Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞ മൂക്കൻ ലോറികൾ

മഞ്ഞ മൂക്കൻ ലോറികൾ

വിനോദ് കാർത്തിക

ഞ്ഞ് പെയ്ത് തണുപ്പുറഞ്ഞ പ്രഭാതങ്ങളിൽ ഉറക്കം അതിന്റെ അവസാന ലാപ്പ് പൂർത്തിയാക്കനുള്ള ശ്രമത്തിലായിരിക്കും.അപ്പോഴാണ് റഫറിയുടെ വിസ്സിൽ പോലെ അമ്മവിളി ഉയരുന്നത്.
അതി രാവിലെ ഉറക്കപ്പായയിൽ നിന്നും അമ്മയുടെ നിർത്താതെ തുടങുന്ന വിളിയെ അവഗണിച്ചും പുതപ്പ് ഒന്ന് കൂടി വലിച്ച് പുതച്ച്...

പിന്നെയും അതേ ശബ്ദം മുഴങി...

'നേരം വെളുത്ത്,
ചായ ഇടാൻ പാൽ വാങ്ങാൻ എഴുന്നേറ്റ് പോയില്ലേ ഇത് വരെ...'

'പോകാം...'

ഉറക്കം മുറിഞതിന്റെ ഈർഷ്യയിൽ പിറു പിറുത്തുകൊണ്ട് എഴുന്നേറ്റ് അരിക് വളഞ്ഞ മൊന്തയിൽ കുറച്ച് വെള്ളം കോരി വായിലൊഴിച്ച് സൈഡ് തേഞ്ഞ സ്ലിപ്പർ ചെരിപ്പിട്ട് മുറ്റത്തെയ്ക്ക് ഇറങ്ങി.രാത്രി മുഴുവൻ വവ്വാലും മൂങ്ങയും പറമ്പിൽ അലഞ്ഞതിന്റെ ബാക്കി ചവച്ച് തുപ്പിയ പുന്നയ്ക്കായും പറങ്കി മാങ്ങയും ചരൽ നിറഞ്ഞ വഴികളിൽ കിടപ്പുണ്ട്.തണുത്ത കാറ്റ് കൈകളിലൊക്കെ കുളിര് വിതറി കടന്ന് പോകുന്നു..

ചരൽ റോഡ് പിന്നിട്ട് ടാർ റോഡിലെയ്ക്കിറങുന്ന വഴിയിൽ സിമന്റടർന്ന കല്ലുകളുടെ വിടവിൽ തേനീച്ച കൂട് കൂട്ടിയ കലുങ്ക് ഉണ്ട്.അതിൽ മൊന്ത വച്ച് വായിൽ കൊണ്ട് വെള്ളം കുലുക്കി ആകാശത്തോട്ട് നീട്ടി തുപ്പി ചിതറിച്ച്.ഒന്ന് ചെവി വട്ടം പിടിച്ച് റോഡിലിറങാൻ മടിച്ച് നിന്ന്

പത്രം ഇടാൻ പോകുന്ന ചെക്കന്മാർ സൈക്കിളിൽ പത്രക്കെട്ടുകളുമായി പാഞ്ഞു പോകുന്നതിനിടയിൽ വീടുകളിലെയ്ക്ക് വലിച്ചെറിയുന്നു..ബീഡി വലിച്ച് ചുമച്ച് ഞരമ്പുകൾ മുറുകി ചായക്കടയിലെ ബെഞ്ചുകളിൽ തലയിൽ തോർത്ത് വളച്ച് കെട്ടി നാലഞ്ച് പേർ ലോകം കാര്യം ചർച്ച ചെയ്യുന്നു.കയർ നെയ്യാൻ പോകുന്ന സ്ത്രീകൾ തൂക്ക് പാത്രങളിൽ ചോറും നിറച്ച് വേഗത്തിൽ കടന്നു പോയി.

ഇറക്കമിറങി വരുന്ന റോഡ് താഴെയ്ക്ക് വളഞ്ഞു അമ്പലം പിന്നിട്ട് കനാലുകൾക്ക് കുറുകെ കടന്ന് ഹൈ വേയിൽ അവസാനിക്കും.റോഡിൽ വാഹനങൾ അധികമില്ല,സൈക്കിളുകളിൽ BSA ആഡംബര വാഹനവും റേഡിയോ ബസ്സിൽ കൊണ്ട് പോകാൻ ടിക്കറ്റ് എടുക്കുന്ന കാലമായിരുന്നല്ലൊ.
പാൽ വാങ്ങുന്ന വീടിന്റെ മുറ്റത്തേയ്ക്ക് എത്തണമെങ്കിൽ വളവ് കഴിഞ്ഞ് പിന്നെയും അര കിലോമീറ്റർ ഉണ്ടാകും.

'അവിടെ നിന്ന് കളിക്കാതെ പോയി പാലു വാങ്ങാൻ....'പിന്നെയും വീട്ടിൽ നിന്ന് വിളിയുയർന്ന്...

'ദാ പോണൂ...'

'ഒരു സൈഡിൽ അമ്മയും മറു സൈഡിൽ ആറെംങ്കെയുടെ ലോറിയും...'
പിറുപിറുത്തുകൊണ്ട്
റോഡിലെയ്ക്ക് ഇറങ്ങി നടന്ന്

പുൽ നാമ്പുകളിൽ മഞ്ഞ് കണങ്ങളൊത്ത് ചേർന്ന് തുള്ളിയായി ഇറ്റ് വീഴാൻ വെമ്പി നിൽക്കുന്നു.അതിൽ ചെരിപ്പില്ലാതെ ചവിട്ടി നിൽക്കുമ്പോൾ തണുപ്പിന്റെ കണികകൾ കാൽ വിരലുകളിലേയ്ക്ക് പടരും..പുൽക്കൊടി തുമ്പിലെ സുഷിര ബിന്ദുക്കളെ കൺപോളകളിൽ കുളിർമ പടർത്തും.

'പീ......പീ..'

നീളൻ ശബ്ദത്തിൽ ഹോൺ മുഴക്കം ഭീതിയൊടെ കാതിൽ പതിച്ച് ,പതിവ് പോലെ ലോറി വളവിലെ മൺ ഭിത്തിയോട് എന്നെ ചേർത്തു.ഒരു ഹുങ്കാര ശബ്ദത്തൊടെ കടന്ന് പോയി.അന്നും കൈ മുട്ടുകളിൽ കല്ല് കൊണ്ട് ചോര പൊടിഞ്ഞു.മൺ ഭിത്തിക്കും ലോറിക്കുമിടയിലുള്ള ആ നിമിഷങ്ങൾ ഒരഞ്ച് വയസ്സുകാരനിൽ ഏൽപ്പിക്കുന്ന ആഘാതം വലുതായിരുന്നു.

മഞ്ഞ നിറത്തിൽ മുഖം മിനുപ്പിച്ച് തടിച്ച മൂക്കും സൈഡിൽ ഉന്തി നിൽക്കുന്ന വട്ട പാത്രത്തിലെ ഹെഡ് ലൈറ്റ്.കുറച്ച് മാറി അതിനൊപ്പം ഒരു നീണ്ടു വളഞ്ഞ കമ്പിയും അതിന്റെ അറ്റത്ത് കറുത്ത നിറത്തിലെരുണ്ടയും തടി പെട്ടി പോലെയുള്ള നെറ്റിയിൽ നീട്ടി പേരെഴുതിയും ചതുരകള്ളി പോലെയുള്ള കണ്ണാടിയിൽ പിടിപ്പിച്ച കറുത്ത നിറത്തിലെ വൈപ്പറും ഒക്കെയായി എന്റെ നേർക്ക് പാഞടുക്കുന്ന ആറെംകെ മുതലാളിയുടെ ലോറി എന്റെ പേടി സ്വപനമാണു...പിറകിൽ മഞ്ഞ പെയിന്റടിച്ച ബോഡിയിൽ പാറയോ മണലോ ഒക്കെ നിറച്ച് പൊടി പറത്തി പാഞ്ഞടുക്കും...

കലിംഗ ശശിയെപ്പൊലെ മുഖമുള്ള മൂക്കൻ ലോറി..

അതിനെ എനിക്ക് പേടിയായിരുന്നു..
ഞാൻ റോഡിലിറങിയാൽ കൃത്യമായി അത് വന്നിരിക്കും.അതുകൊണ്ടാണ് റോഡിലിറങ്ങാൻ മടിച്ച് കലുങ്കിന്റെയരികിൽ ചെവി വട്ടം പിടിച്ച് നിൽക്കുന്നത്.

'നശിച്ച ലോറിയും മുതലാളിയും...
പണ്ടാരം അടങാനായിട്ട്...'
പ്രാകി കൊണ്ട് പാലും വാങ്ങി തിരികെ നടക്കും..

ആറെംങ്കെ മുതലാളിക്ക് വേറെയും ലോറികൾ ഉണ്ടായിരുന്നു,ഫർഗോയും റ്റാറ്റയും ലോറികൾ ഒക്കെ എന്നെ പേടിപ്പിക്കാൻ വേണ്ടി മുതലാളി വാങ്ങിയത് പോലെ തോന്നും..

കാലം കടന്നു പോയി.
ഗ്രാമദേവതയുടെ ദർശനം മറച്ച് ഉയരത്തിൽ കെട്ടി പൊക്കിയ കെട്ടിടത്തിൽ അനർത്ഥങളായിരുന്നത്രെ..പണിക്കാർ തുടരെ വീണു മരിച്ചും കാലൊടിഞും പണി മുടങ്ങി കിടന്നു.പണിയാൻ ആളുകൾ വരാതെയായി.
ലോറികൾ വരാതെയായി.പാഴ്‌ചെടികൾ മൂടിയ കെട്ടിടം വീണ്ടും
കെട്ടി പൊക്കിയപ്പോൾ മുതലാളി തന്നെ വിധിക്ക് കീഴടങ്ങി.

ഇന്നും ദേവിയുടെ അലിഖിത നിയമത്തിന്റെ ലംഘനമെന്നോണം ക്ഷേത്രത്തിനെതിർ വശത്തായി ദേവീ കോപത്തിനു പാത്രമായി കെട്ടിടം കാട് പിടിച്ച് കിടക്കുന്നു.
ചിലപ്പോൾ തോന്നും പേടിച്ചരണ്ട് മൺ ഭിത്തിയിൽ ചാരി നിന്ന് പ്രാകിയ ഒരഞ്ച് വയസ്സുകാരന്റെ പ്രാക്ക് ആയിരിക്കുമൊ മുതലാളി നശിക്കാൻ കാരണം..

ആയിരിക്കരുതേ...!

അരിക് പിന്നി നൂൽ പൊട്ടിയ നിക്കറിട്ട് റോഡരുകിലെ പുല്ലുകളിൽ മാത്രം ചാടി നടന്ന് പാൽ വാങ്ങാൻ പോകുന്ന ബാല്യം....
അറ്റം കൂർത്ത ഊപ്പൻ പുല്ലുകൾ നിക്കറുകളിൽ തറച്ചും റോഡുകളിൽ നിന്നും തെറിച്ച് വീഴുന്ന ചെറിയ കല്ലുകളിൽ കാൽ തട്ടി മുറിച്ചും ...
പൊടിയും മണ്ണും നിറഞ്ഞ ചെമ്മൺപ്പാതകളിൽ സൈക്കിൾ ടയർ ഉരുട്ടിക്കളിച്ചും പിന്നിട്ടക്കാലം ഇന്നും എവിടെയെക്കെയൊ ഓർമ്മകളിൽ കൊളുത്തി വലിക്കാറുണ്ട്.കാറ്റിന്റെ ആയത്തിലടർന്ന് വീഴുന്ന മാങ്ങകളുടെ മാധുര്യം പോലെ ചിലയോർമ്മകൾ...
നമ്മൾ നടന്ന് തീർത്ത ബാല്യത്തിന്റെ പാഴ് ചെടികൾ മൂടിയ മറവികളിൽ ഇതളടർന്ന പൊലെയൊരു ഓർമകളുടെ തുമ്പ പൂവ് നൊമ്പരം പടർത്തി കിടക്കാറുണ്ട്.

ആറെംങ്കെ മുതലാളിയുടെ മൂക്കൻ ലോറികൾ ഇപ്പോഴും ഓർമകളുടെ ഒറ്റയടിപ്പാതകളിൽ നീളൻ ഹോൺ അടിച്ച് കടന്നു പോകാറുണ്ട്.....
പക്ഷേ ഇപ്പോൾ പേടിയില്ല,
ഉള്ളിലെവിടെയോ നനുത്ത നൊമ്പരം..
ഇറ്റിറ്റ് വീഴാൻ വെമ്പി നിൽക്കുന്ന പുൽക്കൊടി തുമ്പിലെ തുള്ളികൾ പോലെ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP