Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകത്തെ മുൻനിര ബൗളർ നയിക്കുന്ന ബൗളിങ്ങ് നിര; ടി 20 യിലെ പേരുകേട്ട ബാറ്റിങ്ങ് ലൈനപ്പ്; എന്നിട്ടും എതിരാളികൾ ഭയക്കുന്ന ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ വീഴ്‌ത്തിയത് കൃത്യമായ ഗൃഹപാഠത്തിലൂടെ; അറിയാം ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കാൻ ഇടയായ അഞ്ച് കാരണങ്ങൾ

ലോകത്തെ മുൻനിര ബൗളർ നയിക്കുന്ന ബൗളിങ്ങ് നിര; ടി 20 യിലെ പേരുകേട്ട ബാറ്റിങ്ങ് ലൈനപ്പ്; എന്നിട്ടും എതിരാളികൾ ഭയക്കുന്ന ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ വീഴ്‌ത്തിയത് കൃത്യമായ ഗൃഹപാഠത്തിലൂടെ; അറിയാം ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കാൻ ഇടയായ അഞ്ച് കാരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യൻ ആരാധകർക്കെന്ന പോലെ ലോക ക്രിക്കറ്റ് പ്രേമികൾക്കും ഒരു ഞെട്ടലായിരുന്നു ഇന്ത്യയുടെ പാക്കിസ്ഥാനോടെറ്റ പരാജയം.ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി തോൽക്കുന്നു എന്നതിനപ്പുറം ഇന്ന് ലോക ടി20യിലേത്തന്നെ മികച്ച ടീമിനെയാണ് പാക്കിസ്ഥാൻ മുട്ടുകുത്തിച്ചത് എന്നതുകൂടിയാണ് ഈ ഞെട്ടലിന് കാരണം. ഐപിഎല്ലിന്റെ മികവാണ് ഇന്ത്യക്ക് തുണയാകുന്നത്.ലോകത്തെ മറ്റെല്ലാ ടീമുകളും ഐപി എല്ലിന്റെ ഭാഗമാകുമ്പോൾ പാക്കിസ്ഥാൻ മാത്രമാണ് വിട്ടുനിൽക്കുന്നത്. ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപിക്കുന്നതെന്നത് തന്നെ ഇന്ത്യ ആസ്വദിച്ചിരുന്ന മേധാവിത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് പലരും കരുതിയിരുന്നത്. കാരണം അത്രയേറെ ശക്തമായ ഇന്ത്യൻ നിരയാണ് ലോകകപ്പിന് ദുബായിൽ എത്തിയിരിക്കുന്നത്. മറുവശത്ത് പാക്കിസ്ഥാന്റെ കാര്യമെടുത്താൽ നേരാംവണ്ണം ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാൻ സാധിച്ചിട്ടില്ല. എന്നിട്ടും പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയെങ്കിൽ അതിനു ചില കാരണങ്ങളുണ്ട്.അതിൽ പ്രധാനം ഐപിഎല്ലിന്റെ അത്ര വർണ്ണാഭമല്ലാത്ത പാക്കിസ്ഥാൻ പ്രീമിയർ ലീഗ് അവർക്കും ഗുണം ചെയ്തു എന്നുവേണം കരുതാൻ.ഇന്നലത്തെ അവരുടെ പ്രകടനം ഉറപ്പിക്കുന്നതും അത് തന്നെ.ഇന്ത്യയൊഴിച്ച് ലോകത്തെ എല്ലാ ടീമംഗങ്ങളുമായി കളിക്കാനും പാക്കിസ്ഥാന് പ്രീമിയർ ലീഗിലുടെ അവസരം ലഭിക്കുന്നു.

ഇത് മാത്രമല്ല ഇന്ത്യക്ക് മേൽ പൂർണ്ണ ആധിപത്യം ഉയർത്താൻ പാക്കിസ്ഥാനെ തുണച്ചത്.ഇപ്പോൾ മത്സരം നടക്കുന്ന ദുബായിൽ കളിച്ചുള്ള പരിചയവും പാക്കിസ്ഥാന് ഗുണം ചെയ്തു. മറ്റ് ടീമുകൾ പാക്കിസ്ഥാനിലേക്ക് പോകാൻ താൽപ്പര്യം കാണിക്കാത്തതുകൊണ്ട് തന്നെ ദുബായ്, ഷാർജ ഉൾപ്പടെ ഉള്ള വേദികളാണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടായി വരുന്നത്.അതും പാക്കിസ്ഥാന് ഗുണകരമായി.

ഇന്ത്യക്കുമേൽ പാക്കിസ്ഥാൻ നേടിയ മേൽക്കൈയുടെ അഞ്ച് കാരണങ്ങൾ പരിശോധിക്കാം.

ദുബായ് സ്റ്റേഡിയം

ഇത്തവണത്തെ ഐ പി എൽ നടന്നത് ദുബായിൽ ആണെന്നത് സത്യമാണ്. എന്നാൽ ഒരു ടീമെന്ന നിലയിൽ ഇന്ത്യൻ താരങ്ങൾ ഇന്നേവരെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിച്ചിട്ടില്ല; എന്തിന് പറയുന്നു യു എ ഇയിൽ പോലും ഇന്ത്യൻ ടീം ഇന്നു വരെ ഒരു ടി ട്വന്റി മത്സരം കളിച്ചിട്ടില്ല. എന്നാൽ പാക്കിസ്ഥാന്റെ അവസ്ഥ അതല്ല. തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്ത് വർഷങ്ങളായി പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടാണ് ദുബായ് സ്റ്റേഡിയം. ഒരുപക്ഷേ യു എ ഇ ദേശീയ ടീമിനേക്കാളും കൂടുതൽ മത്സരങ്ങൾ ദുബായ് സ്റ്റേഡിയത്തിൽ കളിച്ചിട്ടുള്ളതും പാക്കിസ്ഥാനായിരിക്കും. ഇതുവരെയായും പാക്കിസ്ഥാൻ 36 ടി ട്വന്റി മത്സരങ്ങൾ യു എ ഇയിൽ കളിച്ചിട്ടുണ്ട്. അതിൽ തന്നെ 26ഓളം മത്സരങ്ങൾ കളിച്ചിട്ടുള്ളത് ദുബായിലുമാണ്.

പാക്കിസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട്

ഇന്ത്യയെപ്പോലെ തന്നെ പാക്കിസ്ഥാന്റെ വിജയങ്ങളിലെല്ലാം നിർണായക പങ്ക് വഹിച്ചത് അവരുടെ ഓപ്പണേർസ് തന്നെയാണ്.ഇന്ത്യയുടെ ഓപ്പണിങ്ങ് ജോഡിയെ തകർക്കാൻ കൃത്യമായ പ്ലാനിങ്ങാണ് പാക്കിസ്ഥാൻ നടപ്പാക്കിയത്. അതിൽ അവർ വിജയിച്ചപ്പോൾ പാക്കിസ്ഥാനെതിരെ അത് പ്രയോഗിക്കാൻ ഇന്ത്യക്കായില്ല.പഴയ സയീദ് അൻവർ - ആമീർ സൊഹൈൽ തരംഗത്തിനു ശേഷം പാക്കിസ്ഥാന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ബാബറിന്റെയും റിസ്വാന്റെയും. ഈ കൂട്ടുകെട്ടിന്റെ ബാറ്റിങ് ശരാശരി തന്നെ 52.10 ആണ്; അതും 9.16 എന്ന അസാമാന്യ സ്‌ട്രൈക്ക് റേറ്റിൽ. ഇന്ത്യൻ ബൗളർമാർക്ക് ഈ കൂട്ടുകെട്ടിനെതിരെ കളിച്ച് പരിചയമില്ലാത്തതും തിരിച്ചടിയായി.

ധോണി ഫാക്ടറിന്റെ അഭാവം

വിരാട് കോഹലി നല്ലൊരു ബാറ്റസ്മാൻ ആണെന്നതിൽ തർക്കമില്ല. എന്നാൽ നല്ലൊരു ക്യാപ്റ്റൻ ആണോ എന്ന കാര്യത്തിൽ ഒന്നുകൂടി ചിന്തിക്കേണ്ടി വരും.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ പ്രകടനം തന്നെയാണ്.ട്വന്റിയിൽ ഇന്നലത്തെ മത്സരം കൂടി കൂട്ടിയാൽ ഇന്ത്യയും പാക്കിസ്ഥാനും ഇതു വരെ ഒൻപത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴു തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആ ഏഴു വിജയവും ധോണിയുടെ നേതൃത്വത്തിലുമായിരുന്നു.

ധോണിയുടെ ബാറ്റിങ് മികവിലായിരുന്നില്ല ഈ വിജയങ്ങളിൽ ഭൂരിപക്ഷവും. പക്ഷേ ഗ്രൗണ്ടിൽ ക്യാപ്ടൻ എന്ന നിലയിൽ ധോണിയെടുക്കുന്ന ചില തീരുമാനങ്ങൾ നിർണായകമായിരുന്നു. ആദ്യ ടി ട്വന്റി ലോകകപ്പിലെ അവസാന ഓവർ ജൊഗീന്ദർ ശർമ്മയെ എറിയാൻ ഏൽപിച്ചതു തന്നെ ഉദാഹണം. എന്നാൽ അത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരാളുടെ അഭാവം ഇന്ത്യൻ നേതൃനിരയിൽ ഇപ്പോൾ ഇല്ലെന്നത് യാഥാർത്ഥ്യമാണ്.

സമ്മർദ്ദത്തിന് അടുപ്പെടുന്ന കൊഹ്ലി

ക്യാപറ്റൻസിയിലെ പോരായ്മ പോലെ തന്നെയാണ് കോഹ്ലിക്ക് സമർദ്ദ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രശ്‌നവും.ചില സമയത്തുകൊഹ്ലി എടുക്കുന്ന തീരുമാനങ്ങൾ തിരിച്ചടിക്കുന്നതായാണ് കാണാറുള്ളത്. ഇന്നലത്തെ മത്സരത്തിലെ ടീം സെലക്ഷൻ തന്നെ ഉദാഹരണം. അശ്വിനെ പോലെ സീനിയറും പരിചയ സമ്പന്നനുമായ ബൗളറെ പുറത്ത് നിർത്തി വരുൺ ചക്രവർത്തിയെപ്പോലെ അന്താരാഷ്ട്ര മത്സരത്തിൽ അത്ര പരിചയമില്ലാത്ത ബൗളറെയും ഫോമിൽ അല്ലാത്ത ഹർദ്ദിക് പാണ്ഡ്യക്ക് വേണ്ടി ഫോമിലുള്ള ഇഷാനെ പുറത്തിരുത്തിയതടക്കം ടീം സെലക്ഷനിലെ പോരായ്മയ്ക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അഞ്ച് ബൗളർമാരുമായി ഇറങ്ങിയിട്ടും പാക്കിസ്ഥാനെ പിടിച്ചുകെട്ടാൻ ഇന്ത്യക്ക് ആയില്ല, പകരം ബാറ്റിങ് കരുത്ത് കുറയുകയും ചെയ്തു.ഫീൽഡിങ്ങിലും പോരായ്മകൾ പ്രകടമായിരുന്നു

പാക്കിസ്ഥാൻ താരങ്ങളുടെ കളിക്കളത്തിലെ ശരീരഭാഷ

പാക്കിസ്ഥാന്റെ സമീപകാല ക്രിക്കറ്റ് ചരിത്രം അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. ന്യൂസിലാൻഡും ഇംഗ്‌ളണ്ടും അടക്കമുള്ള മുൻനിര ടീമുകൾ പാക്കിസ്ഥാനുമായി കളിക്കാൻ വിസമ്മതിച്ചതോടെ ക്രിക്കറ്റ് ഭൂഖണ്ഡത്തിൽ ആ രാഷ്ട്രം ഒറ്റപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ടൂർണമെന്റായ ഐ പി എല്ലിൽ കളിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട ഒരു സംഘം യുവാക്കളാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ കരുത്ത്.

അവർക്ക് ലോകത്തിനു മുന്നിൽ പലതും തെളിയിക്കേണ്ടതായുണ്ട്. കഴിഞ്ഞ തവണ ന്യൂസിലാൻഡ് പാക്കിസ്ഥാൻ പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ താരങ്ങളോട് ആവശ്യപ്പെട്ടത് പ്രതിഷേധം ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ച് കാണിക്കാനാണ്. ഇന്നലെ ആദ്യ ഓവർ മുതൽ പാക്കിസ്ഥാന്റെ പ്രകടനത്തിൽ ഈ വാശിയും ആത്മവിശ്വാസവും പ്രകടമായിരുന്നു.ബൗളിങ്ങ് പവർപ്ലേയിൽ ഓപ്പണർമാരുടെ വിക്കറ്റ് കിട്ടിയതോടെയും ബാറ്റിങ്ങ് പവർ പ്ലേയിൽ കൃത്യമായ റൺസ് കണ്ടെത്തുകയും ചെയ്തതോടെ പാക്കിസ്ഥാൻ മത്സരം കൈക്കലാക്കുകയായിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ ധോണി പറഞ്ഞത് ഇങ്ങനെയായിരുന്നു ഇന്ന് ഇന്ത്യ ജയിച്ചു, പക്ഷേ എന്നും അങ്ങനെയായിരിക്കില്ല. പാക്കിസ്ഥാനും ജയിക്കുന്ന ഒരു ദിവസം വരും എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP