Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡീഷയെ തകർത്ത് എഫ്‌സി ഗോവ: ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്; ലീഡുയർത്തിയത് തൊണ്ണൂറാം മിനിറ്റിലെ കൊറോമിനോസിന്റെ ഗോൾ; ആതിഥേയരായ ഒഡീഷയുടെ സമനില മോഹങ്ങൾ വിഫലം

ഗോൾമഴ പെയ്ത മത്സരത്തിൽ ഒഡീഷയെ തകർത്ത് എഫ്‌സി ഗോവ: ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്; ലീഡുയർത്തിയത് തൊണ്ണൂറാം മിനിറ്റിലെ കൊറോമിനോസിന്റെ ഗോൾ; ആതിഥേയരായ ഒഡീഷയുടെ സമനില മോഹങ്ങൾ വിഫലം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഭുവനേശ്വറിൽ ഗോൾമഴ പെയ്ത മത്സരത്തിൽ 90 മിനുട്ടിനുള്ളിൽ ആകെ ആറ് ഗോളുകളാണ് പിറന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എഫ്‌സി ഗോവ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ഇതോടെ ഐ.എസ്.എൽ. ഫുട്‌ബോളിൽ ഗോവയുടെ പടയോട്ടം തുടരുകയാണ്. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സി.യെ 4-2ന് തകർത്ത് ഗോവ പട്ടികയിൽ ഒന്നാമതെത്തി. ജാക്കിചന്ദ് സിങ് ഇരട്ടഗോൾ നേടിയപ്പോൾ കോറോമിനാസിന്റെ ഗോളും വിനീത് റായിയുടെ സെൽഫ് ഗോളും ഗോവയുടെ വിജയം പൂർത്തിയാക്കി.

മാനുവൽ ഒൻവുവിന്റെ ഇരട്ടഗോളാണ് കളിയിൽ ഒഡിഷയ്ക്ക് ആശ്വാസമായത്. ആദ്യപകുതിയിൽ മൂന്നു ഗോളിന് മുന്നിട്ടുനിന്ന ഗോവയ്ക്കെതിരേ രണ്ടാം പകുതിയിൽ ആറു മിനിറ്റിനിടെ രണ്ടു ഗോൾ മടക്കി ഒഡിഷ ഞെട്ടിച്ചെങ്കിലും വിജയത്തിലേക്ക് എത്താനായില്ല. 90-ാം മിനിറ്റിൽ കോറോമിനാസിന്റെ ഗോളിൽ ഗോവ വിജയം പിടിച്ചെടുത്തു. വിജയത്തോടെ 15 കളികളിൽനിന്ന് 30 പോയന്റുമായാണ് ഗോവ ഒന്നാമതെത്തിയത്.

സംഭവബഹുലമായിരുന്നു മത്സരത്തിലെ ഇരു പകുതിയിലും. 21 ആം മിനിറ്റിൽ കളിയിലെ ആദ്യ ഗോൾ വീറന്നത്. അനാവശ്യമായി വഴങ്ങിയ ഫ്രീ കിക്കാണ് ഒഡീഷയ്ക്ക് വിനയായത്. എഡു ബേഡിയ തൊടുത്ത ഷോട്ട് വിനീത് റായിയിൽ തട്ടി വലയിൽ ചെന്നു പതിക്കുമ്പോൾ ഗോൾ കീപ്പർ ഡോറൻസോറോ കേവലം കാഴ്‌ച്ചക്കാരൻ മാത്രമായി നിന്നു. 24 ആം മിനിറ്റിൽ വീണ്ടും ഒഡീഷ ഗോൾ വല കുലുങ്ങി. മന്തർ റാവു ദേശായി നൽകിയ ക്രോസിനെ ജാക്കിചന്ദ് സിങ് കുറിക്കു കൊള്ളിച്ചു. 26 ആം മിനിറ്റിൽ ജാക്കിചന്ദ് സിങുതന്നെ ഗോവയുടെ മൂന്നാം ഗോളും കണ്ടെത്തി. ഇടത് വിങ്ങിൽ നിന്നും ഇരച്ചെത്തിയ ബൗമസാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ശേഷം ജാക്കിചന്ദിനെ ലക്ഷ്യമാക്കി ബോക്സിനകത്തേക്ക് ബൗമസിന്റെ ക്രോസും താണിറങ്ങി. പന്തിനെ താരം വലയിലാക്കുന്നതിൽ ജാക്കിചന്ദ് സിങ് ഒരു പിഴവും വരുത്തിയില്ല.

ആദ്യ പകുതിയിൽ ഗോവയാണ് വാണതെങ്കിൽ രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ഒഡീഷ പിടിച്ചുവാങ്ങി. 59 ആം മിനിറ്റിൽ മാനുവൽ ഓൺവുവിന്റെ ഹെഡർ ഗോൾ ഒഡീഷയുടെ വീര്യം കൂട്ടി. ഇടതു വിങ്ങിൽ നിന്നും നാരായൺ ദാസ് നൽകിയ ഇടംകാലൻ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. 62 ആം മിനിറ്റിൽ ഗോവയ്ക്ക് ലീഡുയർത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഡോറൻസോറോയുടെ അവസരോചിത ഇടപെടൽ ഗോവയ്ക്ക് ഗോൾ വിനയായി.

തൊട്ടുപിന്നാലെ 65 ആം മിനിറ്റിൽ ഗോവയുടെ വലയിൽ ഒഡീഷ ഒരിക്കൽക്കൂടി പന്തടിച്ചു കയറ്റി. വീണുകിട്ടിയ കോർണർ അവസരം മാനുവൽ ഓൺവു ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മൂന്നാമത്തെ സമനില ഗോളിനായി ഒഡീഷ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് 91 ആം മിനിറ്റിൽ കൊറോമിനോസ് ഗോവയുടെ ലീഡുയർത്തുന്നത്. നാലാമത്തെ ഗോൾ വീണതോടെ ആതിഥേയരുടെ സമനില മോഹങ്ങളും വിദൂരത്തായി.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോവ ഇന്ന് വീണ്ടും ബൂട്ട് കെട്ടിയിറങ്ങിയത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോവ. പോയിന്റ് പട്ടികയിൽ നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള എടികെയക്കും 27 പോയിന്റ് തന്നെയാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എടികെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അതേസമയം പോയിന്റ് ആദ്യനാലിൽ തന്നെ ഇടം പിടിച്ചിട്ടുള്ള ടീമാണ് ഒഡീഷ എഫ്‌സി. വമ്പന്മാരെ അട്ടിമറിച്ച് പ്ലേഓഫിനുള്ള സാധ്യതകൾ ഉറപ്പിക്കുകയാണ് ഒഡീഷയുടെ ഉദ്ദേശ്യം. മൂന്ന് പോയിന്റ് നേടിയാലും പട്ടികയിൽ മുന്നേറ്റം നടത്താൻ ഒഡീഷയ്ക്ക് കഴിയില്ല. ജയിച്ചാൽ 24 പോയിന്റായി ഉയരും. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിന് 25 പോയിന്റ് ഉള്ളതിനാൽ ഒഡീഷ നാലാം സ്ഥാനത്ത് തന്നെ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP