Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെന്നിസ് കോർട്ടിനെ ത്രസിപ്പിച്ച രണ്ട് പതിറ്റാണ്ട്! മികവിന്റെ അടയാളമായി ആറു ഗ്രാൻഡ് സ്ലാം കിരീടം; കോർട്ടിനോടു വിട ചൊല്ലി സാനിയ മിർസ; ദുബായ് ഓപ്പൺ വനിതാ ഡബിൾസിൽ ഒന്നാം റൗണ്ടിൽ തോൽവി; വർക് ഷോപ്പ് ഉടമയുടെ മകൾ മടങ്ങുന്നത് ഇന്ത്യൻ ടെന്നിസിന്റെ റാണിയായി

ടെന്നിസ് കോർട്ടിനെ ത്രസിപ്പിച്ച രണ്ട് പതിറ്റാണ്ട്! മികവിന്റെ അടയാളമായി ആറു ഗ്രാൻഡ് സ്ലാം കിരീടം; കോർട്ടിനോടു വിട ചൊല്ലി സാനിയ മിർസ; ദുബായ് ഓപ്പൺ വനിതാ ഡബിൾസിൽ ഒന്നാം റൗണ്ടിൽ തോൽവി; വർക് ഷോപ്പ് ഉടമയുടെ മകൾ മടങ്ങുന്നത് ഇന്ത്യൻ ടെന്നിസിന്റെ റാണിയായി

സ്പോർട്സ് ഡെസ്ക്

ദുബായ്: രണ്ട് പതിറ്റാണ്ട് നീണ്ട ടെന്നീസ് കരിയറിന് വിരാമമിട്ട് ഇന്ത്യൻ താരം സാനിയ മിർസ. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഓപ്പൺ വനിതാ ഡബിൾസ് മത്സരത്തിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസായിരുന്നു അവസാന മത്സരത്തിൽ സാനിയയുടെ ഡബിൾസ് പങ്കാളി.

റഷ്യൻ സഖ്യമായ വെറോണിക്ക കുഡെർമെറ്റോവ - ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സാനിയ - മാഡിസൺ സഖ്യത്തിന്റെ തോൽവി. അപ്രതീക്ഷിത തോൽവിയോടെ ഇത് 36-കാരിയായ സാനിയയുടെ അവസാന മത്സരമായി.

2003-ൽ കരിയർ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ നേടി. മിക്സഡ് ഡബിൾസിലായിരുന്നു ബാക്കിയുള്ള കിരീടങ്ങൾ. മഹേഷ് ഭൂപതിക്കൊപ്പം 2009-ൽ ഓസ്ട്രേലിയൻ ഓപ്പണും 2012-ൽ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.



ടെന്നീസിൽ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തരികയും പറയത്തക്ക വനിതാ ടെന്നീസ് താരങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചതും സാനിയയായിരുന്നു. ഡബിൾസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.

ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇതിഹാസങ്ങൾക്കൊപ്പം ഇടംപിടിച്ച പെൺകരുത്തിന്റെ ജൈത്രയാത്രയ്ക്കാണ് ദുബായിയുടെ മണ്ണിൽ തിരശ്ശീല വീണത്. ഇന്ത്യൻ കായികരംഗത്തെ ഒരു യുഗം ഇന്ന് പൂർത്തിയായപ്പോൾ മുപ്പത്തിയാറാം വയസിലാണ് സാനിയ മിർസ ടെന്നിസിൽ നിന്ന് പടിയിറങ്ങുന്നത്.

തന്റെ പ്രൊഫഷനൽ കരിയറിലെ അവസാന ടൂർണമെന്റായ ദുബായ് ഓപ്പണിന്റെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ സാനിയ മിർസ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമാണ് സാനിയ തന്റെ കരിയറിലെ അവസാന അങ്കത്തിന് കോർട്ടിലെത്തിയത്.

എന്നാൽ റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂർ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി സമ്മതിച്ചു. സ്‌കോർ: 4-6, 0-6. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു.



ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾഡിൽ കൂട്ടുകാരൻ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം ഫൈനൽ വരെ വീരോചിത പോരാട്ടമാണ് സാനിയ പുറത്തെടുത്തതെങ്കിൽ, വിരമിക്കൽ ടൂർണമെന്റെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച ദുബായ് ഓപ്പണിലെ ആദ്യ റൗണ്ടിൽ റഷ്യൻ സഖ്യത്തോടു കീഴടങ്ങി മടങ്ങാനായിരുന്നു ഈ ഹൈദരാബാദുകാരിയുടെ നിയോഗം. ആറ് ഗ്രാൻസ്‌ലാം കിരീടങ്ങളും 43 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയ സാനിയ, കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ഓപ്പൺ മിക്‌സ്ഡ് ഡബിൾസിൽ റണ്ണറപ് കിരീടവും സ്വന്തമാക്കിയിരുന്നു.

1986 നവംബർ 15ന് മുംബൈയിലാണു സാനിയയുടെ ജനനം. ഹൈദരാബാദിൽ വർക്ഷോപ്പ് നടത്തിയ ഇംറാൻ മിർസയുടെ രണ്ടു മക്കളിൽ മൂത്തവൾ. പിതാവിനൊപ്പം മാതാവായ നസീമയുടെയും പിന്തുണ ലഭിച്ചതോടെയാണു സാനിയ ടെന്നിസ് കോർട്ടിൽ സജീവമായത്. പ്രതിബന്ധങ്ങളിൽ നിന്നു പൊരുതിക്കയറുന്നതിൽ കേരളത്തിന്റെ ഒളിംപ്യൻ അത്‌ലീറ്റായ പി.ടി. ഉഷ അന്ന് തനിക്ക് റോൾ മോഡലായിരുന്നുവെന്ന് സാനിയ ഒരിക്കൽ പറയുകയുണ്ടായി. 2003 ലെ വിംബിൾഡനിൽ റഷ്യൻ താരം അലിസ ക്ലീബനോവയ്‌ക്കൊപ്പം ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയാണ് സാനിയ ടെന്നിസിലെ വരവറിയിച്ചത്.



ഹൈദരാബാദിൽ ആറാം വയസിൽ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലായിരുന്നു. 2013ൽ സിംഗിൽസ് മതിയാക്കി ഡബിൾസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് പല കൂട്ടുകാരുമായി ചേർന്നു ഡബിൾസിൽ ലോക നമ്പർ വൺ പദവിയിൽവരെ എത്തി. ആറുതവണ ഗ്രാൻഡ് സ്ലാം പട്ടം കരസ്ഥമാക്കി. ഏഴു വയസു കൂടുതലുള്ള സ്വിറ്റ്‌സർലാൻഡ് ഇതിഹാസം മാർട്ടിന ഹിംജിസിനെപ്പോലുള്ളവർ ഡബിൾസ് വിജയങ്ങളിൽ ഇന്ത്യൻ ചാംപ്യന്റെ കൂട്ടുകാരി ആയി.

ഗ്രാൻഡ്‌സ്‌ലാം നേട്ടങ്ങൾക്കൊപ്പം രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണമടക്കം എട്ടു മെഡലുകൾ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിലും മെഡലുകൾ നേടി. നാല് ഒളിംപിക്‌സുകളിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. രാജ്യം അർജുന അവാർഡും പത്മഭൂഷണും ഖേൽരത്‌നയും നൽകിയാണ് സാനിയയെ ആദരിച്ചത്. 2010 ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയയും വിവാഹിതരായതും കായികരംഗത്തെ അപൂർവ വാർത്തയായി.

രണ്ടര വർഷത്തോളം പുറത്തുനിൽക്കേണ്ടി വന്ന ഇന്ത്യൻ ടെന്നിസ് താരം 33ാം വയസിൽ ഹൊബാർട്ട് ഇന്റർനാഷനൽ കിരീടം ചൂടിയാണു തിരിച്ചെത്തിയത്. കാൽമുട്ടിനേറ്റ പരുക്കും ഒന്നിലേറെ ശസ്ത്രക്രിയക്കു വിധേയമാകേണ്ടി വന്ന കടിഞ്ഞൂൽ പ്രസവവുമായതോടെയാണ് സാനിയ രണ്ടര വർഷത്തോളം ടെന്നിസ് രംഗത്തുനിന്ന് അകന്നുനിന്നത്. തിരിച്ചുവരവിൽ ഹൊബാർട്ട് ഇന്റർനാഷനലിൽ വനിതാ ഡബിൾസിൽ യുക്രെയിനിൽനിന്നുള്ള നാദിയ കിചെനോക്കിനൊപ്പം കിരീടം നേടി. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ ജിമ്മിലും കോർട്ടിലുമായി ദിവസം നാലു മണിക്കൂറോളമാണു സാനിയ കഠിനാധ്വാനം ചെയ്തത്. മൂന്നു മാസത്തിനകം ശരീരഭാരം 20 കിലോഗ്രാം കുറയ്ക്കാൻ കഴിഞ്ഞതോടെ ഇനിയുമൊരു കൈനോക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

2022 ൽ സാനിയ മിർസ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനം മാറ്റി വീണ്ടും ടെന്നിസിൽ സജീവമാകാൻ അവർ തീരുമാനിച്ചു. 2022 ഓഗസ്റ്റിൽ കനേഡിയൻ ഓപ്പണിനിടെ ഇന്ത്യൻ താരത്തിനു പരുക്കേറ്റു. തുടർന്നു വന്ന യുഎസ് ഓപ്പണിൽ കളിക്കാനാകാത്ത സാഹചര്യം വന്നതോടെയാണ് വിരമിക്കൽ തീരുമാനത്തിൽനിന്നു സാനിയ പിൻവാങ്ങിയത്.

ഓസ്‌ട്രേലിയൻ ഓപ്പണിൽ സ്വപ്ന തുല്യമായ കുതിപ്പാണു സാനിയ മിർസ നടത്തിയത്. മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം സാനിയ ഫൈനൽ വരെയെത്തി. പ്രായം കൊണ്ട് ഒരു പതിറ്റാണ്ട് ചെറുപ്പമുള്ള ബ്രസീലിയൻ സഖ്യത്തിനെതിരെ ആദ്യ സെറ്റ് ടൈബ്രേക്കർ വരെ പൊരുതിയ ശേഷമാണ് സാനിയയും ബൊപ്പണ്ണയും കൈവിട്ടത്. രണ്ടാം സെറ്റ് ബ്രസീലിയൻ സഖ്യം അനായാസം സ്വന്തമാക്കി.

വിജയികളായ ബ്രസീലിയൻ സഖ്യം ലൂയിസ സ്റ്റെഫാനിയും റാഫേൽ മാറ്റോസും മത്സരശേഷം കോർട്ട് സാനിയയുടെ വിടവാങ്ങലിനു വിട്ടു കൊടുത്തു. തുടർന്ന് റോഡ് ലേവർ അരീന സാക്ഷ്യം വഹിച്ചത് ഹൃദ്യമായ നിമിഷങ്ങൾക്കായിരുന്നു. കോർട്ടിലേക്ക് തുള്ളിച്ചാടിയെത്തിയ നാലര വയസ്സുകാരൻ മകൻ ഇഷാനെ വാരിയെടുത്ത് മുത്തം വച്ച് സാനിയ ഇങ്ങനെ പറഞ്ഞു ''എന്റെ മകനു മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും ഞാൻ കരുതിയതല്ല..!''



കളി മതിയാക്കിയെങ്കിലും സാനിയയ്ക്ക് ഇനിയുമേറെ ചുമതല ബാക്കിയാണ്, വനിതാ ക്രിക്കറ്റ് ലീഗിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ മെന്ററാണു സാനിയ മിർസ. രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമികളിൽ പുതിയ ടെന്നിസ് പ്രതിഭകളെ കണ്ടെത്തുന്നതിലും കളി പഠിപ്പിക്കുന്നതിലുമായിരിക്കും ഇനി സാനിയയുടെ ശ്രദ്ധ.

ഡബിൾസിലും മിക്‌സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിർസ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്സ്ലാം ട്രോഫികൾ ഉൾപ്പടെ 43 മേജർ കിരീടങ്ങൾ പേരിലാക്കി. അർജുന അവാർഡ്, പത്മശ്രീ, ഖേൽരത്ന അംഗീകാരങ്ങൾ നൽകി രാജ്യം സാനിയ മിർസയെ ആദരിച്ചിരുന്നു. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേർന്നപ്പോൾ സാനിയ മിർസ ഇന്ത്യൻ വനിതകൾക്ക് സ്വപ്നം കാണാനാവുന്നതിനും അപ്പുറത്തേക്ക് റാക്കറ്റേന്തി ഇന്ത്യൻ ടെന്നിസിന്റെ മുഖവും മേൽവിലാസവുമായി മാറുന്നതിനാണ് രണ്ട് പതിറ്റാണ്ട് കായികലോകം സാക്ഷ്യംവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP