Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാസ്ത്രനന്മകൾ ജനങ്ങൾക്കു കൂടി പ്രയോജപ്പെടുത്താൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാരിന്റെ സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഭൂമിയുടേയും വനത്തിന്റേയും ജലസ്രോതസ്സുകളുടേയും പൂർണവുമായ ഉപയോഗം സാധ്യമാക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായ സ്ഥാപനങ്ങളേയും സഹകരിപ്പിക്കാനും പദ്ധതി; ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഒരു പ്രത്യേക നിയമ സംവിധാനത്തിനും ശുപാർശ

ശാസ്ത്രനന്മകൾ ജനങ്ങൾക്കു കൂടി പ്രയോജപ്പെടുത്താൻ പുതിയ പദ്ധതികളുമായി സംസ്ഥാന സർക്കാരിന്റെ സാങ്കേതിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഭൂമിയുടേയും വനത്തിന്റേയും ജലസ്രോതസ്സുകളുടേയും പൂർണവുമായ ഉപയോഗം സാധ്യമാക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായ സ്ഥാപനങ്ങളേയും സഹകരിപ്പിക്കാനും പദ്ധതി; ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഒരു പ്രത്യേക നിയമ സംവിധാനത്തിനും ശുപാർശ

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാകുന്ന വിഭവശേഷി വികസനത്തിന് മുൻഗണന നൽകുന്ന ശാസ്ത്ര-സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു. പ്രകൃതിവിഭവങ്ങളുടെ പരിപാലനം. കാർഷികോൽപാദനം വർധിപ്പിക്കൽ, ജലസുരക്ഷ, പുനരുപയോഗം സാധ്യമാകുന്ന ഊർജസ്രോതസ്സുകൾ, ജൈവവൈവിധ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ കാര്യങ്ങളിലാണ് ഊന്നൽ നൽകുകയെന്ന് നയത്തിൽ പറഞ്ഞു. ശാസ്ത്രഗവേഷണത്തിന്റെ അന്തിമ ഫലങ്ങൾ സമൂഹനന്മയ്ക്ക് ഉതകുന്ന രീതിയിൽ പ്രയോഗിക്കുന്നതിന് നിലവിൽ പരിമിതികളുണ്ട്. അതു മറികടക്കണം. കരഭൂമി, ജലസ്രോതസ്സ്, വനം എന്നിവയുടെ സുസ്ഥിരവും പൂർണവുമായ ഉപയോഗം സാധ്യമാക്കുന്ന തരത്തിലുള്ള ഇടപെടൽ വേണം. അതിനനുസൃതമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും നയത്തിൽ പറയുന്നു.

ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ആയുർവേദം പോലുള്ള തനതുശാസ്ത്രത്തിന്റെ വളർച്ചക്ക് ഉതകുന്ന ശാസ്ത്ര-സാങ്കേതിക-നൂതനതാ നയം നടപ്പാക്കണം. ജലവിഭവത്തിന്റെ ശേഖരണത്തിനും ശുദ്ധീകരണത്തിനും പാഴാക്കാതെയുള്ള ഉപയോഗത്തിനും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. പരമ്പരാഗത വ്യവസായ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യയുടെയും അറിവിന്റെയും ഉപയോഗം പരിമിതമാണ്. ഈ കുറവ് പരിഹരിക്കണം.

നമ്മുടെ വികസന പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്ന അറിവുകൾ രൂപപ്പെടണമെങ്കിൽ നമ്മുടെ പരമ്പരാഗതമായ അറിവുകൾക്കൊപ്പം കേരളത്തിനു പുറത്തും ഇന്ത്യയുടെ പുറത്തും ശാസ്ത്ര-സാങ്കേതിക മേഖലയിൽ സംഭവിച്ച വളർച്ചയുടെയും വികാസത്തിന്റെയും നല്ല വശങ്ങൾ സ്വാംശീകരിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കാൻ ദേശീയവും അന്തർദേശീയവുമായ സാങ്കേതിക വളർച്ചാനേട്ടങ്ങളെ പ്രയോജനപ്പെടുത്താനുള്ള ഒരു ശൃംഖല സംവിധാനത്തിന് രൂപം നൽകാൻ സംസ്ഥാനം സ്വയം സജ്ജമാകണം. ശാസ്ത്രജ്ഞർക്കും ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾക്കും ഇത്തരം അറിവുകൾ പ്രദാനം ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കണം.

വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. ശാസ്ത്ര നയത്തിൽ വിഭാവനം ചെയ്ത മാനദണ്ഡങ്ങളെയും മുൻഗണനാക്രമത്തെയും സ്വീകരിച്ചുകൊണ്ട് കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മൂന്നോ നാലോ ശാസ്ത്ര-സാങ്കേതിക-നൂതനവത്കരണ കർമ്മപരിപാടികൾക്ക് രൂപം നൽകണം.

വിവിധ തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഇത്തരം സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഗവേഷണ പദ്ധതികൾ കുറവാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തണം. എല്ലാ വൻകിട സംരംഭങ്ങളും അവയുടെ വരുമാനത്തിന്റെ ഒരു നിശ്ചിതഭാഗം ഗവേഷണങ്ങൾക്കായി മാറ്റിവെയ്‌ക്കേണ്ടതാണ്.

ഉൽപ്പാദനപ്രക്രിയയിൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളുടെ അളവിൽ എങ്ങനെ കുറവു വരുത്താം? പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതങ്ങൾ എങ്ങനെ ലഘൂകരിക്കാം? ഉൽപ്പന്നങ്ങളേയും ഉൽപാദനപ്രക്രിയയേയും എങ്ങനെ മെച്ചപ്പെടുത്താം? എന്നീ മേഖലകളിലായിരിക്കും ഗവേഷണം.

ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും ഉൽപ്പാദനത്തിൽ സാങ്കേതിക രംഗത്തെ പരിഷ്‌കരണങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു നിശ്ചിത ധനവിഹിതം അവരവരുടെ വാർഷിക ബഡ്ജറ്റിൽ നീക്കിവെയ്ക്കുകയും വേണം. സാങ്കേതിക പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തിയോ എന്ന് മനസ്സിലാക്കുന്നതിന് വ്യക്തമായ സൂചക മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടണം. ഇവയുടെ അടിസ്ഥാനത്തിൽ കൂടിയാവണം പ്രവർത്തനമികവ് വിലയിരുത്തേണ്ടത്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് മൂല്യം ഉയർത്താനായി വിദേശ സർവകലാശാലകളുമായുള്ള അക്കാദമിക് ബന്ധം ഉറപ്പുവരുത്തേണ്ടതുണ്ട്. കമ്പോളാടിസ്ഥാനത്തിലല്ലാതെ തന്നെ ഇത്തരത്തിൽ സഹകരിക്കാൻ കഴിയുന്ന തരത്തിലുള്ള സർവ്വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കണ്ടെത്തുകയും അവയുമായി അടിസ്ഥാന ഗവേഷണത്തിനും കൈകോർക്കാൻ വേണ്ട ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്യും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചുകൊണ്ട് സാങ്കേതിക രംഗത്തെ തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകണം. നിലവിലുള്ള ഇന്റേൺഷിപ്പ് പരിശീലനങ്ങളുടെ ഗുണമേ? മെച്ചപ്പെടുത്തണം. പുതിയവയ്ക്ക് തുടക്കമിടണം.

ഗവേഷണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കണം. അനുയോജ്യരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം തിരഞ്ഞെടുക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഒരു പ്രത്യേക നിയമ സംവിധാനം നിലവിൽ വരുത്തണമെന്നും നയത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP