Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്തോഷ് ട്രോഫിയിൽ തമിഴ്‌നാടിനും സർവീസസിനും നാലു ഗോൾ വീതം ജയം; തെലങ്കാനയും ലക്ഷദ്വീപും പുറത്ത്; ഇന്ന് ആന്ധ്ര പോണ്ടിച്ചേരിയെയും കേരളം കർണ്ണാടകയെയും നേരിടും

സന്തോഷ് ട്രോഫിയിൽ തമിഴ്‌നാടിനും സർവീസസിനും നാലു ഗോൾ വീതം ജയം; തെലങ്കാനയും ലക്ഷദ്വീപും പുറത്ത്; ഇന്ന് ആന്ധ്ര പോണ്ടിച്ചേരിയെയും കേരളം കർണ്ണാടകയെയും നേരിടും

കെ സി റിയാസ്

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണാ മേഖലാ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്ന് തെലങ്കാനക്കും ലക്ഷദ്വീപിനും പുറത്തേക്കുള്ള വഴിയൊരുക്കി നിലവിലുള്ള ജേതാക്കളായ സർവീസസിനും കരുത്തരായ തമിഴ്‌നാടിനും രണ്ടാം മത്സരത്തിലും തകർപ്പൻ ജയം. ഇന്നലെ ഉച്ചയ്ക്കു നടന്ന ആദ്യ മത്സരത്തിൽ തമിഴ്‌നാട് തെലങ്കാനയെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്തപ്പോൾ വൈകീട്ട് രണ്ടാമത്തെ കളിയിൽ സന്തോഷ് ട്രോഫിയിൽ ആദ്യമായി പന്തു തട്ടിയ ലക്ഷദ്വീപിനെ സർവീസസും ഇതേ മാർജിനിൽ മുട്ടുകുത്തിച്ചു.

ഇതോടെ രണ്ടു കളിയിൽ നിന്ന് ആറു പോയിന്റുമായി സർവീസസും തമിഴ്‌നാടും ഫൈനൽ റൗണ്ട് സാധ്യതാ പട്ടികയിൽ ഇഞ്ചേടിഞ്ച് മുന്നിലെത്തി. എന്നാൽ മത്സരിച്ച രണ്ടിലും പരാജയപ്പെട്ട തെലങ്കാനയും ലക്ഷദ്വീപും ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. നാളെ നടക്കുന്ന തമിഴ്‌നാട്-സർവീസസ് പോരാട്ടത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ആരാണ് ഫൈനൽ റൗണ്ടിലെത്തുക എന്ന ചിത്രം വ്യക്തമാകും. സർവീസസ് ആദ്യ കളിയിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് തെലങ്കാനയെയും തമിഴ്‌നാട് ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളിനും തറപറ്റിച്ചിരുന്നു.

അതേസമയം, ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചാമ്പ്യൻഷിപ്പിലെ ആദ്യ ഹാട്രിക് പിറന്നു. തമിഴ്‌നാട് ക്യാപ്റ്റൻ എ റീഗന്റെ ബൂട്ടിൽ നിന്നാണ് ഹാട്രിക്. കളിയുടെ 14, 23, 79 മിനുട്ടുകളിലാണ് റീഗൺ തെലങ്കാനയുടെ നെറ്റ് തുളച്ചത്. 38-ാം മിനുട്ടിൽ തമിഴ്‌നാടിന്റെ മിഡ്ഫീൽഡർ എസ് നന്ദകുമാറിന്റെ വകയാണ് മറ്റൊരു ഗോൾ.

രണ്ടാം മത്സരത്തിൽ കളിയുടെ 8, 25, 54, 90 മിനുട്ടുകളിലാണ് സർവീസസിന്റെ ഗോളുകൾ പിറന്നത്. സർവീസസിന്റെ അണ്ടർ 21 താരം മുന്നേറ്റനിരയിലെ സരോജ് റായിയുടെ ഇരട്ട ഗോളിനു പുറമെ മലയാളി താരം മുഹമ്മദ് ഇർഷാദ്, ഐ എസ് എൽ മുൻ താരം അർജുൺ ടുഡു എന്നിവരാണ് പട്ടാള ക്ലബ്ബിനു വേണ്ടി തെലങ്കാനയുടെ നെറ്റ് ചലിപ്പിച്ചത്. എട്ടാം മിനുട്ടിൽ സരോജിന്റെ ക്രോസിലായിരുന്നു മുഹമ്മദ് ഇർഷാദിന്റെ ആദ്യഗോൾ പിറന്നത്. 25, 56 മിനുട്ടുകളിൽ അണ്ടർ 21 താരം സരോജ് റായിയും ഇഞ്ചുറി ടൈമിൽ അർജുൺ ടുഡുവും ഗോൾ പട്ടിക പൂർത്തിയാക്കി.

ഗ്രൂപ്പിലെ അതികായരായ സർവീസസും കന്നിക്കാരായ ലക്ഷദ്വീപും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സർവീസസ് അവസരങ്ങൾ മുതലെടുത്തപ്പോൾ, ലഭ്യമായ ഗോളവസരങ്ങൾ ലക്ഷ്യത്തിലെക്കിക്കാൻ ലക്ഷദ്വീപിനായില്ല. ഗോൾനില സൂചിപ്പിക്കും പോലെ മത്സരത്തിൽ മേധാവിത്വം സർവീസസിനായിരുന്നെങ്കിലും ചാമ്പ്യൻ ടീമിന്റെ കടലാസിലെ കരുത്ത് പൂർണമായും പുറത്തെടുക്കാൻ അവർക്കായിരുന്നില്ല. ആദ്യ കളിയിൽ തോറ്റെങ്കിലും കരുത്തരായ സർവീസസിനെതിരെ കടുത്ത ആത്മവിശ്വാസവുമായാണ് ബി ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ടീം കളത്തിലിറങ്ങിയത്. സ്വന്തമായി ഒരു കോച്ച് പോലുമില്ലാതെ, കോഴിക്കോട്ടെത്തിയ ശേഷം കോച്ചിനെ സംഘടിപ്പിച്ച ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന പോരാട്ട വീര്യമാണ് അവർ പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഊന്നൽ നൽകി പൊരുതിയാണ് അവർ കീഴടങ്ങിയത്. ലക്ഷദ്വീപ് നെറ്റ് കാത്ത സയ്ദ് മുഹമ്മദ് സഫലിന്റെ ഉജ്വല പ്രകടനവും സർവീസസിന്റെ എണ്ണംപറഞ്ഞ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.

ഇന്ന് ഗ്രൂപ്പ് എയിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക ആരണെന്ന ചോദ്യത്തിന് അന്തിമ ഉത്തരമാവും. ഉച്ചയ്ക്ക് 1.45ന് ആദ്യ കളിയിൽ ആന്ധ്ര പോണ്ടിച്ചേരിയെയും വൈകുന്നേരം നാലിന് കേരളം കർണ്ണാടകയെയും നേരിടും. ഇതിൽ രണ്ടു കളിയിൽ നിന്ന് മൂന്നു പോയിന്റുമായി ആന്ധ്രയും കർണ്ണാടകയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ രണ്ടു കളിയിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പിൽ മുന്നിൽ നിൽക്കുകയാണ് കേരളം. പുതുച്ചേരിയാവട്ടെ രണ്ടു കളിയിലും തോറ്റ് ആശ്വാസ ജയത്തിനുള്ള വഴിയിലുമാണ്.

ഇന്ന് കർണ്ണാടകയ്ക്കെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ കേരളത്തിന് ഫൈനൽ റൗണ്ടിലേക്കുള്ള ഷുവർ വിസിലാവുമത്്. എന്നാൽ കേരളം കർണ്ണാടകയോട് ഒരു ഗോളിനെങ്കിലും തോൽക്കുകയോ ആന്ധ്ര പോണ്ടിച്ചേരിക്കെതിരെ നാലു ഗോളിനെങ്കിലും വിജയിക്കുകയും ചെയ്താൽ ചിത്രം മാറും. അതിനുള്ള സാധ്യത വളരെ വിരളമാണെന്നിരിക്കെ, മൂന്നാം കളിയിലും മികച്ച പ്രകടനം പുറത്തെടുത്ത് വി പി ഷാജിയുടെ കുട്ടികൾ കേരളത്തിന്റെ മാനം കാക്കുമെന്നു തന്നെയാണ് കളിക്കമ്പക്കാരുടെ പ്രതീക്ഷ.

രണ്ടു കളിയിൽ നിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ, എതിർ പോസ്റ്റിൽ ആറു ഗോളുകൾ അടിച്ചു കയറ്റിയ കേരളത്തിന് ഗോൾ ആവറേജിലും മികച്ച സമ്പാദ്യമുണ്ട്. എന്നാൽ കർണ്ണാടക രണ്ടു ഗോളുകൾ വഴങ്ങിയപ്പോൾ നാല് ഗോളുകളാണ് എതിർ പാളയങ്ങളിൽ അടിച്ചുകയറ്റിയത്. ആന്ധ്രയ്ക്കാവട്ടെ രണ്ടു ഗോൾ സമ്പാദ്യമായുള്ളപ്പോൾ നാലു ഗോളിന്റെ കടം തീർക്കാനുമുണ്ട്. ആന്ധ്രയ്ക്ക് പോണ്ടിച്ചേരിക്കെതിരെ നാലു ഗോളിന്റെയെങ്കിലും ജയമുണ്ടാവുകയും കേരളം തോൽക്കുകയും ചെയ്താൽ മാത്രമേ ആന്ധ്രയ്ക്ക് ഫൈനൽ റൗണ്ടിന് എന്തെങ്കിലും സാധ്യത തെളിയുകയുള്ളൂ.

അതേസമയം, ആന്ധ്രയെ പോലെ ഒരു ജയവും ഒരു തോൽവിയും സ്വന്തമായുള്ള കർണ്ണാടകയ്ക്ക്, പോണ്ടിച്ചേരിയോട് ആന്ധ്ര തോൽക്കുകയും, കേരളത്തിനെതിരെ ഒരു ഗോളിന്റെയെങ്കിലും ലീഡിൽ ജയിക്കുകയോ ചെയ്താലെ കർണ്ണാടകയ്ക്ക് ഫൈനൽ റൗണ്ടിൽ ഇടം പിടിക്കാനാവൂ. കേരളത്തിന്, കർണ്ണാടകയെക്കാൾ ഗോൾ ആവറേജിന്റെ ആനുകൂല്യമുണ്ടെങ്കിലും ഇന്ന് പരാജയപ്പെടാതിരിക്കൽ മുന്നോട്ടുള്ള പ്രയാണത്തിന് നിർബന്ധമാണ്. സാധാരണ നിലയ്ക്ക് ഇന്നത്തെ കളിയിൽ കേരളം മൂന്നു ഗോളിനു വരെ തോറ്റാലും ഗോൾ ശരാശരിയനുസരിച്ച് കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് സാധ്യത ലഭിക്കേണ്ടതാണ്. എന്നാൽ ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ സന്തോഷ് ട്രോഫി മാന്വലനുസരുച്ച് ഒരേ ജയവും തോൽവിയുമായി രണ്ടു ടീമുകൾ തുല്യ പോയിന്റ് നിലയിൽ എത്തിയാൽ അവസാന കളിയിൽ ജയിച്ച ടീം ഏതാണോ ആ ടീമിനാണ് സാധ്യത കൽപ്പിക്കുന്നത്. ഗോൾ ശരാശരി ഇവിടെ രണ്ടാം ഘട്ടത്തിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന വിചിത്രമായ രീതിയാണ് മാന്വലിലുള്ളത്. എന്നാൽ ആന്ധ്ര കൂടി ജയിച്ച് ഒരേ ഗ്രൂപ്പിൽ തുല്യമായ പോയിന്റുമായി രണ്ടിലേറെ ടീമുകളുണ്ടെങ്കിൽ വീണ്ടും അത് കേരളത്തിനുള്ള സാധ്യതയാവും. എന്നാൽ, കേരളത്തിന് സമനിലയല്ല, കർണ്ണാടകയുമായുള്ള ഇന്നത്തെ പോരാട്ടത്തിൽ ജയിച്ചു തന്നെ ഫൈനൽ റൗണ്ടിലെത്താനാവുമെന്ന് കോച്ച് വി പി ഷാജി വ്യക്തമാക്കി.

ഗ്രൂപ്പ് എയിൽ തിങ്കളാഴ്ചയും ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ചയും പ്രാഥമിക റൗണ്ടിന് തിരശ്ശീല വീഴുമെന്നിരിക്കെ ഇരു ഗ്രൂപ്പുകളിലും അത്യത്ഭുദങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ആതിഥേയരായ കേരളവും നിലവിലുള്ള ചാമ്പ്യന്മാരായ സർവീസസും ഫൈനൽ റൗണ്ടിൽ കളിക്കാനുള്ള യോഗ്യത നേടുമെന്നു തന്നെയാണ് കരുതുന്നത്. ഇതുവരെയായി മൂന്നു ഗോളുകൾ വീതം സ്വന്തം അക്കൗണ്ടിൽ കുറിച്ച് മൂന്നു താരങ്ങളാണുള്ളത്. മേളയിലെ ആദ്യ ഹാട്രികിന്റെ ഉടമയായ തമിഴ്‌നാടിന്റെ റീഗണ് പുറമെ കേരള ക്യാപ്റ്റൻ ഉസ്മാനും സർവീസസിന്റെ അർജുൺ ടുഡുവുമാണ് മറ്റു രണ്ടു അവകാശികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP