Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരുക്കിൽ വലഞ്ഞ് ടീം ഇന്ത്യ; ജഡേജയ്ക്ക് പിന്നാലെ വിഹാരിയും പുറത്ത്; ബുംറയും പരുക്കിന്റെ നിഴലിൽ; ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പരുക്കേറ്റത് ആറ് താരങ്ങൾക്ക്; ബ്രിസ്‌ബെയ്ൻ ടെസ്റ്റിന്റെ അന്തിമ ഇലവൻ ദുർബലമാകുമെന്ന ആശങ്കയിൽ ആരാധകർ

പരുക്കിൽ വലഞ്ഞ് ടീം ഇന്ത്യ; ജഡേജയ്ക്ക് പിന്നാലെ വിഹാരിയും പുറത്ത്; ബുംറയും പരുക്കിന്റെ നിഴലിൽ; ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പരുക്കേറ്റത് ആറ് താരങ്ങൾക്ക്; ബ്രിസ്‌ബെയ്ൻ ടെസ്റ്റിന്റെ അന്തിമ ഇലവൻ ദുർബലമാകുമെന്ന ആശങ്കയിൽ ആരാധകർ

സ്പോർട്സ് ഡെസ്ക്

സിഡ്‌നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷം തുടരുമ്പോഴും ബ്രിസ്‌ബെയ്‌നിലെ അവസാന ടെസ്റ്റിനുള്ള അന്തിമ ഇലവനിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന ആശങ്കയിലാണ് നായകൻ അജിങ്ക്യാ രഹാനെ. പരുക്കിനെ തുടർന്ന് പ്രമുഖ താരങ്ങളെ മുൻപേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളിൽ ഏതാനും പേരെ സിഡ്‌നി ടെസ്റ്റിലും നഷ്ടമായി. സിഡ്‌നിയിൽ പരുക്കേറ്റ താരങ്ങളിൽ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർക്ക് നാലാം ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ രക്ഷപ്പെടുത്തിയ ഇന്നിങ്‌സ് കളിക്കുന്നതിനിടെയാണ് വിഹാരിക്ക് പരുക്കേറ്റത്. താരത്തിന് നാലാം ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

അതിനിടെ ഏറ്റവും ആശങ്ക പടർത്തുന്നത് ഇന്ത്യൻ പേസ് ബൗളിംഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും പരുക്കിന്റെ നിഴലിലെന്ന റിപ്പോർട്ടാണ്. മത്സര പരിചയമുള്ള മുഹമ്മദ് ഷമിയും ഉമേഷ് യാദവും പരുക്കേറ്റ് മടങ്ങിയതോടെ പേസ് ബൗളിംഗിന്റെ ഭാരം ഏറെക്കുറെ ബുംറ ഒറ്റയ്ക്കാണ് ചുമലിലേറ്റുന്നത്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലായി 117. 4 ഓവറുകളാണ് ബുംറ ബൗൾ ചെയ്തത്. ബ്രിസ്‌ബെയ്‌നിലും ടീമിൽ തുടരേണ്ടി വന്നാൽ ബുംറയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിനെയും നവദീപ് സെയ്‌നിയേയും പേസ് ബൗളിംഗിന്റെ മൊത്തം ഭാരം ഏൽപ്പിച്ചു നൽകാൻ ടീം അധികൃതർ തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചാൽ നടരാജനോ ഷാർദ്ദൂൽ ഠാക്കൂറോ ടീമിൽ ഇടം പിടിച്ചേക്കും

ഒന്നാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്‌സിൽ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത (നാല് വിക്കറ്റ്) ജഡേജ രണ്ടാം ഇന്നിങ്‌സിൽ പന്തെറിയാനില്ലാതെ പോയത് ടീമിനെ ബാധിക്കുകയും ചെയ്തു. അത്യാവശ്യമെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ കുത്തിവയ്‌പ്പെടുത്ത് ജഡേജ ബാറ്റു ചെയ്യാനെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും വേണ്ടിവന്നില്ല.

അതേസമയം, ഒന്നാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്‌സിൽ കളത്തിലിറങ്ങിയത് ഇന്ത്യയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കളത്തിലിറങ്ങിയെന്ന് മാത്രമല്ല, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നുമായി ടീമിനെ തോളേറ്റുകയും ചെയ്തു. 118 പന്തുകൾ നേരിട്ട പന്ത് 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റൺസാണ് നേടിയത്. ചേതേശ്വർ പൂജാരയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (148) തീർത്തു. ഓസ്‌ട്രേലിയൻ ബോളർമാരുടെ പന്തുകൾ ശരീരത്തിൽ കൊണ്ട അശ്വിനും വലഞ്ഞെങ്കിലും പരുക്കേറ്റിട്ടില്ലാത്തത് ആശ്വാസമാണ്.

ഓസ്‌ട്രേലിയയിലെത്തിയതിനു ശേഷം പ്രമുഖ താരങ്ങളിൽ ആദ്യം പുറത്തായത് പേസർ മുഹമ്മദ് ഷമിയായിരുന്നു. ഒന്നാം ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് പരുക്കേറ്റ ഷമി ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നു പുറത്തായി. തൊട്ടുപിന്നാലെ ഉമേഷ് യാദവിന് 2ാം ടെസ്റ്റിൽ ബോൾ ചെയ്യുന്നതിനിടെ കാലിനു പരുക്കേറ്റ് ഇന്ത്യയിലേക്കു മടങ്ങേണ്ടി വന്നു.

സിഡ്‌നി ടെസ്റ്റിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.എൽ രാഹുലിന് പരിശീലനത്തിനിടെ കൈക്കുഴയ്ക്കു പരുക്കേറ്റാണ് നാട്ടിലേക്കു മടങ്ങിയത്. സിഡ്‌നി ടെസ്റ്റിൽ മിച്ചൽ സ്റ്റാർകിന്റെ പന്തുകൊണ്ട് ഇടതു തള്ളവിരലിനു പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് അടുത്ത ടെസ്റ്റ് കളിക്കാനാവില്ല. കൂടാതെ ഋഷഭ് പന്തിന് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് പരുക്കേറ്റതോടെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നു പിന്മാറേണ്ടി വന്നിരുന്നു. എന്നാൽ ബാറ്റിങ്ങിൽ തിരിച്ചെത്തി ഇന്ത്യയുടെ ടോപ് സ്‌കോററായി മാറി. സിഡ്‌നി ടെസ്റ്റിൽ വീരോചിത ചെറുത്തുനിൽപ്പിനിടെ പരുക്കേറ്റ ഹനുമ വിഹാരിയാണ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത്. അടുത്ത ടെസ്റ്റ് വിഹാരിക്കും നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നേരത്തെ പരുക്കിന്റെ പിടിയിലായിരുന്ന രോഹിത് ശർമ ഓപ്പണറായി മൂന്നാം ടെസ്റ്റിൽ ഇടം പിടിച്ചത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായി പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP