Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കൈൽ ജാമിസണ് അഞ്ചു വിക്കറ്റ്; ഇന്ത്യ 217 റൺസിന് പുറത്ത്; അവസാന മൂന്ന് വിക്കറ്റുകൾ നഷ്ടമായത് നാല് പന്തിനിടെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കൈൽ ജാമിസണ് അഞ്ചു വിക്കറ്റ്; ഇന്ത്യ 217 റൺസിന് പുറത്ത്; അവസാന മൂന്ന് വിക്കറ്റുകൾ നഷ്ടമായത് നാല് പന്തിനിടെ

സ്പോർട്സ് ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്ത്. 22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ കൈൽ ജാമിസനാണ് കിവീസിനായി തിളങ്ങിയത്. 117 പന്തുകൾ നേരിട്ട് അഞ്ചു ഫോറടക്കം 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ 65 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും നഷ്ടമായത് നാലു വിക്കറ്റ്. 7 വിക്കറ്റിന് 211 എന്ന സ്‌കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയെ രണ്ടാം സെഷനിലെ 4 ഓവറിനുള്ളിൽ കിവീസ് എറിഞ്ഞിട്ടു.

ഇഷാന്ത് ശർമ, ജസ്ത്പിത് ബുമ്ര എന്നിവരെ അടുത്തടുത്ത പന്തുകളിൽ ജയ്മിസൻ മടക്കിയപ്പോൾ ജഡേജയെ (15) കീപ്പർ വാൾട്ടിങ്ങിന്റെ കൈകളിൽ എത്തിച്ച ബോൾട്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. 31 റൺസ് വഴങ്ങിയാണ് ജയ്മിസന്റെ 5 വിക്കറ്റ് പ്രകടനം. നീൽ വാഗ്നറും ബോൾട്ടും 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ടിം സൗത്തിക്കും ഒരു വിക്കറ്റ് കിട്ടി. വെറും 4 പന്തിനിടെയാണ് ഇന്ത്യയ്ക്ക് അവസാന 3 വിക്കറ്റുകൾ നഷ്ടമായത്. 93-ാം ഓവറിൽ രവീന്ദ്ര ജഡേജയെ (15) പുറത്താക്കി ട്രെൻഡ് ബോൾട്ടാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ക്യാപ്റ്റൻ വിരാട് കോലി (132 പന്തിൽ 44), ഋഷഭ് പന്ത് (22 പന്തിൽ നാല്), അജിൻക്യ രഹാനെ (117 പന്തിൽ 49), രവിചന്ദ്രൻ അശ്വിൻ (27 പന്തിൽ 22), രവീന്ദ്ര ജഡേജ (53 പന്തിൽ 15), ഇഷാന്ത് ശർമ (16 പന്തിൽ 4), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഇന്നു പുറത്തായത്. കോലിയെയും പന്തിനെയും കൈൽ ജയ്മിസനും രഹാനെയെ വാഗ്‌നറും പുറത്താക്കി. ടിം സൗത്തിക്കാണ് അശ്വിന്റെ വിക്കറ്റ്. ഓപ്പണർമാരായ രോഹിത് ശർമ (68 പന്തിൽ 34), ശുഭ്മൻ ഗിൽ (64 പന്തിൽ 28), ചേതേശ്വർ പൂജാര (54 പന്തിൽ എട്ട്) എന്നിവർ രണ്ടാം ദിനം പുറത്തായിരുന്നു.

132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജേമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ക്യാപ്റ്റൻ മടങ്ങുമ്പോൾ 67.4 ഓറിൽ നാലിന് 149 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ. തലേദിവസത്തെ സ്‌കോറിനോട് മൂന്ന് റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ചേർക്കാനായത്. പന്തിന് 22 പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാനായത്. ജാമിസണിന്റെ പന്തിൽ ലഥാം പിടിക്കുകയായിരുന്നു. ഒന്നാന്തരമായി പ്രതിരോധിച്ചുകൊണ്ടിരുന്ന രഹാനെ 117 പന്ത് നേരിട്ട് അർധ സെഞ്ച്വറിക്ക് ഒരു റൺ അകലെവച്ച് പുറത്താകുകയായിരുന്നു. വാഗ്നറുടെ പന്തിൽ ലഥാമാണ് ക്യാച്ചെടുത്തത്. നാലാം വിക്കറ്റിൽ കോലിയും രഹാനെയും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

രവീന്ദ്ര ജഡേജയും ആർ. അശ്വിനും ചേർന്നാണ് എൺപത്തിയാറാം ഓവറിൽ ഇന്ത്യയെ ഇരുന്നൂറ് റൺസ് കടത്തിയത്. 200 കടക്കുമ്പോൾ ജഡേജ പതിനൊന്നും അശ്വിൻ 22 ഉം റൺസെടുത്തുനിൽക്കുകയായിരുന്നു. പിന്നീട് 27 പന്തിൽ നിന്ന് 22 റൺസെടുത്ത അശ്വിൻ പുറത്തായി. സൗത്തിയുടെ പന്തിൽ ലഥാം തന്നെയാണ് ക്യാച്ചെടുത്തത്.

പിന്നാലെ അടുത്തടുത്ത പന്തുകളിൽ ഇഷാന്ത് ശർമയേയും (4), ജസ്പ്രീത് ബുംറയേയും (0) പുറത്താക്കി കൈൽ ജാമിസൺ അഞ്ചു വിക്കറ്റുകൾ തികച്ചു.

ആദ്യ ദിനം മഴയിൽ ഒലിച്ചുപോയപ്പോൾ രണ്ടാം ദിനത്തിൽ 64.4 ഓവറാണ് മത്സരം നടന്നത്. ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര എന്നിവർ ആദ്യ ദിവസം തന്നെ പുറത്തായിരുന്നു. രോഹിത് 68 പന്തിൽ 34 റൺസെടുത്തപ്പോൾ 64 പന്തിൽ നിന്ന് 24 റൺസാണ് ഗിൽ അടിച്ചെടുത്തത്. 54 പന്ത് നേരിട്ട് എട്ടു റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP