Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല നടന്ന സ്ഥലത്ത് രാത്രാകാലങ്ങളിൽ വെടിയൊച്ചകൾ കേൾക്കാം; കെട്ടിടത്തിനുള്ളി ദുബെ ഇരിക്കുന്നതായി കണ്ടതായി മറ്റു ചിലരും; സ്വന്തം മരണത്തിന് അദ്ദേഹം പ്രതികാരം ചെയ്യാൻ ഇറങ്ങും; പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വികാസ് ദുബെയുടെ പ്രേതം വേട്ടയാടുന്നതായി ബിക്രൂ ഗ്രാമവാസികൾ; നിഷേധി്ച്ച് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കഴിഞ്ഞ കുറച്ചു നാളുകളായി ഇരുട്ടുവീണു കഴിഞ്ഞാൽ പിന്നെ യു.പിയിലെ ബിക്രു ഗ്രാമത്തിലെ ആളുകൾ പുറത്തിറങ്ങില്ല. വീടിനുള്ളിൽ കയറി വീട് പൂട്ടി അകത്തിരിക്കുന്നതാണ് ഇപ്പോൾ ഇവരുടെ രീതി. രാത്രി കാലങ്ങളിലുള്ള കൂടിച്ചേരലുകളോ സംസാരങ്ങളോ കവലകളിൽ നടക്കാറില്ല.ഇതിന് പിന്നിലുള്ള കാരണം കേട്ടാൽ അതിശയം തോന്നിയേക്കാം.

പ്രേതശല്യമാണ് നാട്ടുകാരെ അലട്ടുന്ന വിഷയം. ഗ്രാമത്തിലുള്ള പലരും കുറച്ചുനാളുകളായി അസ്വാഭാവികമായ ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നു എന്നാണ് ഇവരുടെ പരാതി. യു.പി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ വികാസ് ദുബെയേയും കൂട്ടരുമാണ് തങ്ങളുടെ ഉറക്കം കെടുത്തുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.

ബിക്രുവിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ഏകദേശം രണ്ടര മാസം പിന്നിടുകയാണ്. എങ്കിലും അന്ന് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഇപ്പോഴും രാത്രികാലങ്ങളിൽ വെടിയൊച്ച കേൾക്കാറുണ്ടെന്നാണ് ഗ്രാമവാസികളായ പലരും പറയുന്നത്. യു.പി പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ വികാസ് ദുബെയുടെ പ്രേതത്തെ പോലും കണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

ബിക്രുവിൽ ഏഴ് പൊലീസുകാരെ വികാസ് ദുബെയുടെ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ ജൂലൈ 2, 3 തീയതികളിലായിട്ടായിരുന്നു ബിക്രുവിലുള്ള ദുബെയുടെ വസതിയും വാഹനങ്ങളും പൊലീസ് ഇടിച്ചുതകർക്കുന്നത്. എന്നാൽ ഈ തകർന്നുകിടക്കുന്ന കെട്ടിടത്തിനുള്ളിൽ വികാസ് ദുബെ ഇരിക്കുന്നതായി പലപ്പോഴും തങ്ങൾ കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

'അദ്ദേഹം അവിടെ ഇരിക്കുന്നതും പുഞ്ചിരിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങളോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെയാണ് തോന്നിയത്. സ്വന്തം മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം കരുതിയത് പോലെയാണ് തോന്നുന്നത്' ഗ്രാമത്തിലെ ഒരു വൃദ്ധന്റെ വാക്കുകളാണ് ഇത്. വികാസ് ദുബെയുടെ തകർന്ന വീടിനടുത്ത് താമസിക്കുന്ന ഒരു കുടുംബം ദുബെയുടെ വീട്ടിൽ നിന്നും നിരവധി ശബ്ദങ്ങൾ കേൾക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.

'ഒന്നിലധികം തവണ അവിടെ നിന്നും ആളുകളുടെ സംസാരം കേട്ടിട്ടുണ്ട്. ചില ചിരികളും മറ്റും വ്യക്തമല്ലാത്ത രീതിയിൽ കേട്ടിട്ടുണ്ട്. വികാസ് ജീവിച്ചിരുന്ന സമയത്തും ആ വീട്ടിൽ നിന്നുള്ള സംഭാഷണങ്ങളും ശബ്ദങ്ങളുമെല്ലാം ഞങ്ങൾ കേൾക്കാറുണ്ടായിരുന്നു.' എന്നാണ് ഒരു സ്ത്രീ പറഞ്ഞത്.

എന്നാൽ പൊലീസുകാരുടെ കൂട്ടക്കൊല നടന്ന ശേഷം നാല് പൊലീസുകാരെ ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമവാസികൾ പറയുന്നതുപോലുള്ള കാര്യങ്ങളൊന്നും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു തടസവും ഇതുവരെ നേരിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല എന്നായിരുന്നു ഒരു പൊലീസുകാരന്റെ പ്രതികരണം.

എന്നാൽ പ്രദേശവാസികളുടെ ആശങ്ക തള്ളിക്കളയാനാവില്ലെന്നാണ് ഒരു പ്രാദേശിക പുരോഹിതൻ പറഞ്ഞത്.'അസ്വാഭാവിക മരണങ്ങൾ നടന്ന കേസുകളിൽ, ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. വികാസ് ദുബെയുടെ കാര്യത്തിൽ, അദ്ദേഹത്തിന്റെ ശവസംസ്‌കാരം പോലും ശരിയായി നടന്നിട്ടില്ല, മരണാനന്തര ചടങ്ങുകളൊന്നും നടന്നിട്ടില്ല. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ അഞ്ച് കൂട്ടാളികളുടെ കാര്യവും ഇത് തന്നെയായിരുന്നു.

'അസ്വസ്ഥരായ ആത്മാക്കളെ' പ്രീതിപ്പെടുത്താൻ ഒരു പൂജ നടത്തണമെന്ന് ഗ്രാമവാസികൾ പുരോഹിതനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സുരക്ഷ നൽകുന്ന ഒരു സ്ഥലത്ത് കയറി അത് ചെയ്യാൻ തനിക്ക് കഴിയില്ലെന്നായിരുന്നു പുരോഹിതൻ പറഞ്ഞത്.എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറാൻ നാട്ടുകാർ തയ്യാറല്ല. നവരാത്രി സമയത്ത് ഒരു പ്രത്യേക പൂജ നടത്തുമെന്നും അതുവഴി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നുമാണ് ഗ്രാമീണർ പറയുന്നത്.

പൊലീസുകാരെ വെടിവെച്ച കൊന്ന കേസിൽ പ്രതിയായ ദുബെയെ ചോദ്യം ചെയ്യലിനായി കാൺപൂരിലേക്ക് കൊണ്ടുപോകുമ്പോൾ വാഹനം അപകടത്തിൽപ്പെട്ടെന്നും ദുബെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർത്തെന്നുമായിരുന്നു യു.പി പൊലീസിന്റെ വാദം. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും ആ സമയത്ത് ഉയർന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP