Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുതിരാൻ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ? ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു; ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും അവശേഷിക്കുന്ന പ്രതീക്ഷ കവി ഹൃദയമുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സുധാകരനിൽ

കുതിരാൻ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ? ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു; ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും അവശേഷിക്കുന്ന പ്രതീക്ഷ കവി ഹൃദയമുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സുധാകരനിൽ

സി ടി വില്യം

തൃശൂർ: കുതിരാൻ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ ? 2016 ജൂൺ മാസം ആരംഭിച്ച തൃശൂർ ജില്ലയിലെ കുതിരാൻ ഇരട്ട തുരങ്ക നിർമ്മാണം ഏതാണ്ട് തീർന്നു. ഇവയിൽ ഒരു തുരങ്കം ഫെബ്രുവരി മാസം അവസാനം നാടിന് സമർപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം. രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെയും. ഏകദേശം 200 കോടിയുടെ കുതിരാൻ തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനങ്ങൾ കൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദർ പറയുന്നത്.

തുരങ്ക നിർമ്മാണം എത്രകണ്ട് സുരക്ഷിതമാണെന്ന് ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്. തുരങ്കത്തിനകത്ത് പലയിടത്തും ഇപ്പോഴും മലയിൽനിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. അവിടെയെല്ലാം ഡ്രില്ല് ചെയ്ത് പൈപ്പിട്ടുവരികയാണ് അധികൃതർ. എന്നാൽ വേനൽക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ വർഷക്കാലത്ത് ഇതിൽ കൂടുതൽ വെള്ളം തുരങ്കത്തിനകത്തേക്ക് മലയിൽനിന്നു ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. തുരങ്കങ്ങളുടെ സമീപത്ത് എപ്പോൾ വേണമെങ്കിലും താഴേക്കു ഇടിഞ്ഞുവീഴാൻ പാകത്തിൽ പാറക്കൂട്ടങ്ങൾ നിൽപ്പുണ്ട്. നിരന്തരമായി പാറ പൊട്ടിച്ചതിന്റെ ആഘാതത്തിൽ പാറക്കൂട്ടങ്ങളുടെ നില ഭദ്രമാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടവിടെ വന്മരങ്ങളും ആപൽക്കരമായി നിൽപ്പുണ്ട്. ഇതെല്ലാം പരിഹരിക്കാതെ തുരങ്കങ്ങൾ തുറന്നാൽ അത് അപകടമാണ്.

എന്നാൽ കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ പൊതുജനത്തിന്റെ സന്മനസ്സിൽ സ്ഥാനം പിടിക്കുമെന്നും പറയാം. അതോടൊപ്പം തന്നെ പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് കുതിരാന്റെ കയറ്റിറക്കങ്ങളും ആസ്വദിച്ചുകൊണ്ട് കുതിരാൻ മലയിലെ ആശ്വാരൂഡനായ ശാസ്താവിനെ വണങ്ങി കാണിക്കയിട്ട് യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും നമുക്ക് ഇവിടെ നഷ്ടമാവുന്നുണ്ട്. ഇപ്പോൾ കുതിരാൻ തുരങ്കങ്ങൾക്ക് ചെലവഴിച്ച 200 കോടികൊണ്ട് കുതിരാൻ കുന്നുകളെ നമ്മുടെ സാങ്കേതിക വിദ്യകൾ കൊണ്ട് സംരക്ഷിക്കാമായിരുന്നില്ലേ എന്ന യുക്തിഭദ്രമായ ചോദ്യവും അവശേഷിക്കുന്നുണ്ട്.

അപ്പോൾപിന്നെ ആർക്കുവേണ്ടിയാണ് കുതിരാൻ തുരങ്കങ്ങൾ പണിതീർക്കുന്നതെന്നും ന്യായമായൊരു ചോദ്യം ചോദിക്കാവുന്നതാണ്. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിക്കാണുന്നു. എന്നാൽ രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്ന; ഒരുപക്ഷെ ആവശ്യത്തിൽ കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്‌കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ.

ഇവിടെയാണ് ആറുവരിപ്പാത നടത്തിപ്പുകാരായ നാഷണൽ ഹൈവേ അഥോറിറ്റിയും, അവരുടെ കരാർ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂർ എക്സ്‌പ്രസ്സ് വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിങ് റെയിൽവേ പ്രൊജക്റ്റ് എന്ന കമ്പനിയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തീരുന്ന മുറക്ക് ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോൾ പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയിൽ പിടിമുറുക്കുന്നുണ്ടെന്ന വസ്തുത നാമാരും വിസ്മരിച്ചുകൂട. ഇവരൊക്കെ കൂടി കടലാസ്സിൽ ചെലവഴിച്ച ഏകദേശം ആയിരം കോടിക്ക് പകരം തൃശൂർ ജില്ലയിലെ പാല്യേക്കര ടോൾ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കും.

ഇവിടെയാണ് കുതിരാൻ തുരങ്കങ്ങൾ വികസനത്തിലേക്കോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ എന്ന ചോദ്യമുയരുന്നത്. ഇപ്പോൾതന്നെ കുതിരാൻ തുരങ്കങ്ങൾക്ക് അരികിലുള്ള, പീച്ചി ഡാമിൽ ചെന്നവസാനിക്കുന്ന ഇരുമ്പുപാലം തോട് ഏതാണ്ട് മാലിന്യങ്ങൾ കൊണ്ട് മൂടിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിനും അപ്പുറം ചരിത്രമായ കുതിരാൻ ശാസ്താ ക്ഷേത്രവും ഇനി ഓർമ്മയാവും. ഈ ക്ഷേത്രത്തിലേക്കുള്ള വഴിയും സർക്കാർ സ്‌പോൺസർമാരായ കരാറുകമ്പനികൾ ഭാവിയിൽ കൊട്ടിയടക്കും.

നാടിന്റെ രക്ഷയ്ക്കായി പണ്ട് പരശുരാമൻ 108 ശാസ്താക്ഷേത്രങ്ങൾ നിർമ്മിച്ചതായാണ് ഐതീഹ്യം പറയുന്നത്. പല സങ്കൽപ്പങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള ശാസ്താവിനെ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് കുടിയിരിത്തിയിരിക്കുന്നത്. ശബരിമലയിലെ ധർമ്മശാസ്താവായ കലിയുഗ വരദ ഭാവം മുതൽ കുളത്തൂപ്പുഴയിലെ ബാലഭാവവും, അച്ഛൻകോവിലിലെ കൗമാരഭാവവും, ആര്യങ്കാവിലെ പൂർണ പുഷ്‌കല സമേതന്റെ ഭാവവും, ചമ്രവട്ടത്തെ വില്ലാളി ഭാവവും, കുതിരാനിലെ ആശ്വാരൂഡഭാവവും പ്രത്യേകം എടുത്തുപറയത്തക്കതാണ്.

പുരാതന കേരളത്തിലെ 64 ഗ്രാമങ്ങളിൽ വച്ച് പേരുകേട്ട പെരുവനം ഗ്രാമമാണ് നാല് ശാസ്താവിനാൽ കാത്തുസംരക്ഷിക്കുന്നതത്രേ. കിഴക്ക് തൃശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിക്കടുത്തുള്ള കുതിരാൻ മല ശാസ്താവ്, പടിഞ്ഞാറ് ഇരിങ്ങാലക്കുട എടമുട്ടം റൂട്ടിൽ കാട്ടൂരിനടുത്തുള്ള എടത്തുരുത്തി ശാസ്താവ്, വടക്ക് തൃശൂർ ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിക്കടുത്തുള്ള അകമല ശാസ്താവ്, തെക്ക് കൊടുങ്ങല്ലൂർ ബൈപ്പാസിൽ പടാകുളത്തുള്ള ഉഴുവത്ത് ശാസ്താവ്. അശ്വാരൂഢനായി വേട്ടുയ്ക്ക് പുറപ്പെടുന്ന രൂപത്തിലാണ് ശാസ്താവിനെ കുതിരാനിൽ കുടിയിരിത്തിയിരിക്കുന്നത്. ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത് കുതിരകേറാത്ത മല എന്നായിരുന്നു. പിന്നീട് അത് ലോപിച്ച് കുതിരകേറാ മലയായി. പിന്നീട് കുതിരാൻ മലയുമായി. അങ്ങനെയാണത്രേ ഈ പ്രദേശത്തിന് കുതിരാൻ എന്ന പേര് ലഭിച്ചത്. ഒരുകൈയിൽ അമ്പും വില്ലും മറുകൈയിൽ കടിഞ്ഞാണുമായി രക്ഷക ഭാവത്തിലാണ് ശാസ്താവ് ഇവിടെ വസിക്കുന്നത്.

ഈ വഴി കടന്നുപോകുന്ന അനേകം യാത്രക്കാരും ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തന്മാരും ഈ അശ്വാരൂഡന് അർപ്പിക്കുന്ന വഴിപാടുകൾക്ക് കയ്യും കണക്കുമില്ല. ശാസ്താവിന് രക്ഷകഭാവം ഉള്ളതുകൊണ്ടായിർക്കണം ഈ വാഹനമോടിക്കുന്ന എല്ലാവരും കാണിക്ക സമർപ്പിക്കും. ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ദിവസവും അന്നദാനം നടക്കുന്നുണ്ട്. പിന്നെ ഭക്തജനങ്ങൾക്കുള്ള സഹായങ്ങളും നല്കിപ്പോരുന്നു. ഒരുപക്ഷെ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ഒരു ക്ഷേത്രമാണ് കുതിരാനിലെ ഈ ശാസ്താ ക്ഷേത്രം. വികസനത്തിന്റെ തുരങ്കങ്ങൾ തുറക്കുന്നതോടെ അശ്വാരൂഡനായ ശാസ്താവിന് അടുത്തൊരു വനവാസം കൂടി സർക്കാർ പതിച്ചുകൊടുക്കും.

കുതിരാനിലെ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പരാതികൾ സമർപ്പിച്ചിട്ട് രണ്ടുമൂന്നു വർഷങ്ങളായി. ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. എന്നാൽ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി സുധാകരൻ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.

ആ രേഖയുടെ ബലത്തിൽ കേരള ഹൈക്കോടതിയിൽ ഒരു കേസും നിലനിൽക്കുന്നുണ്ട്. ഇന്നോ നാളെയോ വിധി പറയാനിരിക്കുന്ന ആ കേസ്സിൽ കുതിരാനിലെ ശാസ്താവിന് ഒരു പക്ഷെ ഒരു സർവ്വീസ് റോഡ് തുറന്നുകിട്ടാം. അതിന്നായി കുതിരാനിൽ ശരണം വിളികൾ ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP