Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളാ കോൺഗ്രസും ജനതാദള്ളും പുറത്തായപ്പോൾ അധികം വന്നത് 22 സീറ്റുകൾ; ഏഴോ എട്ടോ ജോസഫിന് നൽകിയാലും കുറഞ്ഞത് 14 അധിക സീറ്റുകൾ; ആറെണ്ണം തന്നേ മതിയാവൂ എന്നു വാശിപിടിച്ച് ലീഗ്; കഴിഞ്ഞ തവണത്തെ 15 സീറ്റുകൾ തരണമെന്ന് ജോസഫ്; തെരഞ്ഞെടുപ്പ് അടുക്കും മുമ്പ് യുഡിഎഫിൽ അടി; കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് ഉപമുഖ്യമന്ത്രി പദത്തിൽ

കേരളാ കോൺഗ്രസും ജനതാദള്ളും പുറത്തായപ്പോൾ അധികം വന്നത് 22 സീറ്റുകൾ; ഏഴോ എട്ടോ ജോസഫിന് നൽകിയാലും കുറഞ്ഞത് 14 അധിക സീറ്റുകൾ; ആറെണ്ണം തന്നേ മതിയാവൂ എന്നു വാശിപിടിച്ച് ലീഗ്; കഴിഞ്ഞ തവണത്തെ 15 സീറ്റുകൾ തരണമെന്ന് ജോസഫ്; തെരഞ്ഞെടുപ്പ് അടുക്കും മുമ്പ് യുഡിഎഫിൽ അടി; കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് ഉപമുഖ്യമന്ത്രി പദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വലിയ സമ്മർദ്ദമാകും ഇത്തവണ യുഡിഎഫിൽ മുസ്ലിം ലീഗ് ഉയർത്തുക. കൂടുതൽ നിയസഭാ സീറ്റിൽ മത്സരിക്കുകയാണ് അവരുടെ ലക്ഷ്യം. കേരളാ കോൺഗ്രസും ജനതാദള്ളും യുഡിഎറിന് പുറത്തായപ്പോൾ അധികം വന്നത് 22 സീറ്റുകളാണ്. ഏഴോ എട്ടോ പിജെ ജോസഫിന് നൽകിയാലും കുറഞ്ഞത് 14 അധിക സീറ്റുകൾ ഉണ്ടാകും. ഇതിൽ പകുതി വേണമെന്നതാണ് ലീഗിന്റെ ആവശ്യം. അത്തരത്തിൽ കേരളത്തിലാകെ സീറ്റ് പുനർവിഭജനമാണ് ലീഗിന്റെ ലക്ഷ്യം. എങ്ങനേയും 25 സീറ്റിൽ അധികം ജയിക്കുകയാണ് ലക്ഷ്യം. ഉപ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് പികെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദ തന്ത്രത്തിന് നേതൃത്വം നൽകുമ്പോൾ കോൺഗ്രസ് പ്രതിസന്ധിയിലുമാണ്.

പിജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ തവണ ജോസ് കെ മാണിയുടെ പക്ഷത്തിനൊപ്പം 15 സീറ്റുകൾ പിജെ ജോസഫ് കൂടി ഉൾപ്പെട്ട കേരളാ കോൺഗ്രസിന് കിട്ടി. ജോസ് കെ മാണി പോയെങ്കിലും പാർട്ടിക്ക് ശക്തിക്ഷയം ഇല്ലെന്നാണ് ജോസഫിന്റെ വാദം. അതുകൊണ്ട് 15 സീറ്റ് കൂടിയേ തീരുവെന്ന് അവർ ആവശ്യപ്പെടുന്നു. ഇതും കോൺഗ്രസിന് തലവേദനയാണ്. അതിലുപരി മുസ്ലിംലീഗിന്റെ സമ്മർദ്ദമാണ് യുഡിഎഫിനെ വെട്ടിലാക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകളാണ്. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതൽ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.

ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഒഴിവു വരുന്ന സീറ്റുകൾ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. 2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിടുന്നത്. കൂടുതൽ സീറ്റിന് ആർ.എസ്‌പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം. ഇതിൽ ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകും.

പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചേക്കും. സമ്മർദ്ദത്തിലൂടെ ഉപമുഖ്യമന്ത്രി പദം നേടാനാണ് അവരുടെ ശ്രമം. മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്. കേരളത്തിൽ ഉടനീളം സ്വാധീനമുള്ള പാർട്ടിയായി മാറാനാണ് ശ്രമം. തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്.

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് യൂത്ത് ലീഗ് പറയുന്നു. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് കൂടുതൽ സീറ്റിന് സമ്മർദ്ദം ചെലുത്തുന്നത്. കോട്ടയത്ത് കോൺഗ്രസിനോളം കരുത്തുള്ള ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയതു നികത്താൻ പി ജെ ജോസഫിനെ കൊണ്ട് തനിച്ചു സാധിക്കില്ലെന്ന തിരിച്ചറിവ് യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ കോട്ടയത്തിന് മുകളിൽ തന്റെ ദൃഷ്ടി കൂടുതൽ പതിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ജോസ് കെ മാണിക്കൊപ്പം പോയ അണികളെ തിരികെ എത്തിക്കുക എന്ന ദൗത്യമാണ് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കുള്ളത്.

കോട്ടയത്തെ രാഷ്ട്രീയക്കളത്തിൽ പോരാടി വളർന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ട് തന്നെ 'ഡാമേജ് കൺട്രോളിനായി' അദ്ദേഹത്തെ തന്നെ നേരിട്ടിറക്കിയിരിക്കയാണ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ ഇന്ന് മുതൽ തന്നെ തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ പടിയെന്ന നിലയിൽ പി ജെ ജോസഫിന്റെ അധിക മോഹങ്ങളെ നുള്ളുകയാണ് അദ്ദേഹം ചെയ്തത്. കോട്ടയം ഡിസിസി യോഗത്തിൽ ഇന്ന് ഉമ്മൻ ചാണ്ടിയും നേരിട്ടു പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഡിസിസി നേതാക്കൾ മുന്നോട്ടു വെച്ചത് പി ജെ ജോസഫിനെ നിലയ്ക്കു നിർത്തണം എന്നു തന്നെയാണ്. കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ, ഒഴിവുവന്ന സീറ്റുകളിൽ കോൺഗ്രസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്നും കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. ഈ സീറ്റുകളെല്ലാം തങ്ങൾക്ക് നൽകണമെന്ന് അവകാശപ്പെട്ട പിജെ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് ഡിസിസി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നും നേതാക്കൾ പറഞ്ഞിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടിയോടാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പിജെ ജോസഫുമായി ഉഭയകക്ഷി ചർച്ച നടത്തും. അതേസമയം കേരളാ കോൺഗ്രസ് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നത് പി ജെ ജോസഫിനും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ കോട്ടയം ജില്ലയിൽ വീണ്ടും കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ അടിപൊടുക്കുമോ എന്ന സന്ദേഹമാണ് ഉയർന്നിരിക്കുന്നത്. ജോസ് കെ മാണിക്കൊപ്പം നിന്ന മിക്കവാറും നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സീറ്റും വേണമെന്നാണ് ജോസഫിന്റെ നിലപാട്. ഇങ്ങനെ സീറ്റു കൊടുക്കാം എന്നു പറഞ്ഞു കൊണ്ടാണ് പല നേതാക്കളെയും ജോസഫ് കൂടെ നിർത്തിയത്. ഇതോടെ കോട്ടയത്ത് പ്രതിസന്ധിയുടെ ആഴം യുഡിഎഫിൽ കൂടുകയാണ്.

കോൺഗ്രസിനോട് ആലോചിക്കാതെയാണ് വിവധി കേരളാ കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന നേതാക്കളെ ജോസഫ് ചാക്കിട്ട് പിടിച്ചത്. ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്‌നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ് കരുതലോടെ നീങ്ങുകയാണ്. മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറുമെന്ന വിലയിരുത്തൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP