Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ ശ്രീനിവാസനെ അപാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി; സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു; കാർത്തിക്, എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്; അടുത്ത വർഷവും കേരളം തമിഴ്‌നാടിനെതിരെ കളിക്കും; അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക: പാഡി അപ്ടണിന്റെ ആത്മകഥയും പച്ചക്കള്ളം; ശ്രീശാന്തിന്റെ അഭിമുഖം ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുമ്പോൾ

ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ ശ്രീനിവാസനെ അപാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി; സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു; കാർത്തിക്, എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്; അടുത്ത വർഷവും കേരളം തമിഴ്‌നാടിനെതിരെ കളിക്കും; അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക: പാഡി അപ്ടണിന്റെ ആത്മകഥയും പച്ചക്കള്ളം; ശ്രീശാന്തിന്റെ അഭിമുഖം ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എന്തുകൊണ്ട് ഐപിഎൽ വിവാദത്തിൽ കുടുങ്ങിയെന്ന് ചോദിച്ചാൽ ശ്രീശാന്തിന് പറയാനുള്ള ചതി എന്ന് മാത്രമാണ്. വാതുവയ്‌പ്പുകാരെ അറിയാമെങ്കിലും തൽകാലം പറയുന്നില്ല. എന്നാൽ പാഡ് അപ്ടണും ദിനേശ് കാർത്തിക്കും ചെയ്ത ചതി അത് ശ്രീശാന്തിന് മറക്കാനാകുന്നില്ല. തന്റെ കരിയറിൽ ദിനേശ് കാർത്തിക് ചെയ്തത് വലിയ ക്രൂരതയാണെന്ന് ശ്രീശാന്ത് തിരിച്ചറിയുന്നു. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്‌നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.-ഇതാണ് ശ്രീശാന്തിന് കാർത്തിക്കിനോട് പറയാനുള്ളത്. ഇന്ത്യൻ എക്സ്‌പ്രസിന് ശ്രീശാന്ത് നൽകിയ അഭിമുഖം ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

2015 ജൂലൈയിൽ ശ്രീശാന്തിനെതിരായ എല്ലാ ആരോപണങ്ങളും പട്യാല ഹൗസ് കോടതി തള്ളിക്കളഞ്ഞിരുന്നു. ശ്രീശാന്തിനും മറ്റ് താരങ്ങൾക്കുമെതിരെ മക്കോക്ക ചുമത്തിയ നടപടിയും കോടതി റദ്ദാക്കി. അപ്പീലിനും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ശ്രീശാന്തിനുമേൽ ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി ഈ വർഷം നീക്കി. ശിക്ഷാ കാലയളവ് ചുരുക്കുന്ന കാര്യം പരിഗണിക്കാൻ ബിസിസിഐ ഓംബുഡ്‌സ്മാനോടു നിർദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഓംബുഡ്‌സ്മാനായ ജസ്റ്റിസ് ഡി.കെ. ജെയിൻ ശ്രീശാന്തിന്റെ ശിക്ഷ ഏഴു വർഷമായി ഇളവു ചെയ്തു. ഇതോടെ അടുത്ത വർഷം സെപ്റ്റംബറിൽ ശ്രീയ്ക്ക് കളത്തിൽ തിരിച്ചെത്താൻ അവസരം ഒരുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശ്രീ അഭിമുഖം നൽകിയത്. അടുത്ത വർഷം കേരളത്തിനായി കളിക്കുമെന്ന് പറയുകയാണ് ശ്രീശാന്ത്.

ദിനേഷ് കാർത്തിക്കിന്റെ 'ചതി'

ഐപിഎല്ലിൽ മാത്രമല്ല, 2013ൽ മറ്റു മൽസരങ്ങളിലും ശ്രീശാന്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സുബ്ബയ്യ പിള്ള ട്രോഫിയിൽ തമിഴ്‌നാടുമായുള്ള മൽസരത്തിനിടെ ദിനേഷ് കാർത്തിക്കുമായി കോർത്തതിന് ശ്രീശാന്തിന് രണ്ടു മൽസരങ്ങളിൽനിന്ന് വിലക്കു ലഭിച്ചതും അതേ സീസണിലാണ്. ആ വർഷത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ താൻ പുറത്തായതും കാർത്തിക് തനിക്കെതിരെ നൽകിയ പരാതിയുടെ പേരിലാണെന്ന് ശ്രീ ഇന്നും വിശ്വസിക്കുന്നു.

ഞാൻ എൻ.ശ്രീനിവാസനെ (ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ) അപാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി. സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മൽസരത്തിൽ ഓരോ പന്തു നേരിടും മുൻപും കാർത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു; 'മച്ചാൻ, നിങ്ങൾ തമിഴ്‌നാട്ടിലായത് ഭാഗ്യം'. അപ്പോൾ 'ശ്...' എന്ന് കാർത്തിക് നിശബ്ദനാകാൻ എന്നോട് ആവശ്യപ്പെട്ടു. 'എന്ത്, പന്തു നേരിടാൻ തയാറാകൂ' എന്നായിരുന്നു എന്റെ മറുപടി.

അടുത്ത പന്തിനുശേഷവും കാർത്തിക് ഇതുതന്നെ ആവർത്തിച്ചു. ഓരോ പന്തിനുശേഷവും ഇത്രയേറെ സമയം വെറുതെ കളഞ്ഞിട്ടും അംപയർമാർ ഇടപെട്ടില്ല. ഇതോടെ ഞാൻ വീണ്ടും പറഞ്ഞു; 'നിങ്ങളെ ശ്രീനിവാസൻ സാർ പിന്തുണയ്ക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്'. സത്യത്തിൽ സച്ചിൻ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റൻ) കുറഞ്ഞ ഓവർ നിരക്കിനു ശിക്ഷിക്കപ്പെടാൻ പോലും കാർത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാൻ ഒടുവിൽ ലെഗ്-സ്പിൻ എറിഞ്ഞാണ് കാർത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോൾ അടുത്തുടെന്ന് ഞാൻ പറഞ്ഞു; 'ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ'. ആ മൽസരം ഞങ്ങൾ ജയിക്കുകയും ചെയ്തു.

സത്യത്തിൽ എന്തിനാണ് ഞാൻ ശ്രീനിവാസൻ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ൽ ഞാൻ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൗണ്ടിയിൽ കളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാൻ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാൻ ചീത്ത വിളിക്കണം?

അന്നു വൈകിട്ടാണ് ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമിൽ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാർത്തിക്ക് എനിക്കെതിരെ നൽകിയ പരാതിയായിരുന്നു. കാർത്തിക്, ഈ വാർത്ത നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർമിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്‌നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.

ഐപിഎല്ലിലെ ചതി

ഒത്തുകളി വിവാദം ഉടലെടുത്ത 2013 ഐപിഎല്ലിന്റെ തുടക്കം അത്ര ശ്രീശാന്തിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഒരു മൽസരത്തിനിടെ ഉടക്കിയപ്പോൾ, മാധ്യമങ്ങളിൽ ചിലത് പഴയ ഹർഭജൻ-ശ്രീശാന്ത് എപ്പിസോഡ് എടുത്ത് പുറത്തിട്ടു. രണ്ടും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടാനായിരുന്നു ഇത്.

ഇതിനെതിരെ ഞാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഒട്ടേറെ ട്വീറ്റുകൾ ചെയ്തു. പക്വതക്കുറവു കൊണ്ടായിരിക്കാം, രൂക്ഷമായ ഭാഷയിലായിരുന്നു എന്റെ പ്രതികരണങ്ങൾ. എന്നാൽ, എന്നെ ഏതു വിധേനയും വിലക്കാനുള്ള ശ്രമത്തിലായിരുന്നു അധികാരികൾ. ഇതിനിടെ രാഹുൽ ഭായി (രാഹുൽ ദ്രാവിഡ്) എന്നെ റൂമിലേക്കു വിളിച്ചുവരുത്തി എല്ലാം നിർത്താൻ ആവശ്യപ്പെട്ടു. എന്നെ ടീമിനു പുറത്താക്കാനാണ് ശ്രമമെന്ന് പറഞ്ഞു. ആരെന്തു പറഞ്ഞാലും നിങ്ങളെ ഞാൻ കളിപ്പിക്കും, പക്ഷേ തുടർച്ചയായ ട്വീറ്റുകൾ നിർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അടുത്ത മൽസരത്തിൽ ഞാൻ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നിട്ടും ഏതാനും മൽസരങ്ങളിൽനിന്ന് ഞാൻ പുറത്തായി.

ഇതോടെ ടീമിൽ തിരിച്ചെടുക്കണമെന്നും കളിക്കണമെന്നും ഞാൻ വാശി പിടിച്ചതായി അന്നത്തെ രാജസ്ഥാൻ പരിശീലകൻ പാഡി അപ്ടൺ അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയിരുന്നു. അതിനു തയാറാകാത്തതിന്റെ പേരിൽ അയാളെയും ക്യാപ്റ്റൻ ദ്രാവിഡിനെയും ഞാൻ ചീത്ത വിളിച്ചെന്നും പറഞ്ഞുപരത്തി.

മിസ്റ്റർ അപ്ടൺ, നിങ്ങളുടെ ഹൃദയത്തോടും മക്കളുടെ ശിരസ്സിലും കൈവച്ച് ഉറപ്പിച്ചു പറയാമോ എപ്പോഴാണ് ഇന്ത്യൻ ടീമിൽ വച്ചോ ഐപിഎല്ലിനിടയിലോ നിങ്ങളോട് ഞാൻ വഴക്കുണ്ടാക്കിയതെന്ന്? ഞാൻ ഏറ്റവും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രാഹുൽ ദ്രാവിഡിനോടും ചോദിക്കട്ടെ; അപ്ടൺ പറഞ്ഞതുപോലെ എപ്പോഴാണ് ഞാൻ നിങ്ങളോട് വഴക്കുണ്ടാക്കുകയോ കയർക്കുകയോ ചെയ്തത്? അപ്ടൺ തന്റെ പുസ്തകത്തിൽ പറയുന്നതുപോലെ എന്നാണ് ഞാൻ അദ്ദേഹവുമായി വഴക്കടിച്ചത്?

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മൽസരത്തിൽ എന്നെ കളിപ്പിക്കാൻ ഞാൻ പലവട്ടം അപ്ടണോട് അപേക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അത് മറ്റൊന്നും കൊണ്ടല്ല. ചെന്നൈ സൂപ്പർ കിങ്‌സുമായി എനിക്കുള്ള ശത്രുത കൊണ്ടാണ്. അവരെ തോൽപ്പിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതുകൊണ്ടാണ്. എന്നാൽ, മൽസരം ഒത്തുകളിക്കാനാണ് ഞാൻ കളത്തിലിറങ്ങണമെന്ന് നിർബന്ധം പിടിച്ചതെന്ന തരത്തിലാണ് അപ്ടൺ പറഞ്ഞുപരത്തിയത്.

ചെന്നൈ സൂപ്പർ കിങ്‌സിനെ ഞാൻ എത്രമാത്രം വെറുക്കുന്നുവെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും. എം.എസ്. ധോണിയോ എൻ.ശ്രീനിവാസനോ ആകും കാരണമെന്നാകും ആളുകൾ കരുതുക. അതല്ല സത്യം. മഞ്ഞ നിറം എനിക്ക് ഒട്ടും ഇഷ്ടമല്ല. ഇതേ കാരണം കൊണ്ടാണ് ഞാൻ ഓസ്‌ട്രേലിയൻ ടീമിനെ വെറുത്തത്. അതിലുപരി ചെന്നൈയ്‌ക്കെതിരെ എക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള വ്യക്തിയാണ് ഞാൻ. അതും കളിക്കണമെന്ന് പരിശീലകനോട് അപേക്ഷിക്കാൻ കാരണമായി.

ടീമിൽ ഉൾപ്പെടുത്താത്തിന്റെ പേരിൽ കോച്ചിനോടും ക്യാപ്റ്റനോടും വഴക്കിട്ടു എന്ന ആരോപണം എന്നെ തളർത്തിക്കളഞ്ഞു. പൊലീസിൽനിന്ന് ഞാൻ നേരിട്ട പീഡനത്തേക്കാൾ അസഹനീയമായിരുന്നു അത്. അതെന്നെ വളരെയേറെ മുറിപ്പെടുത്തി. 'ഈ ടീമിൽ അപ്ടണ് എന്താണ് റോൾ, എല്ലാം ചെയ്യുന്നത് കിർസ്റ്റനാണ്' എന്ന് മറ്റു താരങ്ങൾ പറയുന്നത് പലതവണ ഞാൻ കേട്ടിട്ടുണ്ട്. അത്തരത്തിലൊന്നും ഞാൻ അദ്ദേഹത്തെ പറഞ്ഞിട്ടില്ല. ആ രീതിയിൽ പെരുമാറിയിട്ടുമില്ല. അപ്ടൺ, നിങ്ങളുടെ പുസ്തകം നല്ലപോലെ വിറ്റഴിഞ്ഞു എന്നു തന്നെ ഞാൻ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP