Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമപ്പണി ഇപ്പോഴും ഇന്ത്യയിലുണ്ട്! ഉത്തരേന്ത്യയിലെ റോഡ് പണിക്കാർ ഖനി തൊഴിലാളികൾ താപനിലയ കേന്ദ്രങ്ങളിലെ കരാർ ജോലിക്കാർ എന്നിവരൊക്കെ എങ്ങനെയാണ് ജോലി ചെയുന്നത്; ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല; അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത് നമ്മൾ: സുധാ മേനാൻ എഴുതുന്നു

അടിമപ്പണി ഇപ്പോഴും ഇന്ത്യയിലുണ്ട്! ഉത്തരേന്ത്യയിലെ റോഡ് പണിക്കാർ ഖനി തൊഴിലാളികൾ താപനിലയ കേന്ദ്രങ്ങളിലെ കരാർ ജോലിക്കാർ എന്നിവരൊക്കെ എങ്ങനെയാണ് ജോലി ചെയുന്നത്; ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല; അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത് നമ്മൾ: സുധാ മേനാൻ എഴുതുന്നു

സുധാ മേനോൻ

ട്ടു വയസ്സുകാരിയായ എന്റെ മകളുടെ പ്രിയപ്പെട്ട പുസ്തകമാണ് Uncle Tom's Cabin. അത് വായിച്ചു കഴിഞ്ഞു ദിവസങ്ങളോളം, അവളെ അതിലെ കഥാപാത്രങ്ങള് അലട്ടിയിരുന്നു. ഫ്രോസനും, സിന്ദ്രല്ലയും, റിപ് വാന് വിങ്കിളും പോലെ അത് വെറും കഥ മാത്രമാണല്ലോ, ശരിക്കും അങ്ങനെയൊന്നും സംഭവിക്കില്ലല്ലോ എന്ന് ഒരുറപ്പിനു വേണ്ടി വൈഭവി ഇടയ്ക്കു ചോദിക്കും. അമേരിക്കൻ ചരിത്രത്തിലെ കറുത്ത വർഗ്ഗക്കാരുടെ, ലിങ്കന്റെ, സിവിൽ വാറിന്റെ, കഥ പറഞ്ഞു കൊടുത്തപ്പോൾ അവളുടെ മുഖം വാടി. ഇതുപോലെ മലാലയും കുറച്ചു ദിവസം അവളെ അലട്ടിയിരുന്നു. പിന്നീട്, മറ്റേതൊരു മധ്യവർഗ കുട്ടിയേയും പോലെ അവള് പാഠപുസ്തകത്തിലേക്ക് തിരിച്ചുപോയി. നമ്മള് അനുഭവിക്കാത്തത് ഒക്കെ മുതിർന്നവര്ക്ക് പോലും കെട്ടുകഥകൾ ആകുന്ന ലോകമാണല്ലോ നമ്മുടേത്.

കെട്ടുകഥകളെക്കാൾ ഭീകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ ധാരാളം നമുക്കിടയിൽ ഉണ്ടെന്നും, എന്റെ ജോലിക്കിടയിൽ ഞാൻ കാണുന്നത് മുഴുവൻ അതിഭീകരമായ അടിമത്തത്തിന്റെ ആധുനികരൂപമാണെന്നും ഞാന് അവളോട് പറഞ്ഞില്ല. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളിൽ- എൺപത്തിഅഞ്ചു ശതമാനം എന്ന് സർക്കാർ കണക്കുകൾ- ധാരാളം പേർ കൃത്യമായ സേവന-വേതന വ്യവസ്ഥകൾ ഇല്ലാതെ ഒരു ഉടമയിൽ നിന്നും വേറൊരു ഉടമയിലേക്ക് നിരവധി അനധികൃത കോണ്ട്രാക്ടർമാരിലൂടെ കൈമാറപ്പെടുന്നുണ്ട്

കഴിഞ്ഞ മാസം നടത്തിയ ഒരു പഠനത്തിൽ നേരിട്ട് കണ്ട റോഡ്പണി തൊഴിലാളികളുടെ കഥ ആരുടെയും കരളുരുക്കുന്നതാണ്. ദക്ഷിണ ഗുജറാത്തിലെയും, രാജസ്ഥാനിലെയും ആദിവാസി മേഖലകളിൽ നിന്നും, പ്രാദേശിക ബ്രോക്കർ തിരഞ്ഞെടുത്തു ലോറിയിൽ കയറ്റി കുടുംബത്തോടെ കൊണ്ട് വരുന്നതാണ് ഈ തൊഴിലാളികളെ..പലർക്കും , സ്വന്തം ഗ്രാമത്തിൽ കൃഷിയുണ്ട്. പക്ഷെ കൊടും വരൾച്ച കാരണം കഴിഞ്ഞ രണ്ടു സീസണിലെ കൃഷി നഷ്ടമായിരുന്നു. പലിശക്ക് കടമെടുത്തു നടത്തിയ കൃഷി നശിച്ചതോടെ മിക്ക ചെറുകിട കർഷകരും കടക്കെണിയിൽ ആയി. അവിടെയാണ് റോഡ് കോണ്ട്രാക്ടരുടെ പ്രാദേശിക ഏജന്റ് വിപണി കണ്ടെത്തുന്നത്. കടം തീർക്കാൻ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങൾക്ക് അഡ്വാൻസ് നൽകി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളിൽ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസകൂലി. പന്ത്രണ്ടു മണിക്കൂർ അല്ലെങ്കിൽ അതിൽ അധികം ജോലി. ദീപാവലിക്ക് കൊടുക്കുന്ന ഇരുനൂറ്റി അമ്പതു രൂപ മാത്രമാണ് ബോണസ്. വേറെ യാതൊരു ആനുകൂല്യവും ഇല്ല. ഭക്ഷണവും മറ്റു ചിലവുകളും നടത്താൻ കോണ്ട്രാക്ടർ ദിവസം അറുപതു രൂപ കൊടുക്കും. അത് കൂലിയിൽ നിന്നും കുറച്ചു, ബാക്കി തുക മാത്രം കണക്കിൽ രേഖപ്പെടുത്തും. ഈ കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ എത്ര നാൾ അടിമപ്പണി ചെയ്യണമെന്നു ഓർത്തു നോക്കുക..


ഒരു സ്ഥലത്തെ ജോലി കഴിഞ്ഞാൽ അടുത്ത സൈറ്റിലേക്കു കോണ്ട്രാക്ടർ തന്നെ കൊണ്ട് പോകും. റോഡരികിലെ കുഞ്ഞു ടെന്റിൽ ആണ് കുട്ടികളെയും കൂട്ടി ജീവിക്കുന്നത്. പൊരിവെയിലിലും, മഞ്ഞിലും, മഴയിലും, ആ കുഞ്ഞുങ്ങൾ നിരത്തു വക്കിൽ വളരുന്നു. തിളയ്ക്കുന്ന ടാർ വീപ്പയ്ക്ക് അരികിൽ തന്നെ കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയുന്നു. ഒരു First Aid box പോലും സൈറ്റിൽ ഇല്ല.ലേബർ ഇന്സ്പെക്ടർ തിരിഞ്ഞു നോക്കാറില്ല. കൊടും വെയിലിൽ എല്ലാ സൈറ്റ് വിസിറ്റും പ്രായോഗികമല്ലെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞു. മാത്രമല്ല, വകുപ്പിൽ ധാരാളം ഒഴിവുകളും ഉള്ളതുകൊണ്ട് ജോലിഭാരം കൂടുതൽ ആണ്. ടെണ്ടർ കിട്ടിയ മുഖ്യകോണ്ട്രാക്ടര്ക്കും, തൊഴിലാളികള്ക്കും ഇടയിൽ മിനിമം മൂന്നു തട്ടുകളിൽ ഇടത്തരക്കാർ/ ലേബർ സപ്ലൈ കോണ്ട്രാക്ടർ ഉണ്ട്. അതുകൊണ്ട്, സൈറ്റിലെ കാര്യങ്ങളിൽ തനിക്കു യാതൊരു നിയന്ത്രണവും ഇല്ലെന്നു തൊഴിലുടമ.

സീസണൽ തൊഴിലാളികൾ ആയതു കൊണ്ട് തന്നെ മുഖ്യധാര ട്രേഡ് യുനിയനുകൾ ഒന്നും ഈ മേഖലയിൽ സജീവമല്ല. രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറിയ യുണിയനുകൾക്ക് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാനും സാധിച്ചിട്ടില്ല. ഇത് ഗുജറാത്തിലെ മാത്രമല്ല, മിക്കവാറും, സംസ്ഥാനങ്ങളിലെ സാധാരണ കാഴ്ചയാണ്. മുൻകൂർ അഡ്വാൻസ് വാങ്ങിയിട്ടുള്ളത്, കൊണ്ട് തന്നെ ഈ കെണിയിൽ നിന്നും രക്ഷപ്പെടുക സാധ്യമല്ല. ലക്ഷണമൊത്ത അടിമകൾ...ലോബിയിങ് നടത്താനോ, സമരങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടാനോ കഴിവും, അറിവും, ഇല്ലാത്തവർ. ഇത് ഇവരുടെ മാത്രം കാര്യമല്ല. പലതരത്തിലുള്ള കൊടും ചൂഷണത്തിന് വിധേയരായാണ്, അസംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ജീവിക്കുന്നത്.

ഝാർഖണ്ഡിലെയും, ഛത്തിസ്ഗഡിലെയും സ്വകാര്യ മേഖലയിലെ ഖനി തൊഴിലാളികൾ, താപ നിലയ കേന്ദ്രങ്ങളിലെ കരാർ തൊഴിലാളികൾ, ബീഹാറിൽ നിന്നും, ബംഗാളിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ചു പോകുന്നവർ....തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, നമ്മെപോലെ ജീവിക്കാൻ കൊതിയുള്ള, സാധാരണ മനുഷ്യരാണ് ഇന്നും അടിമകളെ പോലെ ഇന്ത്യയിൽ് ജീവിക്കുന്നത്. യാതൊരു തൊഴിൽ സുരക്ഷയൊ, ESI/PF/ ആനുകൂല്യങ്ങളോ, അടിസ്ഥാന ആരോഗ്യ- സുരക്ഷിത സൗകര്യങ്ങളോ ഇല്ലാത്തവർ. സ്വകാര്യ ഖനി മേഖലയിൽ യുണിയൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആദിവാസികളായ കരാർ തൊഴിലാളികളെ കള്ളക്കേസിൽ പെടുത്തി ജയിലിൽ ഇടുന്നതുകൊണ്ട് ആരും തന്നെ യുണിയൻ പ്രവർത്തനത്തിന് തയ്യാറാകുന്നില്ല എന്ന് മൈൻ സ്വകാര്യവല്ക്കരണത്തിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന CITU നേതാവ് സഖാവ് രമാനന്ദൻ ഒരിക്കൽ പറഞ്ഞത് ഓർത്തു. ഖനിയിലിറങ്ങുന്ന തൊഴിലാളികൾ ഓവർ ടൈംജോലി ചെയ്യാൻ വേണ്ടി നാടൻ വാറ്റുചാരായം കൊടുത്തു അവരെ പ്രലോഭിപ്പിക്കുന്നത്, ഈ രംഗത്ത് സാധാരണമാണ്. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ തുച്ഛമായ വേതനത്തിൽ, അടിമകളെപോലെ അവർ ജോലി ചെയുന്നു.ഒടുവിൽ ആരോഗ്യം നശിച്ച് അകാലമരണം. ഒഡിഷയിൽ, അദാനിയുടെ ധാമ്രപോർട്ടി ൽ, കുറച്ചു വർഷങ്ങൾക്ക് മുമ്പ് നടന്ന അപകടത്തിൽ അഞ്ചു കരാർ തൊഴിലാളികൾ, കൽക്കരി കൂനയുടെ അടിയിൽ പെട്ട് മരിച്ചപ്പോൾ, ക്രോണി കാപിറ്റലിസതിന്റെ എല്ലാ അധികാരരൂപങ്ങളോടും മല്ലിട്ട് കൊണ്ടാണ് AITUC നേതാവും CPI ജനറൽ Council- അംഗവും ആയ പ്രിയ സുഹൃത്ത് രാമകൃഷ്ണപാണ്ട Rama Krushna Panda ആ തൊഴിലാളി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്.


ചുരുക്കത്തിൽ, കൊടും ചൂഷണവും അപമാനവും, നിർബന്ധിത പിരിച്ചുവിടലും, അടിമജോലിയും ഒക്കെ ചേർന്നു അശാന്തമാക്കിക്കൊണ്ടിരിക്കുന്ന, ഏറെ വൈരുധ്യങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ഏകാശിലാരൂപമല്ലാത്ത, ഈ അസംഘടിതതൊഴിൽ മേഖലയിലേക്കാണ് പുതിയ തൊഴിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ പോകുന്നത്.

നൂറ്റി എഴുപത്തി എട്ടു രൂപയാണ് പുതിയ മിനിമം കൂലിയായി നിജപ്പെടുത്താൻ പോകുന്നത്. ആരുടെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കപ്പെട്ടത് എന്നും, തൊഴിലാളിയുടെ ജീവിതവും അധ്വാനവും, തൊഴിൽ സാഹചര്യവും എത്ര ലാഘവത്തോടെയാണ് ഭരണാധികാരികൾ കാണുന്നതെന്നും മനസ്സിലാക്കാൻ ഈ ഒരൊറ്റ കാര്യം മതി. ഇന്ന് മിക്കവാറും എല്ലായിടത്തും മിനിമം കൂലി ഇതിലും എത്രയോ ഉയർന്നതാണ്.ഇനി പല സംസ്ഥാനങ്ങളിലും ഈ പ്രൊവിഷൻ ഉപയോഗിച്ചുകൊണ്ട് കൂലി ഇരുനൂറു രൂപയിൽ കുറയ്ക്കാനാണ് സാധ്യത. തൊഴിൽ മന്ത്രാലയം തന്നെ നിയോഗിച്ച വിദഗധ സമിതി 375/ മുതൽ 447 രൂപ വരെയാണ് മിനിമം കൂലിയായി പരിഗണിച്ചിരുന്നത്. മാത്രമല്ല, ദീർഘകാലമായി തൊഴിലാളി സംഘടനകൾ ആവശ്യപെട്ടിരുന്നത് മിനിമം കൂലി 692 രൂപയെങ്കിലും ആയി ഉയർത്ത ണമെന്നായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ മിനിമം കൂലി നൂറ്റിഎഴുപത്തി എട്ടു രൂപയാക്കിയത് തികച്ചും ദുരൂഹമാണ്. കോർപ്പറേറ്റ്- ദലാൽ- കോണ്ട്രാക്ടർ ലോബികളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഈ നിയമം എന്നത് സുവ്യക്തമാണ്.BJPയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ 474 രൂപയായി വർദ്ധിപ്പിക്കുമെന്നായിരുന്നു. ജയിച്ചു മാസങ്ങൾക്ക ള്ളിൽ വാഗ്ദാനങ്ങൾ നഗ്നമായി ലംഘിച്ചു കൊണ്ടാണ് തുടക്കമിട്ടത്.

മാത്രമല്ല, ഇന്ന് നിലവിലുള്ള നാൽപത്തിനാല് തൊഴിൽ നിയമങ്ങളെ കേവലം നാല് കോഡുകളിലേക്ക് ഒതുക്കുകയാണ് പുതിയ നിയമം. സൂക്ഷമായി പരിശോധിച്ചാൽ പരസ്പര വിരുദ്ധമായ, നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള, രെട്ടരിക്സ് മാത്രമാണ് പലതും. ഉദാഹരണത്തിന് അസംഘിത മേഖലയെ പലയിടത്തും പലതരത്തിൽ ആണ് നിർവചിച്ചിരിക്കുന്നത്. അതുപോലെ, ആരോഗ്യ- സുരക്ഷാ കോഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തൊഴിലുടമ ഉപേക്ഷ കാണിച്ചാൽ അതിൽ ഇടപെടാനോ, ചോദ്യം ചെയ്യാനോ തൊഴിലാളിക്കും, യുണിയനും അവകാശമില്ലെന്നും വ്യക്തമായി പറയുന്നു. ഇതും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. മാത്രമല്ല, മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി Inspectoramsc amän 'facilitator' ആയിരിക്കും ഇനി മുതൽ പരിശോധന നടത്തുന്നത്.ഇപ്പോൾ തന്നെ ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഈ പരിശോധന നടക്കുന്നില്ല. ഇനി സൗഹാർദപരമായ facilitation എന്നതു ചുരുക്കത്തിൽ തൊഴിലുടമയുടെ പരിപൂർണ്ണ താല്പര്യം നടത്തിക്കൊടുക്കാനാണ് സാധ്യത.

അതീവ ഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ്,പുതിയ തൊഴിൽ നിയമങ്ങൾ നമ്മെ കൊണ്ടുപോകുന്നത്. സമരങ്ങളിലൂടെയും, സമവായ ചർച്ച കളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും ഒന്നൊന്നായി ഇനി കവർന്നെടുക്കപ്പെടും. എല്ലാ തൊഴിലാളി സംഘടനകളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് എന്ത് വിലകൊടുത്തും എതിർക്കേണ്ടതാണ്. സഭയിലെ ഭൂരിപക്ഷം കണക്കിലെടുത്താൽ സർക്കാരിനു ഇത് എളുപ്പത്തിൽ പാസാക്കിയെടുക്കാവുന്നതെയുള്ളൂ. അതുകൊണ്ട്, പ്രതിപക്ഷം പാർലിമെന്റിന് അകത്തും പുറത്തും വൻ പ്രക്ഷോഭം സംഘടിപ്പിക്കേണ്ട സമയമാണിത്.


കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഇത് തിരഞ്ഞെടുപ്പിനു ശേഷം ലഭിക്കുന്ന രാഷ്ട്രീയ അവസരമാണ്. ഇന്ത്യൻ തൊഴിലാളികളിൽ ഏകദേശം തൊണ്ണൂറു ശതമാനത്തിനു അടുത്ത് അസംഘടിതമേഖലയിൽ ആയതു കൊണ്ട് തന്നെ താഴെ തട്ടിൽ രാജ്യവ്യാപകമായി ഒരു വലിയ മുന്നേറ്റം ഉണ്ടാകാൻ ഈ വിഷയം ഏറ്റെടുത്താൽ കോൺഗ്രസിന് കഴിയും. മറ്റു പോഷകസംഘടനകളെ അപേക്ഷിച്ച് INTUC ഇപ്പോഴും പലയിടത്തും അടിത്തട്ടിൽ ചലനാത്മകമാണ്. അതുകൊണ്ട് തന്നെ പുതിയ തൊഴിൽ നിയമങ്ങളിലെ പഴുതുകൾ പഠിക്കാനും, രാജ്യമൊട്ടാകെ പടര്ന്നുപിടിക്കുന്ന ഒരു വലിയ പ്രതിഷേധത്തിലേക്ക് ഈ ജനലക്ഷങ്ങളെ നയിക്കാനും തൊഴിൽ പ്രശ്നങ്ങളിലേക്ക്, കോര്പ്പറേറ്റ് പ്രീണന നയങ്ങളിലേക്ക്,ജനശ്രദ്ധ കൊണ്ടുവരാനും കോൺഗ്രെ സും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് ശ്രമിക്കേണ്ട നിർണ്ണായക സമയമാണിത്.നിര്ഭാഗ്യവശാൽ, ഇത്തരമൊരു നീക്കം അറിഞ്ഞതായി നടിക്കാൻ പോലും നമ്മുടെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

കർഷകമാർച്ചിനുശേഷം, നമ്മുടെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ദേശിയതൊഴിലാളി മാർച്ച്് നടത്താൻ, രാജ്യമെമ്പാടും പ്രതിഷേധസമരങ്ങൾ നടത്താൻ, പ്രതിപക്ഷത്തിനും, തൊഴിലാളി യുനിയനുകൾക്കും കഴിയുമോ?അങ്ങനെ ഒന്ന്, നടന്നാൽ, അതാവും, അര്ത്ഥവത്തായ ഒരു ബദലിലേക്കുള്ള ആദ്യത്തെ ചുവടുവെയ്‌പ്പ്. ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല. അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത്,നമ്മൾ.

( ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP