Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്നതൊന്നും പറ്റില്ല; സ്ത്രീകളുടെ അന്തസിനും സമൂഹ മാധ്യമങ്ങളിൽ ഇനി സർക്കാർ സംരക്ഷണം; ഇന്ത്യയിലെ സൈബർ സംസ്കാരത്തിൽ ഇനി അടിമുടി മാറ്റം

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്നതൊന്നും പറ്റില്ല; സ്ത്രീകളുടെ അന്തസിനും സമൂഹ മാധ്യമങ്ങളിൽ ഇനി സർക്കാർ സംരക്ഷണം; ഇന്ത്യയിലെ സൈബർ സംസ്കാരത്തിൽ ഇനി അടിമുടി മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോഷ്യൽ മീഡിയ കൂട്ടായ്മകളെയും ഡിജിറ്റൽ മാധ്യമങ്ങളെയും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമങ്ങൾ ശക്തമാക്കുന്നതിന് പിന്നിലും കർഷക സമരം. കർഷക പ്രതിഷേധത്തപ്പറ്റിയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർേദശം അവഗണിച്ചതിന്റെ പേരിൽ ട്വിറ്ററും സർക്കാരുമായി ഇടഞ്ഞിരുന്നു. അതിനു ശേഷമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. പുതിയ നിയമം നടപ്പാകുന്നതോടെ സമൂഹ മാധ്യമ കമ്പനികൾ, ഒടിടി സ്ട്രീമിങ് സേവനങ്ങൾ, ഡിജിറ്റൽ ന്യൂസ് ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങൾ കൈവരും.

പുതിയ വെബ്‌സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സ് ഏർപ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് ഈ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

സോഷ്യൽമീഡിയ, ഒടിടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ. സോഷ്യൽമീഡിയയിൽ വ്യക്തികളുടെ പരാതികൾക്ക് പരിഹാരം കാണണം. സോഷ്യൽമീഡിയയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് രൂപം നൽകിയ മാർഗനിർദ്ദേശങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

'രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും' ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോഡ് ഓഫ് എത്തിക്‌സ് നിലവിൽ വരും. ഇതിൽ നിരവധി മന്ത്രാലയങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ടാകും. ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ എങ്ങനെയാണ് സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കുന്ന നിയമത്തിന്റെ പേര് ദി ഇൻഫർമേഷൻ ടെക്‌നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021 എന്നാണ്.

ഉപയോക്താവിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പരാതികൾ ഉയർന്നാൽ (വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങൾ, നഗ്‌നത, ലൈംഗികത, ആൾമാറാട്ടം), പരാതി ലഭിച്ച് 24 മണിക്കൂറിനകം അവ നീക്കം ചെയ്യണം. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കാനായി തയാറാക്കിയ നിയമമാണിത്. സമൂഹമാധ്യമങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മധ്യസ്ഥരെക്കുറിച്ച് ഉടൻ ഉപയോക്താക്കൾക്കു വിവരം നൽകും. ഇവർക്ക് പരാതി പരിഹാര സംവിധാനം ഉണ്ടാകും. 24 മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

കോടതിയുടെയോ കേന്ദ്രസർക്കാരിന്റെയോ നിർദ്ദേശം ലഭിച്ചാൽ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങൾ പുറത്തുവിടണം. ഇതിൽ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പൊതു വ്യവസ്ഥ (പബ്ലിക് ഓർഡർ), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവ ഉൾപ്പെടുന്നു. സോഷ്യൽമീഡിയയുടെ ദുരുപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കിയത്. വിവിധ തലങ്ങളിൽ വിപുലമായ നിലയിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ 2018ലാണ് കരട് മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് മാർഗനിർദ്ദേശത്തിന് അന്തിമ രൂപം നൽകിയത്.

ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം രൂപം നൽകും. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് സ്വയം നിയന്ത്രിത സംവിധാനം ഒരുക്കും.ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റൽ പോർട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാൻ വിരമിച്ച സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്ക് രൂപം നൽകും. ഒടിടി, ഡിജിറ്റൽ പോർട്ടലുകൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവണം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും വിവരങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗനിർദ്ദേശം.

നിയമങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പാക്കാൻ സോഷ്യൽമീഡിയകൾ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായുള്ള ഏകോപനം സാധ്യമാക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ സർക്കാർ തലത്തിൽ മേൽനോട്ട സമിതിക്ക് രൂപം നൽകും.

സോഷ്യൽ മീഡിയയ്ക്കും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുമായുള്ള പുതിയ നിയമങ്ങൾ ഐടി മന്ത്രാലയം നിയന്ത്രിക്കുമ്പോൾ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ സംബന്ധിച്ച നിയമങ്ങൾക്കായുള്ള വിവരാവകാശ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഭരണസമിതിയായിരിക്കും. വെബ് അധിഷ്‌ഠിത സീരിയലുകൾ ഉൾപ്പെടെയുള്ള സിനിമകളെയും മറ്റ് വിനോദങ്ങളെയും പരാമർശിക്കുന്ന കരട് നിയമങ്ങൾ ഉള്ളടക്കത്തെ വിവരിക്കുന്നതിനും വിവേചനാധികാരം ഉപദേശിക്കുന്നതിനും റേറ്റിങ് ആവശ്യപ്പെടുന്നുണ്ട്.

സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ ഉള്ളടക്കത്തിലെ അശ്ലീലത്തിനെതിരെ ഇന്ത്യയിൽ പരാതികളുണ്ട്. ‘താണ്ഡവ്’ എന്ന പരമ്പര മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പൊതുജനത്തെ പ്രകോപിപ്പിച്ചുവെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് ചൊവ്വാഴ്ച നാല് മണിക്കൂറോളം ആമസോൺ എക്സിക്യൂട്ടീവിനെ ചോദ്യം ചെയ്തിരുന്നു. ഫേസ്‌ബുക്, ട്വിറ്റർ, ഗൂഗിൾ പോലുള്ള കമ്പനികളിൽനിന്ന് ഇപ്പോൾ വിവരങ്ങൾ ലഭിക്കാൻ മാസങ്ങളോളം സമയമെടുക്കുന്നുണ്ട്. അശ്ലീല വെബ്സൈറ്റുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യിക്കാൻ പോലും കോടതി ഇടപെടേണ്ട സാഹര്യമാണുള്ളത്. ഇതിനെല്ലാം പരിഹാരമാകും പുതിയ നിയമമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP