Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ പിശകുകൾ തിരുത്തിയും തനിക്ക് ലഭിക്കാതെ പോയ അവസരങ്ങൾ നൽകിയും ഗോപിചന്ദ് മുമ്പോട്ട്; 2000-ൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ നിരാശപ്പെടുത്തിയ ഗോപിചന്ദ് എങ്ങനെയാണ് രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ രാജ്യത്തിന് സമ്മാനിച്ചത്?

തന്റെ പിശകുകൾ തിരുത്തിയും തനിക്ക് ലഭിക്കാതെ പോയ അവസരങ്ങൾ നൽകിയും ഗോപിചന്ദ് മുമ്പോട്ട്; 2000-ൽ ഒളിമ്പിക്‌സിൽ ഇന്ത്യയെ നിരാശപ്പെടുത്തിയ ഗോപിചന്ദ് എങ്ങനെയാണ് രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ രാജ്യത്തിന് സമ്മാനിച്ചത്?

മറുനാടൻ മലയാളി ബ്യൂറോ

നാലുവർഷം മുമ്പ് നേടിയ വെങ്കലമെഡലിന് ഇക്കുറി വെള്ളി ശോഭ നൽകി പരിഷ്‌കരിച്ചിരിക്കുകയാണ് പുല്ലേല ഗോപിചന്ദ് എന്ന ബാഡ്മിന്റൺ പരിശീലകൻ. ലണ്ടനിൽ സൈന നേവാൾ നേടിയ വെങ്കലമെഡലാണ് ഇക്കുറി റിയോയിൽ പി.വി സിന്ധുവിലൂടെ വെള്ളിമെഡലായി അദ്ദേഹം മാറ്റിയത്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സ്വന്തം അക്കാദമിയിൽനിന്ന് ഗോപിചന്ദ് കണ്ടെത്തുന്ന പ്രതിഭകൾ രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ്. 

2000 സിഡ്‌നി ഒളിമ്പിക്‌സിൽ ഗോപിചന്ദിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഗോപിക്ക് ഇന്നത്തെപ്പോലെ പിന്തുണ നൽകാനുള്ള സംവിധാനമുണ്ടായിരുന്നില്ല. മൂന്നാം റൗണ്ടിൽ ഇൻഡൊനേഷ്യയുടെ ഹെൻഡ്രവാനോട് തോറ്റ് ഗോപിചന്ദ് പുറത്തായി. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയെങ്കിലും ഒളിമ്പിക്‌സ് അദ്ദേഹത്തിന് ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു.

തനിക്ക് നേടാനാവാതെ പോയ നേട്ടങ്ങളിലേക്കാണ് ഗോപി ചന്ദ് ഇപ്പോൾ ശിഷ്യരെ പ്രാപ്തരാക്കുന്നത്. 2012-ൽ സൈന നേവാളിലൂടെ നേടിയ വെങ്കലമെഡലിന് ഇപ്പോൾ പിവി സിന്ധുവിലൂടെ വെള്ളിശോഭ നൽകാൻ അദ്ദേഹത്തിനായി. മതിയായ പിന്തുണ കിട്ടാതിരുന്ന കാലത്ത് ഓൾ ഇംഗ്ലണ്ട് കിരീടംവരെ നേടിയ ഗോപിയുടെ പ്രതിഭ, മറ്റൊരു രീതിയിൽ ഇന്ത്യൻ ബാഡ്മിന്റണിനെ ഉയർത്തിക്കൊണ്ടുവരുന്ന കാഴ്ചയാണിത്.

കളിയെക്കുറിച്ചുള്ള ഗോപിചന്ദിന്റെ വിലയിരുത്തൽ വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന്റെ കാലത്ത് വനിതാ വിഭാഗത്തിൽ തിളങ്ങിനിന്ന അപർണ പോപ്പട്ട് പറയുന്നു. കളിക്കാരന്റെ ചുമതല കളിക്കുക മാത്രമാണെന്ന് ഗോപി കരുതുന്നു. കളിയിലെ തന്ത്രങ്ങൾക്ക് രൂപം കൊടുക്കേണ്ടത് പരിശീലകനാണ്. പരിശീലകൻ നടത്തുന്ന ഗൃഹപാഠം കൃത്യമായി കളിക്കളത്തിൽ നടപ്പിലാക്കുകയാണ് കളിക്കാരൻ ചെയ്യേണ്ടതെന്ന് ഗോപി കരുതുന്നു-പോപ്പട്ട് ഗോപിയിലെ പരിശീലകനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

പരിശീലകർക്ക് താരങ്ങളോടും മറ്റും സംസാരിക്കാൻ പോലും അനുവാദമില്ലാതിരുന്ന കാലത്താണ് ഗോപിയൊക്കെ കളിച്ചത്. അവിടെനിന്നൊക്കെ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇപ്പോൾ കോർട്ടിന് തൊട്ടരുകിലിരുന്ന് കളിക്കാരെ നിയന്ത്രിക്കാൻ പരിശീലകർക്കാവും.

ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യത്തിന് കാരണം അന്വേഷിച്ച് കണ്ടെത്തിയശേഷമാണ് ഗോപി ഈ രംഗത്തേയ്ക്ക് തിരിയുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ചത് ചൈനീസ് പരിശീലകനായിരുന്ന വാങ് സുയാനും. ഈ ചൈനീസ് പരിശീലകനൊപ്പം ജർമനിയിൽ ഗോപി എട്ടുമാസം പരിശീലനം നേടിയിട്ടുണ്ട്.

ബാഡ്മിന്റണിലെ ചൈനീസ് വഴിയാണ് 2004-ൽ പരിശീലകനായി വന്നശേഷം ഗോപി പിന്തുടർന്നത്. 2006-ൽ അദ്ദേഹം ദേശീയ പരിശീലകനായി. ഗോപിയുടെ പരിശീലന രീതികളിൽ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന മുൻകാല ദേശീയ താരങ്ങളും ഇപ്പോൾ അദ്ദേഹത്തെ പ്രകീർത്തിക്കുന്നു. ഗോപി ചന്ദ് ഇത്രയും കേമനായ പരിശീലകനായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് അരവിന്ദ് ഭട്ട് പറയുന്നു.

ദിവസം മുഴുവൻ പരിശീലിക്കുന്ന രീതിയാണ് ഗോപിയുടേത്. മൂന്നുമണിക്കൂർ നീളുന്ന രണ്ടു സെഷനുകൾ. 40 മിനിറ്റ് വീതമുള്ള പരിശീലന സെഷനുകൾക്കിടെ അഞ്ച് മിനിറ്റ് ഇടവേളയുണ്ടാകും. റോഡ് റണ്ണിങ്, സ്‌ട്രോക്ക് പ്രാക്ടീസ്, ജിംനേഷ്യം തുടങ്ങി കളിക്കാരെ ശാരീരികമായി സജ്ജരാക്കുന്ന എല്ലാ പരിശീലന മുറകളും ഗോപി പിന്തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP