Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ

ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐ.പി.എല്ലിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാമത്. പഞ്ചാബ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. 49 പന്തിൽ നിന്ന് രണ്ടു സിക്സും 13 ഫോറുമടക്കം 92 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ വിജയശിൽപി.

220 റൺസ് എങ്കിലും സ്‌കോർബോർഡിൽ ചേർക്കാൻ സാധിക്കുമായിരുന്ന അടിത്തറ ഓപ്പണർമാരായ മായങ്ക് അഗർവാളും ലൊകേഷ് രാഹുലും നൽകിയിട്ടും ഫിനിഷിംഗിലെ പിഴവിൽ 195 റൺസിൽ ഒതുങ്ങിയതാണ് പഞ്ചാബ് കിങ്‌സിന് തിരിച്ചടിയായത്.

ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹി വിജയം അനായാസമാക്കിയത്. ഐപിഎൽ 14ാം സീസണിലെ രണ്ടാം സെഞ്ചുറി നേടാനുള്ള സുവർണാവസരം നേരിയ വ്യത്യാസത്തിലാണ് ധവാന് നഷ്ടമായത്.

പഞ്ചാബ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും മികച്ച തുടക്കമാണ് സമ്മാനിച്ചത്.

വെറും 33 പന്തിൽനിന്ന് 59 റൺസാണ് ധവാൻ പൃഥ്വി ഷാ സഖ്യം കൂട്ടിച്ചേർത്തത്. തകർത്തടിച്ച് 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 32 റൺസെടുത്ത ഷായെ അർഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഋഷഭ് പന്ത് എന്നിവർക്കൊപ്പം ഉറച്ച കൂട്ടുകെട്ടുകൾ തീർത്ത് ധവാൻ ഡൽഹിയെ മുന്നോട്ടു നയിച്ചു.

രണ്ടാം വിക്കറ്റിൽ സ്മിത്തിനൊപ്പം 33 പന്തിൽനിന്ന് 48 റൺസ്, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 23 പന്തിൽ 45 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ധവാൻ ഡൽഹിയെ വിജയവഴിയിൽ നിലനിർത്തിയത്. സീസണിലാദ്യമായി അവസരം ലഭിച്ച സ്മിത്ത് 12 പന്തിൽ ഒൻപത് റൺസെടുത്ത് മടങ്ങി.

ധവാനും ക്യാപ്റ്റൻ ഋഷഭ് പന്തും ചേർന്ന് സ്‌കോർ 152 വരെയെത്തിച്ചു. 15-ാം ഓവറിൽ ധവാനെ മടക്കി ജേ റിച്ചാർഡ്സൺ ഡൽഹിയെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റൻ ഋഷഭ് പന്ത് 15 റൺസെടുത്ത് പുറത്തായി.

ഡൽഹി സ്‌കോർ 152ൽ നിൽക്കെ ജൈ റിച്ചാർഡ്‌സനെതിരെ സൈഡിലേക്ക് നീങ്ങിനിന്ന് ഷോട്ട് കളിക്കാനുള്ള ശ്രമം പാളിയാണ് ധവാൻ പുറത്തായത്. 13 പന്തിൽ നിന്ന് 27 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസ് കൂടുതൽ നഷ്ടങ്ങളില്ലാതെ ഡൽഹിയെ വിജയത്തിലെത്തിച്ചു. ലളിത് യാദവ് ആറു പന്തിൽ നിന്ന് 12 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി ജൈ റിച്ചാർഡ്‌സൻ നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. റൈലി മെറിഡത്ത് 2.2 ഓവറിൽ 35 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന മധ്യപ്രദേശ് താരം ജലജ് സക്‌സേന മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. അഗർവാൾ 36 പന്തിൽ 69 റൺസെടുത്തും രാഹുൽ 51 പന്തിൽ 61 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുെകട്ട് തീർത്താണ് രാഹുൽ അഗർവാൾ സഖ്യം പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 76 പന്തുകൾ ക്രീസിൽനിന്ന ഇരുവരും ചേർന്ന് 122 റൺസാണ് പഞ്ചാബിന്റെ സ്‌കോർ ബോർഡിലെത്തിച്ചത്.

ഇരുവരും പുറത്തായ ശേഷമെത്തിയവരിൽ ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ എന്നിവർ പൂർണമായും നിരാശപ്പെടുത്തി. വൺഡൗണായെത്തിയ ഗെയ്ൽ ഒൻപത് പന്തിൽ ഒരേയൊരു സിക്‌സ് സഹിതം 11 റൺസെടുത്ത് പുറത്തായി. പുരാൻ എട്ടു പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപത് റൺസെടുത്തും മടങ്ങി.

ദീപക് ഹൂഡ 13 പന്തിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. ഷാരുഖ് ഖാൻ 5 പന്തിൽ നിന്ന് 15 റൺസെടുത്തു. ഡൽഹിക്കായി ആവേശ് ഖാൻ നാല് ഓവറിൽ 33 റൺസ് വഴങ്ങിയും ലുക്മാൻ മെറിവാല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ക്രിസ് വോക്‌സ് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP