Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യം കിട്ടാത്ത സാഹചര്യത്തിൽ അസ്വസ്ഥതത തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം; കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ്; ചികിത്സ കിട്ടാതെ പോകുന്ന ഡി റ്റി ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചു ശതമാനവും പേർ മരിച്ചുപോവാറുണ്ട്; ചിലർക്ക് അപസ്മാരം വന്നേക്കാം; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം മദ്യപാനികൾ ശ്രദ്ധിക്കണം

മദ്യം കിട്ടാത്ത സാഹചര്യത്തിൽ അസ്വസ്ഥതത തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം; കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ്; ചികിത്സ കിട്ടാതെ പോകുന്ന ഡി റ്റി ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചു ശതമാനവും പേർ മരിച്ചുപോവാറുണ്ട്; ചിലർക്ക് അപസ്മാരം വന്നേക്കാം; ബാറുകളും ബിവറേജുകളും അടച്ചതോടെ സ്ഥിരം മദ്യപാനികൾ ശ്രദ്ധിക്കണം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: രാജ്യം കോവിഡിനോട് പൊരുതുന്നതിന്റെ ഭാഗമായി ഇപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കയാണ്. സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട് ലെറ്റുകളും മദ്യഷാപ്പുകളും അടച്ച സാഹചര്യത്തിൽ മദ്യം മുടങ്ങുന്നത് അമിതമദ്യപാനമുള്ള അഡിക്റ്റുകളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ് (ഡി.റ്റി). ചികിത്സ കിട്ടാതെ പോകുന്ന ഡി.റ്റി. ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചോളം ശതമാനവും പേർ രോഗമധ്യേ മരണമടയാറുണ്ട് എന്നാണ് സൈക്യാട്രിസ്റ്റ് ആയ ഡോ. ഷാഹുൽ അമീൻ ഇൻഫോ ക്ലിനിക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. ഇൻഫോക്ലിനിക്കിലെ ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

മദ്യം മുടങ്ങുന്നത് വിഭ്രാന്തിക്കു വഴിവെക്കുമ്പോൾ

ബാറുകളും ബെവ്കോ ഔട്ട്‌ലെറ്റുകളും അടക്കണമെന്ന ആവശ്യമുയർന്നപ്പോൾ പലരുമുന്നയിച്ച മറുവാദമായിരുന്നു, അങ്ങിനെ ചെയ്താൽ പലർക്കും വിത്ത്ഡ്രോവൽ സിംപ്റ്റംസ് വരും, ചിലരെങ്കിലും അവ മൂലം മരണപ്പെട്ടേക്കും എന്നൊക്കെ. അമിതമദ്യപാനമുള്ളവർ പൊടുന്നനെ കുടിനിർത്തുമ്പോൾ സംജാതമാകാറുള്ള പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയാണ് ഡെലീരിയം ട്രെമൻസ് (ഡി.റ്റി.). ചികിത്സ കിട്ടാതെ പോകുന്ന ഡി.റ്റി. ബാധിതരിൽ മുപ്പത്തഞ്ചോളം ശതമാനവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചോളം ശതമാനവും പേർ രോഗമദ്ധ്യേ മരണമടയാറുണ്ട്.

കുടി നിർത്തുമ്പോൾ

മദ്യപാനം നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യുമ്പോൾ എന്തെല്ലാം അസ്വാസ്ഥ്യങ്ങളാണു നേരിടേണ്ടിവരിക എന്നത് ആ വ്യക്തിയുടെ അഡിക്ഷൻ എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഭൂരിപക്ഷത്തിനും മദ്യം നിർത്തി ഏകദേശം ആറു മണിക്കൂർ ആയാൽ കൈവിറയൽ പ്രത്യക്ഷപ്പെടാം. ഒപ്പം മുൻകോപം, ഉറക്കക്കുറവ്, ദുസ്വപ്നങ്ങൾ, അമിതവിയർപ്പ്, ഉത്ക്കണ്ഠ, വിശപ്പില്ലായ്ക, ഓക്കാനം, ഛർദ്ദിൽ, നെഞ്ചിടിപ്പ് എന്നിവയും കാണാം.

അഡിക്ഷൻ കുറച്ചുകൂടി പുരോഗമിച്ചിട്ടുള്ള ചിലർക്ക് ഒന്നോ രണ്ടോ തവണ അപസ്മാരം വന്നേക്കാം. മദ്യം മുടങ്ങിയതിന്റെ രണ്ടാം നാളിലാണ് ഇതു സംഭവിക്കാറ്.

ഡി.റ്റി. ബാധിക്കുന്നതാരെ?

അഡിക്ഷൻ അതിന്റെ പാരമ്യത്തിലെത്തിയിട്ടുള്ളവരെയാണ് ഡി.റ്റി. ബാധിക്കാറുള്ളത്. സ്ഥിരം മദ്യപിക്കുന്നവരിൽ അഞ്ചു തൊട്ടു പത്തു വരെ ശതമാനം പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഡി.റ്റി. പിടിപെടാമെന്നാണു കണക്ക്. ഈ റിസ്‌കു കൂടുതലുള്ളത് താഴെപ്പറയുന്നവർക്കാണ്:

വയസ്സ് നാല്പത്തഞ്ചു കഴിഞ്ഞവർ
പത്തുവർഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവർ
കുടി പലതവണ നിർത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവർ
കരളിന്റെയോ പാൻക്രിയാസിന്റെയോ രോഗങ്ങളോ എന്തെങ്കിലും അണുബാധകളോ മറ്റു ശാരീരികപ്രശ്നങ്ങളോ ബാധിച്ചവർ
തലക്കു പരിക്കേറ്റിട്ടുള്ളവർ
കുടിനിർത്തുമ്പോൾ അപസ്മാരമുണ്ടായിട്ടുള്ളവർ
മദ്യം നിർത്തുന്നതിനു തൊട്ടുമുൻദിവസങ്ങളിൽ ഏറെയളവിൽ കഴിപ്പുണ്ടായിരുന്നവർ

ഡി.റ്റി. ഒരിക്കൽ വന്നിട്ടുള്ളവർക്ക് പിന്നീടെപ്പോഴെങ്കിലും കുടിനിർത്തുമ്പോഴും അതാവർത്തിക്കാൻ സാദ്ധ്യതയേറെയുണ്ട്. കോലഞ്ചേരി എം.ഓ.എസ്.സി. മെഡിക്കൽകോളേജിൽ ഡീഅഡിക്ഷനു വേണ്ടി അഡ്‌മിറ്റായ 104 രോഗികളിൽ നടന്നൊരു പഠനത്തിന്റെ കണ്ടെത്തൽ, അക്കൂട്ടത്തിൽ മുമ്പു ഡി.റ്റി. വന്ന പതിനാറുപേർ ഉണ്ടായിരുന്നതിൽ മുഴുവനും പേർക്കും ആ തവണയും ഡി.റ്റി. പിടിപെട്ടുവെന്നാണ്.

ലക്ഷണങ്ങളെന്തൊക്കെ?

കൈകാലുകൾ ശക്തിയായി വിറക്കുക, വല്ലാതെ വിയർക്കുക, തീരെ ഉറക്കമില്ലാതാവുക, ചുറ്റുമുള്ള ശബ്ദങ്ങളും വെളിച്ചങ്ങളും ഏറെ കഠോരമായിത്തോന്നുക, അശരീരിശബ്ദങ്ങൾ കേൾക്കുക, പേടിപ്പെടുത്തുന്ന മായക്കാഴ്ചകൾ കാണുക, ശരീരത്തിൽ ജീവികളും മറ്റും പാഞ്ഞുനടക്കുന്നതായിത്തോന്നുക, സ്ഥലകാലബോധം നഷ്ടമാവുക, അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാതിരിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ആരോ കൊല്ലാൻ വരുന്നെന്നും മറ്റും അകാരണമായി പേടിക്കുക എന്നിവയാണ് ഡി.റ്റി.യുടെ മുഖ്യലക്ഷണങ്ങൾ. അടങ്ങിയിരിക്കായ്കയും അമിതകോപവും അക്രമാസക്തതയും കാണപ്പെടുകയുമാവാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മർദ്ദമോ പരിധിവിട്ടുയരാം. നേരിയ പനി കണ്ടേക്കാം. ഇടക്ക് അൽപനേരമൊക്കെ നോർമലായിപ്പെരുമാറുകയും പിന്നീട്, പ്രത്യേകിച്ച് നേരമിരുട്ടിക്കഴിഞ്ഞാൽ, പ്രശ്നങ്ങൾ വീണ്ടും പ്രകടമാവുകയും ചെയ്യാം.

മരണത്തിനിടയാക്കുന്നതെങ്ങനെ?

അപകടങ്ങൾക്കും ചില ശാരീരികപ്രശ്നങ്ങൾക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാവാറുള്ളത്. നിർജലീകരണമോ ലവണങ്ങളുടെ അപര്യാപ്തതയോ ഹൃദയതാളത്തിൽ വ്യതിയാനങ്ങൾ വരുത്തുന്നതും, ബോധക്കുറവു മൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉളവാക്കുന്നതും, ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌കകേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും, ശരീരോഷ്മാവ് ക്രമാതീതമാവുന്നതുമൊക്കെ ഡി.റ്റി. രോഗികളുടെ ജീവനെടുക്കാം.

വരുന്നതെന്തുകൊണ്ട്?

ഉറക്കത്തിന്റെയും ഉണർവിന്റെയും ചാക്രികതയിലൂടെ നമ്മെ ചുവടുപിഴക്കാതെ വഴിനടത്തുന്നതു മുഖ്യമായും ഗാബ, ഗ്ലൂട്ടമേറ്റ് എന്നീ നാഡീരസങ്ങളാണ്. ഗാബ ഉറക്കത്തിനും ഗ്ലൂട്ടമേറ്റ് ഉണർവിനുമാണ് സഹായകമാവുന്നത്. മദ്യം തലച്ചോറിൽ പ്രവർത്തിക്കുന്നതു ഗാബയെപ്പോലാണ് എന്നതിനാൽ ഒരാൾ ദിനംപ്രതി മദ്യമെടുക്കുമ്പോൾ അത് ഗാബക്കു ഗ്ലൂട്ടമേറ്റിന്മേൽ ഒരു മേൽക്കൈ കിട്ടാനിടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബാലൻസ് പുനഃസ്ഥാപിക്കേണ്ടതുള്ളതിനാൽ തലച്ചോർ കാലക്രമത്തിൽ ഗാബയുടെ പ്രവർത്തനക്ഷമത കുറക്കുകയും ഗ്ലൂട്ടമേറ്റിന്റേതു കൂട്ടുകയും ചെയ്യും. ഇതിനൊക്കെ ശേഷം പെട്ടെന്നൊരു മുഹൂർത്തത്തിൽ മദ്യം കളമൊഴിയുമ്പോൾ തലച്ചോറിങ്ങനെ ശക്തിമത്താക്കി നിർത്തിയിരിക്കുന്ന ഗ്ലൂട്ടമേറ്റിന് എതിരാളിയില്ലാത്ത അവസ്ഥ വരുന്നതാണ് ഉറക്കക്കുറവിനും കൈവിറയലിനും തൊട്ട് അപസ്മാരത്തിനും ഡി.റ്റി.ക്കും വരെ അടിസ്ഥാനമാവുന്നത്.

തടയാനെന്തുചെയ്യാം?

ഡി.റ്റി. വരാതെ സ്വയംകാക്കാനുള്ള ഏറ്റവും നല്ല ഉപായം, സ്വാഭാവികമായും, അമിതമദ്യപാനം ഒഴിവാക്കുകയെന്നതു തന്നെയാണ്. മദ്യപാനം നിയന്ത്രണാതീതമാവുന്നതിനു മുന്നേതന്നെ ചികിത്സയെടുത്തോ അല്ലാതെയോ അതിൽനിന്നു പിൻവാങ്ങുന്നതു പരിഗണിക്കുക.

മദ്യത്തിനടിപ്പെട്ടുകഴിഞ്ഞവർ, പ്രത്യേകിച്ച് ഡി.റ്റി. വരാൻ സാദ്ധ്യത കൂടുതലുണ്ടെന്ന് മുമ്പുസൂചിപ്പിച്ച വിഭാഗങ്ങളിൽപ്പെടുന്നവർ, മദ്യപാനം കുറക്കാനോ നിർത്താനോ തീരുമാനിച്ചാൽ അത് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, മരുന്നുകളുടെ സഹായത്തോടെ മാത്രമാവാൻ ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും പ്രശ്നത്തിനായാണ് അഡ്‌മിറ്റാവുന്നത് എങ്കിലും മദ്യപാനക്കാര്യം ഡോക്ടർമാരോടു നിശ്ചയമായും വെളിപ്പെടുത്തുക. മദ്യംനിർത്തുന്നതിന്റെ ആദ്യ ദിവസങ്ങളിൽ നന്നായി വിശ്രമിക്കുകയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. അസാധാരണ ശബ്ദങ്ങളോ ദൃശ്യങ്ങളോ സ്പർശങ്ങളോ അനുഭവപ്പെട്ടു തുടങ്ങുന്നെങ്കിൽ ഡോക്ടറെയോ നഴ്സുമാരെയോ അറിയിക്കുക.

കുടി നിർത്തുന്ന ആരെങ്കിലും വല്ല അസ്വസ്ഥതകളും വെളിപ്പെടുത്തിയാൽ അത് ''വീണ്ടും കഴിക്കാനുള്ള ആശകൊണ്ടു തോന്നുന്നതാണ്'' എന്നും മറ്റും പരിഹസിക്കാതെ അതിനെ മുഖവിലക്കെടുക്കുകയും വിദഗ്ദ്ധാഭിപ്രായം തേടാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

പ്രതിവിധിയെന്താണ്?

ഡി.റ്റി. തന്നെയാണ്, മറ്റസുഖങ്ങളൊന്നുമല്ല എന്നുറപ്പുവരുത്താൻ ചില ടെസ്റ്റുകൾ ആവശ്യമായേക്കാം. കരളിന്റെയോ വൃക്കയുടെയോ മറ്റോ കുഴപ്പങ്ങളുണ്ടോ, സോഡിയവും പൊട്ടാഷ്യവും പോലുള്ള ലവണങ്ങളുടെ പോരായ്മയുണ്ടോ എന്നൊക്കെയറിയാൻ രക്തം പരിശോധിക്കേണ്ടതായി വരാം. ശ്വാസംമുട്ടുള്ളവർക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ടിട്ടുണ്ടോ എന്നറിയാൻ നെഞ്ചിന്റെ എക്സ്റേയും, അപസ്മാരമിളകുകയോ തലക്കു പരിക്കേൽക്കുകയോ ചെയ്തവർക്ക് തലയുടെ സ്‌കാനിംഗും വേണ്ടിവന്നേക്കാം.

ഡി.റ്റി. ബാധിച്ചവർക്കു കിടത്തിച്ചികിത്സ കൂടിയേതീരൂ. വലിയ ബഹളങ്ങളില്ലാത്ത, ആവശ്യത്തിനു വെളിച്ചമുള്ള ഇടങ്ങളാണ് ഇത്തരം രോഗികൾക്കു വേണ്ടത്. മുറിക്കകത്തുനിന്ന് ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കളൊക്കെ മാറ്റേണ്ടതുമുണ്ട്.

ഡി.റ്റി.യുടെ ലക്ഷണങ്ങൾക്കു ശമനമുണ്ടാക്കുക, മരണമടക്കമുള്ള സങ്കീർണതകൾ വരാതെ കാക്കുക, മദ്യപാനം പിന്നെയും തുടങ്ങാതിരിക്കാൻ രോഗിയെ പ്രാപ്തനാക്കുക എന്നിങ്ങനെ മൂന്ന് ഉദ്ദേശങ്ങളാണ് ചികിത്സക്കുണ്ടാവുക. ഉറക്കക്കുറവും വിറയലും പോലുള്ള, ഗ്ലൂട്ടമേറ്റിന്റെ അതിപ്രവർത്തനം മൂലമുളവാകുന്ന, ലക്ഷണങ്ങളെ മയപ്പെടുത്താൻ ഗാബയെപ്പോലെ പ്രവർത്തിക്കുന്ന ''ബെൻസോഡയാസെപിൻസ്'' എന്ന ഗണത്തിൽപ്പെട്ട മരുന്നുകളാണ് ഉപയോഗിക്കാറ്. അശരീരികൾക്കും മായക്കാഴ്ചകൾക്കും അനാവശ്യ ഭീതികൾക്കും ''ആന്റിസൈക്കോട്ടിക്സ്'' എന്ന തരം മരുന്നുകൾ വേണ്ടിവരാം. ആവശ്യത്തിനു ശ്വാസവും ഭക്ഷണപാനീയങ്ങളും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തുക, ആവശ്യമെങ്കിൽ ഓക്സിജൻ നൽകുകയോ ഡ്രിപ്പിടുകയോ മൂക്കിലൂടെ ആഹാരം കൊടുക്കുകയോ ചെയ്യുക, ഗ്ലൂക്കോസും തയമിനും കയറ്റുക, വയറ്റിൽനിന്നു പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നടപടികളും പ്രധാനമാണ്.

സാധാരണ നിലക്ക് ഡി.റ്റി. അഞ്ചോളം ദിവസമേ നീളൂ. അപൂർവം ചിലരിൽ പക്ഷേയത് ആഴ്ചകളോളം തുടരുകയും ചെയ്യാം. ഡി.റ്റി.യുടെ ലക്ഷണങ്ങൾ വിട്ടുപോവുന്നതുവരെയേ മുമ്പുപറഞ്ഞ ബെൻസോഡയാസെപിൻസോ ആന്റിസൈക്കോട്ടിക്സോ കൊടുക്കേണ്ടതുള്ളൂ.

മദ്യം മുടങ്ങിയതാണു പ്രശ്നനിമിത്തമായത് എന്നയനുമാനത്തിൽ തിരിച്ചു മദ്യം കഴിക്കാനോ കൊടുക്കാനോ തുടങ്ങുന്നതു ബുദ്ധിയല്ല എന്തുതന്നെ ചെയ്താലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ലക്ഷണങ്ങൾ തിരിച്ചുപോവാൻ അതിന്റേതായ സമയമെടുക്കുമെന്നും, ഇങ്ങിനെയൊരു നടപടി മദ്യം ഉളവാക്കിക്കഴിഞ്ഞ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൂടുതൽ തീവ്രമാവാനും പിന്നീടെപ്പോഴെങ്കിലും മദ്യം നിർത്താൻ നോക്കിയാൽ കൂടുതൽ വേഗത്തിൽ, കൂടുതൽ രൂക്ഷതയോടെ ഡി.റ്റി. വീണ്ടും വരാനും വഴിയൊരുക്കുമെന്നും ഓർക്കുക.

ഡി.റ്റി. കലങ്ങിത്തെളിഞ്ഞ ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാൻ വേണ്ട മരുന്നുകളും കൗൺസലിംഗും ലഭ്യമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഡി.റ്റി.വേളയിൽ പ്രകടിപ്പിച്ച പെരുമാറ്റ വൈകല്യങ്ങൾ വീഡിയോയിൽപ്പിടിച്ച് ഡി.റ്റി. മാറിക്കഴിഞ്ഞിട്ടു കാണിച്ചുകൊടുക്കുന്നത് മദ്യത്തിലേക്കു വീണ്ടും മടങ്ങാതിരിക്കാൻ രോഗിക്കു പ്രചോദനമേകുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.

ഹാനികരമാവാറുള്ള തെറ്റിദ്ധാരണകൾ

മദ്യംനിർത്തുന്ന ഒരാൾക്ക് ശരിക്കൊന്നുറങ്ങാനാവാൻ എന്തളവിൽ മരുന്നുകൾ ആവശ്യമായേക്കുമെന്നു മുൻകൂട്ടി പ്രവചിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ, ഫലംചെയ്തേക്കാമെന്നനുമാനിക്കുന്ന ഒരു ഡോസ് കുറിക്കുകയും, ഉറക്കക്കുറവുണ്ടെങ്കിൽ ആവശ്യാനുസരണം കൂടുതൽ മരുന്നു നൽകാൻ നഴ്സുമാരോടു നിർദ്ദേശിക്കുകയുമാണ് മിക്ക ഡോക്ടർമാരും ചെയ്യാറ്. എന്നാൽ ഉറക്കംവരാത്ത കാര്യം പക്ഷേ പലരും നഴ്സുമാരെ അറിയിക്കാറില്ല. മരുന്നുകൾക്ക് അഡിക്ഷനായിപ്പോവും എന്ന പേടിയാണ് പലപ്പോഴും ഇതിനുപിന്നിലുണ്ടാവാറുള്ളത്. ഉറക്കക്കുറവ് ഇത്തരത്തിൽ യഥാവിധി ചികിത്സിക്കപ്പെടാതെ പോവുന്നത് അപസ്മാരത്തിനും ഡി.റ്റി.ക്കും സാദ്ധ്യതയേറ്റുമെന്നും, രണ്ടോ മൂന്നോ രാത്രി വിദഗ്ദ്ധ മേൽനോട്ടത്തിൽ ഉറക്കമരുന്നുകളെടുത്തെന്നുവെച്ച് അവക്ക് അഡിക്ഷനൊന്നുമാവില്ലെന്നും ഓർക്കുക.

ആശുപത്രിയിൽ പ്രവേശിച്ചു രണ്ടാമത്തെയോ മൂന്നാമത്തെയോ നാൾ ഡി.റ്റി. പ്രത്യക്ഷമാവുമ്പോൾ അത് അവിടെനിന്നു നൽകപ്പെട്ട എന്തോ മരുന്നോ ഇഞ്ചക്ഷനോ മൂലം സംഭവിച്ചതാണ് എന്ന അനുമാനത്തിലെത്തുകയോ അതിന്റെ പേരിൽ ചികിത്സകരുമായി വഴക്കിനു ചെല്ലുകയോ ചെയ്യാതിരിക്കുക.

ഡി.റ്റി. മാറിക്കഴിഞ്ഞാൽ മദ്യാസക്തിക്കുള്ള തുടർചികിത്സയെടുക്കേണ്ടത് അതിപ്രധാനമാണെങ്കിലും പലപ്പോഴും രോഗികളും ബന്ധുക്കളും അതിനോടു മുഖംതിരിക്കാറുണ്ട്. ഡീഅഡിക്ഷൻചികിത്സയെടുത്താൽ ജീവിതത്തിലൊരിക്കലുംപിന്നെ അൽപംപോലും മദ്യം തട്ടാൻ പറ്റില്ലെന്നും അഥവാ അങ്ങിനെ സംഭവിച്ചാൽ മനോരോഗമാവുകയോ മരിച്ചുപോവുകയോ ചെയ്യുമെന്നുമൊക്കെയുള്ള ഭീതികളാണ് പൊതുവെയിതിനു നിമിത്തമാവാറ്. അവ പക്ഷേ അടിസ്ഥാനരഹിതമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP