Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂമിപൂജക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ജയ് ശ്രീറാം മുഴക്കി കോൺ​ഗ്രസ് നേതാവിന്റെ ട്വീറ്റ്; ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ് എന്ന് ശശി തരൂർ; രാമ രാജ്യം വർഗീയതയുടെ വിജയമായിരിക്കില്ലെന്നും വിശദീകരണം

ഭൂമിപൂജക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ജയ് ശ്രീറാം മുഴക്കി കോൺ​ഗ്രസ് നേതാവിന്റെ ട്വീറ്റ്; ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ് എന്ന് ശശി തരൂർ; രാമ രാജ്യം വർഗീയതയുടെ വിജയമായിരിക്കില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാമക്ഷേത്രത്തിന് അനുകൂലമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി രംഗത്തെത്തിയതിലെ വിവാദം തുടരുന്നതിനിടെയാണ് സമാനമായ പ്രതികരണുമായി ശശി തരൂരും ട്വിറ്ററിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്കു മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് തരൂരിന്റെ ട്വീറ്റ്.

ശ്രീരാം പ്രഭു എല്ലാവർക്കുമുള്ള നീതി, നീതിപൂർവകമായ പെരുമാറ്റം, എല്ലാ കാര്യങ്ങളിലും നീതി, ഉറപ്പ്, ധാർമ്മിക കൃത്യത, ധൈര്യം എന്നിവയുടെ പ്രതീകമാണ്. ഈ ഇരുണ്ട കാലഘട്ടത്തിൽ ശ്രീരാമന്റെ മൂല്യങ്ങൾ വളരെയധികം അനിവാര്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാൽ, രാമ രാജ്യം എന്നത് വർഗീയതയുടെ വിജയമായിരിക്കില്ല. ജയ് ശ്രീറാം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ശ്രീരാമൻ എല്ലാവരിലുമുണ്ട്. അയോദ്ധ്യയിലെ ചടങ്ങുകൾ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്നായിരുന്നു പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചത്.

അയോധ്യ രാമക്ഷേത്രത്തിലൂടെ ഭഗവാൻ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവർ ആശംസിച്ചു.ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരാംശം. രാമൻ എല്ലാവരിലുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിൽ ഭഗവാൻ രാമനും, സീത മാതാവും, രാമായണവുമെല്ലാം ഇഴുകിച്ചേർന്നിരിക്കുന്നതാണ്. രാമായണത്തിലെ കഥകൾ നമ്മളെ സാംസ്‌കാരികവും മതപരവുമായ പല കാര്യങ്ങളേയും ഓർമ്മിപ്പിക്കുന്നതാണ്. ആയിരത്തോളം വർഷങ്ങളായി ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പകൽ 12.30ന് തുടക്കം കുറിക്കും. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും. കോവിഡ് പശ്ചാത്തലത്തിലുള്ള കർശന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് പരിപാടി. അയോധ്യ എല്ലാ അർത്ഥത്തിലും ചടങ്ങിനായി ഒരുങ്ങി കഴിഞ്ഞു. കോവിഡുകാലത്ത് പ്രധാനമന്ത്രി നേരിട്ടെത്തി പങ്കെടുക്കുന്ന പരിപാടിയാണിതെന്നും ശ്രദ്ധേയമാണ്. പഴുതുകൾ അടച്ചുള്ള സുരക്ഷയും അയോധ്യയിലുണ്ട്. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശവും.

അയോധ്യയിൽ രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ന്യൂഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയിൽ പങ്കുകൊള്ളും. കർസേവയിൽ പങ്കെടുത്തു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

ഇന്നത്തെ പരിപാടിയിൽ 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള പൂജകൾ ഇന്നലെയും തുടർന്നു.അയോധ്യയിലെ താമസക്കാരല്ലാത്തവർക്കു നഗരത്തിൽ പ്രവേശനമില്ല. അതിനിടെ അയോധ്യയിൽ രാമക്ഷേത്രത്തിനു പകരം നൽകിയ 5 ഏക്കർ ഭൂമിയിൽ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയും മസ്ജിദും ഒരേ സമയം നിർമ്മാണം തുടങ്ങുമെന്ന് ഇന്തോ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ അറിയിച്ചു. രാമക്ഷേത്രത്തിനു പകരമായി ഈ മസ്ജിദിനെ കാണരുതെന്നും ആരാധനാലയത്തിനൊപ്പം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥാപനങ്ങളും കൂടി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രസ്റ്റ് വക്താവ് അത്താർ ഹുസൈൻ പറഞ്ഞു. മ്യൂസിയം, ലൈബ്രറി, പാവങ്ങൾക്കു ഭക്ഷണം നൽകാൻ സമൂഹ അടുക്കള എന്നിവയും ആലോചനയിലുണ്ട്. അങ്ങനെ മതേതരത്വത്തിന്റെ പുതു മാതൃകയായി മാറുകയാണ് അയോധ്യയുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP