Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോളടിച്ചും അടിപ്പിച്ചും വെനസ്വേലയുടെ അന്ധകനായി നെയ്മർ; കോവിഡ് ബാധിച്ച് സൂപ്പർ താരങ്ങളെ എല്ലാം നഷ്ടമായെങ്കിലും മികച്ച പ്രതിരോധം തീർത്തത് വെനസ്വേല: ഉദ്ഘാടന മത്സരത്തിൽ തുടക്കം ഗംഭീരമാക്കി ബ്രസീൽ

ഗോളടിച്ചും അടിപ്പിച്ചും വെനസ്വേലയുടെ അന്ധകനായി നെയ്മർ; കോവിഡ് ബാധിച്ച് സൂപ്പർ താരങ്ങളെ എല്ലാം നഷ്ടമായെങ്കിലും മികച്ച പ്രതിരോധം തീർത്തത് വെനസ്വേല: ഉദ്ഘാടന മത്സരത്തിൽ തുടക്കം ഗംഭീരമാക്കി ബ്രസീൽ

സ്വന്തം ലേഖകൻ

ബ്രസീലിയ: കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിൽ തന്നെ തുടക്കം ഗംഭീരമാക്കി ആതിഥേയരായ ബ്രസീലിന് തകർപ്പം ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്. കോവിഡ് വ്യാപനം നിമിത്തം പ്രമുഖ താരങ്ങളിൽ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക എന്നതും ബ്രസീലിന് വളരെ അനായാസം ആയിരുന്നു. ഏതാനും ഉറച്ച ഗോളവസരങ്ങൾ പാഴാക്കിയെങ്കിലും ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും സൂപ്പർതാരം നെയ്മർ ബ്രസീലിന്റെ വിജയശിൽപിയായി. ബ്രസീലിനായി മാർകിന്യോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ സ്‌കോർ ചെയ്തു.

64ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് നെയ്മർ ഗോൾ നേടിയത്. മാർക്വീഞ്ഞോസ് (23), ഗബ്രിയേൽ ബാർബോസ (89) എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു. കോപ്പ അമേരിക്കയിൽ ബ്രസീൽ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാൻ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാൻ വെനസ്വേലയ്ക്ക് സാധിച്ചു. തിരിച്ചടികൾക്കിടയിലും മിക്കപ്പോഴും ബ്രസീൽ പ്രതിരോധത്തെ ഫലപ്രദമായി തടയാൻ വെനസ്വേലയ്ക്ക് സാധിച്ചു. എന്നാൽ പ്രതിരോധത്തിലൂന്നിക്കളിച്ച വെനസ്വേലയ്ക്കെതിരെ നിർഭാഗ്യം കൊണ്ടാണ് ബ്രസീലിന് കൂടുതൽ ഗോളുകൾ നേടാനാകാതെ പോയത്.

ബ്രസീൽ ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. സൂപ്പർതാരം നെയ്മർ എടുത്ത കോർണർ കിക്കിൽനിന്ന് പ്രതിരോധനിരയിലെ മാർക്വീഞ്ഞോസാണ് ബ്രസീലിനായി ഗോളടി തുടങ്ങിവച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചു കളിച്ച ബ്രസീൽ 23ാം മിനിറ്റിലാണ് ഗോളടിക്ക് തുടക്കമിട്ടത്. തുടക്കം ബ്രസീലിന് ലഭിച്ച കോർണറിൽനിന്ന്. നെയ്മർ തൊടുത്തുവിട്ട പന്ത് വെനസ്വേല ബോക്‌സിലേക്ക്. പന്ത് ലഭിച്ച റിച്ചാർലിസൻ അത് കുറച്ചുകൂടി ഉള്ളിലേക്ക് തട്ടിയിട്ടു. തൊട്ടുമുന്നിൽ ലഭിച്ച പന്തിനെ നിയന്ത്രിച്ചുനിർത്തി വലയിലേക്കു തട്ടിയിടേണ്ട ചുമതലയേ മാർക്വീഞ്ഞോസിന് ഉണ്ടായിരുന്നുള്ളൂ. കോപ്പ അമേരിക്കയുടെ ഏറ്റവും പുതിയ പതിപ്പിലെ ആദ്യ ഗോൾ. ബ്രസീൽ ജഴ്‌സിയിൽ മാർക്വീഞ്ഞോസിന്റെ മൂന്നാം ഗോൾ. സ്‌കോർ 10.

ആദ്യപകുതിയിൽ ബ്രസീൽ പലപ്പോഴും ഗോളിന് അടുത്തെത്തിയെങ്കിലും നിർഭാഗ്യവും വെനസ്വേലയുടെ ഉറച്ച പ്രതിരോധവും തടസ്സമായി. ബ്രസീൽ താരങ്ങൾ പന്തുമായി കയറിയെത്തുമ്പോൾ വെനസ്വേല താരങ്ങൾ ഒന്നടങ്കം സ്വന്തം പകുതിയിലേക്ക് ഇറങ്ങി പ്രതിരോധിക്കുന്നത് പതിവു കാഴ്ചയായിരുന്നു. ഇതിനിടെ റിച്ചാർലിസനും ബ്രസീലിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. നെയ്മറും ഒന്നുരണ്ട് സുവർണാവസരങ്ങൾ പാഴാക്കി.

രണ്ടാം പകുതിയിലും ബ്രസീൽ കളം നിറഞ്ഞുകളിച്ചു. 53-ാം മിനിട്ടിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ക്രോസിൽ മികച്ച അവസരം നെയ്മർക്ക് ലഭിച്ചെങ്കിലും അത് ബ്രസീലിന്റെ രണ്ടാം ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല. ഒടുവിൽ 62-ാം മിനിട്ടിൽ ബ്രസീലിനനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഡാനിലോയെ ബോക്സിനകത്തുവെച്ച് ഫൗൾ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാൽട്ടി ലഭിച്ചത്. ടീമിനായി പെനാൽട്ടി കിക്കെടുത്ത സൂപ്പർ താരം നെയ്മർ വെനസ്വേല ഗോൾ കീപ്പർ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു.

മൂന്നാം ഗോൾ നേടാനുള്ള നിയോഗം രണ്ടാം ഗോളിനു പിന്നാലെ റിച്ചാർലിസനു പകരം കളത്തിലിറങ്ങിയ ഗബ്രിയേൽ ബാർബോസയ്ക്കായിരുന്ന. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ബ്രസീൽ നടത്തിയൊരു ആക്രമണത്തിൽനിന്നായിരുന്നു ഈ ഗോളിന്റെ പിറവി. സ്വന്തം പകുതിയിൽനിന്ന് നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ച നെയ്മറിനെ തടയാൻ വെനസ്വേല ഗോൾകീപ്പർ മുന്നോട്ട്. വിദഗ്ധമായി വെട്ടിയൊഴിഞ്ഞ സൂപ്പർതാരം ലൈനിന് തൊട്ടടുത്തുനിന്ന് പന്ത് ചിപ് ചെയ്ത് വെനസ്വേല പോസ്റ്റിന്റെ നടുവിലേക്കിട്ടു. ഓടിയെത്തിയ ബാർബോസ നെഞ്ചുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്‌കോർ 30.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP