Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൃദയം തകർന്ന് ഒഡീഷ എഫ് സി; എ.ടി.കെ മോഹൻ ബഗാനോട് തോൽവി വഴങ്ങിയത് 95 ാം മിനുറ്റിൽ; ഇഞ്ചുറി ടൈമിൽ വിജയഗോളുമായി റോയ് കൃഷ്ണ

ഹൃദയം തകർന്ന് ഒഡീഷ എഫ് സി; എ.ടി.കെ മോഹൻ ബഗാനോട് തോൽവി വഴങ്ങിയത് 95 ാം മിനുറ്റിൽ; ഇഞ്ചുറി ടൈമിൽ വിജയഗോളുമായി റോയ് കൃഷ്ണ

സ്പോർട്സ് ഡെസ്ക്

പനാജി: കരുത്തരായ എ.ടി.കെ മോഹൻ ബഗാനെതിരെ അവസാനം വരെ ചെറുത്തുനിന്നുട്ടും തലവിധി മാറ്റാൻ ഓഡീഷയ്ക്കായില്ല. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നേടിയ ഗോളിൽ ഒഡിഷയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ. സൂപ്പർ താരം റോയ് കൃഷ്ണയാണ് ടീമിനായി സ്‌കോർ ചെയ്തത്. കൃഷ്ണ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്. തുടർച്ചയായ മൂന്നു മത്സരങ്ങളിലും സ്‌കോർ ചെയ്യാൻ താരത്തിന് സാധിച്ചു.

ആവേശകരമായ മത്സരത്തിൽ 95ാം മിനിറ്റിലെ ഹെഡർ ഗോളിലാണ് ഫിജി താരം റോയ് കൃഷ്ണ എ.ടി.കെ മോഹൻ ബഗാന് മൂന്ന് പോയന്റ് സമ്മാനിച്ചത്.
90 മിനിറ്റും അവസരം നഷ്ടമാക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. റോയ് കൃഷ്ണയെ നന്നായി ഒഡിഷൻ നായകൻ സ്റ്റീഫൻ ടെയ്‌ലർ മാർക്ക് ചെയ്തതോടെ താരത്തിന് ഒന്നും ചെയ്യാനായില്ല. ഒടുവിൽ 95ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ് വിധി നിർണയിച്ചത്. മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാനാണ് ബോക്‌സിലേക്ക് ഹെഡർ ചെയ്തു കൊടുത്തത്. ഗോളിക്കു മുന്നിലുണ്ടായിരുന്ന റോയ് കൃഷ്ണ പന്ത് അനായാസം വലയിലേക്കിട്ടു. റോയ് കൃഷ്ണയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

തുടർച്ചയായ മൂന്നാം ജയത്തോടെ മോഹൻ ബഗാൻ ഒമ്പതു പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ മികച്ച ആധിപത്യം പുലർത്തിയിട്ടും കണ്ണീരോടെ മടങ്ങാനായിരുന്നു ഒഡിഷയുടെ വിധി. മൂന്ന് മത്സരങ്ങളിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഒഡിഷ എഫ്.സി പത്താം സ്ഥാനത്താണ്.

മത്സരം തുടങ്ങി ആദ്യ അഞ്ചുമിനിട്ടിൽ തന്നെ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഒഡിഷയും മോഹൻ ബഗാനും കളം നിറഞ്ഞുകളിച്ചു.  

ഗോളവസരങ്ങളേക്കാൾ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഒഡിഷയും മോഹൻ ബഗാനും പ്രകടിപ്പിച്ചത്. പരുക്കൻ ശൈലി ഇരുടീമുകളും പുറത്തെടുത്തതോടെ  ഇരു ടീമുകളും ലക്ഷ്യം മറന്നു. എട്ടാം മിനിട്ടിൽ തന്നെ ബഗാന്റെ ടിറിക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ ഒഡിഷയുടെ ശുഭത്തിനും മഞ്ഞക്കാർഡ് കിട്ടി.

23-ാം മിനിട്ടിൽ മോഹൻ ബഗാന്റെ റോയ് കൃഷ്ണയ്ക്ക് ബോക്സിനുള്ളിൽ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.മധ്യനിര താളം കണ്ടെത്താത്തതുമൂലം ഒഡിഷയ്ക്ക് മികച്ച ഒരു അവസരം പോലും ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ മൗറിഷ്യോയിലേക്ക് പന്തെത്തിക്കാൻ മറ്റ് താരങ്ങൾക്ക് സാധിച്ചില്ല.

34-ാം മിനിട്ടിൽ വലിയൊരു സുവർണാവസരം ഒഡിഷയെത്തേടിയെത്തി. മോഹൻ ബഗാന്റെ ബോക്സിനുള്ളിൽ ഒഡിഷയുടെ ജേക്കബ് ട്രാട്ടിന് ഒരു ഫ്രീ ഹെഡ്ഡർ ലഭിച്ചെങ്കിലും അത് അദ്ദേഹം പുറത്തേക്ക് ഹെഡ് ചെയ്തു.

രണ്ടാം പകുതിയിൽ പതിഞ്ഞ താളത്തിലാണ് ഇരുടീമുകളും കളിച്ചുതുടങ്ങിയത്. 48-ാം മിനിട്ടിൽ പെനാൽട്ടി ബോക്സിന്റെ തൊട്ടുപുറകിൽനിന്നും ഒരു ഫ്രീകിക്ക് അവസരം മോഹൻ ബഗാന് ലഭിച്ചു. എന്നാൽ അത് വലയിലെത്തിക്കാൻ ബഗാന് സാധിച്ചില്ല.

58-ാം മിനിട്ടിൽ ഒഡിഷയുടെ നന്ദകുമാർ ശേഖർ ഒരു ലോങ് റേഞ്ചർ എടുത്തു. പക്ഷേ അത് ലക്ഷ്യത്തിലെത്തിയില്ല. കളി കൂടുതൽ വിരസമായി. ഇരുടീമുകൾക്കും വേണ്ട വിധത്തിൽ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് മാത്രം കളിയൊതുങ്ങി. 82-ാം മിനിട്ടിൽ ഒഡിഷയുടെ അലക്സാണ്ടർ നല്ലൊരു ലോങ്റേഞ്ചർ എടുത്തെങ്കിലും ഗോൾകീപ്പർ ഭട്ടാചാര്യ അത് തട്ടിയൊഴിവാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP