.ഐ.എ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP