Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹന ഫാത്തിമയെ മോചിപ്പിക്കണം പക്ഷേ..എന്താണ് ഈ പക്ഷേ? 'റിലീസ് രഹന ഫാത്തിമ' എന്ന പേരിൽ പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലൈവ് ചർച്ചയുടെ വീഡിയോ വൈറലാകുന്നു; പുരുഷന്മാരുടെ മുന്നിൽ മാറ് കാണിക്കരുതെന്ന ശാസനയോടെ തോർത്ത് മറപ്പിച്ചാണ് രഹനയെ അഭിമുഖത്തിന് അനുവദിക്കുന്നതെന്ന് ജയിലിൽ സന്ദർശിച്ച മാധ്യമപ്രവർത്തകൻ രഞ്ജിത് സിനിക്ക് ശിവന്റെ ഫേസ്‌ബുക്ക് കുറിപ്പ്

രഹന ഫാത്തിമയെ മോചിപ്പിക്കണം പക്ഷേ..എന്താണ് ഈ പക്ഷേ? 'റിലീസ് രഹന ഫാത്തിമ' എന്ന പേരിൽ പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലൈവ് ചർച്ചയുടെ വീഡിയോ വൈറലാകുന്നു; പുരുഷന്മാരുടെ മുന്നിൽ മാറ് കാണിക്കരുതെന്ന ശാസനയോടെ തോർത്ത് മറപ്പിച്ചാണ് രഹനയെ അഭിമുഖത്തിന് അനുവദിക്കുന്നതെന്ന് ജയിലിൽ സന്ദർശിച്ച മാധ്യമപ്രവർത്തകൻ രഞ്ജിത് സിനിക്ക് ശിവന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ശബരിമല യുവതീപ്രവശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്‌ററിലായി ജയിലിൽ കഴിയുന്ന രഹന ഫാത്തിമയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പുതിയ കൂട്ടായ്മ രൂപപ്പെട്ടു. റിലീസ് രഹന ഫാത്തിമ എന്ന ഫേസ്‌ബുക്ക് പേജിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. റിലീസ് രഹന ഫാത്തിമ എന്ന ഹാഷ്ടാഗുമായാണ് ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ്.

സിനിമ സംവിധായകൻ ജയൻ കെ.സി, എഴുത്തുകാരിയും ഫെമിന്‌സ്റ്റ് ഗവേഷകയുമായ ജെ.ദേവിക, ബല്ലാത്ത പഹയൻ വിനോദ് നാരായണൻ, സിസിആർആർഎ ഡയറക്ടർ സന്ധ്യാ രാജു. ഡൽഹി ഐഎച്ച്ഡി അസോസിയേറ്റഡ് ഫെലോ ഡോ.മൈത്രിപ്രസാദ് ഏലിയാമ്മ എന്നിവർ പങ്കെടുത്ത ലൈവ് സ്്ട്രീമിങ്ങിലാണ് ചർച്ച നടന്നത്. രഹന ഫാത്തിമയെ മോചിപ്പിക്കണം..പക്ഷേ എന്ന ടൈറ്റിലിലാണ് ചർച്ച.

രഹന ഫാത്തിമയെ മോചിപ്പിക്കണം എന്നാവശ്യപ്പെടുന്നതിനൊപ്പം കേരളം ഒരു പക്ഷേ കൂടി ചേർക്കുന്നു. എന്താണ് ഈ പക്ഷേ എന്നാണ് ഇവർ ചർച്ച ചെയ്യുന്നത്. ഈ വിഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. രഹന ഫാത്തിമ ഒരു ഇന്ത്യൻ പൗരയാണെന്നും, ഏതൊരു ഇന്ത്യൻ പൗരനും ലഭിക്കുന്ന നീതി അവർക്കും കിട്ടണമെന്നും, ഭരണഘടനാ വിരുദ്ധമായി രഹന എന്തുചെയ്തുവെന്ന് വ്യക്തമാക്കാതെയാണ് രഹനയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും, സ്വതന്ത്രാഭിപ്രായം പറയാൻ ഇവിടെ സ്വാതന്ത്ര്യമില്ലെന്നും, രാഷ്ട്രീയക്കളികളുടെ ഇരയാണ് അവരെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.

മാധ്യമപ്രവർത്തകരായ ശരണ്യമോൾ. കെ.എസും, അനാമികയുമാണ് റിലീസ് രഹന ഫാത്തിമ ലൈവ് സ്ട്രീമിങ്ങിന്റെ മോഡറേറ്റർമാർ. അതേസമ.ം, രഹ്ന ഫാത്തിമയുടെ മോചനത്തിനായുള്ള ആലോചനകൾക്കായി ഫ്രീ രെഹ്ന ആക്ഷൻ കൗൺസിൽ' രൂപീകരിച്ചിട്ടുണ്ട്.
എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ നടന്ന കൂടിയാലോചന യോഗത്തിലാണ് കൗൺസിൽ രൂപീകരിച്ചത്.


സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് എടുത്തിരുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

അതേസമയം ഹൈക്കോടതി മുൻകൂർ ജാമ്യംതള്ളിയ രഹ്ന ഫാത്തിമയെ അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന കേസിൽ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ശബരിമലയിൽ കയറാൻ ശ്രമിച്ചതിനെ തുടരർന്ന് രൂക്ഷ വിമർശനങ്ങളും ഇവരുടെ വീടിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. വീട് ആക്രമിച്ച കേസിൽ നേരത്തെ ബിജെപി നേതാവും അറസ്റ്റിലായിരുന്നു. അതിനിടെ ഇരുമുടി കെട്ടിൽ ഉണ്ടായിരുന്ന വസ്തുക്കളെ പറ്റി തെറ്റായ വാർത്തകൾ നൽകിയ ജനം ടിവിക്കെതിരെ കേസ് കൊടുക്കുമെന്നും രഹ്ന പറയുകയുണ്ടായി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളിൽ ലിംഗ വിവേചനം പാടില്ലെന്ന നിലപാടിൽ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആർത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കറുപ്പുടുത്ത്, ഒരു ഫോട്ടോയും രഹ്ന ഫാത്തിന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. ഈ ചിത്രമാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് ആധാരമാക്കിയത്.

സുപ്രീം കോടതി വിധി ഉയർത്തിപ്പിടിച്ച് മൗലികാവകാശം സ്ഥാപിച്ചെടുക്കാനായി ശബരിമലയിലേക്ക് പോയ രഹനയെ തടവിലിട്ടിരിക്കുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നാണ് റിലീസ രഹന ഫാത്തിമ പേജിലെ വാദം. സുപ്രീം കോടതി വിധി ഉയർത്തിപ്പിടിച്ചു മൗലികാ വകാശം സ്ഥാപിച്ചെടുക്കാൻ സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കി ഇടപെട്ടതിനെ തുടർന്ന് ജയിലിടക്കപ്പെട്ട രഹനയുടെ മോചനത്തിനായി ശബ്ദമുയർത്തണമെന്നും പേജിൽ വാദം ഉയരുന്നു.

അതേസമയംയെ ജയിലിൽ സന്ദർശിച്ച മാധ്യമ പ്രവർത്തകനായ രഞജിത് സിനിക്ക് ശിവൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ.

'ഞാൻ കഴിഞ്ഞ ദിവസം രഹനാ ഫാത്തിമയെ ജയിലിൽ പോയി കണ്ടിരുന്നു. തടവുകാരെ ഉടുപ്പ് ഊരിച്ച് തൊഴുത് നിർത്തിയിരിക്കുന്നു. നഗ്‌ന ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന രഹനാ ഫാത്തിമയെ പുരുഷന്മാരുടെ മുന്നിൽ മാറ് കാണിക്കരുത് എന്ന ശാസന നൽകി തോർത്തുകൊണ്ട് മാറ് മറപ്പിച്ചാണ് അഭിമുഖത്തിന് അനുവദിക്കുന്നത്. പ്രാകൃത മുഹമ്മദ് നബിയാണോ, ആധുനിക പിണറായി വിജയനാണോ, സനാതന ധർമ്മി വൽസൻ തില്ലങ്കേരിയാണോ ഈ അടിമത്വത്തിന് പിന്നിലെന്ന് എനിക്കറിയില്ല. ഏത് കിത്താബാണ് പ്രശ്‌നമെന്നും മനസ്സിലാകുന്നില്ല.

ഷോൾ വാങ്ങി ധരിക്കണമെന്ന് നിർബന്ധിച്ചപ്പോൾ, പറ്റില്ലെന്ന് പറഞ്ഞു. വിചാരണ തടവുകാർക്ക് ജയിൽ യൂണിഫോമില്ല. തൂങ്ങി മരിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ അനുവദിക്കില്ല. ഇതാണ് നിയമം. പിന്നെന്തിന് ഷാൾ വാങ്ങി ധരിക്കണം. ഷാൾ വാങ്ങാത്തതിന് പകരമാണ് തോർത്തുകൊണ്ട് മാറ് മറപ്പിക്കുന്നത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP