Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി

ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 14 മിനിറ്റ് തുറിച്ചു നോക്കിയാൽ കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തതാണ്. ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ആവലാതി തന്നെയാണ് സിംഗിന്റെ തുറന്നു പറച്ചിലിൽ ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം സ്ത്രീകളെ അധിക്ഷേപിക്കുന്ന നിരവധി പേരുണ്ട്. ഇത്തരം ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന വിധത്തിൽ മറുപടി നൽകിയിരിക്കയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരിയും ആലപ്പുഴ സ്വദേശിയുമായ വജന വാസുദേവ്.

സൈബർ ലോകത്തെ തുറന്നെഴുത്തിന്റെ പേരിൽ തന്റെ ഇൻബോക്‌സിലും കമന്റ് ബോക്‌സിലും എത്തി തെറിവിളിക്കുന്നവർക്ക് അടക്കം കടുത്ത ഭാഷയിലാണ് വജന വാസുദേവ് മറുപടി നൽകിയത്. തന്റെ ജീവിതയാത്രയെ കുറിച്ച് വിശദമായ കുറിപ്പെഴുതിയാണ് വനജ വാസുദേവ് അധിക്ഷേപിക്കുന്നവർക്ക് മറുപടി നൽകിയത്. കപടസദാചാര വാദികൾക്കും സൈബർ ലോകത്തെ അധിക്ഷേപകർക്കും മറുപടി നൽകിയ വനജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കോഴിക്കോട് കലക്ടർ എൻ പ്രശാന്തും സംവിധായകൻ ആഷിഖ് അബുവും അടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.

തീപ്പൊരിചിന്തുന്ന വനജയുടെ വാക്കുകൾ ഇങ്ങനെ:

Let me itnroduce myself......

എവിടെ നിന്നാണ് ഞാൻ എന്നെ നിങ്ങൾക്ക് കാണിച്ച് തരേണ്ടത്. നാല് മുറികൾക്കുള്ളിൽ ഒതുങ്ങി നാണം കുണുങ്ങി നടന്ന പട്ടുപാവാടക്കാരിയിൽ നിന്ന് തുടങ്ങാം. കണ്ണുകൾ മണ്ണിലേക്ക് മാത്രമെറിഞ്ഞ്, പതിഞ്ഞ സ്വരത്തിൽ മാത്രം സംസാരിച്ച്, പുസ്തകങ്ങളും മാറോടടുക്കി ഭൂമിയെ നോവിക്കാതെ പതുങ്ങി നടന്ന ഒരുപെൺകുട്ടി. അധികം ആരോടും മിണ്ടില്ല. ഒട്ടും ഒച്ചപ്പാടും ബഹളവുമില്ലാതെ ഒറ്റതിരിഞ്ഞ് നടന്നവൾ. ഒച്ച വയ്ക്കാതെ നടന്നവൾ. പേടിയായിരുന്നു എല്ലാത്തിനോടും. വയറെരിച്ച് കടന്ന് പോകുന്ന വിശപ്പിനോട്, നിശബ്ദ്ദതയുടെ കമ്പളം പുറച്ചുറങ്ങുന്ന രാവിനോട് പെയ്തിറങ്ങുന്ന ദുരിതമഴയോട്. സ്വപ്നം കാണുമായിരുന്നു അവൾ ചില രാത്രികളിൽ. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത്, തൊങ്ങൽ വച്ച നല്ല ഉടുപ്പ് കിട്ടുന്നത്, സമാധാനമായി ഒരു ദിവസം കിടന്നുറങ്ങുന്നത്...

നേരിയ ഒരു ഓർമ്മ മനസ്സിൽ അവശേഷിപ്പിച്ച് അച്ഛൻ സ്വർഗ്ഗത്തിലേക്ക് കടന്ന് പോകുമ്പോൾ ഞാൻ അഞ്ചാം ക്‌ളാസ്സിൽ ആയിരുന്നു. അച്ഛന്റെ വിടവ് നികത്താൻ നന്നേ ചെറുപ്പത്തിലെ വിധവയായ അമ്മ നന്നേ കഷ്ടപ്പെട്ടു. സ്വത്തോളം വലുതല്ല സഹോദര സ്‌നേഹമെന്ന് പഠിപ്പിച്ച് ദുരുത കയത്തിലേക്ക് തള്ളിവിട്ട ബന്ധുത്വങ്ങൾ. വെറുപ്പായിരുന്നു സത്യത്തിൽ അന്നൊക്കെ. ജീവിതത്തിൽ ഒറ്റയ്ക്ക് തുഴയുന്ന അമ്മയെ കാണുമ്പോൾ,ഫീസടയ്ക്കാൻ വഴി മുട്ടി നിൽക്കുമ്പോൾ, മുഴുവൻ ചോറ് എനിക്കും അനിയനും പകുത്ത് തന്ന് അമ്മ വയറൊട്ടി കിടക്കുമ്പോൾ, ജീവിതത്തിൽ നിന്ന് ഓരോ വർണ്ണങ്ങളും മാഞ്ഞ് പോകുമ്പോൾ വല്ലാത്തൊരു വെറുപ്പ് ജീവിതത്തിൽ സൂക്ഷിച്ചിരുന്നു.

ജീവിതത്തിലേ ഒറ്റപ്പെടൽ അമ്മയെ വലിയ ദേഷ്യക്കാരിയാക്കി മാറ്റി. കൂടാതെ ബന്ധുക്കളുടെ ഉപദ്രവവും. അമ്മ ദേഷ്യം മുഴുവൻ ഇറക്കിവയ്ക്കുന്നത് എന്റെ ദേഹത്തായിരുന്നു. ഒരു തുള്ളി കണ്ണീര് പൊടിയാതെ ശില പോലെ നിന്ന് രണ്ടും മൂന്നും വടി ഒടിയണ വരെ തല്ല് വാങ്ങിയിട്ടുണ്ട്. കാരണം എന്താനാണെന്ന് പോലും അറിയാതെ. എനിക്കറിയാം, അമ്മ രാത്രി ഉറങ്ങിയെന്ന് കരുതി അടുത്ത് വന്ന് തിണർത്ത പാടുകളിലെല്ലാം തൊട്ട് പോകുമെന്ന്. കരഞ്ഞ് തിരിച്ച് പോകുന്ന അമ്മയുടെ മുഖം ഇരുട്ടത്ത് ഒരിക്കലും ഞാൻ കണ്ടിരുന്നില്ല. എങ്കിലും , കണ്ണുകളിൽ നിന്ന് അനുസരണ ഇല്ലാതെ അടർന്ന് ചാടിയ ചില നീർമണികൾ എന്നേ അത് അറിയിച്ചിട്ടുണ്ട്. ആ നിമിഷം കമഴ്ന്ന് തലയണയിൽ മുഖമമർത്തി രാത്രി മുഴുവൻ കരഞ്ഞ് തീർത്തിട്ടുണ്ട് ഞാൻ. ഇന്നോളം ഹൃദയം പൊട്ടി വേറെ കരഞ്ഞിട്ടില്ല.

അതിരാവിലെ കറന്നെടുത്ത പാലുമായി ഓരോ വീടിന് മുന്നിലുംനൽക്കണിയായി വന്ന് നിൽക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ കാണാറുണ്ട്, സമപ്രായക്കാൽ്ര പുതച്ച്മൂടി കിടന്നുറങ്ങുന്നത്. മഴയായാലും മഞ്ഞായാലും ആ കാഴ്ച ഉണ്ടാവും ഞങ്ങൾക്ക് മുന്നിൽ . പേപ്പറിൽ പൊതിഞ്ഞെടുത്ത കോഴിമുട്ടകൾ അയൽവീടുകളിൽ കൊണ്ട്‌ചെന്ന് കൊടുക്കുമെങ്കിലും, എനിക്കും അനിയനും അത് കിട്ടാക്കനിയായിരുന്നു. കോഴിമുട്ട വിറ്റ് കിട്ടുന്ന കാശ് കിട്ടിയിട്ട് വേണം എനിക്കും അനിയനും ചേച്ചിക്കും ട്യൂഷൻഫീസ് കൊടുക്കേണ്ടത് എന്നതിനാൽ അതിനോട് കൊതിയും തോന്നിയിട്ടില്ല. മാസം ഒന്നാം തീയതി അമ്മ പെൻഷൻ വാങ്ങാൻ പോകുന്ന ദിവസം വായിൽ വെള്ളം നിറച്ചിരിക്കും. കാരണം അന്ന് ഒരു ദിവസം മാത്രമാണ് വയറ് നിറയെ പലഹാരങ്ങളും, പൊറോട്ടയും ഇറച്ചിയും കഴിക്കുന്നത്.

കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും അമ്മ മുണ്ട് മുറുക്കി ഉടുത്ത് തന്നെ ഞങ്ങളെ വളർത്തി. ഒരു വിധവ മക്കളെ വളർത്താൻ ഒറ്റയ്ക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് അറിയാമോ നിങ്ങൾക്ക്? എനിക്ക് നന്നായി അറിയാം. ജാരനുണ്ടോയെന്ന് സാകൂതം നോക്കുകയും, പിഴച്ച് പോകുമോ എന്ന് ആവലാതി പെടുകയും ചെയ്ത കൊല്ലാതെ കൊന്ന കപട സദാചാരത്തോട് അന്നേ അറപ്പും വെറുപ്പുമാണ് എനിക്ക്. ഇന്നും.

പോളീടെക്‌നിക്കൽ കഴിഞ്ഞ് പത്തൊ്ൻപതാമത്തെ വയസ്സിൽ കൊച്ചിക്ക് വച്ച് പിടിച്ചു. ശേഷമുള്ള ജീവിതം ഞാൻ പലവുരു എഴുതിയിട്ടുണ്ടിവിടെ. സന്ധ്യാനാമം ചൊല്ലി പേടിച്ചരണ്ടിരുന്ന എന്നെ ഹോസ്റ്റലിൽ സീനിയേഴ്‌സ് റാഗ് ചെയ്തിട്ടുണ്ട് . നന്നായി വിരട്ടിയിട്ടുണ്ട്. ഭയം കൊണ്ട് തിരികെ പോരാൻ പലവുരു പെട്ടിയെടുത്തപ്പോഴും വീടിന്റെ ഉത്തരവാദിത്വം വിലങ്ങ് തടിയായി നിന്നിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുമായി എറണാകുളത്ത് നല്ലയൊരു ജോലിക്ക് അലഞ്ഞിട്ടുണ്ട്. അന്നൊക്കെ ചേർത്ത് പിടിച്ച് ധൈര്യം തന്നത് മുകളിൽ പറഞ്ഞ സീനിയേഴ്‌സും, റൂംമേറ്റസും ആണ്. പകൽ സമയം ഓഫീസിലും,രാത്രി ടാറ്റാ എൻട്രി ജോബ് ചെയ്ത് പഠിച്ച് ബിരുദാനന്തര ബിരുദം നേടി. അന്നൊന്നും ആരും ഉണ്ടായിരുന്നില്ല കൂടെ. ഒറ്റയ്ക്ക് ആയിരുന്നു ജീവിതയാത്ര. പലയിടത്ത് വീണ് വീണ്ടും എഴുന്നേറ്റ് വീണ്ടും നടന്ന് അങ്ങനെ അങ്ങനെ....പക്ഷേ ഓരോ വീഴ്ചയ്ക്കും അറ്റം എണീക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ധൈര്യമായിരുന്നു. നിസ്സഹായവസ്ഥയിൽ പലപ്പോഴും ഗിരിനഗർ മാതാവിന്റെ പള്ളിയിലെ കുഞ്ഞേശ്ശുവിനെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. കണ്ണീരു വീണ് പള്ളിയുടെ തറ നനഞ്ഞിട്ടുണ്ട്.

കരഞ്ഞ് കരഞ്ഞ് തളർന്ന ഒരു നിമിഷം ഞാൻ കുതിക്കാൻ തുടങ്ങി. ഇപ്പോഴും എനിക്ക് അത്ഭുതമാണത്. വളരെ ചുരുക്കി വച്ച എന്റെ ലോകം വളരെ വിശാലമായി കാണാൻ തുടങ്ങി. ജീവിതത്തോട് വെറുപ്പും വാശിയും മാറി വല്ലാത്ത ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഓരോ ദിവസവും പുതുതായി കാണാൻ ഞാൻ ശീലിച്ചു. 'ആർക്കും വേണ്ടാത്ത ഒരുവളെന്ന പതാതി മറന്നു, ഒരുപാട് പേർക്ക് വേണ്ടവളായി. ഇനി കരയില്ലെന്ന് തീരുമാനിച്ചു. ചിരിച്ചു കോണ്ട് ജീവിക്കാൻ പഠിച്ചു. ധൈര്യമായി പറയാൻ പഠിച്ചു. അക്ഷരങ്ങിൽ അഗ്‌നി നിറച്ചു. ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരൂപാട് ആളോളെ കണ്ടുമുട്ടി. ഒരുപാട് ജീവിതങ്ങൾ എന്നോട് സംസാരിച്ചു. ഓരോ നിമിഷവും എന്നെ ലോകം പുതുക്കി പണിതുകൊണ്ടിരുന്നു. ആദ്യത്തെ തൊട്ടാവാടിയിൽ നിന്ന് ഇന്ന് ഇവിടെ വരെയുള്ള യാത്രാദൂരം വളരെ വലുതാണ്. ഈ ചെറിയ പ്രായത്തിനിടയിൽ അത്രമേൽ ഞാൻ ജീവിതം തുഴഞ്ഞിട്ടുണ്ട്. അത്രമേൽ ജീവിതം എന്നെ തോൽപ്പിച്ചിട്ടുണ്ട്. അത്രയും ഞാനും ജീവിതത്തെ തോൽപ്പിച്ചിട്ടുണ്ട്.

ഇതെല്ലാം ഞാൻ പറഞ്ഞത് ആണായും,പെണ്ണായും കൂടെയുള്ള നല്ല സൗഹൃദങ്ങളോടല്ല. ഒരൊറ്റ പോസ്റ്റിടുന്നതിലെ കുത്തിയൊലിച്ച് വന്ന മെസ്സേജുകൾക്കിടയിൽ ആർഷഭാരത സംസ്‌കാരം പഠിപ്പിക്കാൻ വന്ന നേരാങ്ങളമാരോട്. പുലഭ്യവും അസഭ്യവും പറഞ്ഞ് നിങ്ങൾ ഏത് സംസ്‌ക്കാരം ആണ് എന്നെ പഠിപ്പിച്ച് തരുന്നത് ? എന്റെ ശരീരഭാഗങ്ങൾ വരെ വർണ്ണിച്ച് ഏത് ബഹുമാനം ആണ് നിങ്ങൾ എന്നെ പഠിപ്പിക്കുന്നത്? കൂടെ കിടക്ക വിരിക്കാൻ വിളിച്ചിട്ട് ഏത് അഭിമാനത്തെ കുറിച്ചാണ് നിങ്ങൾ എനിക്ക് ക്‌ളാസ്സ് എടുക്കുന്നത്? എതിരെ വരുന്ന ആണൊരുത്തനെ ഞാൻ നോക്കും എന്ന് പറഞ്ഞതിനർത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ല. നീയൊക്കെ ഇൻബോക്‌സിൽ ഒട്ടിച്ചിട്ട് പോകുന്നതിന് മറുപടി തരാത്തത് കഴിവ് കേടെന്ന് ധരിക്കുകയും അരുത്. എന്റെ അച്ഛന്റേയും അമ്മയുടേയും കുടുംബത്തിന്റേയും അന്തസ്സോർത്ത് നീയൊന്നും ദണ്ണപ്പെടണ്ട. വിശപ്പെരിയുന്ന രാത്രികളിൽ പോലും മുണ്ട് മുറുക്കി ഉടുത്ത് ജീവിച്ച അഭിമാനമുള്ള ഒരമ്മയുടെ അഭിമാനമുള്ള മകളാണ് ഞാൻ. ജീവിതം എനിക്ക് തമാശയല്ല സഹോദരന്മാരെ. സ്വന്തമായി അദ്ധ്വാനിച്ച് ഇരു കാലിൽ നിവർന്ന് നിൽക്കാൻ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളിൽ ഉറച്ച ഒരു മനസ്സുള്ളതുകൊണ്ടാണ്. നിങ്ങളുടെ 'വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ വിറപ്പിക്കാൻ കഴിയില്ല. നഖം കടിച്ച് കാൽവിരൽ കൊണ്ട് കളം വരച്ച് വാതിൽ പടിയിൽ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സിൽ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാൽ രണ്ടിഞ്ഞ് നീളമുള്ള സ്‌കെയിലിൽ എന്റെ ജീവിതം അളക്കാൻ വരരുത്. നാഴിയിൽ എന്റെ കോൺഫിഡൻസും അളക്കാൻ നിൽക്കരുത്.

മുകളിൽ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കിൽ, ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ..ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ.. ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാൻ...ഉണ്ടെങ്കിൽ ഇൻബോക്‌സിൽ അല്ല, എന്നെ ഞാൻ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടിൽ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കിൽ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റേക്കെ സദാചാരം പഠിപ്പിക്കാനോ ഇൻബോക്‌സിൽ വന്ന് പോകരുത്. വന്നാൽ തിരിച്ച് ഞാനും ഒരു കോഴ്‌സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP