Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷക്കണക്കിന് ലിവർപൂൾ ആരാധകരുടെ ചങ്കു തകർത്ത് ഗോൾകീപ്പർ വരുത്തിയ രണ്ട് ഗുരുതര പിഴവുകൾ; ഉയർന്നുപൊന്തി ഹെഡ് ചെയ്തു സുന്ദരമായ ഗോൾ ഗാരത് ബെയ്ൽ വല ചലിപ്പിക്കുക കൂടി ചെയ്തപ്പോൾ റയൽ മാഡ്രിഡിന്റെ ഹാട്രിക് കിരീട സ്വപ്‌നം പൂവണിഞ്ഞു; കണ്ണീരും കൈയുമായി ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മടങ്ങിയപ്പോൾ ഉക്രൈൻ തലസ്ഥാനത്തെ കൊടുമ്പിരി കൊള്ളിച്ചു സ്പാനീഷ് ടീം

ലക്ഷക്കണക്കിന് ലിവർപൂൾ ആരാധകരുടെ ചങ്കു തകർത്ത് ഗോൾകീപ്പർ വരുത്തിയ രണ്ട് ഗുരുതര പിഴവുകൾ; ഉയർന്നുപൊന്തി ഹെഡ് ചെയ്തു സുന്ദരമായ ഗോൾ ഗാരത് ബെയ്ൽ വല ചലിപ്പിക്കുക കൂടി ചെയ്തപ്പോൾ റയൽ മാഡ്രിഡിന്റെ ഹാട്രിക് കിരീട സ്വപ്‌നം പൂവണിഞ്ഞു; കണ്ണീരും കൈയുമായി ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മടങ്ങിയപ്പോൾ ഉക്രൈൻ തലസ്ഥാനത്തെ കൊടുമ്പിരി കൊള്ളിച്ചു സ്പാനീഷ് ടീം

മറുനാടൻ ഡെസ്‌ക്‌

കീവ്: പരിക്കും ദൗർഭാഗ്യവും നിറഞ്ഞു കളിച്ചപ്പോൾ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം കൈവിട്ടു. തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടം മുത്തമിട്ട് റയൽ മാഡ്രിഡ്. പരുക്കേറ്റ് മടങ്ങിയ ലിവർപൂൾ താരം മുഹമ്മദ് സലാ, റയൽ താരം ഡാനി കാർവജാൽ എന്നിവരുടെ കണ്ണീർ വീണ മത്സരത്തിൽ ശരിക്കും ദുരന്ത നായകനായി മാറിയത് ഗോൾകീപ്പർ ലോറിസ് കറിയൂസാണ്. അദ്ദേഹം വരുത്തിയ രണ്ട് പിഴവുകളാണ് ലിവർപൂളിന്റെ തോൽവിക്ക് വഴിയൊരുക്കിയത്. അതേസമയം സൂപ്പർ സബ്ബായെത്തി ഇരട്ടഗോൾ നേടിയ ഗാരത് ബെയ്ൽ മാഡ്രിഡിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച രാജകുമാരനായി.

പോരാട്ടവീര്യം കൊണ്ട് കീവിലെ കാണികളുടെ കയ്യടി നേടിയ ലിവർപൂൾ എഫ്‌സിയെ കരിം ബെൻസേമ (51), ഗാരത് ബെയ്ൽ (64, 83) എന്നിവരുടെ ഗോളുകളിലാണ് റയൽ തറപറ്റിച്ചത്. ലിവർപൂളിന്റെ ആശ്വാസഗോൾ സെനഗൽ താരം സാദിയോ മാനെ (55) നേടി. റയൽ താരം ഇസ്‌കോയുടെ ഒരു ഗോൾശ്രമം ക്രോസ് ബാറിലിടിച്ചും സാദിയോ മാനെയുടെ ഗോൾശ്രമം പോസ്റ്റിലിടിച്ചും മടങ്ങുന്നതും മൽസരത്തിൽ കണ്ടു.

റയലിന്റെ തുടർച്ചയായ മൂന്നാം ചാംപ്യൻസ് ലീഗ് കിരീടമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിനദീൻ സിദാൻ റയലിന്റെ പരിശീലകനായ ശേഷമാണ് ഈ മൂന്നു കിരീടങ്ങളും മഡ്രിഡിലേക്കെത്തുന്നത്. ഫൈനലിന്റെ താരമാകാനെത്തിയ ലിവർപൂൾ താരം മുഹമ്മദ് സലാ ആദ്യ പകുതിയിൽത്തന്നെ പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടത് മൽസരത്തിലെ വേദനിപ്പിക്കുന്ന കാഴ്ചയായി. സലായെ തടയാനുള്ള റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ശ്രമമാണ് പരുക്കിന് കാരണമായത്. പിന്നാലെ റയൽ പ്രതിരോധത്തിലെ കരുത്തൻ ഡാനി കാർവജാലും പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു. പരുക്കിൽനിന്ന് മുക്തനായി ഈ മൽസരത്തിലൂടെ തിരിച്ചെത്തിയ കാർവജാലിന് വീണ്ടും പരുക്കേറ്റത് താരത്തിന്റെ ലോകകപ്പ് സാധ്യതകളിലും നിഴൽ വീഴ്‌ത്തും.

ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ നാലു ഗോളുകളും പിറന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ രണ്ട് പിഴവുകളാണ് മൽസര ഫലം റയലിന് അനുകൂലമാക്കിയത്. മൽസരത്തിൽ റയലിന്റെ ആദ്യത്തെ ഗോളും മൂന്നാം ഗോളും ലോറിസിന്റെ പിഴവിന്റെ ഫലമായിരുന്നു. സൂപ്പർതാരം മുഹമ്മദ് സലാ പരുക്കേറ്റ് പുറത്തായിട്ടും പിടിച്ചുനിന്ന ലിവർപൂളിനെ തീർത്തും തളർത്തിക്കളഞ്ഞു ആ പിഴവുകൾ.

കരിം ബെൻസേമയുടെ ഗോളിന് വഴിയൊരുക്കിയ പിഴവായിരുന്നു ആദ്യത്തേത്. റയലിന്റെ മുന്നേറ്റത്തിനൊടുവിൽ പിടിച്ചെടുത്ത പന്ത് സഹതാരത്തിനു നൽകാനുള്ള ലോറിസിന്റെ ശ്രമത്തിന് തൊട്ടുമുന്നിൽ കരിം ബെൻസേമയുടെ വലംകാൽ ബ്ലോക്ക്. ബെൻസേമയുടെ കാലിൽ തട്ടി ഗതിമാറിയ പന്ത് നേരെ ലിവർപൂൾ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക്. ലോറിസിന്റെ നേതൃത്വത്തിൽ ലിവർപൂൾ താരങ്ങൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും എല്ലാം വെറുതെയായി. സിനദീൻ സിദാനു ശേഷം (2002) ചാംപ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ചു താരവുമായി ബെൻസേമ.

തൊട്ടുപിന്നാലെ ലിവർപൂളിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്ന് സാദിയോ മാനെ സമനില ഗോൾ നേടി. കോർണറിൽനിന്നും ഫിർമീഞ്ഞോ ഉയർത്തിവിട്ട പന്ത് ലോവ്‌റിൻ തലകൊണ്ടു കുത്തി റയൽ പോസ്റ്റിനു മുന്നിലേക്കിട്ടു. റയൽ ഗോൾകീപ്പർ കെയ്‌ലർ നവാസ് കൃത്യമായി പന്തിന്റെ വഴിയിലേക്കു ചാടിയെങ്കിലും സാദിയോ മാനെയുടെ നീട്ടിയ കാലുകൾ പന്തിന്റെ ഗതി മാറ്റി. 55ാം മിനിറ്റിൽ ലിവർപൂൾ റയലിനൊപ്പം. സ്‌കോർ: 1-1.

ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ ഇസ്‌കോയെ പിൻവലിച്ച സിദാൻ, കഴിഞ്ഞ മൽസരങ്ങളിൽ ഫോം തെളിയിച്ച ഗാരത് ബെയ്‌ലിനെ കൊണ്ടുവന്നു. നിർഭാഗ്യം രണ്ടു തവണ ഇസ്‌കോയുടെ ഗോൾശ്രമം തടഞ്ഞെങ്കിലും ബെയ്‌ലിന്റെ വരവ് റയലിന്റെ ഭാഗ്യമായി. കളത്തിലിറങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ബെയ്ൽ വല ചലിപ്പിച്ചു. അതും ഈ സീസണിലെ ഏറ്റവും മികച്ച ഗോളെന്ന ഖ്യാതിയുള്ള റൊണാൾഡോയുടെ ബൈസിക്കിൽ കിക്ക് ഗോളിനെ വെല്ലുന്നൊരു ഗോളുമായി. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽനിന്നും ലിവർപൂൾ ഗോൾമുഖം ലക്ഷ്യമാക്കി മാർസലോയുടെ അപകടരഹിതമെന്ന് തോന്നാവുന്ന ക്രോസ്. ലിവർപൂൾ ബോക്‌സിന്റെ മധ്യത്തിലേക്കു വന്ന പന്തിനെ അസാമാന്യമായൊരു ബൈസിക്കിൾ കിക്കിലൂടെ ബെയ്ൽ വലയിലെത്തിച്ചു. സകലരും അന്തിച്ചുപോയ ഗോൾ. റയൽ 2-1ന് മുന്നിൽ.

83ാം മിനിറ്റിൽ റയൽ വിജയമുറപ്പിച്ച് ലീഡ് വർധിപ്പിച്ചു. ഇക്കുറിയും ഗോൾ വന്നത് മാർസലോബെയ്ൽ സഖ്യത്തിലൂടെ. ഇത്തവണ പക്ഷേ ഗോളിലേക്കുള്ള നീക്കത്തിൽ ലിവർപൂൾ ഗോൾകീപ്പർ ലോറിസിന്റെ പിഴവും നിർണായക പങ്കുവഹിച്ചു. ബോക്‌സിനു വെളിയിൽ മാർസലോയിൽനിന്നും ബെയ്‌ലിലേക്കു പന്തെത്തുമ്പോൾ അതിന് ഗോൾമണമുണ്ടെന്ന് റയൽ താരങ്ങൾ പോലും കരുതിയിരിക്കില്ല. ഏറെ ദൂരത്തുനിന്നും ബെയ്ൽ തൊടുത്ത ഷോട്ട് ലോറിസിന്റെ കൈകൾക്ക് പാകമായിരുന്നെങ്കിലും താരത്തിന് ഒരിക്കൽക്കൂടി പിഴച്ചു. ലോറസിന്റെ കയ്യിൽനിന്നും വഴുതിയ പന്ത് നേരെ വലയിലേക്ക്. 3-1ന്റെ ലീഡ് നേടിയ റയൽ മൽസരവും കിരീടവും സ്വന്തമാക്കി.

ഗാരെത് ബെയ്‌ലിനെ ബെഞ്ചിലിരുത്തി ഇസ്‌കോയെ കളത്തിലിറക്കിയാണ് റയൽ തുടങ്ങിയത്. ക്രിസ്റ്റിയാനോ റൊണാൾഡോ-ബെൻസേമ-ഇസ്‌കോ കൂട്ടിലൂടെ ത്രികോണ മുന്നേറ്റം. എന്നാൽ, ലിവർപൂളിന്റെ കുന്തമുന മുഹമ്മദ് സലാഹിനെ തളച്ചിട്ട് കളി പിടിച്ചെടുക്കാനായിരുന്നു റയലിന്റെ തന്ത്രം. ഇതിനുള്ള നിയോഗം നായകൻ സെർജിയോ റാമോസ് തന്നെ ഏറ്റെടുത്തു. എങ്ങിനെയും റയലിന്റെ കെട്ടുപൊട്ടിച്ച് ആദ്യമിനിറ്റിൽ സ്‌കോർചെയ്യാനുള്ള ധൃതിയിലായിരുന്നു ലിവർപൂൾ.

ഒന്നാം മിനിറ്റ് തികയും മുമ്പേ സാദിയോ മാനെയിലൂടെ ഉജ്വലമുന്നേറ്റവും നടത്തി അവർ ഞെട്ടിച്ചു. ഇതെല്ലാം പ്രതീക്ഷിച്ചപോലെയായിരുന്നു റയലിന്റെ നീക്കങ്ങൾ. പ്രതിരോധം ശക്തമാക്കി തന്നെ അവർ മേധാവിത്വം പിടിച്ചെടുത്തു. മാനെ-സലാഹ്-ഫെർമീന്യോ കൂട്ട് തുടർച്ചയായി ആക്രമിച്ചുകളിച്ചെങ്കിലും പന്ത് ബോക്‌സിനകത്തേക്ക് വിടാതെ റാമോസും വറാനെയും പ്രതിരോധിച്ചു.

കളിമുറുകുന്നതിനിടെയാണ് ഗാലറിയെയും ആരാധകരെയും കരയിപ്പിച്ച് മുഹമ്മദ് സലാഹിന്റെ വീഴ്ചയും മടക്കവും. 25ാം മിനിറ്റിൽ റാമോസിന്റെ ചലഞ്ചിൽ കൈകുരങ്ങി വീണ സലാഹ് തോളിലെ വേദനകൊണ്ട് പുളഞ്ഞു. ചികിത്സതേടി തിരിച്ചെത്തിയെങ്കിലും അഞ്ചു മിനിറ്റിനുള്ളിൽ അസഹനീയ വേദനയിൽ വീണു.

കണ്ണീരോടെ ഈജിപ്ഷ്യൻ താരം കളംവിട്ടപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടെയുള്ള എതിരാളികളും സാന്ത്വനവുമായി കൂടെയുണ്ടായിരുന്നു. ആഡം ലല്ലാനയാണ് പകരമെത്തിയത്. അധികം വൈകുംമുമ്പ് റയലിന്റെ ഡിഫൻഡർ ഡാനി കാർവയാലും കാൽപാദത്തിലെ പരിക്കുമായി കളംവിട്ടു. ഇരുവരുടെയും ലോകകപ്പ് ഭാവി കൂടുതൽ പരിശോധനകൾക്കുശേഷമേ വ്യക്തമാവൂ.

ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിലാണ് ആരാധകർ. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഗോളിയുടെ പിഴവുകൾക്ക് വിമർശനം ഉയർന്നുകഴിഞ്ഞു. കണ്ണീരോടെയാണ് കറിയൂസ് കളിക്കളം വിട്ടത്. ആരാധകരോടായി കറിയൂസ് തെറ്റ് ഏറ്റുപറയുകയും ചെയ്തു. സഹതാരത്തെ ആശ്വസിപ്പിക്കാൻ മറ്റു താരങ്ങളും ഏറെ പാടുപെട്ടു. അതേസമയം തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മാഡ്രിഡ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP