Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വൻ ചതി; പ്രഖ്യാപനം സവർണ താൽപ്പര്യം മുൻനിർത്തി; സാമ്പത്തിക സംവരണം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെ കാന്തപുരം എ പി വിഭാഗം; എസ്എൻഡിപിയും മുസ്ലിംലീഗും ചേർന്നു പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിന് പിന്നാലെ സർക്കാറിനെ പ്രതിരോധത്തിലാക്കി കാന്തപുരത്തിന്റെ നീക്കം

രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വൻ ചതി; പ്രഖ്യാപനം സവർണ താൽപ്പര്യം മുൻനിർത്തി; സാമ്പത്തിക സംവരണം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെ കാന്തപുരം എ പി വിഭാഗം; എസ്എൻഡിപിയും മുസ്ലിംലീഗും ചേർന്നു പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിന് പിന്നാലെ സർക്കാറിനെ പ്രതിരോധത്തിലാക്കി കാന്തപുരത്തിന്റെ നീക്കം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സർക്കാർ സർവീസുകളിൽ പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തി സർക്കാർ നടപടിയെ വിമർശിച്ചു കാന്തപുരം എ പി വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെ വൻ ചതിയാണ് മുന്നാക്ക സംവരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നത് എന്നാണ് എ. പി വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തിൽ പറയുന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ അതിനുള്ള പ്രതിബന്ധങ്ങൾ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാൽ സാമ്പത്തിക സംവരണം പുനപരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയെന്നും ലേഖനത്തിൽ പറയുന്നു.

'രാജ്യത്തെ ജനസംഖ്യയുടെ നാലിൽ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാൻ സർക്കാരുകൾ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല,' മുഖപ്രസംഗത്തിൽ പറയുന്നു.

സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ കവർന്നെടുക്കില്ലെന്ന് ആണയിടുന്ന സർക്കാർ പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവൻ സീറ്റിലെയും പത്ത് ശതമാനം മുന്നാക്കക്കാർക്ക് നീക്കിവെക്കുന്നത് വഞ്ചനാപരമാണ്. ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം പത്ത് ശതമാനമാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കാന്തപുരം എ പി വിഭാഗം ആവശ്യപ്പെട്ടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എം.ബി.ബി.എസ്, മെഡിക്കൽ പി.ജി വിഭാഗങ്ങളിലുൾപ്പെടെ നിലവിലെ സംവരണ സമുദായങ്ങളെക്കാൾ മീതെ മുന്നാക്ക സംവരണം വന്നത് ഏത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ പ്രസംഗത്തിൽ ചോദിക്കുന്നു.

മുന്നാക്ക സംവരണത്തിന് നിലവിലുള്ള റിസർവേഷന് പുറമെ എന്ന് പ്രത്യേകമായി ഭരണഘടനാ ഭേദഗതി ചെയ്തിരിക്കെ, റൊട്ടേഷൻ ക്രമത്തിൽ ആദ്യം സംവരണ വിഭാഗങ്ങൾക്ക് പ്രവേശനം ഉറപ്പിക്കാതെ തൊഴിൽ നിയമനങ്ങളിൽ ഇപ്പോൾ പുറത്തിറക്കിയ മാതൃകാ റൊട്ടേഷൻ ചാർട്ടിൽ മുന്നാക്കക്കാരെ ആദ്യം മുതൽ തന്നെ ക്രമത്തിൽ ഉൾപ്പെടുത്തിയതിലും ചതി ഒളിച്ചിരിപ്പുണ്ടെന്നും ലേഖനം വിമർശിച്ചു.

അതേസമയം എസ്എൻഡിപിയും വെള്ളാപ്പള്ളി നടേശനും മുന്നോക്ക സംവരണ വിഷയത്തിൽ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. മുന്നാക്ക സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റി. സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുധ്യമുണ്ട്. ഇക്കാര്യത്തിൽ ഉപദേശകർക്ക് തെറ്റുപറ്റിയെന്ന് കരുതുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗിന് മുൻപെ എസ്എൻഡിപി യൂണിയൻ സംവരണത്തിലെ അപകടം മണത്തിരുന്നു. മുന്നാക്കവിഭാഗത്തിലെ പാവങ്ങൾക്ക് സംവരണം നൽകുന്നതിൽ ഏതിർപ്പില്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്താതാണെന്നും ഉത്തവിൽ പല അപാകതകൾ ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. മുന്നാക്ക സംവരണ ഒഴിവുകളിലേക്ക് യോഗ്യരില്ലെങ്കിൽ അവ മാറ്റിവയ്ക്കണം. പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം ഒഴിവുകൾ നികത്തണമെന്നും മുന്നാക്കക്കാരുടെ നിയമനക്രമം പുതുക്കി നിശ്ചയിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതൽ മുന്നാക്കവിഭാഗങ്ങൾക്ക് നഷ്ടമായ തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.

സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും എൻഎസ്എസ് മുന്നോട്ടുവെച്ചു. പുതിയ സർക്കാർ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്ന് എസ്എൻഡിപിയും മുസ്ലിം ലീഗും നിലപാടെടുത്തതിന് പിന്നാലെയാണ് ഉത്തരവിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ച് എൻഎസ്എസും രംഗത്തെത്തിയത്.

ശനിയാഴ്ചയാണ് മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമെന്നത് എല്ലാ പി.എസ്.സി നിയമനങ്ങൾക്കും ബാധകമാവും. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP