Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എല്ലിൽ ജംഷേദ്പുരിന്റെ പ്രതിരോധക്കോട്ട തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; ഇരട്ട ഗോളുമായി ജോർദാൻ മറെ കളിയിലെ താരം

ഐഎസ്എല്ലിൽ ജംഷേദ്പുരിന്റെ പ്രതിരോധക്കോട്ട തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; ഇരട്ട ഗോളുമായി ജോർദാൻ മറെ കളിയിലെ താരം

സ്പോർട്സ് ഡെസ്ക്

ബംബോലിം: കളിച്ച ഒൻപത് മത്സരങ്ങളിൽ അഞ്ചിലും തോറ്റു. മൂന്നെണ്ണം സമനില. ജയിച്ചതാകട്ടെ ഒരെണ്ണം മാത്രം. ജംഷേദ്പുരിനെതിരെ സീസണിലെ പത്താം മത്സരത്തിന് ഇറങ്ങുമ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നില്ല ടീമിന്റെ ഇങ്ങനെയൊരു തിരിച്ചുവരവ്. ഇതുവരെ കീഴടക്കാനാവാതിരുന്ന ജംഷേദ്പുരിന്റെ പ്രതിരോധക്കോട്ട തകർത്ത ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ഏറ്റവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ജോർദാൻ മറെയുടെ ഇരട്ട ഗോളിന്റെ മികവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷേദ്പുരിനെ ബ്ലാസ്‌റ്റേഴ്‌സ് തകർത്തുവിട്ടത്.

ഐ.എസ്.എൽ ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജംഷേദ്പുരിനെ കീഴടക്കുന്നത്. 67-ാം മിനിട്ടിൽ 10 പേരായി ചുരുങ്ങിയിട്ടും അതിനുശേഷം രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മഞ്ഞപ്പടയ്ക്കായി രണ്ട് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോർദാൻ മറെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ജംഷേദ്പുരിനായി സൂപ്പർ താരം നെരിയസ് വാൽസ്‌കിസ് ഇരട്ട ഗോളുകൾ നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കയറിയപ്പോൾ ജംഷേദ്പുർ അഞ്ചാം സ്ഥാനത്തുതന്നെ തുടരുകയാണ്.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളിൽ തന്നെ ആക്രമണ പ്രത്യാക്രമണങ്ങൾ കണ്ടു.മികച്ച ആക്രമണം പുറത്തെടുത്ത ജംഷേദ്പുരിന് മികച്ച അവസരം ലഭിച്ചു. കിക്കെടുത്ത അനികേത് ജാദവിന്റെ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽ തട്ടിത്തെറിച്ചു. 11-ാം മിനിട്ടിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ ഗ്യാരി ഹൂപ്പർ പന്തുമായി ജംഷേദ്പുർ ബോക്സിലേക്ക് ഇരച്ചുകയറി. ഹൂപ്പറുടെ അത്യുഗ്രൻ പാസ് സ്വീകരിച്ച ജോർദാൻ മറെ ഗോൾകീപ്പർ മാത്രം മുന്നിലുണ്ടായിരുന്ന പോസ്റ്റിന് മുകളിലൂടെ പന്ത് അടിച്ചുകളഞ്ഞു. അനായാസേന ഗോൾ നേടാനാകുന്ന അവസരമാണ് താരം നഷ്ടപ്പെടുത്തിയത്.

പിന്നാലെ ഹൂപ്പറും പെരേരയും മറെയും സഹലുമെല്ലാം നിരന്തരം ജംഷേദ്പുർ ഗോൾമുഖത്ത് ആക്രമിച്ച് കളിച്ചു. 14-ാം മിനിട്ടിൽ മറെയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും വീണ്ടും പിഴച്ചു. ബ്ലാസ്റ്റേഴ്സിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി 22-ാം മിനിട്ടിൽ കാത്തിരുന്ന ആദ്യ ഗോളെത്തി. പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ടീമിനായി ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. മധ്യനിരതാരം ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കിക്ക് സ്വീകരിച്ച കോസ്റ്റ തലകൊണ്ട് പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിൽ.

ഗോൾ വഴങ്ങിയതിന്ന് പിന്നാലെ ജംഷേദ്പുരിന്റെ പ്രത്യാക്രമണം. അനികേത് ജാദവ് ഒരു തകർപ്പൻ ഷോട്ടെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് അത് വിദഗ്ധമായി ഒരു മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി.

ബോക്സിനകത്തേക്ക് പന്തുമായി കയറാൻ ശ്രമിച്ച മോൺറോയെ ഫൗൾ ചെയ്തതിന് ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത വാൽസ്‌കിസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തെത്തിച്ചു.
വാൽസ്‌കിസിന്റെ ഈ സീസണിലെ ഏഴാം ഗോൾ.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ വീണ്ടും മറെയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡർ മലയാളി ഗോൾകീപ്പർ തട്ടിയകറ്റി.

രണ്ടാം പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. 51-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ മുബഷിർ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.ബ്ലാസ്റ്റേഴ്‌സിനായി പെരേരയും ഹൂപ്പറും മറെയും സഹലുമെല്ലാം തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല.

65-ാം മിനിട്ടിൽ ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചു. ജാക്കിചന്ദിന്റെ മികച്ച വളഞ്ഞ കിക്ക് ക്രോസ്ബാറിൽ ഇടിച്ച് തെറിച്ചു. പിന്നാലെ അനാവശ്യ ഫൗൾ ചെയ്തതിന് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ലാൽറുവത്താര രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. ഇതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി. ഗ്യാരി ഹൂപ്പറിനെ പിൻവലിച്ച് മധ്യനിര താരമായ രോഹിത് കുമാറിനെ കൊണ്ടുവന്നു.

78-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം നിർണായക ലീഡിലെത്തിച്ചു. പന്തുമായി ബോക്സിനകത്തേക്ക് കയറിയ ബ്ലാസ്റ്റേഴ്സിന്റെ ഫക്കുണ്ടോ പെരേരയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ രഹ്നേഷ് തട്ടിയകറ്റി. എന്നാൽ പന്ത് നേരെ ജോർദാൻ മറെയുടെ കാലിൽ. സമയം പാഴാക്കാതെ മറെ പന്ത് വലയിലേക്ക് തട്ടിയിട്ട് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് സമ്മാനിച്ചു.

82-ാം മിനിട്ടിൽ ജംഷേദ്പുരിനെ ഞെട്ടിച്ച് മറെയുടെ ഇരട്ടഗോൾ. ജംഷേദ്പുർ ഗോൾകീപ്പർ രഹ്നേഷിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തേക്ക് ഫക്കുണ്ടോ പെരേര നീട്ടിക്കൊടുത്ത പന്ത് പിടിച്ചടക്കാൻ മറെ ശ്രമിച്ചു. പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിനിടെ മറെയുടെ കാലുകളിൽ നിന്നും വലയിലേക്ക്. ബ്ലാസ്റ്റേഴ്സ് 3-1 ന് മുന്നിൽ.

ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുന്നതിനിടെ ജംഷേദ്പുർ രണ്ടാം ഗോൾ മടക്കി. 84-ാം മിനിട്ടിൽ വാൽസ്‌കിസാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. മികച്ച ഹെഡ്ഡറിലൂടെയാണ് ഗോൾ പിറന്നത്. സീസണിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP