Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്വന്റി 20 ലോകകപ്പിനുള്ള ബയോ ബബ്ൾ കാക്കാൻ വിപിഎസ് ഹെൽത്ത്‌കെയർ; പന്ത്രണ്ട് ബയോ ബബ്‌ളുകളിലായി കളിക്കാരടക്കം 2,200 അംഗങ്ങൾ; ഒരു കായിക മത്സരത്തിനായി ഇത്രയും വലിയ ബയോ ബബ്ൾ ആദ്യം; ടൂർണമെന്റിനിടെ 20,000-ത്തിലധികം ആർടിപിസിആർ ടെസ്റ്റുകൾ

ട്വന്റി 20 ലോകകപ്പിനുള്ള ബയോ ബബ്ൾ കാക്കാൻ വിപിഎസ് ഹെൽത്ത്‌കെയർ; പന്ത്രണ്ട് ബയോ ബബ്‌ളുകളിലായി കളിക്കാരടക്കം 2,200 അംഗങ്ങൾ; ഒരു കായിക മത്സരത്തിനായി ഇത്രയും വലിയ ബയോ ബബ്ൾ ആദ്യം; ടൂർണമെന്റിനിടെ 20,000-ത്തിലധികം ആർടിപിസിആർ ടെസ്റ്റുകൾ

സ്പോർട്സ് ഡെസ്ക്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബയോ ബബിൾ സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുള്ള ചുമതലയും യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്‌കെയറിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡുമാണ് (ഇസിബി) നിർണ്ണായക ചുമതല ഏൽപ്പിച്ചത്.

മഹാമാരിക്കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് ടൂർണമെന്റിന്റെ മെഡിക്കൽ സേവനങ്ങൾ കൈകാര്യം ചെയ്യുകയെന്ന ഉത്തരവാദിത്തം ഇത് മൂന്നാം തവണയാണ് വിപിഎസ് ഹെൽത്ത്‌കെയറിനെ തേടിയെത്തുന്നത്. 16 ടീമുകൾ, ബിസിസിഐ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ, സംപ്രേഷണ സംഘം, തുടങ്ങി 2200-ലധികം ആളുകൾ ടി 20 ലോകകപ്പിന്റെ സുരക്ഷിത നടത്തിപ്പിനായി ബയോ ബബ്ളിൽ ഉണ്ടാകും. ബയോ ബബ്ൾ കാക്കുന്നതിനായി വിപിഎസ് ഗ്രൂപ്പ് പഴുതുകളില്ലാത്ത സമഗ്ര പദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബുർജീൽ ആശുപത്രികളിൽ നിന്നുള്ള 100 അംഗ മെഡിക്കൽ ടീം ഇതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

കോവിഡ് പകർച്ച തടയാനുള്ള മുൻകരുതൽ സംവിധാനത്തിൽ ഇത്തവണ 2,200-ലധികം ആളുകളുള്ളതിനാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്ണമെന്റിനായി ഒരുക്കുന്ന ഏറ്റവും വലിയ വലിയ ബയോ ബബ്‌ളാണ് യുഎഇയിലേത്. കളിക്കാർ, അവരുടെ കുടുംബാംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, സംപ്രേഷണ സംഘം, ബിസിസി, ഐസിസി ഉദ്യോഗസ്ഥർ, ഹോട്ടലിലെയും സ്റ്റേഡിയത്തിലെയും ജീവനക്കാർ, തിരഞ്ഞെടുത്ത ആരോഗ്യപ്രവർത്തകർ എന്നിവർ ടൂർണമെന്റിന്റെ അവസാനം വരെ ബയോ ബബ്‌ളിൽ തുടരും.

ബയോ ബബ്‌ളിൽ ഏതെങ്കിലും വിധേനയുള്ള ലംഘനം ഉണ്ടാകാതിരിക്കാൻ, കർശനമായ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തവണ ഒൻപത് ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബ്‌ളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്; ദുബായിൽ ഏഴ്, അബുദാബിയിൽ അഞ്ച്. അടിയന്തര സാഹചര്യങ്ങളിൽ 20-30 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാൻ റാപ്പിഡ് ആർടി പിസിആർ സൗകര്യവും വിപിഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.



പരിശോധന രീതി

മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ബയോ ബബ്‌ളിലെ എല്ലാ അംഗങ്ങളും വാക്‌സിൻ എടുത്തവരാണ്. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി എല്ലാവരും പതിവായി ആർടി പിസിആർ ടെസ്റ്റുകൾക്ക് വിധേയരാകും. ബയോ ബബ്‌ളിലെ അംഗങ്ങൾക്കുള്ള ടെസ്റ്റിങ് ഐസിസി നിശ്ചയിച്ച പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് നടക്കുക.


ടൂർണമെന്റിലുടനീളം 20,000 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടിവരുമെന്നാണ് വിപിഎസ് ഹെൽത്ത്കെയറിന്റെ പ്രതീക്ഷ. പ്രതിദിനം 2,000 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ പിസിആർ ടെസ്റ്റുകൾക്ക് സാമ്പിൾ ശേഖരിച്ച് ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഗ്രൂപ്പിനുള്ളത്.

സുപ്രധാന ചുമതല വിശ്വാസപൂർവം ഏൽപ്പിച്ചതിന് ഐസിസി, ബിസിസിഎ, ഇസിബി നേതൃത്വത്തിന് വിപിഎസ് ഹെൽത്ത്‌കെയർ സിഇഒ (ദുബായ് & നോർതേൺ എമിറേറ്റ്‌സ്) ഡോ. ഷാജിർ ഗഫാർ നന്ദി പറഞ്ഞു.

പരിധികളില്ലാത്ത സേവനങ്ങൾ നൽകുന്നതിനും സമയപരിധി പാലിക്കുന്നതിനും മെഡിക്കൽ സംഘം പ്രതിജ്ഞാബദ്ധമായിരിക്കും. ബയോ ബബ്‌ളിൽ ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഐപിഎൽ അടക്കമുള്ള വിപുലമായ ടൂർണമെന്റുകൾ കൈകാര്യം ചെയ്തതിലെ അനുഭവ സമ്പത്ത് ഗ്രൂപ്പിന് മുതൽക്കൂട്ടാവും. മഹാമാരിക്ക് തടയിടുന്നതിനും വിവിധ അന്താരാഷ്ട്ര പരിപാടികൾ ഒരേസമയം സംഘടിപ്പിക്കുന്നതിനുമുള്ള യുഎഇ ഭരണാധികാരികളുടെയും ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.



ബയോ ബബ്ൾ സുരക്ഷിതമാക്കുന്നതിനു പുറമേ, ടി 20 ലോകകപ്പിനായി വിപിഎസ് ഹെൽത്ത്‌കെയർ സമഗ്രമായ മെഡിക്കൽ പിന്തുണ നൽകും. കായിക പരിപാടികൾക്കായി സമ്പൂർണ ആരോഗ്യസേവനങ്ങൾ നൽകുന്നതിൽ പരിചയസമ്പന്നരായ ഗ്രൂപ്പ്, എമർജൻസി മെഡിക്കൽ സർവീസസ്, സ്പോർട്സ് മെഡിസിൻ സപ്പോർട്ട്, മസ്‌കുലോസ്‌കലെറ്റൽ ഇമേജിങ്, സ്‌പെഷ്യലിസ്റ്റ് ടെലികൺസൾട്ടേഷൻ, ഡോക്ടർ-ഓൺ-കോൾ, ആംബുലൻസ്/എയർ ആംബുലൻസ് പിന്തുണ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങളാണ് നൽകുക. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ടീമുകൾ താമസിക്കുന്ന ഹോട്ടലുകളിൽ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങളിലും പ്രാക്ടീസ് മത്സരങ്ങൾക്കും വിപിഎസ് ഹെൽത്ത്‌കെയർ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിച്ചിരിക്കുന്നതിനാൽ, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ സംഘം ഓരോ സ്റ്റേഡിയത്തിലും സന്ദർശകർക്കായി പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപിഎസിന്റെ ബുർജീൽ ആശുപത്രികളിലുടനീളം കളിക്കാർക്കും ബന്ധപ്പെട്ടവർക്കും ??ചികിത്സ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ആംബുലൻസ് സൗകര്യം ആവശ്യമായി വന്നാൽ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വിപിഎസിന്റെ ടെറിഷ്യറി ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്കാണ് ചികിത്സ ലഭ്യമാക്കേണ്ടവരെ കൊണ്ടുപോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP