Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ; കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം: അന്യൻ: സി.രവിചന്ദ്രൻ എഴുതുന്നു

കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ; കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം: അന്യൻ: സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ

(1) എണ്ണ ഉത്പന്നങ്ങൾ GST ക്ക് കീഴിൽ കൊണ്ടുവരാൻ സാധ്യതയില്ല എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു (https://www.facebook.com/.../a.41182483.../2361855470611137/). മറിച്ചൊരു തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. എന്തുകൊണ്ടാണ് GST നിർദ്ദേശം മലപോലെ വന്ന് എലി പോലെ പോയത്? ഇവിടെയും വസ്തുതാപരിശോധന മാത്രമാണ് ഏക അവലംബം. കേരളത്തിലെ ഇന്നലത്തെ പെട്രോൾ വില ലിറ്ററിന് 101.65 രൂപ. ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില(base price) ഏകദേശം 44 രൂപയാണ്. കേന്ദ്രനികുതി 33 രൂപ(32.90) കൂടി കൂട്ടിച്ചേർക്കുമ്പോൾ 76-77 രൂപ. കേരളത്തിന്റെ പെട്രോളിന്റെ മുകളിലുള്ള VAT-30.8%.(മുമ്പ് 31.08% ആയിരുന്നു), അധിക സെസ്സ്-1.20%. മൊത്തം-32%. കേന്ദ്ര നികുതി ലിറ്ററിന് 32.90 രൂപ എന്നത് അഡിഷണൽ എക്സൈസ് ഡ്യൂട്ടി, സെപ്ഷ്യൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുന്നതാണ്. ഇതിൽ അഡിഷണൽ എക്സൈസ് ഡ്യൂട്ടി സംസ്ഥാനങ്ങളുമായി വീതിക്കണം. അതാകട്ടെ ലിറ്ററിന് കേവലം 1.40 രൂപയാണ്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുക. അതായത് ലിറ്ററിന് 57 പൈസ. ഈ 57 പൈസയിൽ കേരളത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കുന്നത് ഒരു ലിറ്റർ പെട്രോളിന് 1 പൈസ മാത്രം. അതുകൊണ്ട് കേന്ദ്രം കൂട്ടുന്ന നികുതിയിൽ നിന്നും കേരളത്തിന് കാര്യമായൊന്നും ലഭിക്കുന്നില്ല എന്നൊരു വാദം ആരെങ്കിലും ഉന്നയിക്കുമോ?

(2) ഉന്നയിക്കാറുണ്ട് എന്നതാണ് വാസ്തവം. പക്ഷെ ഇത് തെറ്റാണ്. കേന്ദ്രം നികുതി കൂട്ടുന്നത് മൂലം കേരളത്തിന് വമ്പൻ നേട്ടമുണ്ടെന്ന് മാത്രമല്ല കൂട്ടുന്നതുകൊണ്ട് മാത്രമാണ് നേട്ടമുണ്ടാകുന്നത്. അങ്ങനെയെങ്കിൽ കേന്ദ്രം ചുമത്തുന്ന കൂടിയ നികുതിയെ സംസ്ഥാനങ്ങൾ എതിർക്കുന്നത് ആത്മവഞ്ചനയല്ലേ? തീർച്ചയായും. അർത്ഥശൂന്യ മുദ്രവാക്യങ്ങളും ദൂഷണങ്ങളും പരസ്പരം വാരിയെറിയുമെങ്കിലും ഭരണകൂടങ്ങൾക്ക് ഒരേ ഭാഷയും താൽപര്യവുമാണ്. സ്വന്തം വരുമാനം സംരക്ഷിക്കുക, വർദ്ധിപ്പിക്കുക എന്നതാണ് ആ താല്പര്യം. കേന്ദ്രം എണ്ണനികുതി കൂട്ടിയാൽ കേരളത്തിലെ ഭരണപക്ഷത്തിന് എതിർക്കാനാവില്ല. Because it is not in their interest. പ്രതിപക്ഷത്തിന് എതിർക്കാം. കാരണം അവർ ഭരണപക്ഷമല്ല. It is as simple as that. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ ബിജെപി എതിർത്തിരുന്നു, ഇപ്പോൾ ബിജെപി ഭരിക്കുമ്പോൾ തിരിച്ചും.

(3) വർദ്ധിച്ച കേന്ദ്രനികുതികൊണ്ട് കേരളത്തിന് എന്താണ് നേട്ടം എന്ന് നോക്കാം. സംസ്ഥാനത്തിന്റെ യഥാർത്ഥ നേട്ടം അഡീഷണൽ എക്സൈസ് ഡ്യൂട്ടിയിലെ ചെറിയ സംസ്ഥാനവിഹിതം അല്ല. That is too meagre. അതൊരു കൈനീട്ടംപോല കണ്ടാൽമതി. യഥാർത്ഥനേട്ടം സംസ്ഥാനം കേന്ദ്ര നികുതിക്ക് മേൽ ചുമത്തുന്ന അധികനികുതിയാണ്. എത്ര ശതമാനം? 32 ശതമാനം. എണ്ണവിലയുടെ മേൽ ചുമത്തുന്ന അതേ നികുതിയാണ് സംസ്ഥാനം കേന്ദ്രനികുതിക്കും മുകളിൽ ചുമത്തുന്നത്. കേന്ദ്രനികുതിയുടെ 32 ശതമാനം സംസ്ഥാനം നേടിയെടുക്കുന്നു എന്ന പറഞ്ഞാൽ കേന്ദ്രം നികുതി ഒരു രൂപ കൂട്ടിയാൽ സംസ്ഥാനത്തിന് 32 പൈസ ലഭിക്കും, ഒരു രൂപ കുറച്ചാൽ 32 പൈസ നഷ്ടപെടും. ഇതിന് പുറമെയാണ് കേന്ദ്രം കൊടുക്കേണ്ട നിർദ്ദിഷ്ട വിഹിതം. അതായത് കേന്ദ്രനികുതിക്ക് മേൽ നികുതിയും(Tax on Tax), നികുതിവിഹിതവും(Tax share) സംസ്ഥാനങ്ങൾക്ക് ലഭിക്കും.

(4) ഇപ്പോൾ കേരളത്തിൽ 101.65 രൂപയ് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന് VAT ആയി 24.57 രൂപ കിട്ടുന്നു. കേരളത്തിന്റെ VAT നിരക്ക് 32 ശതമാനം. എത്ര രൂപയുടെ 32 ശതമാനമാണ് 24.57? 76.81 രൂപയുടെ. എന്താണ് 76.81 രൂപ? കേന്ദ്രനികുതയടക്കമുള്ള ഒരു ലിറ്റർ പെട്രോളിന്റെ മൊത്തം വിലയാണത്. ഈ വിലയാണ് VAT ചുമത്താൻ സംസ്ഥാനം പരിഗണിക്കുന്നത്. എന്നാൽ കേന്ദ്രം നികുതി ചുമത്താൻ പരിഗണിച്ചത് 44(43.91) രൂപയാണ് (ക്രൂഡ് വില-ലിറ്ററിന്35.73 രൂപ) + ശുദ്ധീകരണചെലവ്(4.39 രൂപ)+ പെട്രോൾ പമ്പുകാരുടെ കമ്മീഷൻ-3.79 രൂപ). ഇത് തന്നെ കേരളം പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന നികുതിവരുമാനം ലഭിക്കില്ല. 44 രൂപയുടെ 32 ശതമാനം എത്രയാണ്? ഏകദേശം 14.05 രൂപ! അതായത് കേന്ദ്രം നികുതി ചുമത്തി ക്രൂരത കാട്ടിയില്ലെങ്കിൽ കേരളത്തിന് ലഭിക്കുക പെട്രോൾ ഒരു ലിറ്ററിന് 14 രൂപ മാത്രം. ഇപ്പോൾ ലഭിക്കുന്നത്-24.5 രൂപ. അതായത് 10.24 രൂപ കേന്ദ്രനികുതിയുടെ മേൽ ലഭിക്കുന്നതാണ്. പെട്രോളിന്റെ അടിസ്ഥാനവിലയുടെ മുകളിലാണ് സംസ്ഥാനങ്ങളും നികുതി ചുമത്തിയിരുന്നതെങ്കിൽ കേരളത്തിൽ ഇപ്പോൾ 92-93 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടേണ്ടതാണ്. ചുരുക്കത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് മേൽ ആദായനികുതി ചുമത്തുകയാണ്. ചെക്കർക്ക് ടിക്കറ്റ് അടിച്ചുകൊടുക്കുന്നു എന്നു സാരം.

(5) ഇതാണ് ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ പ്രത്യേകത. ആദായനികുതിയുടെ(income tax) കാര്യത്തിൽ തിരിച്ച് സംഭവിക്കുന്നു. സംസ്ഥാനങ്ങളിൽനിന്ന് നേടുന്ന വ്യക്തിവരുമാനത്തിന് കേന്ദ്രം നികുതി ചുമത്തുന്നു, ശേഷം അതിൽ ഒരു ഭാഗം(41%) സംസ്ഥാനങ്ങൾക്ക് തിരകെ നൽകുന്നു. ഇതൊരു സമീകരണപ്രക്രിയ(balancing) ആണെന്ന് കാണാം. കേന്ദ്രം എണ്ണ ഉത്പന്നങ്ങളുടെ മേലുള്ള നികുതി കുറച്ചാൽ സംസ്ഥാനങ്ങൾക്ക് നഷ്ടം വരും. GST യിൽ ആക്കുക എന്നാൽ നികുതി വലിയതോതിൽ കുറയ്ക്കുക എന്നു തന്നെയാണ് അർത്ഥം.

എണ്ണ GST യിൽ വന്നാൽ, നിലവിലുള്ള പരമാവധിയായ 28 ശതമാനം GST ചുമത്തിയാൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 56.19 രൂപയാകും. GST നികുതി-15.73 രൂപ. അത് പങ്കുവച്ചാൽ കേരളത്തിന് 7.86 രൂപ കിട്ടും. അതായത് നിലവിൽ ലിറ്ററിന് മേൽ 16.64 രൂപ നഷ്ടം. കേന്ദ്രത്തിന്റെ നഷ്ടം- ലിറ്ററിന് 25.14 രൂപ. രണ്ടു കൂട്ടർക്കും കനത്ത നഷ്ടം. ഈ നഷ്ടം കേന്ദ്രം താങ്ങുന്നത് പോലെ സംസ്ഥാനങ്ങൾക്ക് താങ്ങാനാവില്ല. കാരണം? സംസ്ഥാനങ്ങൾക്ക് വരുമാന സ്രോതസ്സുകൾ കുറവാണ്, സാമ്പത്തിക അധികാരങ്ങൾ കുറവാണ്, കടം വാങ്ങാനുള്ള അധികാരവും സാധ്യതയും താരതമ്യേന കുറവാണ്.

(6) GST നിരക്ക് കൂട്ടിയാലോ? നിയമപരമായ തടസ്സമൊന്നുമില്ല. പക്ഷെ ഒന്നോർക്കുക, GST നടപ്പിലാക്കിയ 140 ലോകരാജ്യങ്ങളിൽ ഏറ്റവും കൂടിയ നിരക്ക് ഇന്ത്യയിലാണ്-28 ശതമാനം. രണ്ടാംസ്ഥാനം അർജന്റിന-27%, യു.കെ. ഫ്രാൻസ് -20 % , സിംഗപ്പൂർ-7%. എന്നിങ്ങനെ. കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങൾക്ക് ഉള്ളിൽ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാൻ ആ വർദ്ധനയെ എതിർത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാൻ കേന്ദ്രം തീരുമാനിച്ചാൽ നഷ്ടപരിഹാരം ചോദിക്കും.

കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന 24.5 രൂപയുടെ സ്ഥാനത്ത് 7.86 രൂപയാകുമ്പോൾ വരുന്ന കുറവ് കേന്ദ്രം നികത്തി കൊടുക്കണം എന്നാണ് ആവശ്യം. അതായത് കേന്ദ്രം നികുതി കൂട്ടാൻ പാടില്ല, അത് ജനവിരുദ്ധം. കുറയ്ക്കാനും പാടില്ല! കുറച്ചാൽ കുറച്ചതുമൂലം സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം വരും. അങ്ങനെ വന്നാൽ കേന്ദ്രം സ്വന്തം നഷ്ടം സഹിക്കുന്നതിന് പുറമെ സംസ്ഥാനങ്ങളുടെ നഷ്ടം നികത്തി കൊടുക്കണം.

അതായത്, 2022 ജൂലൈ ഒന്നിന് മുമ്പ് എണ്ണ ഉത്പന്നങ്ങൾ GST ക്ക് കീഴിൽ വന്നാൽ സസംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നികുതി നഷ്ടം കേന്ദ്രം നികത്തേണ്ടിവരും. അപ്പോഴും ഒരു ചോദ്യം ബാക്കി. കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം- അന്യൻ(2005, തമിഴ് മൂവി). കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP