Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുത്തരായ ബെംഗളുരുവിനെയും കീഴടക്കി ഈസ്റ്റ് ബംഗാൾ മുന്നോട്ട്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്; തുടർച്ചയായ നാലാം തോൽവിയുടെ ഞെട്ടലിൽ സുനിൽഛേത്രിയും സംഘവും

കരുത്തരായ ബെംഗളുരുവിനെയും കീഴടക്കി ഈസ്റ്റ് ബംഗാൾ മുന്നോട്ട്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്; തുടർച്ചയായ നാലാം തോൽവിയുടെ ഞെട്ടലിൽ സുനിൽഛേത്രിയും സംഘവും

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഐഎസ്എല്ലിൽ കരുത്തരായ ബെംഗളൂരുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഈസ്റ്റ് ബംഗാൾ കുതിപ്പ് തുടരുന്നു. ആദ്യപകുതിയിൽ മാറ്റി സ്റ്റെയിന്മനാണ് ടീമിനായി വിജയ ഗോൾ നേടിയത്. വിജയത്തോടെ ഐ.എസ്.എല്ലിലെ അവസാന അഞ്ചുമത്സരങ്ങളിൽ തോൽക്കാതെ പോയന്റ് പട്ടികയിൽ മുന്നേറാൻ ഈസ്റ്റ് ബംഗാളിനായി. തകർപ്പൻ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാർ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഗോളെന്നുറച്ച ബെംഗളുരുവിന്റെ അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് വിഫലമാക്കിയത്.

മറുവശത്ത് തുടർച്ചയായ നാലാം കളിയിലും തോറ്റ സുനിൽ ഛേത്രിയും സംഘവും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ താത്കാലിക കോച്ച് നൗഷാദ് മൂസയുടെ നേതൃത്വത്തിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ബെംഗളൂരു തോൽവി വഴങ്ങി.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മേൽക്കോയ്മ നേടാനായില്ല. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ കൂടുതൽ പന്ത് കൈവശം വെയ്ക്കാനാണ് ഇരുടീമുകളും ശ്രദ്ധിച്ചത്. മത്സരത്തിലെ ആദ്യ ഗോൾ ശ്രമം പിറന്നത് ഏഴാം മിനിട്ടിലാണ്. ഈസ്റ്റ് ബംഗാളിന്റെ നാരായൺ ദാസിന്റെ ഉഗ്രൻ ലോങ് റേഞ്ചർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് പുറത്തെടുത്തത്.

എന്നാൽ ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഈസ്റ്റ് ബംഗാൾ ഗോൾ നേടി. ജർമൻ താരം മാറ്റി സ്റ്റെയിന്മനാണ് ടീമിനായി ഗോൾ നേടിയത്. 20-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. നാരായൺ ദാസിന്റെ ഉജ്ജ്വല പാസ്സ് സ്വീകരിച്ച സ്റ്റെയിൻപാൻ പന്ത് കാലുകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടു. പന്ത് വലയിലേക്ക് ഉരുണ്ടുപോകുന്നത് നോക്കി നിൽക്കാനെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന് സാധിച്ചുള്ളൂ. ബെംഗളൂരുവിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. സ്റ്റെയിന്മൻ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്.

തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് മികച്ച ഒരു മുന്നേറ്റത്തിലൂടെ അതിമനോഹരമായ പാസ്സ് ബെംഗളൂരു ബോക്സിനകത്തേക്ക് നൽകിയെങ്കിലും അത് വലയിലെത്തിക്കാൻ ഹർമൻപ്രീത് സിങ്ങിന് സാധിച്ചില്ല. ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച ബെംഗളൂരു ലോങ് പാസ് ഗെയിമിലൂടെ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. പക്ഷേ ഡാനിയേൽ ഫോക്സ് നയിച്ച ഈസ്റ്റ് ബംഗാൾ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ബെംഗളൂരുവിന് ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ ബെംഗളൂരു കൂടുതൽ ആക്രമിച്ചുകളിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി രണ്ടാം പകുതിയിൽ ഉദാന്തയ്ക്ക് പകരം ക്രിസ്റ്റ്യൻ ഒപ്സെത്തിനെ കൊണ്ടുവന്നു. അതിനുശേഷം മുന്നേറ്റ നിരയ്ക്ക് വേഗം വന്നു. 47-ാം മിനിട്ടിൽ സുനിൽഛേത്രി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് അത് തട്ടിയകറ്റി.

പിന്നീട് ബെംഗളൂരു നിരന്തരം ആക്രമിച്ചു കളിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ നിറം മങ്ങി. ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങി പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ഈസ്റ്റ് ബംഗാൾ പുറത്തെടുത്തത്. പക്ഷേ 72-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ ഹർമൻ പ്രീത് സിങ്ങിന് ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും പന്ത് അദ്ദേഹം ക്രോസ്ബാറിന് എത്രയോ മുകളിലൂടെ പറത്തി.

78-ാം മിനിട്ടിൽ ബ്രൈറ്റിന് മികച്ച ഒരു അവസരം ലഭിച്ചു. ബെംഗളൂരുവിന്റെ പ്രതിരോധതാരം ഭൂട്ടിയയുടെ മിസ്പാസ് സ്വീകരിച്ച ബ്രൈറ്റ് ഒറ്റയ്ക്ക് മുന്നേറി കൃത്യമായി ഷോട്ടെടുത്തെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് അത് തട്ടിയകറ്റി. 81-ാം മിനിട്ടിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് വീണ്ടും പോസ്റ്റിനകത്തേക്ക് കുതിച്ചു. പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ബോക്സിലേക്ക് കയറിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന മിനിട്ടുകളിൽ ആഞ്ഞുശ്രമിച്ചിട്ടും ബെംഗളൂരുവിന് ഈസ്റ്റ് ബംഗാൾ പ്രതിരോധപ്പൂട്ട് തുറക്കാനായില്ല.

പത്ത് മത്സരങ്ങളിൽ നിന്നും 12 പോയിന്റോടെ ആറാം സ്ഥാനത്ത് തുടരുകയാണ് ബെംഗളുരു. പത്ത് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൽ എഫ് സി ഒഡീഷയേയും രണ്ടാം മത്സരത്തിൽ ഒഡീഷ കേരളാ ബ്ലാസ്റ്റേഴ്‌സിനെയും നേരിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP