Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്‌സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു

ഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്‌സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ടി.വി ചാനൽ പരിപാടിയിൽ ഷക്കീലയെ വിളിച്ച് വരുത്തി അവരെ തേജോവധം ചെയ്തതിനെതിരെ ആർ ജെ സലീം എഴുതിയ പോസ്റ്റ് വൈറലാകുന്നു. ചാനൽ അവതാരകർ കാണിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഒരാളുടെ വ്യക്തിത്വത്തെ തകർക്കാൻ മാത്രമുള്ള അധികാരം ആർക്കും നൽകിയിട്ടില്ലെന്നും സലീം പറഞ്ഞു. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കുമെന്നാണ് സലീം പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഷക്കീലയുടെ ജനകീയ കോടതി ടോട്ടലി ഇൻഹ്യൂമൻ എന്ന് തന്നെ പറയേണ്ടുന്നൊരു പരിപാടിയാണ്. ഒരു ബോധമുള്ള സമൂഹത്തിൽ ഒരിക്കലും സംഭവിച്ചുകൂടാത്തത്. പക്ഷെ ഇപ്പൊ നടക്കുന്ന രഞ്ജിനി മേനോൻ എന്ന കീ ഹോളിൽക്കൂടിയല്ലാതെ, കുറേക്കൂടി വൈഡ് ആയി തന്നെ അത് വിമർശിക്കപ്പെടണം.

1. പരിപാടിയുടെ മുഴുവൻ സ്ട്രക്ച്ചർ തന്നെ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഷക്കീല വിചാരണ ചെയ്യപ്പെടേണ്ടയാളാണ് എന്ന് ഇവർ ആദ്യമേ സ്റ്റാൻഡ് എടുക്കുന്നത്.? അവർ ആരെയും കൊന്നിട്ടില്ല, ക്രിമിനലുമല്ല. അല്ലെങ്കിൽ തന്നെ ഇവരൊക്കെ ആരാണ് ഒരാളെ വിചാരണ ചെയ്യാൻ.? ഷക്കീലയുടെ അനുവാദം അതിനുണ്ടോ ഇല്ലയോ എന്നത് തന്നെ ഇവിടെ പ്രശ്നമല്ല. ആ ജഡ്ജിയുടെ കസേരയിലിരിക്കുന്ന സ്ത്രീയ്ക്ക് എങ്ങനെയാണു ഷക്കീലയെ മാർക്കിടാനുള്ള അധികാരം കിട്ടുന്നത് ? ഏതു രീതിയിലാണ് അവർ ഷക്കീലയെക്കാളും മികച്ചവരാവുന്നത് ?

2. അരുണിന് ഇതിനേക്കാൾ നല്ലത് പഴയ ഫയർ തപ്പി പിടിച്ചു വായിക്കലാണ്. ഷക്കീലയുടെ ചെറുപ്പകാലത്തെ ഏറ്റവും ദുരനുഭവങ്ങളിൽപ്പോലും അയാൾ ഇക്കിളി തിരയുന്നത്പോലെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മോശം അനുഭവങ്ങളിൽക്കൂടി കടന്നുപോയവരോട് സെൻസിറ്റിവ് ആവുക എന്നത് മിനിമം മര്യാദയാണ്. വെറും ആണിന്റെ ബ്ലൈൻഡ് പ്രിവിലേജിൽ നിന്നും എൻടൈറ്റിൽമെന്റിൽ നിന്നുമാണ് അയാളുടെ ഓരോ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും വരുന്നത്.

3. അരുൺ ഉടനീളം ചെയ്തുകൊണ്ടിരുന്നത് ഷക്കീലയിൽ ഗിൽറ്റ് ഉണ്ടാക്കാനും, അതിൽ നിന്നുള്ള റെസ്പോൺസുണ്ടാക്കാനുമാണ്. എന്തൊരു സാഡിസമാണ് ഇയാൾക്ക്. എന്റെ പൊന്നുമോനെ നിങ്ങൾക്ക് ആളുമാറിപ്പോയി. ഷക്കീലയോളം ഇത്രയും അഭിമാനബോധമുള്ള ഒരു സ്ത്രീയുടെ മുൻപിൽ അരുണും രഞ്ജിനിയും ഉൾപ്പടെയുള്ള കൃമികൾ കിടന്നു ഞൊളയ്ക്കുന്നതായാണ് കാണുന്ന ഏതൊരാൾക്കും തോന്നുക.

4. തരിമ്പും ഇന്സെക്യുർ അല്ലാണ്ട് ചെയ്ത,ചെയ്ത തൊഴിലിനെപ്രതി ആത്മവിശ്വാസമുള്ള ഒരു സ്ത്രീയോട് സമൂഹത്തിന്റെ കെട്ട ബോധ്യങ്ങൾ അടിച്ചേൽപ്പിക്കാൻ അരുണും രഞ്ജിനിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ ഷക്കീല അപ്പിയർ ചെയ്ത ഏറ്റവും അശ്ലീല ദൃശ്യങ്ങൾ ഈ പരിപാടിയിലേതാവും.

5. സോഷ്യൽ കോൺഷ്യസ്നെസ് ഉയർത്തേണ്ടുന്നതിനു പകരം അതിനെ പിന്നെയും ചവിട്ടിത്താഴ്‌ത്തുന്ന ഇമ്മാതിരി വൃത്തികേടുകൾ വീടിന്റെ സ്വീകരണ മുറിയിൽ തന്നെ എത്തുന്നുണ്ട് എന്നതാണ് ഇവിടെ ചിന്തിക്കേണ്ടുന്ന വിഷയം.. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കും.

6. ഒരു കുലസ്ത്രീ - കുലട എന്ന ദ്വന്ദ്വമാണ് ഇവർ സൃഷ്ടിക്കാൻ നോക്കി അമ്പേ പൊട്ടിപ്പോയത്.. അതിനാണ് സവർണ്ണ മേനോത്തിയെ കൊണ്ടിരുത്തിയത്. അവർ സാമൂഹിക പ്രവർത്തകയാണെങ്കിൽ മറ്റു സാമൂഹിക പ്രവർത്തകരൊക്കെ വല്ല വണ്ടിക്കൊ ട്രെയിനിനോ തല വെക്കുന്നതാണ് നല്ലത്. സവർണ്ണ പ്രവിലേജിന്റെ അധികാരബോധത്തിൽ നിന്ന് തന്നെയാണവർ സംസാരിക്കുന്നത്.

7. ക്യാമറയിൽ സെക്സ് ചെയ്തിട്ടില്ല എന്നൊക്കെ അരുണും രഞ്ജിനിയും ഉറപ്പു വരുത്തുന്നുണ്ട്. സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തിൽ ഷക്കീല സിനിമകൾ ഒരു അനിവാര്യതയായിരുന്നു . അതുകൊണ്ടു തന്നെയാണ് അത് വൻ രീതിയിൽ സ്വീകരിക്കപ്പെട്ടതും. സൂപ്പർ മെഗാ സ്റ്റാറുകൾക്കില്ലാത്ത മാർക്കറ്റ് അവയ്ക്ക് അന്ന് ഉണ്ടായതും. മലയാളി മെയിൽ ഫ്രഷ്‌ട്രേഷനു വെൻറ്റ് ഔട്ട് ചെയ്യാൻ ഇത്തരം സിനിമകൾ സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്. സൊ ആ രീതിയിൽ ഷക്കീല സിനിമകൾ സാമൂഹിക പ്രസക്തിയുള്ളതും കൂടിയായിരുന്നു. ആ സിനിമകൾ വോയറിസം പ്രോത്സാഹിപ്പിച്ചതിന്റെ ഉത്തരവാദി പൂർണ്ണമായും അതിന്റെ സംവിധായകനും നിർമ്മാതാക്കളുമാണ്.

8. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും നീതി കാട്ടിയില്ല പോലും. ഷക്കീലയുടെ മാന്യതയാണ്‌ അവർ കൊടുത്ത മറുപടികളെല്ലാം. തെറ്റ്, തെറ്റ്, തെറ്റ് എന്ന് രഞ്ജിനി ആവർത്തിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു. ഷക്കീലയെ അപ്പോളജെറ്റിക് ആക്കാൻ നോക്കി ദയനീയമായി പരാജയപ്പെടുന്ന രണ്ടു പത്തെറ്റിക് മനുഷ്യരെയാണ് പരിപാടി കാണിച്ചു തരുന്നത്.

9. ആളുകളെ പ്രവോക് ചെയ്തുകൊണ്ട് അറ്റെൻഷൻ സൃഷ്ടിക്കുക, അതിൽ നിന്ന് പരിപാടിയെ വിജയിപ്പിക്കുക എന്നത് ശ്രീകണ്ഠൻ നായരുടെ കാലങ്ങളായുള്ള ടെക്നിക്കാണ്‌ സന്തോഷ് പണ്ഡിറ്റിനെ തേജോവധം ചെയ്യാൻ കുറെ ബുള്ളിയിങ്ങായ മിമിക്രിക്കാർ ചുറ്റിനും കൊണ്ടിരുത്തി അറ്റാക് ചെയ്യിച്ചതൊക്കെ ആരും മറന്നിട്ടില്ല. ഈ പോസ്റ്റ് പോലും ഈ പരിപാടിക്ക് ഒരു പ്രമോഷനാണ് എന്നും അത് തന്നെയാണ് അയാളുടെ ഉദ്ദേശമെന്നും മനസ്സിലാക്കാതെയല്ല സംസാരിക്കുന്നത്. പക്ഷെ പറഞ്ഞു പോവുന്നതാണ്.

10. ഇത്തരം റോളുകൾ ചെയ്ത സിൽക്ക് സ്മിത പോലുള്ളവരുടെ ആത്മഹത്യയെപ്പറ്റിയൊക്കെ അരുൺ ചോദിക്കുന്നുണ്ട്. അരുണിനെയും രഞ്ജിനിയെയെയും പോലുള്ളവർ നിരന്തരം ഷെയിം ചെയ്യുന്ന ഈ പ്രൊഫഷന്റെ സോഷ്യൽ റിയാക്ഷനിൽ മനം നൊന്തു പലരും മരണം തിരഞ്ഞെടുത്തിട്ടുണ്ട്. അത് തന്നെ വീണ്ടും ചെയ്തിട്ട് നാണമില്ലല്ലോ അരുൺ വീണ്ടും ആ ചോദ്യം ചോദിക്കാൻ. ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും !

ഇന്ന് ഈ നിമിഷം വരെ രഞ്ജിനിയോ ചാനലോ അരുണാ ശ്രീകണ്ഠനോ ഒരാൾ പോലും ഒരു ഖേദമോ തിരുത്തോ വിശദീകരണമോ പൊതു സമൂഹത്തിൽ നൽകാൻ തയ്യാറായിട്ടില്ല എന്നത് അവർ ചെയ്തതിൽ അവർക്ക് തരിമ്പും മനസ്താപമില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്. രഞ്ജിനിയെ തെറി പറയുന്ന എല്ലാവരും അത് ഒരേ സെൻസിലൊന്നുമല്ല ചെയ്യുന്നത് എന്നും കാണണം. അവർ ഒരു സ്ത്രീ ആയതിന്റെ തെറി കൂടി അവർ കേൾക്കുന്നുണ്ട്. അരുണും ശ്രീകണ്ഠൻ നായരും എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടുന്നത് എന്നാലോചിച്ചു നോക്കിയാൽ നമ്മുടെ സ്ത്രീ വിരുദ്ധത ഒന്നുകൂടി പുറത്തു വരും.

ഷക്കീല പക്ഷെ തലയുയർത്തി തന്നെ നിൽക്കുന്നുണ്ട് എന്നത്തേക്കാളും. Oh, what a woman. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP