Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളകഷൻ സെന്ററുകളിൽ സ്ഥിതി സങ്കടകരം; എന്താണ് നമുക്ക് പറ്റിയതെന്ന് ചോദിച്ച് വോളണ്ടിയർമാർ ഓടിനടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് തിരുവനന്തപുരം ജില്ലാകളക്ടറും; 'ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്... അടിയന്തര ആവശ്യം ഒന്നുമില്ല... ഒന്നോ രണ്ടോ ദിവസം കൂടി വെയ്റ്റ് ചെയ്യാമെന്ന് കളക്ടർ ഗോപാലകൃഷ്ണൻ; രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോയെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നോയെന്നും വിമർശനം

കളകഷൻ സെന്ററുകളിൽ സ്ഥിതി സങ്കടകരം; എന്താണ് നമുക്ക് പറ്റിയതെന്ന് ചോദിച്ച് വോളണ്ടിയർമാർ ഓടിനടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് തിരുവനന്തപുരം ജില്ലാകളക്ടറും; 'ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്... അടിയന്തര ആവശ്യം ഒന്നുമില്ല... ഒന്നോ രണ്ടോ ദിവസം കൂടി വെയ്റ്റ് ചെയ്യാമെന്ന് കളക്ടർ ഗോപാലകൃഷ്ണൻ; രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോയെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നോയെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പല കാര്യങ്ങളിലും തമ്മിലടിക്കുമെങ്കിലും, മലയാളികളുടെ നന്മയുടെ തിളക്കം കണ്ടത് കഴിഞ്ഞ പ്രളയകാലത്താണെന്ന് പറയാറുണ്ട്. അത് സത്യമാണ് താനും. പ്രത്യേകിച്ച് ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്ന പുതിയ തലമുറ കളക്ഷൻ സെന്ററുകളിലും, റിലീഫ് ക്യാമ്പുകളിലും കൈയ്‌മെയ് മറന്ന് നടത്തിയ സന്നദ്ധപ്രവർത്തനം. എന്നാൽ, വയനാട്ടിലും, മലപ്പുറത്തും ഒരുപാട് പേരുടെ ജീവൻ മണ്ണിലടിയാലിട്ടും ഇത്തവണ മലയാളികൾ വേണ്ട പോലെ ഉണർന്നില്ലെന്നുണ്ടോ? കളക്ടർ ബ്രോ പ്രശാന്ത് നായർ പറയും പോലെ അതൊരും സ്റ്റാർട്ടിങ് ട്രബിൾ മാത്രമാണോ? ഏതായാലും കളക്ഷൻ സെന്ററുകളിൽ വേണ്ടത്ര സാധനങ്ങൾ എത്തുന്നില്ലെന്ന പരാതികൾ ഏറുകയാണ്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളും പെരുകുന്നു. ഇതിനെല്ലാം ഇടയിലാണ് ഇടിവെട്ട് പോലെ ഇപ്പോൾ അടിയന്തര ആവശ്യമില്ലെന്ന് പറഞ്ഞ് കാര്യങ്ങളെ കുറച്ചുകാണുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണനെ പോലെയുള്ളവരുടെ ഫേസ്‌ബുക്ക് ലൈവുകൾ.

കഴിഞ്ഞ തവണ പ്രളയം തന്നെ വിഴുങ്ങിയപ്പോൾ മുൻ ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ മാതൃകാപരമായ സേവനമാണ് കാഴ്ച വച്ചത്. ഇത്തവണയും തിരുവനന്തപുരത്ത് കോർപറേഷൻ കളക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്. എന്നാ ജില്ലാഭരണകൂടം ഉഷാറായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. കളക്ടർ ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് ലൈവിന്റെ രത്‌നച്ചുരുക്കം തന്നെ നോക്കാം.

'കഴിഞ്ഞ പ്രളയത്തിൽ എല്ലാവരും ഒന്നിച്ചുനിന്നുപ്രവർത്തിച്ചു. മറ്റുജില്ലാ കളക്ടർമാരുമായി സംസാരിച്ചു. അത്ര വലിയ ആവശ്യം ഇപ്പോൾ ഉയർന്നുവന്നിട്ടില്ല. വോളന്റിയർമാരായി പ്രവർത്തിക്കാൻ ഒരുപാട് കോളുകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്. immediate demand ഒന്നുമില്ല. ഒന്നോ രണ്ടോ ദിവസം കൂടി വെയറ്റ് ചെയ്യാം. മോശമായി ബാധിച്ച വയനാട്, മലപ്പുറത്തും പലയിടത്തും എത്തിപ്പെടാൻ തന്നെ കഴിയുന്നില്ല. കുറച്ചുകൂടി കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ കിട്ടും. അപ്പോൾ നമുക്ക് സഹായമെത്തിക്കാം.' എല്ലാവരും കേരള റെസ്‌ക്യു.ഇൻ/വോളണ്ടിയറിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ പറയുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധിഘട്ടത്തിൽ ഇത്തരം തണുപ്പൻ സമീപനം സഹായകരമാവില്ലെന്നാണ് വിമർശനം. പ്രത്യേകിച്ച് കളക്ഷൻ സെന്റുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന പരാതികൾ കൂടുമ്പോൾ.

തിരുവനന്തപുരം കളക്ടറുടെ തണുത്ത സമീപനത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വന്ന മാധ്യമ പ്രവർത്തക ഷാഹിന നഫീസയുടെ പോസ്റ്റ് ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഫേസ്‌ബുക് പേജിൽ അദ്ദേഹം ഇന്നലെ ഇട്ട ഒരു വീഡിയോ ആണിത്. (കമന്റിൽ ).ആരും ഒന്നും ഇപ്പോൾ കൊടുക്കേണ്ട ആവശ്യമില്ല, wait ചെയ്യാനാണ് അദ്ദേഹം ഈ വീഡിയോയിൽ പറയുന്നത്. ദുരന്തബാധിത ജില്ലകളിൽ പ്രാദേശികമായി വിഭവ സമാഹരണം നടത്താവുന്നതേയുള്ളൂ എന്ന് ഈ വീഡിയോയിൽ അദ്ദേഹം പറയുന്നു. ഒന്ന് ചോദിച്ചോട്ടെ? എന്താണ് ഇതിന്റെ ഒക്കെ അർത്ഥം? IAS- IPS ലോബിയുടെ deep state ആണോ യഥാർത്ഥത്തിൽ കേരളം ഭരിക്കുന്നത്? ബഷീറിന്റെ രക്തം ഉണങ്ങാതെ തെരുവിൽ തന്നെ കിടക്കുകയാണ് എന്ന് മുഖ്യമന്ത്രി മറക്കരുത്.കലക്ഷൻ കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ എത്തുന്നില്ല എന്ന് കോഴിക്കോട് ജില്ലാ കളക്ടർ കരഞ്ഞു പറഞ്ഞത് താങ്കൾ കേട്ടിരുന്നുവോ? കേരളത്തിൽ നൂറു കണക്കിന് ക്യാമ്പുകളിലായി ആയിരക്കണക്കിന് മനുഷ്യർ ഉടുത്തു മാറാൻ വസ്ത്രമില്ലാതെ, സ്ത്രീകൾ സാനിറ്ററി പാഡുകൾ ഇല്ലാതെ, ഷീറ്റും പുതപ്പും തലയിണയും ഇല്ലാതെ നരകിക്കുകയാണ്. ഒരു ദുരന്തമുഖത്ത് സർക്കാർ സംവിധാനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചാണ് ശീലം. ഇത്തവണയും അത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ ചിലതൊക്കെ കാണുമ്പോൾ പറയാതെ വയ്യ. പത്തനം തിട്ടയും എറണാകുളവും അടക്കം തെക്കൻ ജില്ലകൾ മുങ്ങി താണപ്പോൾ ആളു കൊണ്ടും അർത്ഥം കൊണ്ടും കൂടെ നിന്ന് കൈ പിടിച്ചു കയറ്റിയ മലബാറിലെ മനുഷ്യർ ഇന്ന് തെരുവിലാണ്. അപ്പോഴാണ് ഒരു ജില്ലാ കളക്ടർ പറയുന്നത്, ആരും ഒന്നും ഇപ്പോൾ ചെയ്യണ്ട, അത്ര വലിയ പ്രശ്‌നം ഒന്നുമില്ല എന്ന്. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം?

മറ്റൊരു പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ കളക്ഷൻ സെന്ററുകൾ തണുത്ത പ്രതികരണവുമായാണ് തുടങ്ങിയത്.. ഇത് കണ്ട് അന്നത്തെ ജില്ല കളക്ടർ വാസുകി ഐഎഎസ് ഒരു ഫേസ്‌ബുക്ക് ലൈവ് ഇട്ടു.. ബാക്കി ചരിത്രമാണ്...തിരുവനന്തപുരത്ത് കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്, ഭാരത് ഭവനിലും, കോർപ്പറേഷൻ ഓഫീസിലും ഒക്കെ.. അതൊക്കെ പോട്ടോ അപ്പോഴാണ് ഇപ്പോഴത്തെ കളക്ടർ അദ്ദേഹം ലൈവിൽ വന്ന് മൊഴിയുന്നത്...

പ്രളയത്തിൽ പെട്ടു എല്ലാം നഷ്ടപ്പെട്ടവർക്ക് ആരും ഒന്നും കൊടുക്കേണ്ട, അവർക്ക് ഒന്നും ആവശ്യമില്ല എന്ന്, ഔദ്യോഗികമായി കളക്ഷൻ ആരംഭിച്ചിട്ടില്ല പോലും...ഈ...മമമമ.. അല്ലെങ്കിൽ വേണ്ട...രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോ എന്ന്,ചിലര് ചോദിക്കുന്നുണ്ട്...ഇതൊക്കെ സർക്കാർ അറിഞ്ഞാണോ എന്നാണ് അറിയേണ്ടത്, ഇങ്ങവെ കുറേ ഉദ്യോഗസ്ഥ മ...**

തിരുവനന്തപുരം കളക്ടറുടെ ലൈവ് വീഡിയോ വിവാദമാകാൻ കാരണം കളക്ഷൻ സെന്ററിൽ നിന്നുയരുന്ന ദുരിതബാധിതരായ പാവം മനുഷ്യരുടെ മുറവിളികൾ തന്നെ.

മാധ്യമപ്രവർത്തകയായ സരിത സരസ്വതി ബാലൻ എഴുതുന്നു:

നിലമ്പൂരിൽ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള പ്രദേശത്തെ ജനങ്ങളെ നാല് ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. 2000 ഓളം പേരുണ്ട്. ആയിരത്തോളം സ്ത്രീകളുണ്ട്. ക്യാമ്പിലേക്ക് അടിവസ്ത്രങ്ങളും നാപ്കിനും വേണം. തിരുവനന്തപുരത്തുള്ള സഖാക്കളേ, എന്തെങ്കിലും സഹായം ചെയ്യാനാകുമോ ?സാധനങ്ങൾ അറേഞ്ച് ചെയ്താൽ എങ്ങിനെയും നാട്ടിലെത്തിക്കാം മാർഗമുണ്ടാക്കാം.

ഷാഹിന നഫീസ എഴുതുന്നു:

പ്രിയപ്പെട്ടവരെ, കൊച്ചിൻ യൂണിവേഴ്സിയിലെ കളക്ഷൻ സെന്ററിലാണ് ഞാനുള്ളത്. സങ്കടകരമാണ് അവസ്ഥ. വളരെ കുറച്ചു സാധനങ്ങളെ ഇവിടെ കിട്ടിയിട്ടുള്ളൂ. എറണാകുളത്ത് മാത്രം 150ൽ പരം ക്യാമ്പുകളാണ് ഉള്ളത്. ഇരുപതിനായിരത്തോളം പേരുണ്ട് ഇത്രയൂം ക്യാമ്പുകളിലായി. സാധനങ്ങൾ വേണമെന്ന് അസിസ്റ്റന്റ് കളക്ടർമാർ നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്. എന്താണ് നമുക്ക് പറ്റിയത്? കഴിയുന്നത്ര വേഗം താഴെ പറയുന്ന സാധനങ്ങൾ എത്തിക്കണേ. ബെഡ്ഷീറ്റ് /ബ്ലാങ്കറ്റ്, നാപ്കിൻസ്, അടിവസ്ത്രങ്ങൾ, നൈറ്റികൾ, ലുങ്കികൾ

രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ എഴുതിയത് കൂടി വായിക്കാം:

മുഖ്യമന്ത്രി കൂടി കേൾക്കാനാണ്.

ആയിരക്കണക്കിന് പേർ ക്യാമ്പുകളിൽ എത്തി. അത്രയും സാധനങ്ങൾ ആവശ്യമുണ്ട്. ഓരോ ക്യാമ്പും സർക്കാരിന്റെ ഓരോ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ആണ്. ആവശ്യങ്ങൾ അപ്പപ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കാനുള്ള സംവിധാനമുണ്ട്. എവിടെ എന്ത് എത്ര അളവിൽ കിട്ടണമെന്ന് അറിയാൻ കളക്ടർക്ക് ഒരു മിനിറ്റ് മതി. അത് കിട്ടാവുന്ന ഇടങ്ങളിൽ നിന്ന് എത്തിക്കേണ്ടത് അതത് കളക്ടർമാരുടെ ജോലിയാണ്.

ഞാൻ കാണുന്ന ഗ്രൂപ്പുകളും സോഷ്യൽ മീഡിയയും മുഴുവൻ മനുഷ്യർ സഹായത്തിനു നേരിട്ട് കേഴുകയാണ്. കൊടുക്കാൻ സന്നദ്ധതയുള്ളവർ കൊടുക്കുന്നു.. ചിലർ സാധനങ്ങൾ നൽകുന്നു, ചിലർ സ്വന്തം വാഹനങ്ങളിൽ ക്യാമ്പിൽ കൊണ്ടു കൊടുക്കാൻ തയ്യാറാകുന്നു, മറ്റു ചിലർ ഇതെല്ലാംകൂടി ചെയ്യുന്നു.. നല്ല മനുഷ്യരുണ്ടു ചുറ്റിനും..

എവിടെ എത്ര കിട്ടി, ഇനി എത്ര കിട്ടാനുണ്ട് വിവരങ്ങളുടെ ഒരു കോ-ഓർഡിനേഷനും ജില്ലാ തലത്തിൽ കാണാനില്ല. ക്യാമ്പുകളുടെ ചാർജ്ജുള്ള ആളുകളുടെ നമ്പറുകൾ എങ്കിലും പുറത്തുവിടണം. എറണാകുളത്ത് ആകട്ടെ, ജില്ലാ ഭരണകൂടം ഒരു ഔദ്യോഗിക കളക്ഷൻ സെന്റർ പോലും ഇതുവരെ അനൗണ്‌സ് ചെയ്തിട്ടില്ല. ഇത് നിങ്ങളുടെ PR കൂട്ടാനുള്ള സമയമല്ല സർ. ഇടുക്കി ജില്ലയ്ക്കും മലപ്പുറത്തിനും കൊടുക്കാനുള്ളത്ര സാധനങ്ങൾ ശേഖരിക്കാൻ കഴിവുള്ള സമ്പന്നമായ ഇടമാണ് എറണാകുളം. ഇവിടെ Demand-Supply information സുതാര്യമാക്കാൻ ജില്ലാ കളക്ടർക്ക് ബാധ്യതയുണ്ട്. അത് ചെയ്യണം. മലപ്പുറം, പത്തനംതിട്ട, കോഴിക്കോട്, വയനാട് അടക്കം ബാക്കി കളക്ടർമാരും ശ്രദ്ധിക്കണം.

കഴിഞ്ഞ തവണ ഓരോ കളക്ടർക്കും പുറമെ സീനിയർ IAS കാരെ ജില്ലയുടെ ചുമതല ഏല്പിച്ചപ്പോഴാണ് പലയിടത്തും കാര്യങ്ങൾ ശരിയായത്. കഴിഞ്ഞ തവണ പറ്റിയ തെറ്റുകൾ ഇത്തവണ ആവർത്തിക്കാതിരിക്കാൻ മേൽത്തട്ടിൽ ഇത്തവണ ശ്രമം ഇല്ലേ? ഇതൊക്കെ ഇങ്ങനെയൊക്കെ മതിയോ?

കോഴിക്കോട് രാമനാട്ടുകര ഗണപത് സ്‌കൂൾ റിലീഫ് ക്യാംപിൽ നിന്നുള്ള അഭ്യർത്ഥന

സുഹൃത്തുക്കളേ..

ഇനിയൊരു പ്രളയത്തെ നേരിടാൻ ഇടവരുത്തരുതെന്ന് ആഗ്രഹിച്ചാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് അവസാനത്തെ ലോഡും ചെങ്ങന്നൂരേയ്ക്ക് കയറ്റിയയച്ച് രാമനാട്ടുകര ഗണപത് സ്‌കൂളിലെ #Malabar_Flood_Relief_volunteers കളക്ഷൻ പോയിന്റ് അടച്ച് ഞാനടങ്ങുന്ന നൂറുകണക്കിന് ആളുകൾ വീടുകളിലേയ്ക്ക് മടങ്ങുന്നത്.
പതിനായിരക്കണക്കിന് ആളുകൾക്ക് വിശപ്പടക്കാനും വസ്ത്രം നൽകാനും മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനും വാഹനങ്ങൾ അടക്കം വിട്ടുതന്നു കൊണ്ട് മലപ്പുറത്തെ നാട്ടുകാരും സുഹൃത്തുക്കളും ഞങ്ങൾക്കൊപ്പം നിന്നു.

എന്നാൽ ഇത്തവണ പ്രളയം ഏറ്റവും ദുരിതക്കയത്തിലാക്കിയത് വയനാടിനെയും മലപ്പുറത്തെയുമാണ്.കഴിഞ്ഞ വർഷം ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വളണ്ടിയർമാർ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നു.. കഴിഞ്ഞ തവണ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കുവാൻ രാപകൽ വിശന്നും ദാഹിച്ചും ഓടി നടന്ന് പണിയെടുത്തവർ നിരാശ്രയരായി വിശന്ന് ക്യാമ്പുകളിൽ കഴിയുന്നുണ്ട്..ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാർത്ഥികൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട്.പ്രായമായവർക്കും രോഗികൾക്കും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ചികിത്സയും മരുന്നും നൽകേണ്ടതുണ്ട്.കുടിവെള്ളം പോലും വേണ്ട രീതിയിൽ ലഭ്യമാകുന്നില്ല.
കൈകെട്ടി നോക്കി നിൽക്കാൻ പറ്റാത്തഇത്തരമൊരു ദുരവസ്ഥയിൽ ഇത്തവണയും രാമനാട്ടുകര ഗണപത് സ്‌കൂളിലെ കളക്ഷൻ പോയിന്റ് തുറന്നു പ്രവർത്തിക്കുകയാണ്

വോളണ്ടിയർമാരുടെയും അവശ്യ സാധനങ്ങളുടെയും വാഹനങ്ങളുടെയും കുറവു കാരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പോലും വേണ്ട സഹായം ചെയ്തു നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം വേണം എന്ന് വിളിച്ചു പറയുന്നവർക്ക് അതെത്തിക്കാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിൽ ആണ് ഞങ്ങൾ.

കഴിഞ്ഞ വർഷം ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ കൈ നീട്ടിയപ്പോൾ നിങ്ങൾ ഞങ്ങളെ ചേർത്തു പിടിച്ചു.. പ്രളയത്തെ നമ്മൾ ഒരുമിച്ച് നേരിട്ടു.ഇത്തവണയും ഞങ്ങൾ കൈ നീട്ടുകയാണ്.. തട്ടിയെറിയരുത്.ഞങ്ങൾക്ക് പണം വേണ്ട..പകരം ഭക്ഷണവും അവശ്യ സാധനങ്ങളും വാഹന സൗകര്യങ്ങളും മതി. സഹായിക്കാൻ.. കൂടെ നിൽക്കാൻ കഴിയുന്നവർ ബന്ധപ്പെടുക

#Malabar_Flood_Relief_Volunteers
#Ramanattukara

അഖിൽനാഥ് : 9447726591

കളക്ടർ ബ്രോ പ്രശാന്ത് നായർ ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി വായിക്കാം

സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ?

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോൾ 22000 പേർ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേർക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷൻ സെന്റർ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ആരംഭിച്ചിട്ടുണ്ട്. ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നൽകുന്നു

1. പുൽപ്പായ - 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ - 8000
3. ലുങ്കി - 5000
4. നൈറ്റി - 3000
5. സാനിറ്ററി നാപ്കിൻസ് - 2000
6.അരി - 2000kg
7. പഞ്ചസാര- 700kg
8. ചെറുപയർ - 100kg
9. കടല - 100kg
10. പരിപ്പ് - 50kg
11. ബിസ്‌കറ്റ്/റസ്‌ക് - 2000 Packets
12. കുടി വെള്ളം - 3000 Lr
13. സോപ്പ് - 500 Nos
14. പേസ്റ്റ് - 500 Nos
16. ബ്ലീച്ചിങ് പൗഡർ - 100kg

മുകളിൽ കൊടുത്ത സാധനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമെങ്കിൽ സിവിൽ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളിൽ ഉടൻ തന്നെ എത്തിച്ചാൽ കുറെയധികം മനുഷ്യർക്ക് ഉപകാരപ്പെടും. കമോൺ ബ്രോസ്.

Contact Number: അനുപമ രാജ് : 9446492696
കൺട്രോൾ റൂം : 0495-2378810
0495-2378820
Address:
Planning Secretariat
Civil Station
Eranhippalam
Kozhikode - 673020

ആവശ്യം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും തിരുവനന്തപുരത്തെ കളക്ടർ ബ്രോ മനസ്സുമാറ്റുമോ, ഉഷാറാകുമോ എന്നാണ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP