Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കളത്തിനു പുറത്തെ കളി' തുടരുന്നു; കോഹ്‌ലി-കുംബ്‌ളെ തർക്കത്തിന് പരിഹാരമായില്ല; കുംബ്‌ളെയില്ലാതെ ടീം വിൻഡീസിലേക്ക്; കോച്ച് പിന്മാറാൻ കാരണം ക്യാപ്റ്റന്റെ എതിർപ്പെന്ന് റിപ്പോർട്ട്

'കളത്തിനു പുറത്തെ കളി' തുടരുന്നു; കോഹ്‌ലി-കുംബ്‌ളെ തർക്കത്തിന് പരിഹാരമായില്ല; കുംബ്‌ളെയില്ലാതെ ടീം വിൻഡീസിലേക്ക്; കോച്ച് പിന്മാറാൻ കാരണം ക്യാപ്റ്റന്റെ എതിർപ്പെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതിന്റെ സൂചനകൾ നൽകി പരിശീലകൻ അനിൽ കുംബ്‌ളെയില്ലാതെ ടീം ഇന്ന് വെസ്റ്റ് ഇൻഡീസിലേക്ക് തിരിച്ചു.ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗികമായി നൽകിയിരിക്കുന്ന അറിയിപ്പെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനയായിട്ടാണ് ക്രിക്കറ്റ് നിരീക്ഷകർ ഇതിനെ കാണുന്നത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനം ജൂൺ 23 വരെ തുടരും. ജൂൺ 23നാണ് ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം തുടങ്ങുന്നതും. ഐസിസി സമ്മേളനത്തിനു ശേഷം കുംബ്ലെ ഇന്ത്യൻ ടീമിനൊപ്പം ചേരുമോയെന്നതു വ്യക്തമല്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള തർക്കം ഇന്ത്യൻ ക്രിക്കറ്റിൽ വിവാദമായിരുന്നു.തുടർന്ന് പ്രശ്‌നങ്ങൾ താത്കാലികമായി മാറ്റിവച്ച് ടീം ഇംഗ്‌ളണ്ടിലെത്തിയെങ്കിലും അവിടെയും ഇരുവരും തമ്മിൽ പ്രശ്‌നം ഉടലെടുത്തതിനെത്തുടർന്ന് ടീം മാനേജ്‌മെന്റും ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ദ്രാവിഡും ഇടപെട്ടിരുന്നു.എന്നാൽ വിട്ടുവീഴ്ചയ്ക്ക് വിരാട് കോഹ്ലിയും കുംബ്‌ളെയും വിസമ്മതിച്ചതോടെ പ്രശ്‌നപരിഹാരം അസാധ്യമായിത്തീർന്നു.

പ്രശ്‌നങ്ങൾക്കു താൽക്കാലിക പരിഹാരമായതായി വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു വീണ്ടും തർക്കം തലപൊക്കിയത്. കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചർച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടൽ ഫലപ്രദമായെന്നായിരുന്നു റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് അനിൽ കുംബ്ലെ ടീമിനൊപ്പം ചൊവ്വാഴ്ച തന്നെ പുറപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. വിൻഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിർദ്ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നൽകിയിരുന്നു.

ചാംപ്യൻസ് ട്രോഫി തോൽവിക്കു പിന്നാലെ വീണ്ടും ഇരുവരും തമ്മിൽ പരോക്ഷയുദ്ധം ആരംഭിച്ചിരുന്നു. പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്നു കോഹ്‌ലിയും, കളിക്കാർക്കു താൽപര്യമില്ലെങ്കിൽ പരിശീലകനായിരിക്കാൻ താനില്ലെന്ന് കുംബ്ലെയും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണു ബിസിസിഐ ഉപദേശകസമിതി വീണ്ടും ഇടപെട്ടത്. അനിൽ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണു ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്തെത്തിയത്.

എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാൻ പറ്റില്ലെന്ന് കോഹ്ലി നിലപാടെടുത്തതോടെ കാര്യങ്ങൾ വീണ്ടും കീഴ്‌മേൽ മറിഞ്ഞു. ഇന്ത്യൻ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. കുംബ്‌ളെയെത്തന്നെ വീണ്ടും പരിശീലകനാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മനസ്സിലാക്കിയാണ് കോഹ്ലി വീണ്ടും ഇടഞ്ഞതെന്നാണ് സൂചന.

എന്തായാലും ക്യാപ്റ്റനും കോച്ചും രണ്ടുതട്ടിൽ നിന്നുകൊണ്ട് ടീം ഇന്ത്യയ്ക്ക് ഏറെക്കാലം മുമ്പോട്ടു പോകാനാവില്ലെന്ന് ഉറപ്പാണ്.അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ് ടീം മാനേജ്‌മെന്റ്.കുംബ്‌ളെയെ മാറ്റിക്കൊണ്ട് ഒരു പരീക്ഷണത്തിന് ഇപ്പോൾ ഏതായാലും അവർ തയ്യാറാവില്ല.കുംബ്‌ളെ സ്വയം ഒഴിയാൻ തയ്യാറായാൽ അങ്ങനെയൊരു സുരക്ഷിതമാർഗമാകും അവർ സ്വീകരിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP