Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച് അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച് സാഹിത്യം രചിച്ചവർ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവർത്തിക്കും: സി രവിചന്ദ്രൻ എഴുതുന്നു

ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച് അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച് സാഹിത്യം രചിച്ചവർ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവർത്തിക്കും: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

അറിവും ഭാവനയും

റിവ് (knowledg-e), ഭാവന (imagination). രണ്ടും രണ്ടാണ്. അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവർത്തിക്കും. പത്ത് തലയുള്ള മനുഷ്യനെ കുറിച്ച് കഥയോ കവിതയോ എഴുതിയവർക്ക് അത്തരം ആളുകളെക്കുറിച്ച് 'അറിവ്' ഉണ്ടായിരുന്നു എന്നർത്ഥമില്ല. മാലാഖമാരെ സൃഷ്ടിച്ചവർ അത്തരം ജീവികളെ കുറിച്ച് പഠിച്ചവരോ അറിഞ്ഞവരോ അല്ല. ഹാരിപോട്ടറെ കുറിച്ച് എഴുതിയ ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടെന്ന് സ്വയം വീമ്പിളക്കുമോ? അഥവാ അങ്ങനെ ചെയ്താൽ നാം അംഗീകരിക്കുമോ? ഇല്ല. ഭാവിയിൽ ഹാരിപോട്ടറിന് സമാനമായ ഒരു മനുഷ്യനെ കണ്ടെത്തിയെന്നിരിക്കട്ടെ. അതറിഞ്ഞതുകൊണ്ടാണ് റൗളിങ് പണ്ട് നോവൽ എഴുതിയതെന്ന് പറയാനാവുമോ? സ്ഥിരബുദ്ധിയുണ്ടെങ്കിൽ ഇന്നവർ അങ്ങനെ പറയുമോ?

നോസ്ട്രാഡാമസിന്റെ ഡയറിക്കുറിപ്പിലെ വരികൾ വളച്ചൊടിച്ചും വക്രീകരിച്ചും പ്രപഞ്ചസത്യങ്ങൾ നെയ്യുന്നവരെ മറ്റ് അന്ധവിശ്വാസങ്ങൾ ചുമക്കുന്നതിൽ അഭിമാനിക്കുന്നവർ തഴയുന്നത് എന്തുകൊണ്ടായിരിക്കും? എല്ലായിടത്തും ഉത്തരം സമാനമാണ്-അറിവും ഭാവനയും രണ്ടാണ്.

(2) പുഷ്പകവിമാനത്തെ കുറിച്ച് സാഹിത്യം രചിച്ചവർ വിമാനശാസ്ത്രവും അതിന്റെ സാങ്കേതികതയും അറിയുന്നവരായിരുന്നു എന്നുവാദിക്കുന്നത് വങ്കത്തരമാണ്. മിത്തുകൾ, പുരാണങ്ങൾ, ഇതിഹാസം, മതസാഹിത്യം..തുടങ്ങിയവയിലെ വരികളും വാക്കുകളും ആധുനിക അറിവുമായി ഒത്തുനോക്കിയും ഒട്ടിച്ചുചേർത്തും വക്രീകരണങ്ങളും വ്യാഖ്യാനങ്ങളും നടത്തുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ കുറ്റകരമാണ്. ഇത്-ലതാണ്, അത്-മറ്റേതാണ് എന്ന നിലയിൽ നുണപ്രചരണം നടത്തിയാൽ കോർട്ടാഡ് സിൻഡ്രോമിന്റെ (Cotard syndrome) പിടിയിലായ മതവിശ്വാസികളെ മാത്രമേ കബളിപ്പിക്കാനാവൂ. മതവിശ്വാസത്തിന്റെ കാര്യത്തിൽ സത്യം, വസ്തുത, തെളിവ്, യുക്തി.... ഇത്യാദിയൊന്നും പ്രസക്തമല്ലെന്ന് പറയാം. പക്ഷെ അതല്ല മറ്റ് വിശകലനങ്ങളുടെ അവസ്ഥ. സയൻസിലാകട്ടെ വോട്ടിനിട്ടോ കമന്റുകൾ വർഷിച്ചോ വീഡിയോ ഇറക്കിയോ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയില്ല. Science is not a propaganda business. അവിടെ തെളിവിന്റെ സ്വച്ഛാധിപത്യം (dictator ship of evidence) ആണുള്ളത്.

(3) കടലിന്റെ അടിത്തട്ടിലേക്ക് പോകുന്തോറും പ്രകാശം കുറഞ്ഞുവരും. That is common logic. ഭൂമിയിൽ ലഭ്യമായ പ്രകാശസത്രോതസ്സായ സൂര്യനിൽ നിന്ന് അകലുകയോ മറയുകയോ ചെയ്യുന്നതുകൊണ്ടാണിത്. എങ്കിലും കടലിന് അടിയിൽ പ്രകാശം സൃഷ്ടിക്കുന്ന പലതരം ഭൗതിക-ജൈവിക അവസ്ഥകളുണ്ട്. ബി സി 762 ൽ രചിക്കപെട്ട ഹോമറിന്റെ ഇലിയഡിൽ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് പലയിടത്തായി പറയുന്നുണ്ട്. അവയെല്ലാം മറ്റ് സാഹചര്യങ്ങൾ വ്യക്തമാക്കാനായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ ആണ്. കടലിനെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും മനുഷ്യൻ എന്ന സ്പീഷിസിന് നല്ല ധാരണയുണ്ട്. 48000 വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ കടൽ വഴി എത്തിച്ചേർന്നവനാണ് മനുഷ്യൻ. മതഗ്രന്ഥങ്ങളൊക്കെ ഉണ്ടായിട്ടിട്ട് പരമാവധി 2000-2500 വർഷം മാത്രം.

(4) കടലിന്റെ അടിഭാഗത്തേക്ക് ചെല്ലുന്തോറം വെളിച്ചത്തിന്റെ സാന്നിധ്യം കുറയുമെന്ന പരമ്പരാഗത മനുഷ്യധാരണയിൽ നിന്നുദിച്ച രണ്ടു സാഹിത്യ ഭാഗങ്ങൾ ഉദാഹരണമായി താഴെകൊടുക്കുന്നു.

(a) As West Wind, when it starts to blow,
ruffles the sea, and waters under it grow black-
that's what ranks of Trojans and Achaeans looked like
out there on the plain. (Homer' s iliad, book 7 : 64,65/https://johnstoniatexts.x10host.com/homer/iliad7.htm)

(b) But Achilles, weeping, quickly slipping away from his companions, sat on the shore of the grey salt sea, and looked out to depths as dark as wine.(Homer's Iliad, 1.348-351, translated by Caroline Alexander/(https://wine-darksea.com/105/)

5. ആഴക്കടൽ (deep sea) എന്നാൽ സമുദ്രത്തിന്റെ അടിത്തട്ട് എന്നോ പുറംകടൽ എന്നോ അർത്ഥം സ്വീകരിക്കാം. കടലിന്റെ അടിത്തട്ട് വിശദീകരിക്കാൻ ഇലിയഡ് രചയിതാക്കൾ ശ്രമിക്കുന്നതുകൊണ്ടല്ല waters under it grow black, depths as dark as wine എന്നീ പ്രയോഗങ്ങൾ വരുന്നത്. അതിദേശീയവാദികളായ ഗ്രീക്കുകാർപോലും അങ്ങനെ അവകാശപെടില്ല. കാരണം അവർ ഒരു മതമോ കൾട്ടോ അല്ല. മാത്രമല്ല, അങ്ങനെയൊരു ആലങ്കാരികപ്രയോഗം നടത്തണമെങ്കിൽ അത് പ്രസ്തുത കൃതികളുടെ നിർമ്മിതാക്കളും വായനക്കാരും പങ്കിടുന്ന ഒരു ധാരണ (conviction or belief) ആയിരിക്കും. അല്ലാതെയുള്ള പ്രയോഗങ്ങൾക്ക് സാധുതയില്ല. ഉദാഹരണമായി, കടലിന് അടിയിൽ വെളിച്ചംകുറയും എന്നു ഇലിയഡ് കാലത്തെ ജനത്തിന് അറിയില്ലെങ്കിൽ അങ്ങനെയുള്ള പ്രയോഗങ്ങൾ മിത്തുകളിലും ഇതിഹാസങ്ങളിലും കയറി പറ്റില്ല. ഒന്നുകിൽ രചിയിതാക്കൾക്ക്, അല്ലെങ്കിൽ അവർക്കും വായനക്കാർക്കും അത്തരമൊരു ധാരണ അല്ലെങ്കിൽ വിശ്വാസം ഉണ്ടായിരുന്നിരിക്കണം. കടലിനടിയിൽ പ്രഭാപൂരമാണ്, വെളിച്ചമുണ്ട് എന്നു കരുതിയ ഒരു നാഗരികതയ്ക്ക് ഇലിയഡോ ഒഡീസ്സിയോ രചിക്കാനാവില്ല എന്നു സാരം. 'ആഴക്കടലിനെ പോലെ കറുത്ത, ഇരുണ്ട' എന്നൊക്കെ മറ്റൊരു കാര്യം വ്യക്തമാക്കാനായി ആലങ്കാരികമായി പറയണമെങ്കിൽ ആഴക്കടൽ ഇരുണ്ടതാണെന്ന പൊതുധാരണ അനിവാര്യമാണല്ലോ. അല്ലെങ്കിൽ ആശയവിനിമയം അസാധ്യമാകും.

6. ഒരു ജനതയുടെ വിശ്വാസം അറിവല്ല. സ്വർഗ്ഗത്തിലും പാതാളത്തിലും വിശ്വസിക്കുന്നവർക്ക് അതിനെക്കുറിച്ചൊക്കെ അറിവുണ്ട് എന്ന് പറയുന്നത് പൊട്ടത്തരമാണ്. മരിച്ചവരുടെ ലോകത്തുപോയ കഥ പറയാൻ മരിച്ചവർക്ക് ലോകമുണ്ടാകേണ്ടതില്ല, അവിടേക്ക് സഞ്ചാരം നടത്തേണ്ടതുമില്ല. ഭാവന പ്രവർത്തിപ്പിച്ചാൽ മതിയാകും. കഴുതപ്പുറത്ത് സ്വർഗ്ഗത്ത് പോയിവരാൻ അങ്ങനെ ചെയ്യേണ്ടതില്ല, നുണ പറഞ്ഞാൽ മതിയാകും. അവിശ്വാസികളുടെ മനസ്സിൽ ഇരുട്ടാണ് എന്ന് ഒരു മതസാഹിത്യത്തിൽ പറഞ്ഞാൽ അതൊരു സാഹിത്യപ്രസ്താവനയാണ്. എന്താണ് മനസ്സ്? അത് മസ്തിഷ്‌കപ്രവർത്തനത്തിന്റെ ആകെ തുകയാണ്. ഇരുട്ടത്ത് ജീവികൾക്ക് കാണാനാവില്ല എന്ന പ്രമേയം ഉദ്ധരിക്കുന്നതാണ് മനസ്സിലെ ഇരുട്ട് എന്ന പ്രയോഗത്തിന്റെ അടിസ്ഥാനം. അല്ലാതെ മനസ്സ് എന്നൊരു വസ്തുവോ സ്ഥലമോ ഉണ്ടായിട്ടോ അവിടെ വെളിച്ചമില്ലായ്മ ഉണ്ടായിട്ടോ അല്ല. 'കറുത്ത കളി' എന്ന് പറഞ്ഞാൽ കയ്യാങ്കളിയും മോശം സംഭവങ്ങളും നടന്നു എന്ന ആലങ്കാരിക അർത്ഥമേയുള്ളൂ. ഉപമകളിലെ പദപ്രയോഗങ്ങൾ അറിവിനെ ആധാരമാക്കിയാവണമെന്നില്ല. അത്തരം പ്രയോഗങ്ങൾ അറിവിന് ബാഹ്യമോ (സ്വർഗ്ഗത്തിലെ കുളിമുറി) വിരുദ്ധമോ (പറക്കുന്ന ആൾക്കുരങ്ങ്) ആയെന്നുവരാം.

7. സയൻസ് വസ്തുനിഷ്ഠവും തെളിവിനെ ആധാരമാക്കിയുള്ളതുമാണ്. എന്നാൽ സാഹിത്യവും മിത്തും അങ്ങനെയല്ല. അത് വ്യക്തിനിഷ്ഠവും ആലങ്കാരികവും ഭാവനാധിഷ്ഠിതവുമാണ്. എങ്ങനെയാണ് അറിയാത്തത് സാഹിത്യത്തിൽ പറഞ്ഞത് എന്നത് യുക്തിഹീനമായ ചോദ്യമാണ്. അറിയാത്തത് എഴുതിയെങ്കിൽ അത് ഭാവനാസാഹിത്യം മാത്രമാണ്. ഭാവനയ്ക്ക് അറിവ് നിർബന്ധമില്ല. എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ രണ്ടർത്ഥമേ ഉള്ളൂ: ഒന്നുകിൽ അതിനെ കുറിച്ച് അറിയുമായിരുന്നു, അല്ലെങ്കിൽ ഭാവനാസാഹിത്യം. ഭാവനാസാഹിത്യമെങ്കിൽ അറിവ് ആവശ്യമില്ല. സാഹിത്യത്തിൽ അങ്ങിങ്ങ് പലതരം അറിവുകളുടെ സാന്നിധ്യമുണ്ടാവും. എന്നാൽ സാഹിത്യത്തിൽ അല്ല അറിവ് തപ്പിപോകേണ്ടത്. ടൈറ്റാനിക് മുങ്ങിയത് വസ്തുതയാണ്, ചരിത്ര സംഭവമാണ്. പക്ഷെ ജാക്കിന്റെ പ്രണയകഥ ഭാവനയാണ്, സാഹിത്യമാണ്.

8. ചോദ്യപരിശോധനയില്ലാതെ ഒരു ചോദ്യവും പരിഗണിക്കരുത്. One needs to question the question, in fact, every part of it. രാജീവ് ഗാന്ധി കൊല്ലപെട്ടതെങ്ങനെ എന്ന ചോദ്യം സാധുവാണ്. കാരണം അദ്ദേഹം കൊല്ലപെട്ടു എന്നത് വസ്തുതയാണ്, തെളിവുള്ള കാര്യമാണ്. എന്നാൽ കടലിന്റെ അടിത്തട്ടിൽ ഇരുട്ടാണെന്ന് ഇലിയഡിൽ പറയുന്നില്ലേ; ബിസിഇ 764 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ജനതയ്ക്ക് ഇതെങ്ങനെ അറിയാനായി എന്ന ചോദ്യം നോക്കുക. ഈ ചോദ്യം സാധുവാണോ? അല്ല. Iliad does not deal with or teach oceanography. ചോദ്യം സാധുവാകണമെങ്കിൽ ചോദ്യത്തിന്റെ എല്ലാ ഭാഗങ്ങളും അർത്ഥവത്തും സാധുവുമായിരിക്കണം. ഏതെങ്കിലും ഒരു ഘടകം സാധുവല്ലെങ്കിൽ ചോദ്യം സാധുവല്ല. ചങ്ങലക്കണ്ണികളെല്ലാം ഉരുക്കു കൊണ്ടുണ്ടാക്കിയതായിരിക്കണം. ഒരെണ്ണം വാഴനാരാണെങ്കിൽ ആ ചങ്ങല പ്രയോജനരഹിതമാണ്. തിരുവാഭരണദിവസം ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് കൃഷ്ണപരുന്ത് പന്തളം ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷണം വെക്കുന്നത് എന്തുകൊണ്ട്? എന്ന് ചോദിച്ചാൽ ഉടനെ ചാടിവീണ് ഉത്തരം ആലോചിക്കരുത്. പകരം ആ ചോദ്യത്തിലെ എല്ലാ ഘടകങ്ങളുടെയും സാധുത പരിശോധിക്കപെടണം. One needs to process that question.

9. തിരുവാഭരണ ദിവസം എല്ലായ്‌പ്പോഴും ചോദ്യത്തിൽ വിവരിക്കുന്നതുപോലെ സംഭവിക്കുന്നുണ്ടോ? ഒരു സവിശേഷ കൃഷ്ണപരുന്ത് ആ ദിവസം ആ സമയം അവിടെ വരുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ തെളിവെന്ത്? അത് വരുന്നത് ആ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണോ? വാച്ചു നോക്കി വരുന്ന പരുന്തോ! തിരുവാഭരണദിവസം മാത്രമേ അവിടെ അങ്ങനെ വരാറുള്ളോ? കൃത്യം മൂന്നുതവണ ക്ഷേത്രത്തെ പ്രദക്ഷണം ചെയ്യാറുണ്ടോ? എല്ലായ്‌പ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? വേറെങ്ങും ഇങ്ങനെ ചെയ്യാറില്ലേ? വേറെ ദിവസങ്ങളിൽ, വേറെ സമയങ്ങളിൽ ഇത് സംഭവിക്കാറില്ലേ....ഇങ്ങനെ നിരവധി ഉപചോദ്യങ്ങളുടെ ഫലം സാധുവാണെങ്കിലേ അങ്ങനെയൊരു ചോദ്യം ചോദിക്കാനാവൂ. ഈ ഉപചോദ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ശരിയാവാതെ പോയാൽ ചോദ്യം തന്നെ അസാധുവാകും. തെറ്റായ ചോദ്യത്തിന് ശരിയായ ഉത്തരമില്ല. No right answer for a wrong question.

10. സാധുവല്ലാത്ത കൃത്രിമ ചോദ്യങ്ങൾക്ക് (fabricated questions) തങ്ങൾ ഉദ്ദേശിച്ച ഉത്തരം ലഭിച്ചില്ലെന്ന വാദം വിലക്ഷണമായ മതനിലവിളി മാത്രമാണ്. ഹോമർ കടലിന്റെ അടിത്തട്ടിന്റെ ഘടനയും സവിശേഷതയുമൊന്നും ഇലിയഡിൽ വിവരിക്കുന്നില്ല. കടലിന് അടിത്തട്ടിൽ ഇരുട്ടാണെന്ന് ഹോമറോ ഗ്രീക്കുകാരോ പറഞ്ഞിട്ടുണ്ടെങ്കിൽ അതവരുടെ (1) അറിവോ (2) അനുമാനമോ (3) ഭാവനയോ (4) കടമെടുത്തതോ ആയിരിക്കും. ഇതു നാലിന്റെയും അസാന്നിധ്യത്തിൽ അത്തരമൊരു പരാമർശം ഇലിയഡിൽ ഉണ്ടാകില്ല. അങ്ങനെ നോക്കിയാലും കടലിന് അടിത്തട്ടിൽ ഇരുട്ടാണെന്ന് ഹോമർ എഴുതാൻ കാരണം മേൽപ്പറഞ്ഞ നാലിൽ ഏതെങ്കിലും ഒന്നോ അവയുടെ സങ്കരമോ ആയിരിക്കും. അപ്പോഴും ശ്രദ്ധിക്കുക-ഭാവനയ്ക്ക് അറിവ് നിർബന്ധമല്ല.

11. മതസാഹിത്യങ്ങളിലെയും മിത്തുകളിലേയും അറിവ് സാധുവാകണമെങ്കിൽ അത് മനുഷ്യൻ ആർജ്ജിച്ച അറിവുമായി നിർവചനം (definition)- ഫലം (effect or result)-കാരണം (cause) എന്നീ തലങ്ങളിൽ സമാനവും സദൃശ്യവും കൃത്യവുമായിരിക്കണം. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം എന്ന് പാടിയ ആൾക്ക് സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് നിലാവ് എന്നും ഭൂമിയും ചന്ദ്രനും സൂര്യനെ ചുറ്റുകയാണെന്ന് അറിയാമായിരുന്നു എന്നും പറഞ്ഞാൽ അത് മതഫലിതമാണ്. രാജാവിന്റെ മുഖത്തിന് നിലാവിന്റെ കാന്തിയുണ്ട് എന്നാണവിടെ വിവക്ഷ. അതിനപ്പുറം തേടുന്നത് കോട്ടാർഡ് സിൻഡ്രോം (Cotard syndrome) ബാധിച്ച മതാന്ധവിശ്വാസികൾ മാത്രമായിരിക്കും.

12. ശാസ്ത്രീയവും ഭൗതികവുമായ കാര്യങ്ങൾ വെച്ചുകൊണ്ട് ഭൗതികാതീതവും ശാസ്ത്രാതീതവുമായ കാര്യങ്ങൾക്ക് തെളിവ് തേടുന്നത് മണ്ടത്തരമാണ്. മതമോ ദൈവമോ സ്വന്തം നിലയിൽ പ്രവർത്തനശേഷിയുള്ള കാര്യങ്ങളല്ല. വിശ്വാസികളുടെ വിഭ്രാന്തികളാണ് അവയെ സജീവമാക്കുന്നത്. സ്വർഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കാൻ രണ്ടും ഉണ്ടാകേണ്ട കാര്യമില്ല. നരകത്തിൽ തീ ഉണ്ടാക്കാൻ എൽപിജിയോ കൽക്കരിയോ വേണമെന്ന വാദം കുതിരയെ വിഴുങ്ങിയെന്ന് വാദിച്ച് കുതിരയപ്പോലെ ഒച്ചവെച്ച് ഓടിനടക്കുന്ന മനുഷ്യരുടെ ഭാവനാവിനോദം മാത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP