Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്ക ആയുധം വിറ്റ് ലാഭം കൊയ്യുമ്പോൾ ഇന്ത്യ ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്ത് പണം ഉണ്ടാക്കും; 103 ഉപഗ്രഹങ്ങളുമായി പറക്കുന്ന ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; അസൂയയോടെ ലോക മാദ്ധ്യമങ്ങൾ

അമേരിക്ക ആയുധം വിറ്റ് ലാഭം കൊയ്യുമ്പോൾ ഇന്ത്യ ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്ത് പണം ഉണ്ടാക്കും; 103 ഉപഗ്രഹങ്ങളുമായി പറക്കുന്ന ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; അസൂയയോടെ ലോക മാദ്ധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്

ചെന്നൈ: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിജയകരമായത് കണ്ട് ലോകരാഷ്ട്രങ്ങളെല്ലാം അത്ഭുതപ്പെട്ടതാണ്. അന്ന് ഇന്ത്യയെ ഇക്കാരണം കൊണ്ട് കളിയാക്കിയ പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇപ്പോൾ ഇന്ത്യൻ ദൗത്യങ്ങൡ അസൂയപ്പെടുകയാണ്. അത്രയേറെ മികവാണ് ഇന്ത്യയുടെ ഐഎസ്ആർഒ ബഹിരാകാശ വിക്ഷേപണ രംഗത്ത് നേട്ടം കൊയ്യുന്നത്. ചുരുങ്ങിയ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ഇന്ത്യൻ ശൈലിയാണ് ലോകത്തിന് മുഴുവൻ പ്രിയപ്പെട്ടതായി മാറുന്നത്. അമേരിക്ക ലോക രാഷ്ട്രങ്ങൾക്ക് ആയുധം വിറ്റ് കാശുണ്ടാക്കുന്നത് പോലെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്താണ് നേട്ടം കൊയ്യുന്നത്. ഈ രംഗത്ത് മറ്റേത് രാഷ്ട്രത്തേക്കാൾ വിശ്വാസ്യത ഇന്ത്യയ്ക്കുണ്ടെന്നതാണ് ലോക രാഷ്ടങ്ങൾ ഇന്ത്യയെ വിശ്വസിക്കാൻ കാരണം.

അടുത്തമാസം ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം മറ്റൊരു ചരിത്രദൗത്യമാണ് ഏറ്റെടുക്കുന്നത്. ഒറ്റയടിക്ക് 103 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചരിത്രമാവാനാണ് ഐ.എസ്.ആർ.ഒ. ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പദ്ധതിയിൽ പി.എസ്.എൽ.വി. സി37, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. യു.എസ്., ജർമനി തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നടന്നുവരുന്ന ശാസ്ത്രമേളയിലാണ് ഐ.എസ്.ആർ.ഒ. ഇക്കാര്യം അറിയിച്ചത്.

നൂറിലധികം ഉപഗ്രഹങ്ങൾ അയച്ച് സെഞ്ച്വറി നേടുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആർ.ഒ., ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ സോംനാഥ് പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിലെ വലിയ നേട്ടമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ 83 ഉപഗ്രഹങ്ങളുമായി ഡിസംബർ 26നാണ് വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഉപഗ്രഹങ്ങളുടെ എണ്ണം 103 ആയി വർധിച്ചതോടെ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.

ലോകത്ത് ഒരു ബഹിരാകാശ ഏജൻസിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്കു കൃത്യതയോടെ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഉപയോഗിക്കുന്നത് പിഎസ്എൽവി-സി37 റോക്കറ്റാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നായിരിക്കും വിക്ഷേപണം.

വാണിജ്യാടിസ്ഥാനത്തിൽ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആർഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയർത്താൻ ഐഎസ്ആർഒ തീരുമാനിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ദൗത്യമായി ഐഎസ്ആർഒയുടെ പദ്ധതികൾ മാറിയിട്ടുണ്ട്. വിക്ഷേപിക്കുന്നതിൽ കാർട്ടോസാറ്റടക്കം മൂന്ന് ഉപഗ്രഹങ്ങൾ ഇന്ത്യയുടേതാണ്. 700 കിലോഗ്രാമാണ് കാർട്ടോസാറ്റിന്റെ ഭാരം. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തിൽ കൂടുതൽ.

മൂന്നു മുതൽ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജർമനിയുടെ ഉപഗ്രഹങ്ങളും പിഎസ്എൽവി-സി 37 ഭ്രമണപഥത്തിലെത്തിക്കും. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആർഒയ്ക്കുണ്ട്. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോഡ്. അമേരിക്കൻ സ്‌പേസ് ഏജൻസി 29 ഉപഗ്രഹങ്ങളുമായി തൊട്ടു പിന്നിലുണ്ട്.

ഈ വിക്ഷേപണത്തിനു സമാന്തരമായി ചാന്ദ്രയാൻ 2, മംഗൾയാൻ 2 എന്നീ പദ്ധതികളും ഐഎസ്ആർഒ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആർ വലിയതോതിൽ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആർഒയ്ക്ക് ചുരുങ്ങിയ ബജറ്റിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുന്നത്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം, അന്തരീക്ഷത്തിലെതന്നെ ഓക്‌സിജന്റെ ഉപയോഗം തുടങ്ങിയ അത്യാധുനിക പരീക്ഷണങ്ങളും ഐഎസ്ആർഒ നടത്തുന്നുണ്ട്.

ഇന്ത്യൻ പരീക്ഷണങ്ങളെല്ലാം വിജയം കാണുന്നതോടെയാണ് വിക്ഷേപണ രംഗത്തെ ഇന്ത്യയെ കൂടുതലായി വിശ്വസിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറായത്. മുൻകാലങ്ങളിൽ ഇന്ത്യൻ ദൗത്യങ്ങളെ പരിഹസിച്ചിരുന്ന ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ അസൂയയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയുടെ കരുത്തു തന്നെ തെളിയിക്കുന്നതാണ് ബഹിരാകാശ ദൗത്യങ്ങൾ. ആയുധ വ്യാപാര രംഗം പോലെ ഭാവിയിൽ ഇന്ത്യയ്ക്ക് വലിയ വരുമാനം ലഭിക്കുന്ന മേഖലയായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP