Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'അപമാനിച്ച് മതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'..റഡാറില്‍ തുടങ്ങി ക്യാമറയിലുടക്കി ഗുഹയിലെത്തിയ മോദിയെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ; ഫ്‌ളൈറ്റ് മോഡില്‍ നിന്നും സൈലന്റ് മോഡിലേക്ക് മാറിയ പ്രധാനമന്ത്രി വാ തുറന്നാലും ഇല്ലെങ്കിലും ട്രോള്‍; മോദി എത്തിയതോടെ കിടപ്പാടം പോയത് സിംഹം മുതല്‍ കരടിയ്ക്ക് വരെ; ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ട്രോള്‍ ചാകര

'അപമാനിച്ച് മതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'..റഡാറില്‍ തുടങ്ങി ക്യാമറയിലുടക്കി ഗുഹയിലെത്തിയ മോദിയെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ; ഫ്‌ളൈറ്റ് മോഡില്‍ നിന്നും സൈലന്റ് മോഡിലേക്ക് മാറിയ പ്രധാനമന്ത്രി വാ തുറന്നാലും ഇല്ലെങ്കിലും ട്രോള്‍; മോദി എത്തിയതോടെ കിടപ്പാടം പോയത് സിംഹം മുതല്‍ കരടിയ്ക്ക് വരെ;  ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ട്രോള്‍ ചാകര

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്തകളിലെ താരമെന്ന് പറയുന്നതിനേക്കാൾ ട്രോളുകളിലെ സൂപ്പർതാരം എന്ന് പറയുന്നതാകും ഇപ്പോൾ ശരി. ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടി മേഘമുള്ള സമയത്തായതിനാൽ പാക്ക് റഡാറിൽ നിന്നും രക്ഷ നേടിയതെന്ന മോദിയുടെ വാക്കുകളെ  തലങ്ങും വിലങ്ങും ട്രോളിയതിന്റെ ക്ഷീണം മാറുന്നതിന് മുന്നേയാണ് അടുത്ത വിഷയവും ട്രോളന്മാർക്ക് മുന്നിൽ വീണ് കിട്ടിയത്. കേദാർനാഥിലെ ഗുഹയിൽ ധ്യാനത്തിനായിരുന്ന മോദിയുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴും പ്രധാനമന്ത്രിയെ നിന്നു തിരിയാൻ പറ്റാത്ത വിധം ട്രോളുമായി സോഷ്യൽ മീഡിയ പിന്നാലെ കൂടി.

മാത്രമല്ല ഇത്തവണ രാഷ്ട്രീയ നേതാക്കൾക്ക് പകരം സിംഹവും കരടിയും പുലിയും കുറുക്കനും വരെ മോദിയോടൊപ്പം സഹ താരങ്ങളായി ട്രോളിൽ തിളങ്ങി. ഇരപിടിക്കാൻ പോയി വന്ന സിംഹം ' സോറി ഗുഹ മാറിപ്പോയെന്ന്' പറയുന്ന ട്രോൾ മുതൽ ആരംഭിച്ചതാണ് ന്യൂജെൻ ആക്ഷേഹാസ്യത്തിന്റെ മരട് വെടിക്കെട്ട്. സിനിമയിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച കൊച്ചിൻ ഹനീഫയും, ഹരിശ്രീ അശോകനും, തിലകനും, സലിം കുമാറും ശ്രീനിവാസനും മുതൽ മണിയൻപിള്ള രാജു വരെ അവതരിപ്പിച്ച കഥാപാത്രങ്ങൾ വച്ചുള്ള ട്രോളുകൾ കണ്ടാൽ ചിരിച്ച് മണ്ണ് കപ്പുമെന്ന് ഉറപ്പ്.

കേദാർനാഥിലേക്ക് എങ്ങനെ എത്താം എന്ന് രാജ്യം മുഴുവൻ ഗൂഗിളിൽ പരതുമ്പോഴും രസകരമായ ട്രോളുകൾ നിർമ്മിക്കാൻ രാപകലില്ലാതെ 'അധ്വാനിക്കുകയാണ്' ട്രോളന്മാർ. പൊതു തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിന് ഒരു ശമനം വന്ന വേളയിൽ കേദാർനാഥിലെ രുദ്ര ഗുഹയിലേക്ക് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര പോയതിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചർച്ചയായിരിക്കുന്നത്.

 

സ്ഥലം എവിടെയെന്നും ഇവിടേയ്ക്ക് എങ്ങനെ എത്താം എന്നും ഗൂഗിളിൽ പരതുന്നവരും കുറവല്ല. രുദ്രയിൽ തങ്ങൾക്കും ഏകാന്ത ധ്യാനം നടത്തണമെന്നും അതിന് എന്താണ് വഴിയെന്നും ഗൂഗിൾ ഗുരുജിയോട് ചോദിച്ചവർക്ക് മിക്കവർക്കും കൃത്യമായ ഉത്തരവും കിട്ടിയിട്ടുണ്ട്.

കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിർമ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിർമ്മാണം. 2018 നവംബർ മാസത്തിൽ കേദാർനാഥ് സന്ദർശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിർമ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.

ഹിമാലയത്തിൽ ഏകാന്ത ധ്യാനത്തിനെത്തുന്നവർക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേർപ്പെടുത്തുന്നതിനായി നിർമ്മിച്ചതാണിത്. മോദി ചെറുപ്പത്തിൽ കഠിനമായ ഏകാന്ത ധ്യാനം നടത്തിയിട്ടുണ്ടെങ്കിലും രുദ്ര ഗുഹ അങ്ങനെയല്ല. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതൽ, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും. ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താവുന്നതുമാണ്.

24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക. ഒരു സമയം ഒരാൾക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോൺ, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിങ് ഓൺലൈൻ വഴിയാണ്.

സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ ട്രോളുകൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP