Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിശ്ശബ്ദയുടെ പേരാണ് മരണം; രാജി വച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ജേക്കബ് തോമസിനോട് പറയാൻ താങ്കൾക്ക് അർഹതയുണ്ടോ? സോഷ്യൽ മിഡിയാ നിയന്ത്രണത്തിൽ സെൻകുമാറിനെ കളിയാക്കി പൊലീസുകാരന്റെ എഫ്ബി പോസ്റ്റ്

നിശ്ശബ്ദയുടെ പേരാണ് മരണം; രാജി വച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ജേക്കബ് തോമസിനോട് പറയാൻ താങ്കൾക്ക് അർഹതയുണ്ടോ? സോഷ്യൽ മിഡിയാ നിയന്ത്രണത്തിൽ സെൻകുമാറിനെ കളിയാക്കി പൊലീസുകാരന്റെ എഫ്ബി പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിൽ പൊലീസുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് മേധാവി ടി പി സെൻകുമാറിനെ പരസ്യമായി വിമർശിച്ച് സിവിൽ പൊലീസ് ഓഫീസറുടെ ഫേസ്‌ബുക് പോസ്റ്റ്. പത്തനംതിട്ട എ ആർ ക്യാമ്പിലെ പൊലീസുകാരൻ രാജേഷ് കുമാർ ആണ് ഫേസ് ബുക്ക് പോസ്റ്റിട്ടത്. പൊലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചാൽ പാക്കിസ്ഥാന്റെ അവസ്ഥയാവും ഫലമെന്നും രാജേഷ് കുമാർ പോസ്റ്റിൽ വിശദീകരിക്കുന്നു.

പൊലീസ് മേധാവിയുടെ പല നടപടികളേയും അതിരൂക്ഷമായി വിമർശിക്കുന്നുമുണ്ട്. അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുകയാണെന്നും മുമ്പ് കലാഭവൻ മണിയ്‌ക്കെതിരെ കേസെടുത്തതിനെ ഡിജിപി ടി പി സെൻകുമാർ പരസ്യമായി എതിർത്തിരുന്നുവെന്നും രാജേഷ്‌കുമാർ പറഞ്ഞു. ജോലി രാജിവച്ച് രാഷ്ടീയ പാർട്ടി രൂപീകരിച്ച ശേഷമാണോ അന്ന് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും രാജേഷ്‌കുമാർ ചോദിക്കുന്നു. ജേക്കബ് തോമസിനോട് രാജിവച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഡിജിപി നിർദ്ദേശിച്ചതിനെ പരിഹസിക്കുകയാണ് ഇവിടെ.

അഷ്ടമി രോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഡിജിപി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്തുവെന്നും രാജേഷ്‌കുമാർ വ്യക്തമാക്കി.

രാജേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

'നിശ്ശബ്ദയുടെ പേരാണ് മരണം '

State Police chief Keralaക്ക് (DGP)

ഒരു പൊലീസുകാരൻ നവ മാദ്ധ്യമത്തിലൂടെ എഴുതുന്ന വിശേഷ സാഹചര്യം ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു നിർദേശമാണ്. sir, താങ്കൾ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പൊലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും,വികല വ്യാഖ്യാനങ്ങളാലും വിലക്കുകളാലും നിർമ്മാർജ്ജനം ചെയ്യപ്പെടുന്ന സമൂഹം എന്താകുമെന്നറിയാൻ നമ്മൾ പാക്കിസ്ഥാനിലേക്കൊന്ന് നോക്കിയാൽ മതി .ഒരു പ്രവിശ്യാ ഗവർണ്ണർ മതനിന്ദാ നിയമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധിക്കപ്പെട്ടു. കൊലപാതകിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരത്തോളം അഭിഭാഷകർ സൗജന്യമായ് അയാളുടെ കേസ് വാദിക്കാൻ തയ്യാറായി!

ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങൾ ഇല്ലാതായാൽ രാജ്യംഎന്തായിത്തീരുമെന്നതിന്റെ ചെറിയോരുദാഹരണം മാത്രം . ഞാനും താങ്കളുമെല്ലാം ഈ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തവരാണ് . അതേ നമ്മൾ .....അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ചീത്തവൽക്കരിക്കുകയും, രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുന്നവരുമാകുന്നു.

കലാഭവൻ മണിക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാദ്ധ്യമ സമക്ഷം ആരോപണമുന്നയിച്ചു ...പൊലീസ് ജാതീയമായ പരിഗണനകൾ വച്ച് പുലർത്തുന്നു , എന്ന് .
താങ്കൾ ജോലി രാജി വച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത് .
എന്നാൽ ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാദ്ധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു .

' രാജി വച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെ ' .....

താങ്കളുടെ പൊലീസ് പരിഷ്‌കരണ ശ്രമങ്ങളെ ( പ്രത്യാശകളെ ) പിന്തുണച്ചിരുന്ന ഞാൻ ആദ്യമായ് താങ്കളെ കാണുന്നത് ആറന്മുള ക്ഷേത്രത്തിൽ താങ്കൾ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് !

പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പൊലീസുകാർ ... വാഹനങ്ങൾ .
ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പൊലീസ് !

വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം.
താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ് . മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പൊലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു.

താങ്കൾ കടന്നു വന്ന ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും പൊലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റി വച്ച് അകമ്പടി സേവിക്കേണ്ടി വന്നു.

ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസ്സുകൾ , കാണാതാവുന്ന കുട്ടികൾ , കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ....ഇവയുടെ മധ്യത്തിൽ നിന്നാണ് പൊലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്.... നീതി നിർവ്വഹണത്തെ റദ്ദ് ചെയ്തുകൊണ്ട്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്തുകൊണ്ട് ?

ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക്
ഉണ്ടാവുന്നതെങ്ങനെ ?

ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പൊലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?

ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവർ , പൊതു ജന സേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?

താങ്കൾ മതസാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ശരി വെക്കുകയും (AuthoriSe) രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു (Unauthorise).... സർക്കുലർ ഉപയോഗിച്ച് .
...
ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു.' പൊലീസ് കേസുകൾ തെളിയിക്കാൻ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട് ' .
അതെ ... പൊലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം! ,
ജ്യോത്സ്യന്മാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ,
ഹനുമാൻ സേന സമരങ്ങളെ നേരിടട്ടെ,
DGP വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ,
എന്ത് മതനിരപേക്ഷത ! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം!
10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടത്ത് മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ ഇന്ന് പൊലീസുദ്യോഗസ്ഥർ പൊതു ചെലവിൽ കൊഴുപ്പേകുന്നു.
ഈ പൊലീസ് 'ബീഫ് പൊലീസ് ' (Moral Police )ആകാൻ ദൂരമില്ല .വിരമിച്ച പൊലീസുദ്യോഗസ്ഥന് പ്രസാദം എത്തിക്കാൻ TA സഹിതം പൊലീസിനെ ഉപയോഗിക്കുന്ന ഏർപ്പാട് ഇപ്പോൾ തന്നെയുണ്ട്.
സർ, സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ് . പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ 2 ഭാഗങ്ങൾ ( മതസാമുദായിക etc 7, 8 ) ,ബർമ്മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.

താങ്കളുടെ സർക്കുലറിനും വളരെ മുൻപ് പ്രൈമറി സ്‌കൂളുകളിലും അതിന് ശേഷം ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിജ്ഞയിലും, നമ്മൾ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ഏറ്റ് ചൊല്ലിയവരാണ്.മത രാഷ്ട്രവാദികളായ ഭരണഘടനാവിരുദ്ധ ശക്തികളെ ചെറുക്കാനായ്
ഓരോ പൗരനും നിറവേറ്റേണ്ട (പ്രതിജ്ഞാ പ്രകാരമുള്ള ) ചുമതലകളിൽ നിന്നും പുതിയ സർക്കുലർ നമ്മെ തടയുന്നു.

സർ, വെടിയുണ്ടകൾക്കും ഡ്രോണുകൾക്കും ,അഫ്ഗാനിലും ഇറാക്കിലും ദശകങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത സമാധാനം ... ഒരേയൊരു പ്രവർത്തനത്തിലൂടെ മാത്രമേ കൈവരൂ ....
' രാഷ്ട്രീയാവബോധമുള്ള ജനങ്ങൾ ഏർപ്പെടുന്ന നിരന്തര രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ' .
' നിശ്ശബ്ദത മരണമാണ് ,,,

ജനാധിപത്യ രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ടീയ നിശ്ശബ്ദത കൊലപാതകമാണ് ....
ജനാധിപത്യത്തിന്റെയും പൗരന്റെയും '

( Disclaimer: എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും , രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും ,സർക്കുലർ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്നും .....)

 

'നിശ്ശബ്ദയുടെ പേരാണ് മരണം 'State Police chief Kerala-ക്ക് (DGP) ഒരു പൊലീസുകാരൻ നവ മാദ്ധ്യമത്തിലൂടെ എഴുതുന്ന വിശേഷ സാഹ...

Posted by Rajesh Kumar on Saturday, January 2, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP