Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോപ് സീഡായിട്ടും ഓസ്ട്രേലിയൻ ഓപ്പണിന് ജോക്കോവിച്ചില്ല; അപ്പീൽ തള്ളി കോടതി; താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും; മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം

ടോപ് സീഡായിട്ടും ഓസ്ട്രേലിയൻ ഓപ്പണിന് ജോക്കോവിച്ചില്ല; അപ്പീൽ തള്ളി കോടതി; താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും; മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം

സ്പോർട്സ് ഡെസ്ക്

സിഡ്നി: സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർമിപ്പിച്ച അപ്പീൽ ഓസ്ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്ട്രേലിയ വിടാനാണ് നിർദ്ദേശം. മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ല.

കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ച സെർബിയൻ താരത്തിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രണ്ടാം തവണയും റദ്ദാക്കിയത്. നേരത്തെ ഓസ്ട്രേലിയയിൽ പ്രവേശിച്ച ഉടനെ മെൽബൺ വിമാനത്താവളത്തിൽവച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അപ്പീലിന് പോയ ജോക്കോവിച്ചിന് അനുകൂലമായ വിധി വന്നു. അഞ്ചുദിവസത്തിനുശേഷം താരത്തെ മോചിപ്പിച്ചു.

ഇതോടെ ഓസ്‌ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയം വിസ വീണ്ടും റദ്ദാക്കിയത്. കോവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക് വ്യക്തമാക്കി.

ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്‌സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയിൽ വാദിച്ചത്. എന്നാൽ, അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

ഇമിഗ്രേഷൻ ഫോമിൽ, രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ഇക്കുറി ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ച് 21ാം ഗ്രാൻസ്ലാം കിരീടവുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നതോടെ ചരിത്ര നേട്ടത്തിനായി ഇനി ജോക്കോവിച്ചും ആരാധകരും അടുത്ത ഗ്രാൻസ്ലാം പോരാട്ടമായ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വരെ കാത്തിരിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP