Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിറന്നുവീണത് സ്വർണക്കരണ്ടിയുമായി; അച്ഛന്റെ ബിസിനസ് സാമ്രാജ്യം വിട്ട് കയ്യിലെടുത്തത് ടെന്നിസ് റാക്കറ്റ്; പാറ്റ് കാഷിനെ മൺകോർട്ടിൽ വീഴ്‌ത്തിയത് 15ാം വയസ്സിൽ; 2005ൽ ആദ്യ ഗ്രാൻസ്ലാം കിരീടം; അതേ കോർട്ടിൽ ഇന്ന് പതിനാലാം കിരീടം; നദാൽ കളിമൺ കോർട്ടിലെ രാജകുമാരനായ കഥ

പിറന്നുവീണത് സ്വർണക്കരണ്ടിയുമായി; അച്ഛന്റെ ബിസിനസ് സാമ്രാജ്യം വിട്ട് കയ്യിലെടുത്തത് ടെന്നിസ് റാക്കറ്റ്; പാറ്റ് കാഷിനെ മൺകോർട്ടിൽ വീഴ്‌ത്തിയത് 15ാം വയസ്സിൽ; 2005ൽ ആദ്യ ഗ്രാൻസ്ലാം കിരീടം; അതേ കോർട്ടിൽ ഇന്ന് പതിനാലാം കിരീടം; നദാൽ കളിമൺ കോർട്ടിലെ രാജകുമാരനായ കഥ

സ്പോർട്സ് ഡെസ്ക്

പാരീസ്: കളിമൺ കോർട്ടിൽ അന്നും ഇന്നും ഒരേ ഒരു രാജകുമാരനെ ഉള്ളു, റാഫേൽ നദാൽ..... റൊളണ്ട് ഗാരോസിനെ വിജയക്കുതിപ്പുകൊണ്ട് ത്രസിപ്പിച്ച സ്പാനിഷ് ഇതിഹാസം.  നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണ് നദാൽ പിറന്നുവീണത്. ജനനം സ്‌പെയിനിലെ മയ്യോർക്കയിൽ. ഇൻഷുറൻസ് കമ്പനി ഉടമയും ഗ്ലാസ് നിർമ്മാണ വ്യവസായിയുമായിരുന്നു പിതാവ് സെബാസ്റ്റ്യൻ നദാൽ. തന്റെ സാമ്രാജ്യം നോക്കിനടത്താനായി റാഫേലിനെ സെബാസ്റ്റ്യൻ പരുവപ്പെടുത്തി.

പക്ഷേ, നദാൽ കൊതിച്ചതാകട്ടെ ടെന്നിസ് റാക്കറ്റും കയ്യിലേന്തിയുള്ള കുതിപ്പും. ആ ടെന്നീസ് റാക്കറ്റുമായി നദാൽ ലോകം ചുറ്റി. റാഫേലിന്റെ തലവര തന്നെ അതു മാറ്റി മറിച്ചു. ലോകമെങ്ങും ആരാധകരുള്ള ടെന്നിസ് സാമ്രാജ്യം സ്വയം പടുത്തുയർത്തിയ 'റാഫ'യുടെ കുതിപ്പിനു കരുത്ത് കഠിനാധ്വാനവും നിശ്ചയദാർഢ്യവുമായിരുന്നു.

ബാർസിലോനയ്ക്കുവേണ്ടിയും സ്‌പെയിൻ ദേശീയ ഫുട്‌ബോൾ ടീമിനുവേണ്ടിയും കളിച്ചിട്ടുള്ള അമ്മാവൻ മിഗ്വേലാണു റാഫയുടെ ആദ്യ ഗുരു. മിഗ്വേലിനൊപ്പം ബാർസിലോന ഡ്രസിങ് റൂമിൽക്കയറി ബ്രസീൽ ഇതിഹാസം റൊണാൾഡോയെ നേരിൽ കണ്ടതോടെ റാഫ കാൽപ്പന്തുകളിയുടെ കാമുകനായി. അതോടെ, ഫുട്‌ബോളിലായി ശ്രദ്ധ. പക്ഷേ, റാഫയുടെ മറ്റൊരു അമ്മാവൻ ടോണി നദാൽ കടുത്ത ടെന്നിസ് പ്രേമിയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിൽ റാഫ റാക്കറ്റും കയ്യിലെടുത്തു. 14 വയസ്സായപ്പോൾ നദാലിലെ ഭാവി താരത്തെ ടെന്നിസ് ഭരണാധികാരികൾ തിരിച്ചറിഞ്ഞു.

കൂടുതൽ മികച്ച പരിശീലനത്തിനായി ബാർസിലോനയിലേക്കു വരാൻ അവർ ആവശ്യപ്പെട്ടു. മറുപടി പറഞ്ഞത് സെബാസ്റ്റ്യനായിരുന്നു: 'അവനെ ഞാൻ വിടില്ല. വീട്ടിൽ ഞാൻ അവനു കോർട്ട് ഒരുക്കും.' ആ കോർട്ടിൽ, ടോണിയുടെ പിന്തുണയിൽ പിന്നീടു നദാലിന്റെ ജൈത്രയാത്രയായിരുന്നു. 2001 മേയിൽ 15ാം വയസ്സിൽ പാറ്റ് കാഷിനെ മൺകോർട്ടിൽ തോൽപിച്ചപ്പോൾ നിരീക്ഷകർ ഒരു ചെല്ലപ്പേരിട്ടു നദാലിന്. 'കളിമൺ കോർട്ടിലെ രാജകുമാരൻ

മയ്യോർക്കപോലെ പാരിസും റാഫയ്ക്കു പ്രിയപ്പെട്ടതാണ്. 2005 മുതൽ ഇതുവരെ പതിനാല് കിരീടങ്ങൾ. അതിനിടെ 4 യുഎസ് ഓപ്പൺ, 2 വിമ്പിൾഡൻ കിരീടങ്ങളും 2 ഓസ്‌ട്രേലിയൻ ഓപ്പണും. കോർട്ടിൽ കവിതയെഴുതുന്ന ഫെഡറർ യുഗത്തിൽ പവർ ടെന്നിസിന്റെ ജുഗൽബന്ദിയാണ് റാഫ.

ബാല്യകാല സുഹൃത്ത് മേരി സിസ്‌ക പെരെല്ലോയെയാണ് റാഫ ജീവിതസഖിയാക്കിയത്. വിവാഹ വാഗ്ദാനത്തിനൊപ്പം റാഫ മേരിക്കു മറ്റൊരു വാഗ്ദാനംകൂടി നൽകിയിരുന്നു: ഫ്രഞ്ച് ഓപ്പണിലെ മസ്‌ക്ടീയേഴ്‌സ് ട്രോഫി. മേരിക്കു കൊടുത്ത വാക്കു പാലിച്ച റാഫ ഒടുവിൽ പതിനാല് കിരീടം ചൂടി ഗ്രാൻസ്ലാം കിരീട നേട്ടം ഇരുപത്തി രണ്ടാക്കി ഉയർത്തിയിരിക്കുന്നു.

റാഫേൽ നദാലിന് റൊളണ്ട് ഗാരോസിലെ കളിമൺ കോർട്ട് മയോർക്കയിലെ തന്റെ വീട്ടുമുറ്റം പോലയാണ് . ഞായറാഴ്ച കരിയറിലെ പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി റാഫ ടെന്നീസ് റാക്കറ്റു കൊണ്ട് ചരിത്രം രചിക്കുകയാണ്. ഇതിനിടെ രണ്ട് തവണയെ നദാൽ കളിമൺ കോർട്ടിൽ വീണിട്ടൊള്ളു. 2009-ൽ സ്വീഡന്റെ റോബിൻ സോഡർലിങിനോടും 2015-ൽ സാക്ഷാൽ നൊവാക് ജോക്കോവിച്ചിനോടും. ഇതിൽ 2009-ലെ പ്രീ ക്വാർട്ടറിൽ അത്ര പ്രശസ്തനല്ലാത്ത സോഡർലിങിനോടേറ്റ തോൽവിയാണ് കായിക ലോകത്തെ ഞെട്ടിച്ചത്. അന്നത്തെ തോൽവിക്കുള്ള കാരണം അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

സ്പാനിഷ് ദ്വീപായ മയോർക്കയിലെ മാനക്കറിൽ ജനിച്ച നദാലിന്റെ കരുത്തും പിന്തുണയുമെല്ലാം കുടുംബമാണ്. വ്യവസായിയായ അച്ഛൻ സെബാസ്റ്റ്യൻ നഡാലും വീട്ടമ്മയായ അമ്മ അന മരിയ പെരേരേയും സഹോദരി മാരിബെല്ലും അച്ഛന്റെ അനുജന്മാരായ പ്രശസ്ത ഫുട്ബോൾ താരം മിഗ്വലും നദാലിന്റെ എല്ലാത്തരത്തിലുള്ള വളർച്ചയ്ക്ക് കാരണക്കാരനായ അച്ഛന്റെ മറ്റൊരു അനുജനായ ടോണി നദാലും അമ്മായിയും തലതൊട്ടമ്മയുമായ മാരിലെനുമൊക്കെ ചേർന്ന ശക്തമായ ഇഴയടുപ്പമുള്ള ഒരു കുടുംബം. വ്യവസായിയായ സെബാസ്റ്റ്യനാണ് കുടുംബത്തിന്റെയും ബിസിനസിന്റെയും തലവൻ. ഇവരെല്ലാം നൽകിയ പിന്തുണയായിരുന്നു നദാലെന്ന താരത്തിന്റെ ശക്തി.

പക്ഷേ 2009-ന്റെ തുടക്കത്തോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അമ്മയും അച്ഛനും വേർപിരിയലിന്റെ വക്കിലാണെന്നറിഞ്ഞതോടെ നദാൽ തകർന്നു പോയി. ടെന്നീസിനെപ്പോലും വെറുത്ത അവസ്ഥ. ഒരു 23 വയസ്സുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു ജീവിതത്തിൽ നേരിട്ട ഈ തിരിച്ചടി. മാതാപിതാക്കളുടെ മുപ്പതുവർഷത്തോളം നീണ്ട സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് തകരുന്നത്.

ഇത്തരമൊരു സ്ഥിതിയിലാണ് ഇതൊന്നും പുറത്തുകാണിക്കാതെ 2009-ലെ ഫ്രഞ്ച് ഓപ്പണിൽ റാഫ എത്തുന്നത്. നാലാം റൗണ്ടിൽ റോബിൻ സോഡർലിങിനു മുന്നിൽ ആ യാത്ര അവസാനിച്ചു. ഇതിന്റെ യഥാർത്ഥ കാരണങ്ങളറിയാതെ തുർച്ചയായ അഞ്ചാം കിരീടം നേടാനാകാതെ കളിമൺ കോർട്ടിലെ രാജകുമാരൻ മടങ്ങിയതിന്റെ ഷോക്കിലായിരുന്നു കായിക ലോകം. തന്റെ വ്യക്തി ജീവിതത്തിലെ ദുഃഖത്തെ മറികടന്ന ശക്തമായി തിരിച്ചു വന്ന റാഫയെയാണ് പിന്നീട് ടെന്നീസ് ലോകം കണ്ടത്. 2010-ൽ ഓസ്ട്രേലിയൻ ഓപ്പണൊഴികെയുള്ള മൂന്നു ഗ്രാൻഡ് സ്ലാം കിരീടങ്ങളും റാഫ നേടി.

2015-ലെ ഫ്രഞ്ച് ഓപ്പണിനെത്തുമ്പോൾ തുടർച്ചയായ പരിക്കും മങ്ങിയ ഫോമും റാഫയെ തളർത്തിയിരുന്നു. മിന്നുന്ന ഫോമിൽ കളിച്ചിരുന്ന നൊവാക് ജോക്കോവിച്ചാകട്ടെ ഒരു കംപ്ലീറ്റ് പ്ലെയർ എന്ന നിലയിലേക്ക് വളരുകയും ചെയ്തിരുന്നു. അന്ന് ജോക്കോയ്ക്കു മുന്നിൽ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ നിന്ന നദാൽ ടെന്നീസിലെ മാത്രമല്ല കായിക ലോകത്തെ തന്നെ സങ്കടകാഴ്ചകളിലൊന്നായിരുന്നു. റാഫയുടെ കാലം കഴിഞ്ഞുവെന്ന വിലയിരുത്തലുകളും അന്നുണ്ടായി.

പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കുന്നവരാണല്ലോ യഥാർത്ഥ ചാമ്പ്യന്മാർ. കരിയറിൽ തന്നെ ആദ്യം തളർത്തിയ വ്യക്തിജീവിതത്തിലെ പ്രശ്നത്തെ പക്വതയോടെ തന്നെ നേരിടാൻ റാഫയ്ക്കായി. അതിനുശേഷം പരിക്കിനെയും മങ്ങിയ ഫോമിനെയും മറികടന്നാണ് 2017 -ൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. അക്കുറി ഫ്രഞ്ച് ഓപ്പണും യു.എസ്.ഓപ്പണും നേടുകയും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ ഫെഡററോട് പൊരുതി തോൽക്കുകയും ചെയ്തു.

കയറ്റിറക്കങ്ങൾ കണ്ട നദാലിന്റെ കരിയർ ഗ്രാഫിൽ ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ 14 കിരീടങ്ങൾക്കുടമയായി ഇതോടെ നദാൽ. ഒപ്പം റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന റെക്കോഡും നേടി.

20 ഗ്രാൻഡ്‌സ്ലാം വിജയങ്ങൾ വീതമുള്ള റോജർ ഫെഡററിനും നൊവാക് ജോക്കോവിച്ചിനും 2 പടി മുന്നിലെത്തി നദാൽ. വെള്ളിയാഴ്ച 36ാം പിറന്നാൾ ആഘോഷിച്ച നദാൽ ഇതോടെ ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP