Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം

തന്നോട് ആവശ്യപ്പെട്ട രേഖകൾ നിലവിൽ ഇഡിയുടെ കൈവശം; കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല; കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്ത്; തോമസ് ഐസക്കിന് പിന്നാലെ അഞ്ച് എംഎൽഎമാരും നിയമപോരാട്ടത്തിൽ; ഇഡിയെ വെല്ലുവിളിച്ച് സിപിഎം; കിഫ്ബി കേസ് സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പ്; നിയമപോരാട്ടം അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമ്പൂർണ്ണ അധികാരങ്ങൾ സുപ്രീംകോടതി നൽകിയത് ദിവസങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ഇഡി എന്നത് കേന്ദ്രസർക്കാരിന്റെ പ്രബല ആയുധമാണ്. ഇത് മനസ്സിലാക്കിയാണ് മുൻ മന്ത്രി തോമസ് ഐസക്കിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹർജിയുമായി കൂടുതൽ ഒരു കൂട്ടം എംഎൽഎമാരും ഹൈക്കോടതിയിൽ എത്തുന്നത്. ഇത് സിപിഎം തീരുമാന പ്രകാരമാണ്. നിയമപോരാട്ടത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ ഉറപ്പിക്കാനുള്ള നീക്കം. ഈ ഹർജിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

ഇഡി ഇടപെടൽ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണു ഹർജിയിലെ ആരോപണം. മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജയും നടൻ കൂടിയായ മുകേഷും ഉൾപ്പെടെയുള്ള എംഎൽഎമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടേത് അനാവശ്യ കടന്നുകയറ്റാണെന്ന പരാതിയും ഹർജിയിലുണ്ട്. ഹർജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. എംഎൽഎമാരായ കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ജനകീയരായ എംഎൽഎമാരെയാണ് ഇതിനായി സിപിഎം നിയോഗിക്കുന്നത്.

73,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്നത്. മസാല ബോണ്ടിന്റെ പേരിലാണ് ഇഡി കിഫ്ബിയെ തകർക്കാൻ നീക്കം നടത്തുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയുള്ള മാസല ബോണ്ട് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസാര കാര്യങ്ങൾ ചൂണ്ടികാട്ടി തകർക്കാൻ പാടില്ലെന്ന് സുപ്രിംകോടതി അടുത്തകാലത്ത് താക്കിതുചെയ്ത് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥയുണ്ട്. കേന്ദ്രസർക്കാരിന് ഇത്തരത്തിൽ തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കാതെ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ഇരുഹർജികളും ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

തീരുമാനം ഐസകിന് അനുകൂലമാണെങ്കിൽ ഇഡി സുപ്രീംകോടതിയിലേക്ക് പോകും. അല്ലാത്ത പക്ഷം സർക്കാരിനെ അനുകൂലിക്കുന്നവരും. അതുകൊണ്ടു തന്നെ കിഫ്ബിയ്‌ക്കെതിരായ നീക്കം വലിയ നിയമ യുദ്ധത്തിലേക്ക് കടക്കുകയാണ്. ഇവിടെ ഇഡിയെ മനപ്പൂർവ്വം പ്രകോപിപ്പിക്കുകയാണെന്ന വാദവും സജീവമാണ്. സ്വർണ്ണ കടത്ത് കേസിൽ അടക്കം അതിശക്തമായ നിലപാട് എടുക്കാൻ ഇത് ഇഡിയെ പ്രേരിപ്പിച്ചേക്കും. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്കു മുന്നിൽ വ്യാഴാഴ്ച ഹാജരാകില്ലെന്ന് രേഖാമൂലം മറുപടി നൽകിയ തോമസ് ഐസക്, തുടർന്ന് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസുകൾ പിൻവലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഇഡി സമൻസുകൾ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്നു നിർവചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.ഇഡി നോട്ടിസ് അനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരായാൽ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇഡി നടത്തുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇതിനിടെയാണ് കെ.കെ.ശൈലജയും മുകേഷും ഉൾപ്പെടെ അഞ്ച് എംഎൽഎമാർ കൂടി ഇഡിക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി തനിക്ക് നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത് കരുതലോടെയാണ്.. ഇഡി നൽകിയ നോട്ടീസ് അവ്യക്തമാണ്. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടി.

കിഫ്ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ല. ചെയ്തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങൾ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളിൽ ചർച്ച ചെയ്തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്ക്കാണ്. എനിക്കുള്ള സമൻസിൽ റഫർ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ല.

മസാലബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ അതിനു വ്യക്തത വരുത്താൻ റിസർവ്വ് ബാങ്കിനോടു ചോദിച്ചാൽ മതി. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള നടപടി പ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തിൽ മസാലബോണ്ട് ഇറക്കാൻ അനുമതി രേഖാമൂലം അവർ തന്നിട്ടുള്ളതാണ്. ഇതിനുള്ള രജിസ്‌ട്രേഷൻ നമ്പരും അനുവദിച്ചു. മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോർട്ട് കിഫ്ബി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശംപോലും ആർബിഐയിൽ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റർക്കു പരാതി ഇല്ലെങ്കിൽ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം?.

അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്. 2021 മാർച്ച് മുതൽ ഒന്നരക്കൊല്ലമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.

രണ്ട് സമൻസ് അയച്ചു. രണ്ടു പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങൾക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങൾ ബോധപൂർവ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതു തികച്ചും പ്രതിഷേധാർഹമാണ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്. ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയിൽ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എംഎൽഎയോ അല്ലാത്തതിനാൽ കിഫ്ബി രേഖകൾ സമാഹരിക്കാൻ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകൾ കൃത്യമായി ആദായനികുതി വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി ചോദിച്ചിട്ടുള്ളത്. അവയ്ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചു കഴിയുന്നവരല്ല. അതിനാൽ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാൻ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നൽകാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാൻ ശേഖരിച്ചു നൽകണമെന്നു പറയുന്നതിനോടു യോജിപ്പുമില്ല - ഐസക് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP