Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളിനക്ഷത്രമായ സിന്ധുവിനെ തേടിയെത്തുന്നത് 13.11 കോടി, ബിഎംഡബ്ലിയു കാർ, വീട്, ജോലി; വെങ്കലത്തിളക്കത്തിനൊപ്പം സാക്ഷിക്കു ലഭിക്കുക അഞ്ചുകോടിയോളം; സിന്ധുവിനെ സ്വന്തമാക്കാൻ പോരടിച്ച് തെലങ്കാനയും ആന്ധ്രയും; കെജ്രിവാളിന്റെ കോടികൾക്കുമുകളിൽ മോദിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

വെള്ളിനക്ഷത്രമായ സിന്ധുവിനെ തേടിയെത്തുന്നത് 13.11 കോടി, ബിഎംഡബ്ലിയു കാർ, വീട്, ജോലി; വെങ്കലത്തിളക്കത്തിനൊപ്പം സാക്ഷിക്കു ലഭിക്കുക അഞ്ചുകോടിയോളം; സിന്ധുവിനെ സ്വന്തമാക്കാൻ പോരടിച്ച് തെലങ്കാനയും ആന്ധ്രയും; കെജ്രിവാളിന്റെ കോടികൾക്കുമുകളിൽ മോദിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ പേരിൽ റിയോയിൽ കുറിച്ച ഏക വെള്ളിമെഡലിന്റെ അവകാശിയായ ബാഡ്മിന്റൺതാരം പിവി സിന്ധുവും 58 കിലോഗ്രാം വിഭാഗത്തിൽ വെങ്കലമെഡൽ കഴുത്തിലണിഞ്ഞ ഗുസ്തിതാരം സാക്ഷി മാലികും രാജ്യത്തിന്റെ അഭിമാന താരങ്ങളായതോടെ ഇരുവരുടേയും കാൽച്ചുവട്ടിൽ വന്നുവീഴുന്നത് കോടികളുടെ സമ്മാനപ്പെരുമഴ.

ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം റിയോയിൽ വനിതകളുടെ ബാഡ്മിന്റൺ ഫൈനലിൽ സ്‌പെയിനിന്റെ കരോലിനയോട് വീറോടെ പൊരുതിത്തോറ്റ സിന്ധുവിന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ട ക്യാഷ് അവാർഡുകൾ മാത്രം 13.11 കോടി രൂപ വരും.

2014ൽ വേർപിരിഞ്ഞ ആന്ധ്രയും തെലങ്കാനയും സിന്ധുവിനെ അനുമോദിക്കുന്നതിൽ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. തെലങ്കാന അഞ്ചുകോടി സമ്മാനം പ്രഖ്യാപിച്ചപ്പോൾ ആന്ധ്ര മൂന്നുകോടിയാണ് നൽകുക.

ഇതിനുപുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രണ്ടുകോടിയും ഭാരത് പെട്രോളിയം 75 ലക്ഷവും സിന്ധുവിന് നൽകും. ബാഡ്മിന്റൺ അസോസിയേഷൻ അരക്കോടിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ 30 ലക്ഷവും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അഞ്ചുലക്ഷവും ഇതിനുപുറമേ ലഭിക്കും.

ഇതിനു പുറമെ മുൻ ആന്ധ്ര ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വി ചാമുണ്ഡേശ്വർ നാഥ് ഒരു  ബിഎം ഡബ്ലിയു കാറും ആന്ധ്ര സർക്കാർ ആയിരം ചതുരശ്ര വാര സ്ഥലവും ഗ്രൂപ്പ് 1 കേഡറിൽ ജോലിയും നൽകുന്നുണ്ട്.

ഗുസ്തിക്കളത്തിൽ എതിരാളിയെ മലർത്തിയടിച്ച് വെങ്കലം കഴുത്തിലണിഞ്ഞ ഹരിയാനയുടെ സാക്ഷി മാലിക്കിന് ക്യാഷ് അവാർഡ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടത് 4.66 കോടിയാണ്. ഹരിയാന സർക്കാർ 2.5 കോടി, കെജ്രിവാളിന്റെ വക ഒരു കോടി, റെയിൽവെ മന്ത്രാലയം 60 ലക്ഷം, സ്പോർട്സ് മന്ത്രാലയം 30 ലക്ഷം എന്നിങ്ങനെയാണ് നൽകുക.

ഒളിമ്പിക് അസോസിയേഷന്റെ 20 ലക്ഷവും എഐഎഫ്എഫിന്റെ അഞ്ചുലക്ഷവും സൽമാൻ ഖാൻ പ്രഖ്യാപിച്ച ഒരുലക്ഷത്തി ഒന്നുരൂപയും സാക്ഷിയെ കാത്തിരിക്കുന്നു.

സിന്ധുവിന്റെ നേട്ടത്തിന്റെ അഭിമാനം ആർക്കാണ് കൂടുതൽ എന്ന മട്ടിലാണ് ആന്ധ്രയുടേയും തെലങ്കാനയുടേയും സ്‌നേഹം. ഹൈദരാബാദുകാരിയായ സിന്ധുവിനു പുറമെ കോച്ച് പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റൺ അക്കാഡമിക്കായി തെലങ്കാന ഒരു കോടി രൂപയുടെ സമ്മാനം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിന്ധുവിന് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെലങ്കാന അതിനെ കടത്തിവെട്ടി സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. പക്ഷേ, ആന്ധ്ര വിടുന്ന മട്ടില്ല. സിന്ധുവിന് വീടുവയ്ക്കാൻ സ്ഥലവും ഉഗ്രൻ സർക്കാർജോലിയും നൽകി താരത്തെ ആന്ധ്രയിലേക്ക് കൊണ്ടുവരാനാണ് ചന്ദ്രബാബു നായിഡു കരുനീക്കുന്നത്.


ഇതുപോലൊരു മത്സരത്തിന് കേന്ദ്രസർക്കാരും മുന്നിട്ടിറങ്ങിയാൽ ഇരുവരുടേയും സമ്മാനത്തുക ഇനിയും ഉയരും. കാരണം മോദിയുടെ മുഖ്യ എതിരാളി കെജ്രിവാൾ സിന്ധുവിന് രണ്ടുകോടിയും സാക്ഷിക്ക് ഒരു കോടിയും നൽകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇതിൽ കുറയാത്ത തുകയായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇത്തവണത്തെ ഒളിമ്പിക് നേട്ടം നമ്മുടെ അഭിമാനമുയർത്തിയ രണ്ട് വനിതാ താരങ്ങൾക്കും ബംബർ ലോട്ടറിയാകും.

സാക്ഷിയുടെ മെഡൽ നേട്ടത്തിന് പിന്നാലെ ഹരിയാനയിലെ വസതിയിലെത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ സാക്ഷിയുടെ മാതാപിതാക്കളെ അഭിനന്ദനമറിയിക്കുകയും ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായ സാക്ഷിയുടെ പിതാവിന് പ്രൊമോഷൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്‌സിന് നാളെ സമാപനമാകുന്നതോടെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട സമ്മാനത്തിനുപുറമെ കൂടുതൽ ക്യാഷ്‌പ്രൈസും മറ്റും ഇരു മെഡൽ ജേതാക്കളെയും തേടിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP