Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യാനെറ്റ് ന്യൂസ് അടക്കം സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങൾ പിണറായി വിജയന്റെ സ്തുതിപാഠകർ; കോവിഡ് മുതൽ ന്യൂസ് ഡസ്‌കുകൾ പാർട്ടി ഫ്രാക്ഷൻ പോലെ; ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ...പലതും കൽപ്പിച്ചുണ്ടാക്കി; ഭരണത്തുടർച്ച നൽകാൻ ഇടപെട്ടു: ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രന്റെ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് അടക്കം സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങൾ പിണറായി വിജയന്റെ സ്തുതിപാഠകർ; കോവിഡ് മുതൽ ന്യൂസ് ഡസ്‌കുകൾ പാർട്ടി ഫ്രാക്ഷൻ പോലെ; ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ...പലതും കൽപ്പിച്ചുണ്ടാക്കി; ഭരണത്തുടർച്ച നൽകാൻ ഇടപെട്ടു: ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങൾ വിശേഷിച്ച് ദൃശ്യമാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏഷ്യാനെറ്റ് ചാനലുമായി ബിജെപി നിസ്സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ ബിജെപി പ്രവർത്തകരോട് സംസാരിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചാ പരിപാടികളിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കില്ല എന്നു തീരുമാനിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ശക്തമായ സ്വാധീനമാണ് നിയന്ത്രിക്കുന്നത്. ഇവരെ ഉപയോഗിച്ചുള്ള അതിശക്തമായ പ്രചാരവേലയിലൂടെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയാണ് പിണറായി വിജയൻ അധികാരത്തിൽ തിരിച്ചെത്തിയത് എന്നതും പച്ചയായ യാഥാർഥ്യമാണ്.

ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നിങ്ങനെ പലതും കൽപ്പിച്ചുണ്ടാക്കിയത് ഈ മാധ്യമങ്ങളാണ്. ഇവരിൽ പലരും സർക്കാരിൽ നിന്ന് അവിഹിതമായി പലതും കൈപ്പറ്റുന്നതായിപ്പോലും ചില റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. പിണറായി വിജയനെ ചോദ്യം ചെയ്യുന്ന എല്ലാവരെയും പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുക എന്ന അജൻഡയിലാണ് ഈ ഇടത് മാധ്യമപ്രവർത്തകരുടെ പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ വിലകുറച്ച് കാണിക്കാനും മോദിവിരുദ്ധത പ്രചരിപ്പിക്കാനും ജിഹാദി സംഘങ്ങളുടെ പിന്തുണയുള്ള ചില മാധ്യമപ്രവർത്തകർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇവരുടെ കൃത്യമായ പേരുവിവരങ്ങൾ നമുക്കുണ്ട്, സമയമാകുമ്പോൾ വെളിപ്പെടുത്താം. ചാനൽ മാനേജ്മെന്റുകൾക്ക് ചില വിവരങ്ങൾ ഉടൻ കൈമാറും. പൂർണമായ മാധ്യമ ബഹിഷ്‌ക്കരണം എന്നത് അവരുടെ ആഗ്രഹമാണ്, അതിന് നാം വഴങ്ങുന്നത് ചരിത്രപരമായ മണ്ടത്തരമാവും എന്നും സുരേന്ദ്രൻ പാർട്ടി പ്രവർത്തകരോട് പറയുന്നു.

കേരളത്തിലെ മാധ്യമങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും ന്യൂസ് ഡെസ്‌കുകൾ പാർട്ടി ഫ്രാക്ഷനായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മലയാള മാധ്യമങ്ങളും ബിജെപിയും, പാർട്ടി പ്രവർത്തകർക്കുള്ള സന്ദേശം...

പ്രിയമുള്ളവരെ ,

കോവിഡ് മഹാമാരി വെല്ലുവിളി ഉയർത്തുന്ന ഈ സമയത്ത് നിങ്ങളെല്ലാവരും സുരക്ഷിതരായി ഇരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാനും ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു. നേരിൽ പറയാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലമാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് ഈ സന്ദേശം നിങ്ങൾക്ക് അയക്കുന്നത്...

കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളിൽ നിരവധി പേർ കേരളത്തിലെ മാധ്യമങ്ങളോട്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളോട് ബിജെപി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളായും അറിയിക്കുകയാണ്. ബംഗാളിലെ ഹിന്ദു വംശഹത്യയോട് മുഖം തിരിച്ചു നിൽക്കുകയും അതെക്കുറിച്ച് ചോദിപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തക അങ്ങേയറ്റം ഹീനവും ധിക്കാരം കലർന്നതുമായ മറുപടി നൽകിയതുമാണ് ഇത്തരം ചർച്ചകൾക്ക് അടിസ്ഥാനം. ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി ഇനി ബിജെപി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചാ പരിപാടികളിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കില്ല എന്നും തീരുമാനിച്ചിട്ടുണ്ട്.

ഇതോടൊപ്പം മാധ്യമങ്ങളെ സംബന്ധിച്ച മറ്റു ചില കാര്യങ്ങൾ കൂടി നിങ്ങളോട് പങ്കുവയ്ക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ നമ്മോടുള്ള സമീപനത്തെ സസൂക്ഷ്മം നിരീക്ഷിച്ചതിൽ നിന്ന് മനസിലാക്കിയിട്ടുള്ള ചില കാര്യങ്ങളാണ്. ഒന്ന് ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ശക്തമായ സ്വാധീനമാണ് ഈ മാധ്യമസ്ഥാപനങ്ങളിൽ പലതിനെയും നിയന്ത്രിക്കുന്നതെന്നത് നമുക്കെല്ലാമറിയാം. ഇവരെ ഉപയോഗിച്ചുള്ള അതിശക്തമായ പ്രചാരവേലയിലൂടെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയാണ് പിണറായി വിജയൻ അധികാരത്തിൽ തിരിച്ചെത്തിയത് എന്നതും പച്ചയായ യാഥാർഥ്യമാണ്.

കഴിഞ്ഞ രണ്ടുവർഷമായി, പ്രത്യേകിച്ചും കോവിഡ് തുടങ്ങിയതിന് ശേഷം എല്ലാ പ്രമുഖ ചാനലുകളിലെയും സിപിഎം ഫ്രാക്ഷന്റെ പ്രവർത്തനം ശക്തമായി. പിണറായി വിജയന് ഭരണത്തുടർച്ച നൽകുക എന്ന ലക്ഷ്യത്തോടെ, ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും ഇടപെടലുകളുണ്ടായി. ഇതിന് നേതൃത്വം നൽകുന്നത് പല പ്രധാന ചാനലുകളിലെയും പ്രമുഖരാണ്. ഇതെല്ലാം പലപ്പോഴും അതത് മാനേജ്‌മെന്റുകളുടെ അറിവോടെ പോലുമല്ല. എന്നു വച്ചാൽ ഡസ്‌ക് കേന്ദ്രീകരിച്ച് സിപിഎം ഏജന്റുമാരുടെ ഇടപെടൽ മുമ്പില്ലാത്തവിധം ഉണ്ടാകുന്നു. അത് പലതരത്തിലാവാം.

പിണറായി വിജയന്റെ ആറുമണി വാർത്താസമ്മേളനത്തിന് നൽകുന്ന അമിതപ്രാധാന്യം, അല്ലെങ്കിൽ തലക്കെട്ടുകളിലെ വാചകങ്ങളുടെ ഘടന എന്നിങ്ങനെ പലതും. ചോദ്യങ്ങൾ ചോദിക്കാൻ ലേഖകരെ നിശ്ചയിക്കൽ, അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതി ഇതെല്ലാം ഡിസൈൻ ചെയ്തത് ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നായിരുന്നു. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നിങ്ങനെ പലതും കൽപ്പിച്ചുണ്ടാക്കിയത് ഇക്കൂട്ടരാണെന്ന് നമുക്കറിയാം. ഇവരിൽ പലരും സർക്കാരിൽ നിന്ന് അവിഹിതമായി പലതും കൈപ്പറ്റുന്നതായിപ്പോലും ചില റിപ്പോർട്ടുകൾ നമുക്ക് ലഭിച്ചിരുന്നു.

ഇനി ഇവരുടെ അജൻഡ ബിജെപിയുടെ ശബ്ദം ഇല്ലാതാക്കുക എന്നതാണ്. തിരഞ്ഞെടുപ്പിൽ സീറ്റൊന്നുമില്ലാത്ത ബിജെപിക്ക് ചാനൽ ചർച്ചകളിൽ ഇടംകൊടുക്കരുത് എന്നൊരു പ്രചാരണം ഇക്കൂട്ടർ നടത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും. തമാശയെന്തെന്നാൽ, ബംഗാളിൽ വട്ടപ്പൂജ്യമായതോടെ ദേശീയ പാർട്ടി പദവി ഏതു സമയത്തും നഷ്ടപ്പെട്ടാവുന്ന സിപിഎമ്മിനെ ദേശീയ ചാനലുകൾ ഒഴിവാക്കണമെന്ന് ഇവർ പറയില്ല എന്നതാണ്. നോവലോ കവിതയോ എല്ലാം കോപ്പിയടിച്ച് ബുദ്ധിജീവികളായ ചിലർ സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നതും നമുക്ക് കാണാം.

വാസ്തവത്തിൽ ടെലിവിഷൻ ചാനലുകളിൽ നമ്മുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കണം എന്നത് സിപിഎമ്മിന്റെ അജൻഡയാണ്. അവർക്ക് വെല്ലുവിളിയാവുന്ന ചോദ്യങ്ങൾ ഒഴിവാക്കാനുള്ള തന്ത്രം. സി. പി. എമ്മിന്റെ ഏറാന്മൂളികളായ ചില അവതാരകരാണ് ഈ നീക്കത്തിന് ചുക്കാൻപിടിക്കുന്നതും. അവരിൽപ്പലരുടെയും പല ഇടപാടുകളും ദുരൂഹമാണ്, ചിലരെങ്കിലും ജിഹാദി സംഘടനകളുടെ ഏജന്റുമാരാണെന്ന ആക്ഷേപം പോലുമുണ്ട്.

മുഴുവൻ മാധ്യമപ്രവർത്തകരും ഇത്തരക്കാരല്ല.കേരളത്തിൽ ഇന്നും സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവരെ മറക്കുന്നില്ല. പക്ഷേ ചെറുശതമാനം വരുന്ന സിപിഎം ഏജന്റുമാർ ന്യൂസ് റൂമുകളുടെ നിയന്ത്രണം കൈക്കലാക്കിയിരിക്കുന്നു. കേരള പത്രപ്രവർത്തകയൂണിയൻപോലും ഇവരുടെ പിടിയിലാണ്. ഇതേ യൂണിയനാണ് രാജ്യത്തെ വലിയവിഭാഗം ജനതയെ അപമാനിച്ച മാധ്യമപ്രവർത്തകയ്കക് വേണ്ടി ഇപ്പോൾ രംഗത്തിറങ്ങിയിട്ടുള്ളതും. ബിജെപിയിലാകെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കുക, ഇല്ലാത്ത ഗ്രൂപ്പിസം പറഞ്ഞ് അണികളെ ആശയക്കുഴപ്പത്തിലാക്കുക തുടങ്ങിയ ഇവരുടെ തന്ത്രങ്ങളിൽ വീഴരുത് എന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്.

പിണറായി വിജയനെ ചോദ്യം ചെയ്യുന്ന എല്ലാവരെയും പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കുക എന്ന അജൻഡയിലാണ് ഈ ഇടത് മാധ്യമപ്രവർത്തകരുടെ പ്രവർത്തനം. ഉദാഹരണത്തിന് തിരഞ്ഞെടുപ്പ് വിശകലനത്തിനിടെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞത് കേന്ദ്രമന്ത്രി കേരളത്തിന് വേണ്ടി എന്തെങ്കിലും പോസിറ്റീവായി ചെയ്യുന്നുണ്ടോ, എപ്പോഴും വിമർശനമല്ലേ എന്നാണ്. വാസ്തവത്തിൽ ആ മാധ്യമപ്രവർത്തകൻ പിണറായി വിജയനും സിപിഎമ്മും പറയുന്നത് ഏറ്റുപറയുകയാണ് ചെയ്യുന്നത്.

അതേസമയം വന്ദേഭാരത് പോലൊരു വൻ ദൗത്യത്തെ മുന്നിൽ നിന്ന് നയിച്ച, ആയിരക്കണക്കിന് മലയാളികളടക്കമുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിച്ച ഇതേ കേന്ദ്രമന്ത്രിയെക്കുറിച്ച് അന്ന് അദ്ദേഹം മിണ്ടിയിട്ടില്ല. സംസ്ഥനത്തെ മുതിർന്ന പല നേതാക്കളേയും പരിഹസിച്ചും കള്ളക്കഥകൾ പ്രചരിപ്പിച്ചും നിശബ്ദരാക്കാനുള്ള ഹീനമായ എത്രയെത്ര നീക്കങ്ങളാണ് നിത്യേനയെന്നോണം നടക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവെര സമൂഹത്തിന് മുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം ഈ ദൃശ്യമാധ്യമപ്രവർത്തകർ നടത്തുന്നത് നമ്മൾ മനസിലാക്കണം.

ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നമ്മുടെ പ്രതിനിധികളോട് അവതാരകരിൽ ചിലരെങ്കിലും കാണിക്കുന്ന അസഹിഷ്ണുതയ്കക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന ഈ ബിജെപി വിരുദ്ധ അജൻഡയുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. പൂർണമായ മാധ്യമ ബഹിഷ്‌ക്കരണം എന്നത് അവരുടെ ആഗ്രഹമാണ്, അതിന് നാം വഴങ്ങുന്നത് ചരിത്രപരമായ മണ്ടത്തരമാവും എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണ് രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയുടെ പ്രതിനിധികളെ ചാനൽ ചർച്ചകളിൽ നിന്ന് മാറ്റിനിർത്തണമെന്ന പ്രചാരണം നടത്തുന്നതും. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ വിലകുറച്ച് കാണിക്കാനും മോദിവിരുദ്ധത പ്രചരിപ്പിക്കാനും ജിഹാദി സംഘങ്ങളുടെ പിന്തുണയുള്ള ചില മാധ്യമപ്രവർത്തകർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇവരുടെ കൃത്യമായ പേരുവിവരങ്ങൾ നമുക്കുണ്ട്, സമയമാകുമ്പോൾ വെളിപ്പെടുത്താം. ചാനൽ മാനേജ്മെന്റുകൾക്ക് ചില വിവരങ്ങൾ നമ്മൾ ഉടൻ കൈമാറും.

ഈ സിപിഎം മാധ്യമപ്രവർത്തകർ ചില്ലറക്കാരല്ല എന്നും മനസിലാക്കണം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പിണറായി വിജയനെയും കെ.കെ.ശൈലജയെയും വൻതാരങ്ങളാക്കാൻ പറ്റുന്ന എഴുത്തും ഇടപെടലും സാധ്യമാകുന്നവരുമാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മാധ്യമപ്രവർത്തകരും ഈ സംഘത്തിന്റെ ഭാഗമാണ്. വൻതുക കൊടുത്ത് പിണറായി വിജയൻ കൊണ്ടു നടക്കുന്ന പിആർ സംഘം ഇവരിലൂടെയാണ് അജൻഡകൾ പ്രാവർത്തികമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂം ഇക്കൂട്ടരുടെ ഇടപെടൽ നമുക്ക് കാണാം. ബിജെപി നേതാക്കളിടുന്ന സമൂഹമാധ്യമ പോസ്റ്റുകളുടെ അടിയിൽ വരുന്ന കമന്റുകൾ നിങ്ങൾ ശ്രദ്ധിക്കുക. സംഘടിതമായ ആക്രമണം നടക്കുന്നത് ഒരേ കേന്ദ്രത്തിൽ നിന്നാണ്. അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതുകൊണ്ട് നമുക്ക് കണ്ണുതുറന്നിരിക്കാം, ന്യൂസ് റൂമുകൾ കേന്ദ്രീകരിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും നടക്കുന്ന മോദിവിരുദ്ധ, ബിജെപി വിരുദ്ധ അജൻഡകൾ തിരിച്ചറിഞ്ഞ്, അത്തരക്കാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാം.

മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കുകയാവട്ടെ നമ്മുടെ തന്ത്രം. അതുപക്ഷേ ജനാഭിപ്രായം രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മാധ്യമങ്ങളെ അകറ്റിനിർത്തിയാവരുത്. ദേശാഭിമാനി ലേഖകനോടു പോലും ആത്മബന്ധം പുലർത്താൻ മടികാട്ടാതിരുന്ന മാരാർജിയുടെ പാർട്ടിയാണിതെന്ന് ഓർക്കണം. ജനാധിപത്യത്തിൽ വിമർശനങ്ങളിലൂടെയേ തിരുത്തലുകൾ സാധ്യമാവൂ എന്ന് മറക്കരുത്. 

കേരളത്തിലെ മാധ്യമങ്ങളൊട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങൾ നിക്ഷ്പക്ഷത പാലിക്കണം. നിങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ വ്യക്തിപരമായ രാഷ്ട്രീയ ആഭിമുഖ്യം, തൊഴിലിൽ പ്രതിഫലിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ വിശ്വാസ്യതയുടെ കൂടി വിഷയമാണ്. ന്യൂസ് ഡെസ്‌കുകൾ പാർട്ടി ഫ്രാക്ഷനായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ഇത് മിനിമം മാധ്യമ ധർമ്മമാണ്. അത് പാലിക്കും എന്ന് പ്രതീക്ഷിക്കുന്നു....
എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP