Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സാംസ്‌കാരികമായി മുസ്ലീമും, യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്': നെഹ്‌റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല; ബിജെപി നുണ ഫാക്ടറിയിലെ മറ്റൊരു നുണ: സുധ മേനോൻ എഴുതുന്നു

'ഞാൻ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സാംസ്‌കാരികമായി മുസ്ലീമും, യാദൃച്ഛികത  കൊണ്ടുമാത്രം ഹിന്ദുവുമാണ്': നെഹ്‌റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല; ബിജെപി നുണ ഫാക്ടറിയിലെ മറ്റൊരു നുണ: സുധ മേനോൻ എഴുതുന്നു

സുധ മേനോൻ

'ഞാൻ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും, സാംസ്‌കാരികമായി മുസ്ലീമും, യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്''. ജവഹർലാൽ നെഹ്റു, സ്വയം ഇങ്ങനെയാണ് തന്നെ വിശേഷിപ്പിക്കുന്നത് എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണയാണിത്. ബിജെപി നേതാക്കന്മാർ ആവർത്തിക്കാറുള്ള കാര്യം. നിരവധി Whatsaap ഗ്രൂപ്പുകളിലൂടെ കോടിക്കണക്കിനു ജനങ്ങളിൽ ഇത് എത്തിക്കുവാൻ അജ്ഞാതകേന്ദ്രങ്ങൾക്ക് കഴിഞ്ഞു. ഇത് വായിക്കുന്ന ഒരാൾ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടും.

വാസ്തവത്തിൽ നെഹ്റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഹിന്ദു മഹാസഭാനേതാവായ എൻ. ബി. ഖരെയാണ് നെഹ്രുവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. അത് സമർത്ഥമായി നെഹ്രുവിന്റെ സ്വന്തം വാചകങ്ങൾ ആയി അവതരിപ്പിക്കാൻ നുണഫാക്ടറികൾക്ക് കഴിഞ്ഞു. നെഹ്റു അദ്ദേഹത്തിന്റെ ആത്മകഥയിൽ അങ്ങനെ പറയുന്നതായി ഖരെ അവകാശപ്പെട്ടത് ശുദ്ധ നുണയായിരുന്നു. അങ്ങനെയൊരു വാചകം ആ പുസ്തകത്തിൽ എവിടെയും ഇല്ല. നെഹ്റു എഴുതിയ ഒരു പുസ്തകത്തിലും ഇല്ല.

എന്തായിരുന്നു ഹിന്ദുമതത്തോടും, ഇസ്ലാമിനോടും ഇന്ത്യയോടും നെഹ്രുവിന്റെ സമീപനം? 'മതം പ്രായോഗിക ജീവിതത്തിൽ കണ്ടിടത്തോളം അത് ഹിന്ദുമതമായാലും ഇസ്ലാമായാലും ബുദ്ധമതമോ ക്രിസ്തുമതമോ ആയാലും എന്നെ ഒട്ടും ആകർഷിക്കുന്നില്ല എന്നാണു നെഹ്റു ഇന്ത്യയെ കണ്ടെത്തലിൽ എഴുതിയത്. മനുഷ്യജീവിതത്തിലെ പ്രശ്നങ്ങളോടുള്ള മതങ്ങളുടെ സമീപനം ശാസ്ത്രീയമല്ല; അതിൽ ജാലവിദ്യയുടെ ഒരംശമുണ്ട് എന്നായിരുന്നു അദ്ദേഹം കരുതിയത്. നെഹ്റു ആഗ്രഹിച്ചത് ജാതിയും മതവും ഒക്കെ കടന്നു നിൽക്കുന്ന ഒരു സാർവലൗകികത ആയിരുന്നു. ഇന്ത്യ ജാതിയുടെയും മതത്തിന്റെയും ഒരു കോൺഫെഡറേഷൻ അല്ല; പകരം വ്യക്തികളുടെ സമൂഹമാണെന്ന് അദ്ദേഹം എഴുതി. ഓരോ സ്വതന്ത്ര വ്യക്തിയും, ആ വ്യക്തിയുടെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമാണ് നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ. നാനൂറു മില്ല്യൻ വ്യത്യസ്ത മനുഷ്യരുടെ ഒരു പ്രപഞ്ചം! അവരുടെ വൈവിധ്യമാർന്ന ചിന്ത, വികാരം, സംസ്‌കാരം... ഈ അനന്യമായ ഇന്ത്യൻ വ്യക്തിത്വം ആണ് നമ്മുടെ ശക്തിയും സൗന്ദര്യവും എന്ന് അദ്ദേഹം വിശ്വസിച്ചു.

ഹിന്ദുക്കളും മുസ്ലിങ്ങളും ഇടകലർന്നു ജീവിക്കുന്ന സങ്കലനനാഗരീകതയുടെ കളിത്തൊട്ടിൽ ആയിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ അലഹബാദ് നഗരം. ജവഹർലാൽ വളർന്നത് ആ സമ്മിശ്രസംസ്‌കാരത്തിന്റെ സാമൂഹ്യഭൂമികയിൽ ആണ്. അലഹബാദിന്റെ ബഹുസ്വരതയും പാരസ്പര്യവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം എക്കാലത്തും ഇന്ത്യക്കാരൻ മാത്രമായിരുന്നു. ഹിന്ദുവോ, മുസ്ലിമോ ആയിരുന്നില്ല.

അതുപോലെ, ഒരിക്കലും യൂറോപ്പ് ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടം. മറിച്ച്, ഗംഗയും, ഭാരതവും ആയിരുന്നു. ജവഹർലാലിന് ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട കാഴ്ച, നിറഞ്ഞൊഴുകുന്ന ഗംഗാനദി തന്നെയായിരുന്നു. ഋതുഭേദങ്ങൾക്ക് അനുസരിച്ച് നദി വന്യവും, അലസവും, ശാന്തവുമാകുന്നത് ആനന്ദഭവനത്തിന്റെ മട്ടുപ്പാവിൽ നിന്നും ജവഹർലാൽ അത്ഭുതത്തോടെ നോക്കിക്കണ്ടു. നിലാവുള്ള രാത്രികളിൽ നിശബ്ദയായി ഒഴുകുന്ന ഗംഗാനദിയും, നൈനിജയിലിന്റെ നിഴൽ കാഴ്ചയും, സ്വപ്നജീവിയായ ജവഹർലാലിന് അവാച്യമായ അനുഭൂതി പകർന്നു എന്ന് അദ്ദേഹം ആത്മകഥയിൽ എഴുതുന്നുണ്ട്. മാഘ്‌മേളയിൽ പങ്കെടുക്കാനും, ത്രിവേണി സംഗമം കാണാനും തീർത്ഥത്തിൽ കുളിക്കാനും വിദൂരദേശത്തു നിന്നും എത്തുന്ന അസംഖ്യം മനുഷ്യരുടെ അവസാനിക്കാത്ത നിര... മഴക്കാലത്ത്, ആകാശത്തിൽ ശ്യാമമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ വിരഹത്തിന്റെയും മോഹത്തിന്റെയും നാടോടിപ്പാട്ടുകൾ ആയ 'കജ്രി'കൾ പാടുന്ന യുവാക്കൾ.. ജവഹർലാലിനെ സ്വപ്നജീവിയാക്കിയത് ആ ഗംഗാതടം ആയിരുന്നു.

അലഹബാദിലെ ജനജീവിതം നിർവചിക്കുന്നതും നയിക്കുന്നതും ഗംഗയാണ്. അനാദിയായ ഹിമവാനിൽ നിന്നും ഉറവയെടുത്ത്, നിരവധി ജനപദങ്ങളിലൂടെ ഒഴുകി, സംസ്‌കാരങ്ങളെ തകർത്തും, സൃഷ്ടിച്ചും, നിരവധി നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയഭാഗധേയങ്ങളെ നിയന്ത്രിച്ചും, ആർത്തിരമ്പിയൊഴുകി ഒടുവിൽ ബംഗാൾ ഉൾക്കടലിന്റെ അനന്തജലരാശിയിൽ ലയിക്കുന്ന മഹാനദിയായ ഗംഗയെ അനുദിനം മാറിക്കൊണ്ടിരിക്കുന്നതും സചേതനവുമായ ഭാരതീയസംസ്‌കാരത്തിന്റെ പ്രതീകമായിട്ടാണ് ജവഹർലാൽ കണ്ടത്. വിശാലമായ ഭാവിയുടെ മഹാസമുദ്രത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആധുനികഇന്ത്യയുടെ പ്രയാണത്തെ അദ്ദേഹം ഗംഗയിൽ കണ്ടു.

ചുരുക്കത്തിൽ, ഇന്ത്യയിലെ പുഴകളോടും, പ്രകൃതിയോടും, പർവതങ്ങളോടും, ബഹുസ്വരസംസ്‌കാരത്തോടും ഉള്ള അദ്ദേഹത്തിന്റെ നിർമലമായ സ്‌നേഹമാണ്, ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തിനോടുള്ള അസാധാരണമായ പ്രണയമായി ജവഹർലാലിൽ പടർന്നു പന്തലിച്ചത്. അതുകൊണ്ടാണ് തന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന് അദ്ദേഹം മരിക്കുന്നതിനു മുന്പ് എഴുതി വെച്ചത്. ഗംഗയിൽ മാത്രമല്ല, ഇന്ത്യൻ കർഷകൻ വിയർപ്പൊഴുക്കുന്ന വയലുകളിലും തന്റെ ചിതാഭസ്മം വിതറണം എന്ന് നിർദ്ദേശിച്ച ജവഹർലാൽ ആഗ്രഹിച്ചത്, മരണശേഷവും ഇന്ത്യയുടെ പൊടിയിലും മണ്ണിലും ഇഴുകിച്ചേർന്ന് ഈ ദേശത്തിന്റെ ആത്മാവിന്റെ അവിഭാജ്യമായ ഘടകമാകാനായിരുന്നു...

ആ മനുഷ്യന്റെ ഹൃദയഹാരിയായ ഓർമകളെയാണ് കുറെ ഒറ്റബുദ്ധികൾ ചേർന്ന് നുണകളുടെ പെരുമഴയിലൂടെ ഒഴുക്കിവിടാൻ ശ്രമിക്കുന്നത് എന്ന് കുറഞ്ഞപക്ഷം ജവഹർലാലിന്റെ പിന്മുറക്കാർ എങ്കിലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം. അതുകൊണ്ട്, എത്ര പരിഹസിക്കപ്പെട്ടാലും, ഞാൻ ഇത് വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP