Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2015ൽ പൂർത്തിയായ സാർസ് വാക്സിൻ നിർമ്മാണം ഫണ്ടിന്റെ അഭാവത്തിൽ അലസിപ്പോകുകയാണ് ഉണ്ടായത്; സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല; അതുപോലെ മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും; വൈറസ് മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ; സി രവിചന്ദ്രൻ എഴുതുന്നു

2015ൽ പൂർത്തിയായ സാർസ് വാക്സിൻ നിർമ്മാണം ഫണ്ടിന്റെ അഭാവത്തിൽ അലസിപ്പോകുകയാണ് ഉണ്ടായത്; സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല; അതുപോലെ മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും; വൈറസ് മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ഓർമ്മകൾ ഉണ്ടാക്കുന്നത്

സി രവിചന്ദ്രൻ

(1) പ്രതിരോധകുത്തിവെപ്പ് (Vaccine) ഒരുതരം പ്രകോപനമാണ്. ശരീരകോശങ്ങൾക്ക് തെറ്റായ ഓർമ്മ (false memory) നൽകുകയാണത് ചെയ്യുന്നത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചാണ് (triggered) വാക്‌സിൻ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. പ്രതിരോധവ്യവസ്ഥ(immune system) ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വാക്‌സിൻ പ്രയോജനരഹിതമാകും. നിർവീര്യമാക്കപെട്ടനിലയിൽ, കുറഞ്ഞ ഡോസിൽ രോഗാണുവോ അതിന്റെ ഭാഗങ്ങളോ വാക്‌സിൻ രൂപത്തിൽ ഉള്ളിലെത്തുമ്പോൾ ശരീരകോശങ്ങൾ അവയ്‌ക്കെതിരെയുള്ള ആന്റിബോഡികൾ(antibodies) നിർമ്മിക്കാൻ തുടങ്ങും. നിർമ്മാണ പാചകവിധി ഓർത്തുവച്ചാൽ ഭാവിയിൽ ഇതേ രോഗാണുക്കൾ ആക്രമിച്ചാൽ അവയെ നേരിടാൻ പര്യാപ്തമായ തോതിൽ ആന്റിബോഡികൾ നിർമ്മിക്കാനാവും. It is a chemical memory. അത്തരത്തിൽ ആയിരക്കണക്കിന് രോഗാണുക്കൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഓർമ്മ നമ്മുടെ സ്പീഷിസ് ശരീരം പേറുന്നുണ്ട്. ഓർമ്മ പട്ടികയിൽ ഇല്ലാത്തവ ആക്രമിക്കുമ്പോഴാണ് നാം രോഗത്തിന് അടിപ്പെടുന്നത്.

(2) 1796 ലാണ് ആദ്യത്തെ വാക്സിൻ എഡ്വേർഡ് ജന്നർ കണ്ടെത്തുന്നത്. കൗ പോക്സ് (Cow Pox) വന്നുപോയവർക്ക് വസൂരി(Small pox/Variola) വരുന്നില്ല എന്ന കാര്യം ജന്നർ നിരീക്ഷിച്ചിരുന്നു. ബുദ്ധിയെ ഉണർത്തിയ നിരീക്ഷണമായിരുന്നു അത്. ജന്നർ കുറച്ച് കൗപോക്സ് വൈറസ് ശേഖരിച്ച് ഒരു എട്ടുവയസ്സുകാരനിൽ കുത്തിവെച്ചു. അവന് പിന്നീട് വസൂരി വന്നില്ലെന്ന് മനസ്സിലാക്കി. ഈ രണ്ട് രോഗങ്ങളും ഉണ്ടാക്കുന്നത് ഏറെക്കുറെ സമാനമായ വൈറസുകളായിരുന്നു. തുടർന്ന് വസൂരി ബാധിച്ചവരിൽനിന്ന് രോഗാണുക്കൾ ശേഖരിച്ച് കുറഞ്ഞയളവിൽ രോഗബാധിതരല്ലാത്തവരിൽ കുത്തിവെക്കാൻ തുടങ്ങി. അവർക്കെല്ലാം ചെറിയ തോതിൽ രോഗലക്ഷണങ്ങൾ വന്നുപോയെങ്കിലും വസൂരിക്കതിരെ ശക്തമായ പ്രതിരോധം ലഭിച്ചു. വേരിയലേഷൻ(Variolation) എന്നാണ് ഇതറിയപ്പെടുന്നത്. രോഗാണു ശരീരത്തിലെത്തിയാൽ നമ്മുടെ ശരീരത്തിലെ മെക്രോഫാജുകൾ (Micro phages), ബി-കോശങ്ങൾ(B cells), റ്റി കോശങ്ങൾ(T Cells/Killer Cells) എന്നിവ ചേർന്ന് രോഗാണുക്കളെ(pathogens) നശിപ്പിക്കും. രോഗാണുവുമായുള്ള യുദ്ധം കഴിഞ്ഞാൽ നടന്ന കാര്യങ്ങൾ ഓർമ്മകോശങ്ങൾ (memory cells) റെക്കോർഡ് ചെയ്തു സൂക്ഷിച്ചുവെക്കുകയുംചെയ്യും. ഈ പ്രക്രിയയെ നാം മൊത്തത്തിൽ പ്രതിരോധ വ്യവസ്ഥ (Immune System) എന്നു പറയുന്നു. ഓർമ്മകോശങ്ങൾ സജീവമായി നിലനിൽക്കുന്നിടത്തോളും അതേ രോഗാണു വീണ്ടും ആക്രമിച്ചാൽ തിരിച്ചടി ഉറപ്പാണ്. സ്ഥിരമായി നായ്ക്കളുടെ ശല്യമുണ്ടെങ്കിൽ നേരിടാൻ കല്ല് കരുതിവെക്കുന്നതുപോലെ. ആദ്യമായി നായ ആക്രമിക്കുമ്പോൾ പക്കൽ ഒന്നുമുണ്ടാവില്ല. സ്ഥിരമായി നായ വരാതിരുന്നാൽ കരുതൽ ഇല്ലാതാവും. നായയ്ക്ക് പകരം പാമ്പാണ് ആക്രമിക്കുന്നതെങ്കിൽ കല്ലിന് പകരം വടി വേണ്ടിവരും! വടി ഒരുപക്ഷെ രണ്ടിടത്തും പ്രയോജനപെട്ടെന്നും വരാം!

3) ചുമ, മൂക്കുചീറ്റൽ, നീർവീക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളൊക്കെ നമ്മുടെ പ്രതിരോധവ്യവസ്ഥ പ്രവർത്തിച്ച് തുടങ്ങിയതിന്റ അടയാളങ്ങളാണ്. പ്രതിരോധശേഷി ഉത്തമ(optimum) അവസ്ഥയിൽ ആയിരിക്കണം. അമിതമായി വർദ്ധിക്കുന്നതും തീരെ കുറയുന്നതും പ്രശ്നഹേതുവാണ്. കോവിഡ് 19 രോഗികളുടെ രക്തംപരിശോധിച്ചതിൽ നിന്നും പ്രതിരോധവ്യവസ്ഥയിലെ മുന്നണിപോരാളികളായ T കോശങ്ങളുടെ എണ്ണം വലിയതോതിൽ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഒതുക്കാനുള്ള വൈഭവംകൂടി പുതിയ കൊറോണ വൈറസുകൾക്കുണ്ട്. ഇന്ന് വാക്സിൻ നിർമ്മാണ ജന്നറിന്റെ കാലത്തേതിൽ നിന്നും ഏറെ മുന്നോട്ടുപോയി. ഇന്ന് വാക്സിനുകൾ പലയിനം, പലതരം:

(4) (A) രോഗാണു മുഴുവനായും കുത്തിവെക്കുന്നു
(Whole Agent Vaccines)
*******************
(a) ജീവനുള്ള രോഗാണു നേർപ്പിച്ച അളവിൽ(Live and attenuated)കുത്തിവെക്കുന്നു. പ്രതിരോധ വ്യവസ്ഥ പെട്ടെന്ന് പ്രകോപിതമാകുന്നു. ഒന്നു രണ്ട് ഡോസ് കൊണ്ട് ദീർഘകാല/ആജീവനാന്ത പ്രതിരോധം. രോഗാണുവിന് ജീവനുള്ളതിനാൽ രോഗി ശരീരത്തിൽ വെച്ച് ഇരട്ടിക്കാനുള്ള ശേഷിയുണ്ടാവും. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും തണുപ്പിൽ സൂക്ഷിക്കുക. ഉദാ- Measles, mumps, rubella (MMR combined vaccine), Rotavirus, Smallpox, Chickenpox, Yellow fever എന്നീ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ.

(b) രോഗു ഹേതുവായ അണുക്കൾ നിർവീര്യമാക്കപെട്ട(inactivated) നിലയിൽ കുത്തിവെക്കുന്നു. രോഗി ശരീരത്തിൽവെച്ച് ഇരട്ടിക്കില്ല. ഫലപ്രാപ്തി ലഭിക്കാൻ നിരവധി ഡോസുകൾ(booster shots) വേണ്ടി വരും. ഉദാ-Hepatitis A, Flu (shot only), Polio (shot only), Rabies എന്നിവയ്ക്കെതിരെയുള്ള വാക്സിനുകൾ.

(5) c.രോഗാണുവിന്റെ ഘടകങ്ങൾ മാത്രം കുത്തിവെക്കുന്നു.
(Sub unit Vaccines)
***********
ബയോസിന്തറ്റിക്/റീ കോമ്പിനന്റ്- പോളി സാക്കറൈഡ്, കൺജുഗേറ്റ്(recombinant, polysaccharide, and conjugate ) വാക്സിനുകൾ: ഇവിടെ രോഗാണു മുഴുവനായി കുത്തിവെക്കുന്നില്ല. വൈറസിനെ മൊത്തത്തിൽ പ്രതിരോധിക്കുന്നുമില്ല. പകരം അതിന്റെ ചില ഭാഗങ്ങൾ മാത്രം കുത്തിവെക്കുന്നു. പ്രോട്ടീനുകൾ, ഷുഗർ, ആവരണപാളികൾ(കാപ്സിഡ്) എന്നിവയാണ് ആ ഭാഗങ്ങൾ. രോഗാണുവിന്റെ ഒരു ഭാഗം മാത്രം കുത്തിവെക്കുന്നതിനാൽ ആ ഭാഗത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ശരീരത്തിന് സാധിക്കുന്നു. രോഗപ്രതിരോധത്തിന് അത് മതിയാകും. രോഗികൾക്കും കുറഞ്ഞ പ്രതിരോധശേഷിയുള്ളവർക്കും ഉപയോഗിക്കാം. ബൂസ്റ്റർ ഡോസുകൾ ആവശ്യമാണ്. ഉദാ-Hib (Haemophilus influenzae type b) disease, Hepatitis B, HPV (Human papillomavirus), Whooping cough (part of the DTaP combined vaccine), Pneumococcal disease, Meningococcal disease, Shingles എന്നീ രോഗങ്ങൾക്ക് എതിരെയുള്ള വാക്സിനുകൾ

(6) d.tSmIv--tkmbnUv(Toxoid)വാക്സിനുകൾ: രോഗാണുവോ രോഗാണുഭാഗമോ അല്ല ഇവിടെ കുത്തിവെക്കുന്നത്, പകരം അവ മനുഷ്യശരീരത്തിൽ നിക്ഷേപിക്കുന്ന രോഗഹേതുവായ വിഷവസ്തുക്കളാണ്. ഇവിടെ പ്രതിരോധം രോഗാവസ്ഥ ഉണ്ടാക്കുന്ന വിഷവസ്തുവിന് എതിരെയാണ്. ഫലത്തിൽ അത് രോഗമുണ്ടാക്കുന്ന രോഗാണുവിനെതിരെയുള്ള പ്രതിരോധം തന്നെ. ബൂസ്റ്റർ ഡോസുകൾ അവശ്യമാണ്. ഉദാ-Diphtheria, Tetanus എന്നീ രോഗങ്ങൾക്ക് എതിരെയുള്ള കുത്തിവെപ്പ്.

e. DNA/RNA വാക്സിനുകളാണ് മറ്റൊന്ന്. നിർമ്മാണം പൊതുവെ എളുപ്പമാണ്, ചെലവും കുറവ്. ഭാവിയിലെ വാക്സിൻ നിർമ്മാണം ഈ വഴിക്കായിരിക്കും.

f. പുനർസംയോജിത വെക്റ്റർ വാക്സിനുകൾ ( recombinant vector vaccines): ഇവ സാധാരണ രോഗബാധ എങ്ങനെയോ അതുപോലെ പ്രവർത്തിക്കും. പ്രതിരോധ വ്യവസ്ഥയ്ക്ക് നല്ല ഓർമ്മശക്തി നൽകുന്നു. ശക്തമായ ആജീവനാന്തപ്രഭാവം ഉണ്ടാക്കാൻ കഴിയും. (https://www.vaccines.gov/basics/types)

7) DNA-RNA വാക്സിനുകളിൽപെട്ട പുതിയ ഇനമാണ് mRNA വാക്സിൻ. അമിനോ ആസിഡുകളുടെ സംഘാതമായ പ്രോട്ടീൻ നിർമ്മിക്കുന്നതിനും RNA യുടെ പതിപ്പുകളെടുക്കാനും നിർദ്ദേശം നൽകുന്ന, RNA ഭാഗമായ ഒരു തന്മാത്രയാണ് mRNA അഥവാ മെസഞ്ചർ RNA. mRNA വാക്സിനുകൾ പുതിയ സാങ്കേതികതയാണ്. ഇപ്പോൾ കൂടുതലും കേൾക്കുന്നത് കോവിഡ് 19 മായി ബന്ധപെട്ടാണ്. mRNA 1273 എന്നൊരു വാക്സിൻ നിർമ്മിച്ച് കൊണ്ട് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ മൊഡേണ (Moderna) മുന്നോട്ടുവന്നിട്ടുണ്ട്. വാക്സിൻ പരീക്ഷിച്ചറിയാൻ സമ്മതംനൽകിയ 45 പേരുടെ പട്ടികയും അവർ പുറത്തിറക്കി. മൊഡേമ ഒരുദാഹരണമെന്ന നിലയിൽ പറഞ്ഞെന്നേയുള്ളൂ. മറ്റനവധി കമ്പനികൾ കോവിഡ് വാക്സിൻ നിർമ്മാണരംഗത്തുണ്ട്. ഏതെങ്കിലും രാജ്യം വിജയകരമായ വാക്സിൻ നിർമ്മിച്ചാൽ ആദ്യം സ്വന്തം ജനതയിലാവും പ്രയോഗിക്കുക. അതിന് ശേഷം മാത്രമേ ആഗോളതലത്തിൽ ലഭ്യമാകൂ.

(8) വാക്സിൻനിർമ്മാണം കുട്ടിക്കളിയല്ല. ദൈർഘ്യമേറിയ, സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. മരുന്നുനിർമ്മാണത്തിന് ഏർപ്പെടുത്തയിട്ടുള്ളതിലും കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്ളാണ് വാക്സിൻ നിർമ്മാണത്തിൽ പാലിക്കേണ്ടത്. എന്തെന്നാൽ രോഗമില്ലാത്ത മനുഷ്യരിലാണ് വാക്സിൻ പരീക്ഷിക്കേണ്ടതും പ്രയോഗിക്കേണ്ടതും. എഡ്വേർഡ് ജന്നർ അണുക്കൾ നേരിട്ട് കുത്തിവെച്ചതുപോലെയുള്ള പ്രാകൃതരീതികൾ ഇന്ന് അചിന്ത്യമാണ്. അമേരിക്കയിലെ ആരോഗ്യ റഗുലേറ്ററി ഏജൻസിസായ CDC (Centers for Disease Control and Prevention) യുടെ മാനദണ്ഡമനുസരിച്ച് വാക്സിൻ വികസിപ്പിച്ചെടുക്കാൻ 5 ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. 1. exploratory 2. per-clinical 3. clinical development 4. regulatory review and approval 5. manufacturing and quality control. ഈ ഘട്ടങ്ങൾ പൂർത്തിയാകാൻ ചിലപ്പോൾ ദശകങ്ങൾതന്നെ വേണ്ടിവരും. ആദ്യം രോഗാണുവിനെ ഉണ്ടാക്കണം. രോഗം ബാധിച്ചവരിൽ നിന്ന് രോഗാണുവിനെ വേർതിരിച്ചെടുത്ത് മുട്ടയിലോ കൾച്ചർ ചെയ്ത മനുഷ്യകോശങ്ങളിലോ അവയെ വളർത്തിയെടുത്ത് വേർതിരിക്കുന്നു. പിന്നീട് പ്രിസർവേറ്റീവുകൾ ഉൾപ്പടെയുള്ള രാസഘടകങ്ങൾ ചേർത്ത് അവയെ വാക്സിൻരൂപത്തിലാക്കുന്നു. മൃഗങ്ങളിൽ(എലിമുതൽ മനുഷ്യേതര പ്രമേറ്റുകൾ വരെ) പരീക്ഷിച്ച് വിജയിക്കണം. ശേഷം മനുഷ്യരിലെ ക്ലിനിക്കൽ ട്രയൽ തുടങ്ങും. ആദ്യം ഇരുപതോ അമ്പതോ സന്നദ്ധപ്രവർത്തകരിൽ കുത്തിവെക്കുന്നു. അമേരിക്കയിലെ സീയറ്റിലിൽ mRNA-1273 ട്രയൽ വാക്സിൻ സ്വീകരിച്ച ജെന്നിഫർ ഹാലർ (Jennifer Haller)എന്ന രണ്ടുകുട്ടികളുടെ മാതാവ് ഈ ഗണത്തിൽപെട്ടതാണ്. വുഹാനിലെ വൈറസിന്റെ പ്രോട്ടീന്മുള്ള് നിർമ്മിക്കുന്ന mRNAbpsS കൃത്രിമ പതിപ്പാണ് ഹാലറിൽ കുത്തിവെച്ചത്. 45 പേജ് വരുന്ന സമ്മതപത്രം ഒപ്പിട്ടുകൊടുത്തിട്ടാണ് അവർ കുത്തിവെപ്പിന് വിധേയ ആയത്. ജന്നർ രോഗാണുക്കൾ കുത്തിവെച്ച ആ എട്ടു വയസ്സുകാരനെ ഓർമ്മവരുന്നുവോ?

(9) ആദ്യഘട്ടം വിജയംകണ്ടാൽ കുറൈക്കൂടി വലിയ ഗ്രൂപ്പിന്(നൂറ് മുതൽ ആയിരംവരെ) നൽകുന്നു. അതിൽവിജയം കണ്ടാൽ ശാസ്ത്രജ്ഞർ വാക്സിന്റെ പ്രവർത്തനമികവ്, ആവർത്തനവിജയം, പാർശ്വഫലങ്ങൾ എന്നിവ പരിശോധിച്ചുറപ്പുവരുത്തുന്നു. ശേഷം പതിനായിരക്കണക്കിന് മനുഷ്യരിൽ പ്രയോഗിക്കാൻ അനുമതി നൽകുന്നു. ആ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ വാക്സിന് ഉദ്പാദന അനുമതി നൽകുന്നു-സ്ഥിരമായി നിലവാരം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു. ചുരുക്കത്തിൽ സുരക്ഷ(safety)-പ്രവർത്തനക്ഷമത(efficacy)- വർദ്ധിച്ച പ്രയോഗക്ഷമത (expansion) എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് വാക്സിൻ നിർമ്മാണത്തിന് പിന്നിലുള്ളത്. ഇതെല്ലാംകൂടി പൂർത്തിയാകാൻ എത്ര വർഷംവേണ്ടിവരുന്നെന്ന് ആലോചിച്ചുനോക്കൂ.

(10) mRNA 1273 ന്റെ കാര്യത്തിൽ ഈ ഘട്ടങ്ങളൊക്കെ ലഘൂകരിക്കപെടുന്നുണ്ട്. ഒന്നാമതായി, പുതിയ കൊറോണ (SARS-Cov 2 ) വൈറസിന്റ പുറത്തുള്ള പ്രോട്ടീൻ മുള്ള് (protein spikes) നിർമ്മിക്കുന്ന മെസഞ്ചർ RNA മാത്രമാണ് ഇവിടെ വാക്സിനായി ഉപയോഗിക്കുന്നത്. ഈ മുള്ളുകളാണല്ലോ നമ്മുടെ കോശസ്വീകരണികളിൽ (receptors of cells) ചെന്ന് ഒട്ടിയിരിക്കാൻ(stick) പുതിയ കൊറോണ വൈറസിനെ സഹായിക്കുന്നത്. അങ്ങനെ ഒട്ടിയിരിക്കുന്നതുകൊണ്ടാണല്ലോ നമ്മുടെ കോശങ്ങൾ ഈ വൈറസിനെ അറിയാതെ അകത്തേക്ക് ആഗിരണം ചെയ്യുന്നത്. അതുകൊണ്ടാണല്ലോ വൈറസ് കോശത്തിനുള്ളിൽവെച്ച് സ്വന്തം കോപ്പികൾ സൃഷ്ടിക്കുന്നത്... അതുകൊണ്ടാണല്ലോ നമുക്ക് കോവിഡ് പിടിപെടുന്നത്.....

(11) പ്ലാസ്റ്റിക് പാമ്പിനെ കണ്ടാലും യഥാർത്ഥ പാമ്പിനെ കണ്ടാലും ഭയപെടുന്നത് സമാനമായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഭയം എന്നൊന്നില്ലല്ലോ. സമാനമാണ് ഇവിടെയും കാര്യങ്ങൾ.വൈറസിനെ മൊത്തം കാണേണ്ട കാര്യമില്ല മറിച്ച് അതിന്റെ പ്രോട്ടീൻ മുള്ള് മാത്രം കണ്ടാൽ മതി നമ്മുടെ പ്രതിരോധവ്യവസ്ഥ ഉത്തേജിപ്പിക്കപെടാൻ. അതുണ്ടാക്കാനാണ് അതിന്റെ mRNA വാക്സിനായി കുത്തിവെക്കുന്നത്. വുഹാൻ വൈറസ് ബാധകൊണ്ട് വിറങ്ങലിച്ചു നിന്ന കാലത്ത് പുതിയ കൊറോണ വൈറസിന്റെ RNA കോഡ് 2020 ജനുവരിയിൽതന്നെ ചൈന സ്വീക്വൻസ് ചെയ്തു ഇന്റർനെറ്റിൽ പരസ്യപെടുത്തിയിട്ടുണ്ട്. ആരെങ്കിലും പെട്ടെന്ന് വാക്സിൻ കണ്ടുപിടിച്ചാൽ തങ്ങൾക്കും പ്രയോജനപെടും എന്നതായിരുന്നു ചൈനയുടെ താല്പര്യം. 2003 ലെ SARS വൈറസുമായി 80-90% സാമ്യമാണ് പുതിയ കൊറോണ വൈറസിനുള്ളത്. സാർസ് വൈറസിനെതിരെയുള്ള വാക്സിൻ നിർമ്മാണത്തിന്റെ പല വിശദാംശങ്ങളും കോവിഡ് വാക്സിൻ നിർമ്മാണത്തിലും പ്രയോജനപ്പെടുത്താം. ലോകമെമ്പാടും ലക്ഷങ്ങൾ രോഗബാധിതരായിക്കുന്നതിനാൽ ഒരു മിനിറ്റ് നേരത്ത വന്നാൽ അത്രയും നല്ലത് എന്ന അവസ്ഥയിലാണ് നാമിപ്പോൾ. അതുകൊണ്ട് തന്നെ ആദ്യത്തെ ചെറിയ ഗ്രൂപ്പിൽ പരീക്ഷിച്ച് ഫലത്തിന് കാത്തിരിക്കാതെ അടുത്ത ഘട്ടത്തിലുള്ള വലിയ ഗ്രൂപ്പിൽ പ്രയോഗിക്കാം. സമയത്തിനെതിരെയാണ് നാം മത്സരിക്കുന്നത്. 12-18 മാസം കാലയളവാണ് ഇപ്പോൾ മുന്നിൽകാണുന്നത്. ഒരുപക്ഷ അതിനുള്ളിൽ വാക്സിൻ തയ്യാറായേക്കാം. മൂന്നു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ തയ്യാറാകും എന്ന പ്രവചിക്കുന്നവരുമുണ്ട്. അമിതശുഭാപ്തിവിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ.

(12) രോഗാണു(വൈറസ്) നേരിട്ട് കുത്തിവെക്കാത്തതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപെടേണ്ടതില്ല. 2004 ൽ സാർസ് വൈറസിന് വേണ്ടി നിർമ്മിച്ച ഒരു വാക്സിൻ ട്രയൽഘട്ടത്തിൽ പലർക്കും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. 2015 ൽ പൂർത്തിയായ സാർസ് വാക്സിൻനിർമ്മാണം പിന്നീട് ഫണ്ടിന്റെ അഭാവത്തിൽ അലസിപോകുകയാണുണ്ടായത്. സ്വാഭാവികമായ പ്രതിരോധം കിട്ടിയതിനാലാവണം ഇന്നതിന് ആവശ്യക്കാരില്ല. കോവിഡ് വാക്സിനും ആ ഗതി വരുമോ? കാത്തിരുന്ന് അറിയേണ്ട വിഷയമാണ്. മുമ്പ് ഉണ്ടാക്കിയിട്ടുള്ള വാക്സിൻ ആണെങ്കിൽ പുതിയ വേർഷൻ ഉണ്ടാക്കാൻ എളുപ്പമാണ്. ഉദാഹരണമായി വർഷംതോറും പരിഷ്‌കരിക്കുന്ന ഫ്ളൂ വാക്സിൻ. പക്ഷെ പുതിയ കൊറോണ വൈറസ് ഉൽപ്പരിവർത്തിത രൂപമായതിനാൽ മുൻ പരിചയംവെച്ച് എല്ലാം ചെയ്യാനാവില്ല. ഫലപ്രദമായ കോവിഡ് വാക്സിൻ എന്നു പുറത്തിറങ്ങും? എത്രമാത്രം പ്രയോജനപ്രദമായിരിക്കും? അതോ അതിനുമുമ്പ് മനുഷ്യരാശി കോവിഡിനെതിരെ സ്വാഭാവികമായ കൂട്ടപ്രതിരോധം കൈവരിക്കുമോ? അതിനിടയിൽ എത്ര നഷ്ടമുണ്ടാകും? വൈറസ് തന്നെ മ്യൂട്ടേറ്റ് ചെയ്യുമോ? മനുഷ്യരാശിയെ മൊത്തം അലട്ടുന്ന ചോദ്യങ്ങളാണിവ. പ്രതീക്ഷയോടെ കാത്തിരിക്കാം. ഓർമ്മ മസ്തിഷ്‌ക ഗുണമാണ്. തന്മാത്രതലത്തിൽ ശരീരത്തിനും ഓർമ്മയുണ്ട്. രാസ ഓർമ്മകൾ! അതുകൊണ്ടാണ് നാം അതിജീവിച്ചത്. നമ്മോടൊപ്പം ആ ഓർമ്മകളും ജീവിക്കുന്നു. പുതിയ ഓർമ്മകൾ ഉണ്ടാക്കിയെടുത്താലേ പിടിച്ചു നിൽക്കാനാവൂ. അതിനാണ് വാക്സിൻ. ഏതു വാക്സിൻ ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് നാമല്ല. ശത്രുവാണ് ആയുധങ്ങൾ തീരുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP