Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടിയെ ചാക്കിൽ കെട്ടിയും തലയിൽ തണ്ണിമത്തൻ കമിഴ്‌ത്തിയും ഷോ കാണിക്കാനും, മൂപ്പിക്കാനുമൊക്കെ ഒരുപാട് പേരുണ്ടാകും; നാളെ ചരമവാർത്ത വന്നാൽ പോലും ഈ മൂപ്പിക്കുന്നവരാരും പേര് പോലും ശ്രദ്ധിക്കില്ല; വൈശാഖൻ തമ്പി എഴുതുന്നു

കുട്ടിയെ ചാക്കിൽ കെട്ടിയും തലയിൽ തണ്ണിമത്തൻ കമിഴ്‌ത്തിയും ഷോ കാണിക്കാനും, മൂപ്പിക്കാനുമൊക്കെ ഒരുപാട് പേരുണ്ടാകും; നാളെ ചരമവാർത്ത വന്നാൽ പോലും ഈ മൂപ്പിക്കുന്നവരാരും പേര് പോലും ശ്രദ്ധിക്കില്ല; വൈശാഖൻ തമ്പി എഴുതുന്നു

വൈശാഖൻ തമ്പി

ഗുരുതരമായ അപകടങ്ങളിൽ പെട്ടിട്ടുള്ളവരെ അറിയാമോ? കാറപകടത്തിൽ അരയ്ക്ക് കീഴോട്ട് തളർന്നവർ, ബൈക്കപകടത്തിൽ കാഴ്ച പോയവർ, പടക്കനിർമ്മാണ സ്ഥലത്ത് ദേഹം മുഴുവൻ പൊള്ളിയവർ, എന്നിങ്ങനെ ഒരു അപകടത്തിന്റെ ബാക്കിപത്രങ്ങളായി ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങളുമായി ജീവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരോടൊരു കാര്യം ചോദിച്ചു നോക്കണം- ആ അപകടം നടക്കുന്നതിന് തൊട്ടുമുൻപ് അവരെന്താണ് ചിന്തിച്ചിരുന്നത് എന്ന്.

അപകടത്തിന് തൊട്ടുമുന്നത്തെ നിമിഷം വരെ അവരുടേത് ഒരു സാധാരണ ദിവസമായിരുന്നു. നിരവധി പദ്ധതികൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ആശങ്കകൾ, ചിന്തകൾ, എന്നിവയുമായി ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും എങ്ങനെയാണോ ഇപ്പോൾ ജീവിതത്തെ കാണുന്നത് അതുപോലെ. അപകടം പെട്ടെന്നുള്ള ഒരു ട്വിസ്റ്റ് ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായി, എപ്പോൾ എവിടെയെന്ന് കണക്കുകൂട്ടിയെടുക്കാൻ പറ്റാത്ത വിധം വളരെ പെട്ടെന്നാണ് അത് സംഭവിക്കുന്നത്. പലർക്കും അവിടെ ജീവിതത്തിന് ഒരു ഫുൾസ്റ്റോപ്പ് തന്നെ വീഴുന്നു. ബാക്കിയുള്ളവരിൽ ചിലർ കരകയറും, ചിലർ നേരത്തേ പറഞ്ഞതുപോലെ അതിന്റെ ബാക്കിപത്രം പോലെ ജീവിക്കും.

നമുക്കെന്താണ് ചെയ്യാൻ കഴിയുക? ഏത് നിമിഷവും എന്ത് ചെയ്യുമ്പോഴും അത് പ്രതീക്ഷിക്കുക എന്നതാണ് പരിഷ്‌കൃത മനുഷ്യന്റെ രീതി. അതേ ഉള്ളൂ മാർഗം! അതിനാണ് നമ്മൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. വിമാന യാത്രകൾ ചെയ്തിട്ടുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപും ടെയ്ക്ക്-ഓഫ് ചെയ്യുന്നതിന് മുൻപും ജനാലമറകൾ (window blinds) ഉയർത്തി വെക്കാനും സീറ്റുകൾ അപ്‌റൈറ്റായി വെക്കാനും ഫ്‌ളൈറ്റ് അറ്റൻഡന്റുമാർ നിർബന്ധം പിടിക്കാറുണ്ട്. എന്തിനാണത്? വിമാനം തറയിൽ നിർത്തിയിട്ടിരിക്കുമ്പോഴും ആകാശത്ത് പറക്കുമ്പോഴും അപകട സാധ്യതകൾ വളരെ കുറവാണ്.

ലാൻഡിങ്-ടെയ്‌ക്കോഫ് അവസരങ്ങളിലാണ് അത് കൂടുതൽ. വെള്ളത്തിൽ ഇറക്കേണ്ടി വരിക, തീ പിടുത്തത്തോടെ ലാൻഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങൾ വന്നാൽ, ഏത് വാതിലിലൂടെയാണ് ഇറങ്ങേണ്ടത് എന്ന് ഉടൻ തീരുമാനിക്കാൻ വിമാനത്തിന് പുറത്തേയ്ക്ക് കാണാൻ കഴിയണം. ആ സമയത്ത് ജനാലമറ പൊക്കി നോക്കി അത് ചെയ്യാനാവില്ല. ഒന്നര മിനിറ്റ് കൊണ്ട് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കാനുള്ള ട്രെയിനിങ് അവർക്ക് കിട്ടിയിട്ടുണ്ടാകും. അതിന്റെ ഭാഗമായിട്ടാണ്, എമർജൻസി എക്‌സിറ്റിന് അടുത്തിരിക്കുന്ന പാസഞ്ചർ പൂർണ ആരോഗ്യമുള്ള ആളായിരിക്കണം എന്ന കാര്യത്തിൽ വരെ അവർ നിർബന്ധബുദ്ധി കാണിക്കുന്നത്. അല്ലാതെ അവർക്കോ വിമാനക്കമ്പനിയ്‌ക്കോ മാനസിക വൈകല്യമുണ്ടായിട്ടല്ല!

വിമാനത്തിൽ മാത്രമല്ല സുരക്ഷ പ്രധാനമായിരിക്കുന്നത്. ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് വേണമെന്നും, കാറിൽ സീറ്റ് ബെൽറ്റ് വേണമെന്നും, ഹൗസ് വയറിങ്ങിൽ സർക്യൂട്ട് ബ്രേക്കർ വേണമെന്നും, തീയറ്ററിൽ ഫയർ എക്സ്റ്റിങ്യൂഷർ വേണമെന്നും, എന്തിനേറെ ക്യാമറയിൽ സ്ട്രാപ്പ് വേണമെന്നും വരെ മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നത് അപകട സാധ്യതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടാണ്. പൊലീസിന് പെറ്റിയടിച്ച് കാശ് പിരിക്കാനല്ല, നിങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ഹെൽമറ്റും സീറ്റ് ബെൽറ്റുമൊക്കെ. 'ഞാൻ ഇരുപത് വർഷമായി വണ്ടിയോടിക്കുന്നു, ഇതുവരെ ആക്‌സിഡന്റുണ്ടാക്കിയിട്ടില്ല' എന്നൊക്കെയാണ് നമ്മുടെ ന്യായങ്ങളുടെ പോക്ക്.

ഓർക്കുക, നിങ്ങൾ ഒരു അപകടത്തിൽ പെട്ടാൽ അതിന്റെ ആഘാതം തീരുമാനിക്കുന്നത് (പച്ചയ്ക്ക് പറഞ്ഞാൽ മരിക്കുന്നോ കാൽ പോകുന്നോ കോമായിലാകുന്നോ തൊലി മാത്രം പോകുന്നോ എന്നൊക്കെ തീരുമാനിക്കുന്നത്) ആ നിമിഷത്തെ അവിടത്തെ സാഹചര്യമാണ്. ബസിന്റെ ടയറിനടിയിൽ തലേന്ന് ലൈസൻസെടുത്ത ആളിന്റെയും ഇരുപതുകൊല്ലമായി വണ്ടിയോടിക്കുന്ന ആളിന്റെയും ശരീരം ഒരുപോലെയാകും പെരുമാറുക.

ഒരു വർഷം നാലായിരത്തിൽ അധികം ആളുകളാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നത്! ചെറിയ സംഖ്യയല്ല അത്. ഓരോ രണ്ട് മണിക്കൂറിലും ഏതാണ്ട് ഒരു മരണം വെച്ച് നടന്നാലാണ് വർഷം അത്രയും വലിയ സംഖ്യ വരിക. (ദൈനംദിനം ലക്ഷക്കണക്കിന് വിമാനങ്ങൾ പറന്നിട്ട്, കഴിഞ്ഞ വർഷം ലോകത്ത് മൊത്തം വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 500-ൽ താഴെയാണ്) അവരെല്ലാം വണ്ടിയോടിക്കാൻ അറിയാത്തവരൊന്നും ആയിരുന്നില്ല. അവരിൽ എക്‌സ്പീരിയൻസ് ഉള്ളവരും, വണ്ടി പൂജിച്ച് ഷോറൂമിൽ നിന്നിറക്കിയവരും, ഡാഷ് ബോർഡിൽ ദൈവത്തെ ഫിറ്റ് ചെയ്തവരും, വണ്ടിക്ക് തന്നെ ദൈവനാമം ചാർത്തിയവരും ഒക്കെ പെടും. ഒന്നോർത്ത് നോക്കൂ, അപകടങ്ങൾ ഈ നിരക്കിൽ തുടർന്നാൽ അടുത്ത വർഷത്തെ 4000-ൽ ഒരാൾ നിങ്ങളാകില്ല എന്ന ഗ്യാരന്റി തരുന്ന എന്തെങ്കിലും നിങ്ങടെ കൈയിലുണ്ടോ?!

ടൂ വീലറൊക്കെ വാങ്ങുമ്പോൾ കൂടെ വരുന്ന യൂസർ മാന്വൽ എന്നൊരു സാധനമുണ്ട്. അതൊന്ന് മറിച്ചുനോക്കിയാൽ കാണാം, നിങ്ങളും വണ്ടിയുടെ നിർമ്മാതാക്കളും തമ്മിൽ നിങ്ങളറിയാതെ ഏർപ്പെട്ടിരിക്കുന്ന കുറേയേറെ കരാറുകൾ. 'ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് മരണമോ ഗുരുതരപരിക്കുകളോ സംഭവിക്കാം' എന്ന് അതിൽ പലയിടങ്ങളിൽ ഒരു മയവുമില്ലാതെ പച്ചയ്ക്ക് എഴുതി വെച്ചിട്ടുണ്ടാകും. അപകട ഇൻഷുറൻസ് പോലുള്ള നിയമപ്രശ്‌നങ്ങൾ വരുമ്പോൾ അതിൽ സ്വന്തം ഭാഗം ന്യായീകരിക്കാൻ കൂടിയാണ് അവരത് എഴുതിവെച്ചിട്ടുള്ളത്. പലപ്പോഴും നിയമം തെറ്റിച്ച് അപകടത്തിൽ പെടുന്നവരെ മനുഷ്യത്വത്തിന്റെ പേരിൽ സഹായിക്കാൻ, നമ്മുടെ പൊലീസുകാര് 'നിയമം തെറ്റിച്ച്' റിപ്പോർട്ടിൽ ചില്ലറ അഡ്ജസ്റ്റുമെന്റുകളൊക്കെ വരുത്തുന്നതും സാധാരണമാണ്.

അതുകൊണ്ട് കുട്ടിയെ ചാക്കിൽ കെട്ടിയും തലയിൽ തണ്ണിമത്തൻ കമിഴ്‌ത്തിയും ഷോ കാണിക്കാനും, അത് വീഡിയോയിലാക്കി മൂപ്പിക്കാനുമൊക്കെ ഒരുപാട് പേരുണ്ടാകും. പക്ഷേ അവരവരുടെ കാര്യം നോക്കാൻ അവരവരേ കാണൂ എന്നോർക്കണം. നാളെയെങ്ങാനും പത്രത്തിൽ ചരമവാർത്ത വന്നാൽപ്പോലും ഈ മൂപ്പിക്കുന്നവരാരും നിങ്ങളുടെ പേര് പോലും ശ്രദ്ധിക്കുന്നുണ്ടാവില്ല. പോകുമ്പോൾ ആർക്കാ പോകുന്നത് എന്ന് കൃത്യമായ ബോധ്യം വേണം.

(വാൽക്കഷണം: കാറിൽ എട്ട് എയർബാഗുണ്ടെന്നൊക്കെ വീമ്പിളക്കിയിട്ട് സീറ്റ് ബെൽറ്റിടാതെ വണ്ടിയോടിക്കുന്നവരെ കണ്ടിട്ടുണ്ട്. എട്ടല്ല പതിനാറ് എയർബാഗുണ്ടെങ്കിലും, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ അതുകൊണ്ട് കാര്യമൊന്നുമില്ല!)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP